Saturday, November 10, 2012

തിരിച്ചറിവുകള്‍


നോയിഡയില്‍ നിന്ന് നാട്ടിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു. പെട്ടെന്ന് ജോലി രാജി വെച്ചു.അടുത്ത ദിവസം പെട്ടിയും തൂക്കി നേരെ ഡല്‍ഹിയിലേക്കു.സ്റ്റേഷനു പുറത്തുള്ള ഏജെന്റിനെ പിടിച്ചു കേരള എക്സ്പ്രസ്സില്‍ ഒരു ടിക്കറ്റ്‌ തരപ്പെടുത്തി. വെയിറ്റിംഗ് ലിസ്റ്റില്‍ ആണ്. അകത്തു കേറിയിട്ടു എങ്ങനേലും ഒരു സീറ്റ് തരപ്പെടുത്തണം .റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കേറാമല്ലോ എന്ന ചിന്തയിലാണ് കൂടുതല്‍ പൈസ ആയിട്ടുപോലും വെയിറ്റിംഗ് ലിസ്റ്റില്‍ എടുത്തതു .

കേരള എക്സ്പ്രസ്സില്‍ ഇപ്പോഴും തിരക്കോട് തിരക്കാണ് . അന്നും കുത്തി നിറച്ച അവസ്ഥയില്‍ തന്നെ യാത്ര തുടങ്ങി. ഉച്ചയായപ്പോ ടിടിആര്‍ വന്നു. ഞാന്‍ ഉപഗ്രഹം പോലെ അയാള്‍ക്ക്‌ ചുറ്റും നടന്നു. ആകെ ഒരു മുശടന്‍ സ്വഭാവം. വൈകും വരെ പിറകെ നടന്നു കെഞ്ചിയിട്ടും കനിഞ്ഞില്ല. പെട്ടി ഒരു സീറ്റിനടിയില്‍ വെച്ച് പൂട്ടിയിട്ട് ഡോറിനടുത്തു  പോയി വെളിയിലേക്ക് നോക്കി വെറുതെ നിന്നു. നേരമിരുണ്ടൂ. ആളുകള്‍ പതുക്കെ കിടക്ക വിരിച്ചു തുടങ്ങി.പല കോപ്പയിലും ലൈറ്റ് ഓഫ്‌ ആയി. ഒന്ന് നടുനിവര്‍ത്താതെ വയ്യെന്നായി. ഇന്റര്‍ കണക്ടഡ് പാസേജിലൂടെ അടുത്ത  കമ്പാര്‍ട്ട്മെന്റിലേക്കു വെറുതെ നടന്നു. ബാത്ത്റൂം സൈഡില്‍ ഒരു കൂട്ടം പട്ടാളക്കാര്‍ പേപ്പറും കമ്പിളിയും നിലത്തു വിരിച്ചു, പെപ്സിയില്‍ മിക്സ് ചെയ്ത മദ്യവും സേവിച്ചു വീണിടം വിഷ്ണുലോകം ആക്കി ആഘോഷിക്കുന്നു. ഡോറില്‍ പിടിച്ചു അവരെ നോക്കി നിന്നു. ഒരാള്‍ എന്നെ നോക്കി ചിരിച്ചിട്ട് ഫോം കപ്പിലേക്ക് മദ്യം പകര്‍ന്നു നീട്ടി. " വേണ്ടാ ഞാന്‍ കുടിക്കില്ല..." ചിരിച്ചു കൊണ്ട് ഞാനത് നിരസിച്ചു. നിരാശയോടെ അതിലേറെ അവിശ്വാസത്തോടെ  എന്റെ മുഖത്തേക്ക് ഒന്നിരുത്തി നോക്കിയിട്ട് അയാള്‍ വീണ്ടും  ആഘോഷങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു. നില്‍പ്പ് നീണ്ടു പോയി. കാലിനു വേദന തുടങ്ങി. അവരെ ഒന്ന് നോക്കിയിട്ട് പതുക്കെ വിരിയുടെ ഒരു കോണില്‍ ഇരുന്നു. "റിസര്‍വേഷന്‍ ഇല്ലല്ലേ..." മദ്യം ഓഫര്‍ ചെയ്താള്‍ ചോദിച്ചു. ഇല്ലെന്നു തലയാട്ടി.അവരില്‍ ഒരാളായി കുറച്ചു കൂടി അടുത്തിരുന്നു. വെടിവട്ടങ്ങളും ബഹളവുമോക്കെയായി ആ രാത്രി അങ്ങനെ കഴിച്ചു കൂട്ടി. രാവിലെ  ആയപ്പോഴേക്കും അവര്‍ മിലിട്ടറി കമ്പാര്‍ട്ട്മെന്റിലേക്കു മാറി. ഞാന്‍ തനിച്ചായി.

ട്രെയിനിന്റെ നീളം അളന്നും പാന്‍ട്രി കാറില്‍ ഉണ്ടും കഥപറഞ്ഞും പകല്‍ തള്ളിവിട്ടു . പുറത്തു ഇരുട്ട് വീണു തുടങ്ങി.ട്രെയിനിനുള്ളില്‍ നീലയും വെള്ളയും കലര്‍ന്ന വെളിച്ചം പരന്നു . ആഹാരപൊതികളുമായി സപ്ലയര്‍മാര്‍ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്നു.യാത്രക്കാര്‍ ,കഴിച്ചവര്‍ കഴിച്ചവര്‍ കിടന്നു തുടങ്ങി. ഇന്നെങ്കിലും എവിടെങ്കിലും കയറി കൂടിയേ പറ്റൂ. വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു . കമ്പാര്‍ട്ട്മെന്റുകള്‍ തോറും അലഞ്ഞു . രാത്രിയില്‍ ബെര്‍ത്ത്കളിലേക്ക് നോക്കി നടക്കുന്ന എന്നെ ആളുകള്‍ സംശയദൃഷ്ടിയോടെ നോക്കി. പത്തു മണിയോടെ നടത്തം അവസാനിപ്പിച്ചു.മുന്നില്‍ കണ്ട കമ്പാര്‍ട്ട്മെന്റിലെ ഒരു മുറിയില്‍ ലൈറ്റ്കള്‍ പൂര്‍ണ്ണമായി അണഞ്ഞിരുന്നു.

തപ്പി തടഞ്ഞു, ശബ്ദമുണ്ടാക്കാതെ, ബെര്‍ത്ത്കള്‍ക്കിടയില്‍ ഒരു ന്യൂസ്‌ പേപ്പര്‍ നീളത്തില്‍ വിരിച്ചു കിടന്നു. സീറ്റിനടിയില്‍ നിന്ന് തള്ളി നിക്കുന്ന പെട്ടികള്‍ക്കും ചെരുപ്പുകള്‍ക്കുമിടയില്‍ കിടപ്പ്  ദുസഹമായിരുന്നെങ്കിലും , രണ്ടു ദിവസം കൂടി ഒന്ന് നടുനിവര്‍ത്താന്‍ കഴിഞ്ഞതിന്റെ  ആശ്വാസത്തില്‍ , ക്ഷീണത്തില്‍ പെട്റെന്നുറങ്ങി പോയി. വല്ലാത്തൊരു ആക്രോശം കേട്ട് ഞെട്ടി ഉണരുമ്പോ കൂപ്പയിലെ ലൈറ്റ് തലയ്ക്കു മുകളില്‍ കത്തി നില്‍ക്കുന്നു. ആരൊക്കെയോ എന്നെ തുറിച്ചു നോക്കി മുന്നില്‍ . ചാടി എഴുനെല്‍ക്കുമ്പോ നാല്പതിയഞ്ചിനു അടുത്ത് പ്രായമുള്ള ഒരു സ്ത്രീയും മകളും... അടുത്ത സീറ്റുകളിലെ യാത്രക്കാരും. " പെണ്‍കുട്ടികള്‍ കിടക്കുന്ന ബെര്‍ത്ത്‌ നോക്കി വന്നിരിക്കുകയാണിവനൊക്കെ...ബാത്ത് റൂമില്‍ പോകാന്‍ കാലെടുത്തു വെച്ചതിവന്റെ ദേഹതാണ് . ഇവിടെ തന്നെ കിടക്കണമല്ലേ നിനക്ക് ..."  ഒരു കുറ്റവാളിയെ പോലെ  അവര്‍ എന്നെ വിസ്തരിക്കുകയാണ്. കൂടി നിന്നവരും എന്നെ സംശയത്തോടെ നോക്കി. സ്ത്രീയുടെ ശബ്ദം വീണ്ടും ഉയര്‍ന്നു.

അപമാനിതനാവുന്നതിന്റെ വേദനയില്‍ പോക്കെറ്റില്‍ നിന്നും ടിക്കറ്റ്‌ എടുത്തു ഞാന്‍ അവരെ കാണിച്ചു. " എനിക്കും റിസര്‍വേഷന്‍ ഉണ്ട്...വെയിറ്റിംഗ് ലിസ്റ്റ് ആയിപോയി ...രണ്ടു ദിവസമായി കിടന്നിട്ടു....ആ ക്ഷീണം കൊണ്ടു കിടന്നു പോയതാ.....നിങ്ങളിങ്ങനെ ബഹളം വെക്കാതിരിക്കൂ... നിങ്ങളെ പോലൊരു യാത്രക്കാരന്‍ ആണ് ഞാനും " എന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാതെ അവര്‍ വീണ്ടും വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു. അപമാനഭാരത്തോടെ ഞാന്‍ ഡോറിനടുത്തു പോയി പുറത്തേക്കു നോക്കി നിന്നു. രാവിലെയും ആ സ്ത്രീയെ കണ്ടെങ്കിലും മുഖം കൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറി.

ഉച്ചയോടെ കായംകുളത്തെത്തി. പെട്ടിയും തൂക്കി പ്ളാറ്റ് ഫോമിലൂടെ നടക്കുമ്പോ തീരാത്ത  ദേഷ്യത്തോടെ വിന്‍ഡോയിലൂടെ എന്നെ നോക്കുന്ന ആ സ്ത്രീയെ ഞാന്‍ കണ്ടു. എന്നെ അപമാനിച്ച അവരെ ഞാനുമൊന്നു രൂക്ഷമായി നോക്കി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. പെങ്ങളും ഭാര്യയുമായി ഒരു ട്രെയിന്‍ യാത്ര.  മണിക്കൂറുകള്‍ മാത്രം നീളുന്ന യാത്ര. പകല്‍ വെളിച്ചത്തില്‍ പോലും നാണിക്കാത്ത സമൂഹത്തിന്റെ വൃത്തികെട്ട മുഖം ഞാന്‍ അന്ന് കണ്ടു. അനാവശ്യമായി തിക്കും തിരക്കുമുണ്ടാകി സ്ത്രീകള്‍ക്കിടയിലൂടെ നടക്കുന്ന സാമൂഹ്യവിരുദ്ധര്‍ .സ്ത്രീകളുടെ സീറ്റില്‍ അവരെ ചാരി നില്‍ക്കാന്‍ ശ്രമിക്കുന്ന മദ്ധ്യവയസ്കര്‍ . സ്ത്രീകള്‍ ട്രെയിനിനില്‍ എത്രമാത്രം ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നതെന്നും അവര്‍ സുരക്ഷിതര്‍ അല്ലെന്നും മനസ്സിലായി .

മകളുടെ ബെര്‍ത്തിന് താഴെ ഇരുളില്‍ കിടന്ന അപരിചിതനോടു കയര്‍ത്തു സംസാരിക്കാനും നിഷ്കരുണം ഇറക്കിവിടാനും ധൈര്യം കാണിച്ച ആ അമ്മയെ ഞാന്‍ ഓര്‍ത്തു. അവരുടെ ആക്രോശങ്ങള്‍ക്കും കുറ്റപ്പെടുതലുകള്‍ക്കും വല്ലാത്തൊരു അര്‍ത്ഥമുണ്ടായിരുന്നുവെന്നു ഞാന്‍ തിരിച്ചറിഞ്ഞു .അവരോടെനിക്ക് അതിരറ്റ ബഹുമാനം തോന്നി. അന്നവരോട് അമര്‍ഷം തോന്നിയതില്‍ കുറ്റബോധവും.

2 comments:

  1. നമ്മളുടെ ശരി നമ്മളുടെ മാത്രം ശരി

    ReplyDelete
  2. ചില നേരങ്ങളിൽ ചില മനുഷ്യർ

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)