Saturday, January 21, 2012

മുട്ടയുടെ വഴിതേടി..


2001 April. അതിസാരവും ചര്‍ദ്ദിയും ദുസ്സഹമാക്കിയ നോയിഡ  ജീവിതം അടിയന്തിരമായി അവസാനിപ്പിച്ചു നാട്ടിലെത്തി. അതിസാരാന്തര ശുശ്രൂഷകളും ശരീരം   പുഷ്ടിപ്പെടുത്തലുമൊക്കെയായി  മൂന്ന്‍ നാലു മാസം. കലുങ്കിലിരിപ്പും ഊരുതെണ്ടലും പണ്ടത്തേക്കാള്‍ പൂര്‍വാധികം പുരോഗമിക്കുന്നത് കണ്ടപ്പോ വീട്ടുകാരുടെ മനസ്സില്‍ അപകടമണി മുഴങ്ങി. രാത്രി ഊണിനൊപ്പം അമ്മ ഉപദേശങ്ങള്‍ കൂടി വിളമ്പിയപ്പോ എന്നെ കുറിച്ചുള്ള വീട്ടുകാരുടെ ആശങ്കകള്‍ മറനീക്കി പുറത്തുവന്നു. "ഞാന്‍ ജോലിയൊന്നും ചെയ്യാതെ മൂന്നിന് നാലു നേരം ഉരുട്ടി മിഴുങ്ങുന്നത് കൊണ്ടല്ലേ എപ്പോഴുമിങ്ങനെ ഉപദേശിക്കുന്നത്....ഞാന്‍ എവിടെങ്കിലും പോയി തരാം......" വൈകാരിക മുതലെടുപ്പെന്നോണം ഞാനൊരു  ഡയലോഗ് വിട്ടു. ഇരുപത്തിമൂന്ന് വര്‍ഷമായി എന്റെ സകല ഉടായിപ്പുകളും കണ്ടിട്ടുള്ള  അമ്മയുണ്ടോ കുലുങ്ങുന്നു. " എത്രയോ ഇന്റര്‍വ്യൂകള്‍ നടക്കുന്നു, പോയി നോക്കി കൂടെ നിനക്ക്... നിനക്കുമൊരു ജീവിതം വേണ്ടേ...അച്ഛനുമമ്മയും കല്ലും മരവുമൊന്നുമല്ല...നിന്നെ കുറിച്ചുള്ള ഞങ്ങളുടെ ചിന്തകള്‍ നിനക്ക് മനസ്സിലാവില്ല...." സാരി തുമ്പ് കൊണ്ട് നനവൂരിയ കണ്ണുകള്‍ ഒപ്പി അമ്മ അടുക്കളയിലേക്കു പോയി.


അതൊരു കാളരാത്രിയാരുന്നു. ചിന്തകള്‍ പലവിധമാരുന്നു. അമ്മ പറഞ്ഞതില്‍ കാര്യമുണ്ട്. കാളകളിച്ചു നടന്നാല്‍ ജീവിതമെങ്ങും  എത്തില്ല. വയസ്സ് ഇരുപത്തിമൂന്നു ആയി.കൂടെ പഠിച്ചവരൊക്കെ പി എസ്‌ സി ഒക്കെ എഴുതി എടുത്തു. ഞാന്‍ മാത്രം  ഇങ്ങനെ തെണ്ടി തിരിയുന്നു.....
നേരം വെളുത്തപ്പോ തന്നെ മനോരമ പത്രം തിന്നാന്‍ തുടങ്ങി. ക്ലാസ്സിഫയിട്സ്  നോക്കി...'വാക്ക് ഇന്‍ ഇന്റര്‍വ്യൂ' കണ്ണില്‍ തടഞ്ഞു. ഹൈദേരാബാദിലെ  സ്കൂളിലേക്ക് സാറുമ്മാരെ വേണം. ഇന്റര്‍വ്യൂ നടക്കുന്നത് ചെങ്ങന്നൂരില്‍ വെച്ചു. യൂ പി സ്കൂളിലേക്ക് ബി എഡ് വേണ്ടാ. ഇംഗ്ലീഷ് ഫ്ലുവന്റ് ആയിരിക്കണം. എന്തോ, ആംഗലേയഭാഷ വലിയ കുഴപ്പമില്ലാതെ കൈകാര്യം ചെയ്യാന്‍ അന്നും കഴിഞ്ഞിരുന്നു. ആ ആത്മവിശ്വാസത്തില്‍ ഇന്റര്‍വ്യൂനു പോയി. സംഗതി അങ്ങ് ക്ലിക്ക് ആയി. വീട്ടുകാര്‍ ഹാപ്പി. വലിയ ശമ്പളം ഒന്നുമില്ലെങ്കിലും കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ അവനു കഴിഞ്ഞല്ലോ എന്ന ചിന്ത കൊണ്ടാവാം.


അങ്ങനെ ഹൈദേരാബാദിലെ സായി പബ്ലിക്‌ സ്കൂളില്‍ എത്തിപ്പെട്ടു. രണ്ടായിരത്തി അഞ്ഞൂറോളം  കുട്ടികള്‍ പഠിക്കുന്ന വലിയ ബോര്‍ഡിംഗ് സ്കൂള്‍. വലിയ കുട്ടികളുടെ ഡോര്‍മ്മിട്ടറിക്കരികിലായിട്ടാണ് ഞങ്ങള്‍ സാറുമ്മാരുടെ മുറി. ഈ കാളകണ്ടന്മാരെ  മേയ്ക്കുക എന്ന ജോലി കൂടി ഞങ്ങള്‍ക്ക് വീതിച്ചു തന്നിരുന്നു. മീശ എന്ന എന്റെ സെക്സ് അപ്പീലിന് ഇന്നത്തെ അത്രപോലും ഖനമില്ലാതിരുന്നത് കൊണ്ടു  എന്നേക്കാള്‍ കെടാമുട്ടന്മാരായ വിദ്യാര്‍ഥികള്‍ ഭയലേശമെന്യേ എന്റെ മുന്നില്‍  അര്‍മ്മാദിച്ചു നടന്നു. സാര്‍ എന്ന പദവി ഉപയോഗിച്ച് മാനസികമായി ഞാന്‍ മേല്‍കൈ നേടിയെങ്കിലും  കായികമായി നേരിടാന്‍ ചൂരല്‍ തന്നെ വേണ്ടി വന്നു.


സഹജീവികളായി കിട്ടിയതില്‍ രണ്ടെണ്ണം സമകാലികരും ഒരാള്‍ മധ്യവയസ്കനും. മൂന്നാളും എന്നെ പോലെ കന്നി അങ്കക്കാര്‍. രാവു പകലാക്കി ഞങ്ങള്‍ തലയും കുത്തി നിന്നു തയാറെടുപ്പുകള്‍ നടത്തി. കിട്ടാവുന്ന ബുക്കുകള്‍ ഒക്കെ തിന്നു തീര്‍ത്തു. പുസ്തകതാളുകള്‍ അര്‍ഥങ്ങളും പര്യായങ്ങളും കൊണ്ട് നിറച്ചു. കുളിമുറിയിലും നിലകണ്ണാടിക്കു മുന്നിലും ഞാന്‍ അധ്യാപകനായി അഭിനയിച്ചു നോക്കി.


ആത്മവിശ്വാസം കുറെയെങ്കിലും കൈവരിച്ചു; ക്ലാസുകളില്‍ ഞാന്‍ കുറേശ്ശെ കസറി തുടങ്ങി. കുട്ടികള്‍ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങി.  പഠിപ്പിക്കുമ്പോ കാര്യങ്ങള്‍ അഭിനയിച്ചു കാണിക്കാനും കുട്ടികളെ കൂടുതല്‍ രസിപ്പിക്കാനും ഞാന്‍ ശ്രദ്ധിച്ചു. എന്റെ പ്രിയപ്പെട്ട അധ്യാപകരുടെ സത്ഗുണങ്ങള്‍ ഞാന്‍ ചികഞ്ഞെടുത്തു. അവ പയറ്റി നോക്കി. ഇങ്ങനെ നിര്‍വിഘ്നം മുന്‍പോട്ടു പോകുമ്പോ എന്റെ ആത്മവിശ്വാസം തല്ലി കെടുത്തുന്നൊരു  കമന്റ്‌ സ്റ്റാഫ്‌ റൂമിലുണ്ടായി." സാറിന്റെ ക്ലാസ്സ്‌ ഒക്കെ കൊള്ളാം...പക്ഷേ ഇപ്പോഴും ഒരു ലുക്കില്ല.,  വലിയ കുട്ടികളൊക്കെ സാര്‍ പത്താം ക്ലാസിലെ സ്റ്റുഡന്റ് ആണെന്നാ കരുതുന്നെ." ആ ആക്ഷേപം ഉന്നയിച്ചതൊരു സ്ത്രീ  ജനം ആയതുകൊണ്ടും, പരാക്ക്രമം സ്ത്രീകളോട് പാടില്ലെന്ന് കേട്ടുകേഴ്വി ഉള്ളതുകൊണ്ടും ഞാന്‍ അടങ്ങി. എങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ അലട്ടി. അങ്ങനെ ഞായറാഴ്ച ആകാന്‍ ഞാന്‍ കാത്തിരുന്നു. പുറത്തു പോകാന്‍ പെര്‍മിഷന്‍ വാങ്ങി. ടൌണിലെ കണ്ണാടി കടയില്‍ നിന്നും ഒരു പ്ലെയിന്‍ ഗ്ലാസ് വാങ്ങി. വെച്ചു നോക്കി. കൊള്ളാം ഒരു ഗൗരവമൊക്കെ  ഉണ്ട്.പുതിയ വേഷപകര്ച്ചയെ മാനസികമായി ഉള്‍ക്കൊണ്ടു ഞാന്‍ പുതിയോരാളായി ക്ലാസില്‍ പോയി തുടങ്ങി. 


അടക്കിചിരികളും കമന്റുകളും തമസ്കരിച്ചു  ഞാന്‍ എന്നില്‍ പക്വത വളര്‍ത്തി തുടങ്ങി. എങ്കിലും എന്റെ കുട്ടികള്‍ക്ക് കണ്ണാടി വെക്കാത്ത എന്റെ "സുന്ദര"മുഖമാരുന്നു ഇഷ്ടം. അങ്ങനെ അവര്‍ക്ക് വേണ്ടി ഞാന്‍ ഗൗരവത്തിന്റെ  ആ മൂടുപടം എന്നന്നേക്കുമായി വേണ്ടെന്നു വെച്ചു.


ബോര്‍ഡിംഗ് സ്കൂള്‍ ആയതു കൊണ്ട് തന്നെ എല്ലാവര്ക്കും മെസ്സില്‍ ആണ് ഫുഡ്. കുട്ടികള്‍ക്കായി വലിയ മെസ്സ് ഹാള്‍. സാറുമാര്‍ക്കായി വലിയ ഒരു മുറിയില്‍ മെസ്സ്. ഒഴിവു സമയങ്ങള്‍ നോക്കി പോയി കഴിക്കാം. ആഹാരം സെര്‍വ് ചെയ്യാനും പാത്രങ്ങള്‍ എടുക്കാനും മലയാളി പെണ്‍കുട്ടികള്‍ ഉണ്ട്. തിരക്കൊഴിയുമ്പോ ഞാനും കുഞ്ഞുണ്ണിയും ഉള്‍പ്പെടുന്ന യുവകോമളന്മാര്‍ മെസ്സിലേക്ക് മാര്ച് ചെയ്യും. ഞങ്ങളെ കാണുമ്പോ മഴ കാത്തു നിന്ന വേഴാമ്പലിനെ പോലെ അവരുടെ കണ്ണുകള്‍ തിളങ്ങും. ചുണ്ടില്‍ പുഞ്ചിരി വിരിയും. നിന്നെ ഒക്കെ ഇന്ന് ഞങ്ങള്‍ തീറ്റിച്ചു കൊല്ലും എന്ന ഭാവത്തോടെ ചോറും കറികളും ടേബിളില്‍ നിരത്തും. വളയിട്ട കൈകള്‍ ഓരോ പ്ലേറ്റിലേക്ക് കറി വിളമ്പുമ്പോഴും എന്തെങ്കിലും എവിടെങ്കിലും ആര്‍ക്കെങ്കിലും കാര്യമായി സേവിക്കുന്നുണ്ടോന്നു സശ്രദ്ധം വീക്ഷിക്കും. എന്നിട്ട് തികഞ്ഞ അര്‍പ്പണബോധത്തോടെ ആ കര്‍മ്മ നിര്‍വഹിക്കും. കൈകഴുകി ഇറങ്ങുമ്പോഴും ഞങ്ങള്‍ അവരോടു കണ്ണുകള്‍ കൊണ്ട് യാത്രപറയും, നന്ദി പ്രകാശിപ്പിക്കും. അതിനു ഒരു ഹിഡന്‍ അജണ്ട ഉണ്ടാരുന്നു. ബുധനാഴ്ച ദിവസങ്ങളില്‍ ചിക്കന്‍ ഉണ്ട്. അത് കാര്യമായി കിട്ടണമെങ്കില്‍ അവരെ സന്തോഷിപ്പിച്ചു നിര്‍ത്തിയേ പറ്റൂ. 


കാര്യത്തിലേക്ക് വരും മുന്‍പ് ഞങ്ങളുടെ മുറിയെ കുറിച്ച്, ഞങ്ങളുടെ അര്‍മ്മാദതാവളത്തെ കുറിച്ച് കുറച്ചു വിവരം. ഡോര്‍മ്മിട്ടറിയുടെ അങ്ങേ അറ്റത്തുള്ള മുറി. രണ്ടു രണ്ടു നില കട്ടിലുകള്‍. കിടപ്പ് മുറി കൂടാതെ ചെറിയ ഒരു മുറി. അറ്റാചിഡ്  ബാത്ത്റൂം. ഡോര്‍മ്മിട്ടറിയിലെ കാട്ടാളന്മാര്‍ ഉറക്കം പിടിച്ചാലുടന്‍ ചീട്ടു നിരത്തും. ഇരുപത്തെട്ടുകളി രാത്രിയുടെ അവസാന യാമങ്ങള്‍ വരെ പോകും .അര്‍മ്മാദജീവിതവും അധ്യാപനജീവിതവും ഒരുപോലെ ആസ്വദിച്ചു. സിക്ക് ലീവ് എടുത്താല്‍ പുറത്തു പോകാന്‍ പറ്റില്ല എന്നൊരു കരിനിയമം അവിടെ നില കൊണ്ടിരുന്നു. റൂമില്‍ തന്നെ കിടക്കണം. ഫുഡ് മെസ്സ് ഹാളിലെ ആരെങ്കിലും ചെറിയ മുറിയില്‍ കൊണ്ട് വന്നു അടച്ചു വെച്ചിട്ട് പോകും.


അങ്ങനെ ഒരിക്കല്‍ എനിക്കും കുഞ്ഞുണ്ണിക്കും പനി അടിച്ചു. മരുന്നും മന്ത്രവുമായി റൂമില്‍ തന്നെ കഴിഞ്ഞു കൂടി. ക്യാരം ബോര്‍ഡു കളിയുമൊക്കെ ആയി ഉച്ചവരെ പോയി. ഉച്ചക്ക് വിശന്നപ്പോ ചെറിയമുറിയില്‍ ചെന്നു നോക്കി. രണ്ടു കാസറോളില്‍ ആഹാരം കൊണ്ട് വെച്ചിട്ടുണ്ട്. കൈ കഴുകി കഴിക്കാന്‍ ഇരുന്നു. അപ്പോഴേക്കും രോഗ വിവരം അന്വേഷിച്ചു സഹപ്രവര്‍ത്തകര്‍ എത്തി.  ലഞ്ച് ബ്രേക്കിന് നടു ഒന്ന് നിവര്‍ക്കാന്‍ സഹമുറിയന്മാരും എത്തി. രോഗ വിവരങ്ങള്‍ പറയുന്നതിനിടക്ക് തന്നെ ഞങ്ങള്‍ ഊണ് തുടര്‍ന്നു. പെട്ടെന്ന് എന്തോ ഒന്ന് എന്റെ കൈയ്യില്‍ തടഞ്ഞു. അതെ ഒരു പുഴുങ്ങിയ മുട്ട. ഈശ്വരാ.. ഇതെവിടുന്നു വന്നു.ചോറിനുള്ളിലേക്ക് തന്നെ അതമക്കി ഒളിപ്പികാന്‍ ഒരു പാഴ്ശ്രമം ഞാന്‍ നടത്തിയെങ്കിലും അപ്പോഴേക്കും പിടിക്കപ്പെട്ടു." എന്തോന്നാടെ ഒരു സ്പെഷ്യല്‍ സാധനം...ഇന്ന് മെസ്സില്‍ മുട്ട ഇല്ലാരുന്നല്ലോ...." സഹമുറിയന്റെ ഡയലോഗ് കേട്ടു എല്ലാരും എന്റെ പാത്രത്തിലേക്ക് നോക്കി. കുഞ്ഞുണ്ണി എന്നെ ഒന്നിരുത്തി നോക്കി ഊറി ചിരിച്ചു. എന്റെ ഗര്‍ഭം ഇങ്ങനല്ലെടാ എന്ന് ദയനീയമായി എന്റെ കണ്ണുകള്‍ അവനോടു കേണു. " ടാ...അതിനടിയില്‍ ഇനിയും ഉണ്ടെങ്കില്‍ ഇങ്ങോട്ടും കൂടി പോരട്ടെ ഒരെണ്ണം...." എന്ന് പറഞ്ഞു കുഞ്ഞുണ്ണി പാത്രത്തില്‍  കൈയിട്ടു. ദേ...കിടക്കുന്നു.... പത്തായത്തില്‍  ഇരുന്നതിലും  വലുതാണ്‌ അളയില്‍  എന്ന് പറഞ്ഞപോലെ...അവന്റെ എസ്കവേഷനില്‍ അടുത്ത ഐറ്റം പൊങ്ങുന്നു....ഉണക്കമീന്‍ പൊരിച്ചത്....ഞാന്‍ ഇരുന്നുരുകി.ഇതേതവളുടെ പണിയാണ്. പെട്ടെന്ന് ഉള്ളിലൊരു ലഡ്ഡു പൊട്ടി. എന്നിലെ ഉടായിപ്പ് ബുദ്ധി  പ്രവര്‍ത്തിച്ചു തുടങ്ങി.


" ഫുഡ്‌ രണ്ടാള്‍ക്കും കൂടിയാ കൊണ്ട് വെച്ചിരുന്നെ. ഒന്നിച്ചു പോയാ എടുത്തതും. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടതായി കൂടേ...എന്നെ എന്തിനാ എല്ലാരും കൂടി ഇങ്ങനെ അര്‍ഥം വെച്ചു നോക്കുന്നെ....ഇത് കുഞ്ഞുണ്ണിക്കുള്ളതായി കൂടേ...." ഒരു ഗോള്‍ അടിച്ച സംതൃപ്തിയോടെ ഞാന്‍ കുഞ്ഞുണ്ണിയേയും മറ്റുള്ളവരേയും പാളി നോക്കി. ഞാന്‍ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നിയവര്‍  സംശയധൃഷ്ടിയോടെ കുഞ്ഞുണ്ണിയെ നോക്കി ചിരിച്ചു. ആ സംശയത്തില്‍ കഴമ്പുള്ളതു കൊണ്ടും, ഉള്ളില്‍ എന്നോട് അതുവരെ കുശുമ്പ്  തോന്നിയിരുന്നതുകൊണ്ടും  ആ സംശയത്തെ അതര്‍ഹിക്കുന്ന സ്പിരിറ്റില്‍ എടുത്തു കുഞ്ഞുണ്ണിയും ഒരാക്കിയ ചിരി ചിരിച്ചു.


എന്റെയും കുഞ്ഞുണ്ണിയുടേയും മനസ്സുകളില്‍ ചിന്തകള്‍  തിരതല്ലി. ആരാരിക്കും അത് ചെയ്തത്. ആരോ തനിക്കു വേണ്ടി സ്പെഷ്യല്‍ ആയി കൊടുത്തു വിട്ട ഫുഡ് ആണതെന്നു രണ്ടാളും ചിന്തിച്ചു.  മെസ്സ് ഹാളില്‍  ഇരിക്കുമ്പോ ഞങ്ങളുടെ കണ്ണുകള്‍ ആരെയോ തിരഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷേ നിരാശ മാത്രം ബാക്കി. അങ്ങനെ ഞാനും കുഞ്ഞുണ്ണിയും ഒരു ധാരണയില്‍ എത്തി." ടാ...ഇതിങ്ങനെ പോയാല്‍ പറ്റില്ലാ...ആളെ കണ്ടു പിടിച്ചേ പറ്റൂ. നമ്മള്‍ ഇന്ന് മുതല്‍ ഒന്നിച്ചു പോകണ്ടാ..നമ്മള്‍ ഒന്നിച്ചു ചെല്ലുന്നതു കൊണ്ടാണ് അവര്‍ അടുപ്പം കാണിക്കാത്തതെങ്കിലോ ..." കുഞ്ഞുണ്ണി പറഞ്ഞതില്‍ കാര്യമുണ്ടെന്നു എനിക്കും തോന്നി. അങ്ങനെ ഞങ്ങള്‍ ഒറ്റക്കൊറ്റക്ക്‌ പോകാന്‍ തുടങ്ങി.മെസ്സ് ഹാളിലെ ഓരോ തരുണീമണികളേയും ഞങ്ങള്‍ പ്രതീക്ഷയോടെ നോക്കി.സ്വന്തം വഴികളിലൂടെ പതിനെട്ടടവും പയറ്റി.ഇല്ല  ആരില്‍ നിന്നും ഒരനുകൂല നോട്ടം പോലുമില്ല, പതിവ് ചിരികളും സംസാരവും മാത്രം.അറ്റകൈക്ക് കൂട്ടത്തില്‍ അല്‍പ്പം സ്പെല്ലിംഗ് മിസ്റ്റെക് ഉള്ള ലൂസിയെ കുഞ്ഞുണ്ണി കണ്ണടിച്ചു കാണിച്ചതും അവള്‍ വാ വഴി ആട്ടിയതും മെസ്സ് ഹാളിലും സ്റ്റാഫ് റൂമിലും പലവിധ ബഹളങ്ങള്‍ക്ക് വഴിവെച്ചു. സംഭവമറിഞ്ഞ മാനേജ്‌മന്റ്‌ കുഞ്ഞുണ്ണിക്ക് കൌണ്‍സിലിംഗ് ലെറ്റര്‍ അടിച്ചു കൊടുത്തു. അപമാനഭാരവും മാനേജ്മേന്റ്റിന്റെ  താമരപത്രവും ഞങ്ങളുടെ തുടരന്വേഷണം വഴിമുട്ടിച്ചു.


നീറിപുകയുന്ന ഒരുപാട്  ചിന്തകളുമായി ഞങ്ങളുടെ ആ അധ്യയന വര്‍ഷം അങ്ങനെ അവസാനിച്ചു. ഞങ്ങളുടെ സംശയം ഞങ്ങളില്‍ തന്നെ കുഴിച്ചു മൂടി വേനലവധിക്കായി നാട്ടിലേക്ക് തിരിച്ചു. സാറുമ്മാരും മറ്റു സ്റ്റാഫുകളും ആയിട്ട് എഴുപത്തൊന്നു പേര്‍ ഒരു കമ്പാര്‍ട്ട്മേന്റ്റില്‍ .

രാവിരുണ്ടു വെളുത്തു.  ട്രെയിന്‍ ചൂളം വിളിച്ചു വാളയാര്‍ ചുരവും കടന്നു നാടിന്റെ  പച്ചപ്പിലൂടെ മുന്‍പോട്ടു കുതിച്ചു. നാടന്‍ കാറ്റുകൊണ്ടു ഞാനും കുഞ്ഞുണ്ണിയും വാതില്‍ പടിയില്‍ വായിനോട്ടം തുടങ്ങി. എല്ലാ യാത്രയിലും അതൊരു പതിവാണ്. ട്രെയിന്‍ പാലക്കാട് സ്റ്റേഷനില്‍ നിന്നും വിട്ടു. ഞങ്ങള്‍ വഴിയോരകാഴ്ചകള്‍ കണ്ടിരുന്നു.പെട്ടെന്ന് പിറകില്‍ ഒരു കിളിനാദം.


ഞങ്ങള്‍ ഒരുപോലെ തിരിഞ്ഞു നോക്കി. മെസ്സില്‍ വല്ലപ്പോഴും മാത്രം കാണുന്ന കുട്ടി. ഞങ്ങള്‍ എന്തേ എന്ന ഭാവത്തില്‍ അതിനെ നോക്കി." സാറേ, ഞാന്‍ ഷീബ... ഇടക്കൊക്കെ മെസ്സില്‍ നിന്നിട്ടുണ്ട്....അന്ന് നിങ്ങള്ക്ക് കൊണ്ട് വന്ന ചോറില്‍  മുട്ടയും ഉണക്ക മീനും പൂഴ്ത്തി വെച്ചത് ഞാനാ." ഞാനും കുഞ്ഞുണ്ണിയും കണ്ണില്‍ കണ്ണില്‍ നോക്കി. ആളിനെ കണ്ടു പിടിക്കാന്‍ നടന്നപ്പോള്‍ ഒന്നും ഇങ്ങനെ ഒരാളെ സംശയിചിട്ടില്ല. കുഞ്ഞുണ്ണിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഇവള്‍ കാരണമല്ലേ എല്ലാ പ്രശ്നങ്ങളും ഉണ്ടായത്.ഇവള്‍ കാരണമല്ലേ താന്‍ നാണംകെടണ്ടിവന്നത്. കുഞ്ഞുണ്ണിയുടെ ഭാവമാറ്റം മനസ്സിലാക്കി ഞാന്‍ അനുനയിപ്പിച്ചു. "ഏതായാലും നമ്മുക്ക് ആളിനെ കണ്ടു കിട്ടിയില്ലേ...വെറുതെ ഇനി കുഴപ്പമൊന്നും ഉണ്ടാക്കണ്ട...ഒരു നാണക്കേടിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല...അന്ന് പ്രശ്നം ഉണ്ടായത് നീ വേണ്ടാതീനം കാണിച്ചകൊണ്ടല്ലേ" ....അത് ശരിയാണെന്ന് കുഞ്ഞുണ്ണിക്കും തോന്നി. അവന്‍ ഒന്നയഞ്ഞു.


" ഏതായാലും ഇത്രയൊക്കെ ആയി..ഞാന്‍ നാണംകെടണ്ടത് കെട്ടു....അതൊക്കെ പോട്ടെ...ഈ ഇനിയെങ്കിലും പറ...അന്ന് കൊണ്ടുവന്ന സ്പെഷ്യല്‍ ഫുഡ് ആര്‍ക്കുള്ളതാരുന്നു.... എനിക്കോ... ഇവനോ...?" കുഞ്ഞുണ്ണി പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. ഭലം കാത്തു നിക്കുന്ന മത്സരാര്ത്തിയുടെ ആകാംഷയോടെ ഞാനും അവളുടെ വായിലേക്ക് നോക്കി നിന്നു. " സാറേ അന്നൊരു അബദ്ധം പറ്റിയതാ, ഗേള്‍സ്‌ ഡോര്‍മ്മിട്ടറിയിലെ മേട്ട്രനുള്ള ഫുഡ് ആരുന്നത്. പാത്രം മാറി പോയതാ. അബദ്ധം മനസ്സിലാക്കി തിരിച്ചെടുക്കാന്‍ വന്നപ്പോഴേക്കും നിങ്ങള്‍ അത് കഴിക്കാന്‍ എടുക്കുകയും ചെയ്തു....പലപ്പോഴും നിങ്ങളോട് തുറന്നു പറയണമെന്ന് കരുതിയതാ... അപ്പോഴേക്കും നിങ്ങള്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ അവിടെ ഉണ്ടാക്കിയില്ലേ. പിന്നെ പറയാന്‍ ധൈര്യവുമില്ലാരുന്നു. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ആ സംശയം അങ്ങനെ കിടക്കില്ലേ....അത് കൊണ്ടാ പറഞ്ഞത്.... ദേഷ്യം തോന്നരുത്... മനപ്പൂര്‍വമല്ല...."  അത് പറഞ്ഞവള്‍ പരുങ്ങി നിന്നു."അപ്പൊ മേട്ട്രനെ സുഖിപ്പിക്കാന്‍ മുട്ടയും ഉണക്കമീനുമൊക്കെ കൊടുക്കാറുണ്ടല്ലേ.." കപടഗൗരവത്തോടെ ചോദിച്ചിട്ട്...കുഞ്ഞുണ്ണിയും ഞാനും  ആര്‍ത്തു ചിരിച്ചു....
 
ഈശ്വരാ...എന്തൊക്കെ ചിന്തിച്ചുകൂട്ടി....എന്തൊക്കെ കഥകള്‍ മെനഞ്ഞു....എന്തൊക്കെ പ്രശ്നങ്ങള്‍ ഇതിന്റെ പേരില്‍ നടന്നു....എന്നിട്ടിപ്പോ ദാ....

ആളിനെ കണ്ടുപിടിക്കാന്‍ കാണിച്ചു കൂട്ടിയ പരാക്ക്രമങ്ങളും പയറ്റിയ വേലത്തരങ്ങളും  പറഞ്ഞു ഞങ്ങള്‍ വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു. ഞങ്ങളുടെ വഴക്ക് ഭയന്ന് പരുങ്ങി നിന്ന ഷീബയും ആ  പൊട്ടിച്ചിരിയില്‍ പങ്കുകൊണ്ടു...

Wednesday, January 18, 2012

ജനകീയ അവാര്‍ഡ്


എന്പതുകളിലെ എന്റെ നാട്. നാടിന്റെ സിരാകേന്ദ്രമായിരുന്നു മലയില്‍ മുക്ക്. സാമാന്യം തിരക്കുള്ള നാലും കൂടിയ മുക്ക്.ദശകങ്ങള്‍ പഴക്കമുള്ള  ചുമട് താങ്ങി,  അച്യുതന്‍ മുതലാളിയുടെ മാട കട, നാട്ടിലെ ആണുങ്ങളുടെ മുഖച്ഛായ മാറ്റുന്ന ബാര്‍ബര്‍ ജയദേവന്റെ ഒറ്റമുറി കട. ലോക പരദൂഷണം മൊത്തമായും ചില്ലറയായും ചിലവാകുന്ന കൃഷ്ണപിള്ളയുടെ ഓലകെട്ടിയ ചായകട. ഇതാരുന്നു മുക്കിന്റെ ഒരു ഏകദേശ രൂപം.കൈവണ്ടികളും കാളവണ്ടികളും തെരുവിനിരുവശത്തും എപ്പോഴും നിരന്നു കിടക്കും. 

എന്റെ സ്കൂള്‍ യാത്രകള്‍ ഈ മുക്കിലൂടെയാണ്. കാലത്ത് പോവുമ്പോ പിള്ളേച്ചന്റെ കടക്കു മുന്‍പില്‍  നല്ല തിരക്കുണ്ടാവും. തേങ്ങ കച്ചോടം നടത്തുന്ന പപ്പനാവന്‍ കൊച്ചാട്ടന്‍ പത്രം അത്യുച്ചത്തില്‍ വായിക്കുന്നത് പതിവാണ്. പള്ളിക്കുടം കണ്ടിട്ടില്ലാത്ത വിരുതന്മാര്‍ അയാള്‍ക്ക്‌ ചുറ്റുമിരുന്നു വാട്ടം പിടിക്കും. ഇടയ്ക്കു ബഹുമാനത്തോടെ, ആരാധനയോടെ, കൊചാട്ടനെ നോക്കും.ഓരോ വാര്‍ത്തകള്‍ വായിച്ചു കഴിഞ്ഞും അതിന്റെ അവലോകനമുണ്ട്, ചര്‍ച്ചകളുണ്ട്... രാഷ്ട്രീയ ചേരി തിരിവുകളുണ്ട്.തര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമോടുവില്‍ പിള്ളേച്ചന്റെ ശകാരം കേട്ടോരോരുത്തരായി സ്ഥലം കാലിയാക്കും.

മുക്കിലെ അന്നത്തെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണ് അച്യുതന്‍ മുതലാളിയുടെ മാടകട..ചുറ്റും കരിയോയില്‍ അടിച്ചു ഓടിട്ട മാടത്തിന് മുന്നില്‍  മുതലാളി സ്വല്‍പ്പം അഹന്തയോടിങ്ങനെ ഇരിക്കും.കപ്പലണ്ടി മിട്ടായി മുതല്‍ ഏറു പടക്കം വരെ ആ ചെറിയ സംവിധാനത്തില്‍ ലഭ്യമാണ്. ഇന്ന് രൊക്കം നാളെ  കടം എന്ന ബോര്‍ഡ് എപ്പോഴും അതിനു മുന്നില്‍ കാണും. ക്ഷിപ്രകോപിയായ അയാളെ കുട്ടികള്‍ക്കൊക്കെ ഭയമാരുന്നു. 

അങ്ങനെ ഒരു ദിവസം പിള്ളേച്ചന്റെ ചായ കടയില്‍ ഒരാള്‍ എത്തി. ആകര്‍ഷണീയമാം  വിധം വേഷവിധാനം ചെയ്ത ഒരു ചെറുപ്പക്കാരന്‍ . ഇതിനു മുന്‍പെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ എന്ന് കടയിലുള്ളവരൊക്കെ ചിന്തിച്ചു." അല്ലാ നിങ്ങള്‍ ഈ നാട്ടുകാരനല്ലേ..ഇതിനു മുന്‍പെങ്ങും കണ്ടിട്ടില്ലല്ലോ..." പിള്ളേച്ചന്‍ ചോദിച്ചു....അതിനുത്തരവും കാത്തു മറ്റുള്ളവര്‍ വരുത്തനെ നോക്കി. " ഞാന്‍ കുറച്ചു ദൂരേന്നാ..അങ്ങ് മദ്രാസീന്നു. ഇവിടെ ബന്ധുവീട്ടില്‍ വന്നതാണ്." അയാള്‍ നിന്നു കൊണ്ട് തന്നെ പറഞ്ഞു. " അല്ലാ മദിരാശിയില്‍ എന്നതാ പണി " കേശു മൂപ്പരുടെ വക ചോദ്യം. " സിനിമയില്‍ അഭിനയിക്കുവാ....." പറഞ്ഞിട്ടയാള്‍  കൂടി നിന്നവരെ നോക്കി. പിള്ളേച്ചന്റെ മുഖത്ത് അവിശ്വസനീയത....കൂടി നിന്നവര്‍ തമ്മില്‍ തമ്മില്‍ നോക്കി..."ആളു സുന്ദരന്‍ തന്നെ....അങ്ങനെ സിനിമയില്‍ കയറി പറ്റിയതാവാം...." അവര്‍ തമ്മില്‍ തമ്മില്‍ ഓരോന്ന് പിറുപിറുത്തു.  പിള്ളേച്ചനു എന്ത് ചെയ്യണമെന്നറിയാത്ത സന്തോഷം....ഒരു സിനിമാ നടന്‍...അതും തന്റെ ഈ ഓലകെട്ടിയ ചായകടയില്‍ .... "അല്ലാ  ഇവിടെ ആരാണ് ബന്ധുക്കളായി ഉണ്ടെന്നു പറഞ്ഞത്...." പിള്ളേച്ചന്‍ ആകാംഷയോടെ നടനെ നോക്കി. " പുത്തന്‍പുരക്കലെ ആണ് ഞാന്‍ ..." പിള്ളേച്ചന്റെ മുഖം വിടര്‍ന്നു...പുത്തന്‍പുരക്കല്‍ പേര് കേട്ട നായര്‍ തറവാടാണ്....പിള്ളേച്ചനിലെ  ജാതിചിന്ത ഉണര്‍ന്നു...തോളില്‍ കിടന്ന തോര്‍ത്ത്‌ കൊണ്ട് മുഷിഞ്ഞ ബെഞ്ച്‌ തുടച്ചു." ഇരിക്കൂ...." പിള്ളേച്ചന്‍ ഭവ്യതയോടെ അയാളെ ക്ഷണിച്ചു. തന്റെ പളുപളൂത്ത കുപ്പായത്തില്‍ ചുളിവുകള്‍ വീഴാതെ അര്‍ത്ഥ നിതംബത്തില്‍ നടന്‍ ആസനസ്ഥനായി. 

പിള്ളേച്ചന്റെ കടയിലെത്തിയ സിനിമാ നടനെ കുറിച്ചറിഞ്ഞു അയല്‍വാസികളും ചുരുക്കം നാട്ടുകാരും കടയില്‍ തടിച്ചു കൂടി. സ്കൂളില്‍ പോകാന്‍ അത് വഴി വന്ന ഞങ്ങള്‍ കാര്യമെന്തെന്നറിയാതെ പിള്ളേച്ചന്റെ കടക്കു മുന്നിലെ ആള്‍ക്കൂട്ടം കണ്ടു ഭയന്നു. എന്തെങ്കിലും അത്യാഹിതം ആര്‍ക്കെങ്കിലും സംഭവിച്ചുവോ...!! ആള്കൂട്ടതിനിടയിലേക്ക്  പാഞ്ഞു ചെന്നു ഇടയിലൂടെ നുളച്ചു അകത്തു കടന്നു.സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എല്ലാര്‍ക്കും നടുവിലായി നില്‍ക്കുന്നു. കൈയ്യിലൊരു ചെറിയ സ്യൂട്ട്കേസ്. ആളുകള്‍ അയാളെ ആരാധനയോടെ നോക്കുന്നു ...എന്തൊക്കെയോ ചോദിക്കുന്നു. അയാളെ ഇതിനു മുന്പെവിടോക്കെയോ വെച്ചു കണ്ടിട്ടുണ്ടോന്നു എനിക്ക് വെറുതെ തോന്നി. .

"ഇപ്പൊ ഷൂട്ടിംഗ് കഴിഞ്ഞു വരികയാണോ..."വര്‍ക്കി മാപ്പിള ആകാംഷയോടെ ചോദിച്ചു.ഷൂട്ടിംഗ് എന്ന് കേട്ടപ്പോ ഞാന്‍ അയാളെ ഒന്നു തുറിച്ചു നോക്കി...ഇയാള്‍ സിനിമയില്‍ അഭിനയിച്ചോ... ആള് കാണാന്‍ സ്റ്റൈല്‍ ആണ്.....അതുവരെ ഞാന്‍ നോക്കിക്കണ്ട എന്റെ വീക്ഷണകോണില്‍ നിന്നും മാറി...അല്‍പ്പം ആരാധനയോടെ കുറച്ചു കൂടി അടുത്ത് നിന്നു. നല്ല പൂവന്‍പഴത്തിന്റെ നിറം. അലക്കി തേച്ച ഭംഗിയുള്ള കുപ്പായം...എല്ലാം കൂടി ഒരു സിനിമാ നടന്‍ ലുക്ക് തന്നെ. പെണ്‍കുട്ടികള്‍ തിരക്കിനിടയിലൂടെ അയാളെ എത്തി നോക്കി. അവരെ എല്ലാരേയും താന്‍ കാണുന്നുണ്ടെന്ന് വരുത്തും വിധം കൈവീശി കാണിച്ചയാള്‍ കുസൃതിയോടെ  ചിരിച്ചു. സ്ഥലത്ത് ഒരുവിധം പ്രശസ്തയായ  തങ്കമ്മയെ അയാള്‍ ശരിക്കൊന്നു നോക്കി കണ്ടു.ചുണ്ടുകടിച്ചവര്‍ കുണുങ്ങി ചിരിച്ചു.

"ഏതാ ഉണ്ണി ഇപ്പൊ അഭിനയിക്കുന്ന പടം...." ആള്‍ക്കൂട്ടത്തില്‍ നിന്നുമാരോ വിളിച്ചു ചോദിച്ചു. അപ്പൊ ഉണ്ണി എന്നാണു പേര്.  " മിന്നല്‍ എന്ന ചിത്രത്തിലാണിപ്പോ   അഭിനയിക്കുന്നത്. " അയാള്‍ ഭവ്യതയോടെ  പറഞ്ഞു. സൂപ്പര്‍ താരങ്ങളൊക്കെ ഉണ്ടത്രേ. ശ്രദ്ധിക്കപ്പെടുന്നൊരു വേഷമാണത്രേ ഉണ്ണിക്കു. ആ നിമിഷം മുതല്‍ അയാളെന്റെയും നാട്ടുകാരുടെയും മനസ്സില്‍ താരമായി.സ്ത്രീകള്‍ക്കിടയില്‍  സംസാരവിഷയമായി. തങ്കമ്മയുടെ കണ്ണുകള്‍ അയാളില്‍ തന്നെ തറച്ചു നിന്നു.അയാളുമത് കാണുന്നുണ്ടാരുന്നു.

പിന്നീടെപ്പോ  മുക്കിലെത്തിയാലും ജനം  അയാളെ വളഞ്ഞു, കൗതുകത്തോടെ സിനിമാ വിശേഷങ്ങള്‍ തിരക്കി. ലാലിനെ കുറിച്ച്, മമ്മൂട്ടിയെ കുറിച്ച്...അവരുടെ നിറത്തെ കുറിച്ച്, വണ്ടിയെ കുറിച്ച്.....അങ്ങനെ നീളുന്നു അവരുടെ ചോദ്യങ്ങള്‍. എല്ലാതിനുമുത്തരവുമായി ഉണ്ണി അവരെ സന്തോഷിപ്പിച്ചു.

വളരെ വിരളമായി മാത്രം വന്നുപോകുന്ന ആളാരുന്നു അയാള്‍ . ഷൂട്ടിംഗ് ഇല്ലെങ്കില്‍ മാത്രമേ അയാളെ ആ നാട്ടില്‍ കണ്ടിരുന്നുള്ളൂ. അതും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം. വല്ലപ്പോഴുമുള്ള ആ  വരവിനായി നാടും നാട്ടാരും കാത്തിരിക്കും. നടിമാരുടെ ദുര്നടപ്പ് കഥകള്‍  കേള്‍ക്കാന്‍ വഴികണ്ണുമായി  ചെറുപ്പക്കാരായ കുറേ ഞരമ്പ്‌ രോഗികള്‍ കാത്തിരുന്നു.  ആരെയും നിരാശരാക്കാതെ പല നടിമാരേ കുറിച്ചും ഉണ്ണി കഥകള്‍ പറഞ്ഞു. അല്ലെങ്കില്‍ മെനഞ്ഞു. രോമാഞ്ചകഞ്ചുകിതരായി  നാട്ടുകാര്‍ അത്  കേട്ടിരുന്നു. " ഹോ ഇവളൊക്കെ സിനിമേല്‍ സത്യവാന്‍ സാവിത്രിയാ.., സ്വന്തം ജീവിതമിങ്ങനെയും" കേശു മൂപ്പരുടെ ആത്മഗതം. 

മിന്നലിന്റെ ഷൂട്ടിംഗ് തീരാന്‍ ഉണ്ണിയേക്കാളേറെ  ആകാംഷ നാട്ടുകാര്‍ക്കാരുന്നു. രണ്ടു മാസത്തോളമായി അതിന്റെ ഷൂട്ടിംഗ്നായി ഉണ്ണി മദിരാസിയിലാണ്. കാത്തിരിപ്പിനൊടുവില്‍ പടമിറങ്ങി. നാട്ടുകാര്‍ പടമോടുന്ന തിയേറ്ററുകള്‍ തേടിപ്പിടിച്ചു പോയി പടം  കണ്ടു. കണ്ടവര്‍ കണ്ടവര്‍ ഉണ്ണിയെവിടെ എന്ന ചോദ്യം തമ്മില്‍ തമ്മില്‍ ചോദിച്ചു. പലരും രണ്ടാമതും പോയി കണ്ടു. ഇല്ല, അങ്ങനെ ഒരാളെ എങ്ങും കാണാനില്ല. നിരാശയും ദേഷ്യവും അവരില്‍ നീറി പുകഞ്ഞു.  എന്താവും സംഭവിച്ചിരിക്കുക. കാര്യങ്ങളുടെ നിജസ്ഥിതി  ഉണ്ണിയില്‍ നിന്നുമറിയാന്‍  അവര്‍  കാത്തിരുന്നു. കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോയി.ഉണ്ണി വന്നില്ല. എന്തൊക്കെയോ പന്തികേടുണ്ടെന്ന് തോന്നിയ  പിള്ളേച്ചന്‍ പുതന്പുരയിലേക്ക് വെച്ചു പിടിച്ചു. കഥകള്‍ കേട്ട പുത്തന്പുരക്കാര്‍ അന്തം വിട്ടു. തങ്ങള്‍ക്കങ്ങനെ ഒരു ചേഴക്കാരന്‍ ഇല്ലെന്നവര്‍ ഉറപ്പിച്ചു പറഞ്ഞു !!. ഉണ്ണിയെ കുറിച്ചുള്ള സംശയങ്ങള്‍ അതോടെ ബലപ്പെട്ടു. തങ്ങള്‍ പറ്റിക്കപ്പെടുകയാരുന്നു എന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. പിന്നെയും സംശയങ്ങള്‍ ബാക്കിയായി. ഇടയ്ക്കിടയ്ക്ക് പെട്ടിയുമായി അവന്‍ ഈ നാട്ടില്‍ പ്രത്യക്ഷപെടുന്നത് എന്തിനായിരിക്കും. അവനില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട്.  അതിനുത്തരം കിട്ടാതവര്‍ കുഴഞ്ഞു.
 
പിള്ളേച്ചന്റെ ചായ കടയില്‍ ഉണ്ണിയേ കുറിച്ച് മാത്രമായി ചര്‍ച്ചകള്‍ . രാഷ്ട്രീയ ചര്‍ച്ചകളും  ചേരിതിരിവുകളും മാറ്റി നിര്‍ത്തി ഉണ്ണിയുടെ തിരോധാനത്തിനെ കുറിച്ചവര്‍  നിരവധി കഥകള്‍ മെനഞ്ഞു. "ഷൂട്ടിംഗ്നിടയില്‍ എന്തെങ്കിലും അപകടം പറ്റിയതാകുമോ..." വര്‍ക്കി മാപ്പിള വ്യാകുലപ്പെട്ടു..." അങ്ങനെങ്കില്‍ പുത്തന്‍പുരക്കലെ ബന്ധു ആണെന്ന് കള്ളം പറഞ്ഞതോ.. അവനാളു  ശരിയല്ല വര്‍ക്കി...എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്...." പിള്ളേച്ചന്‍ ദേഷ്യത്തോടെ പറഞ്ഞു.  "ഹേയ് അവന്‍ കോടംപാക്കതെങ്ങാനും വല്ല പെണ്ണുങ്ങളുടെ വലയില്‍ പെട്ട് കാണും..." എന്തോ വലിയ കാര്യം പറഞ്ഞ ചാരിധാര്ധ്യത്തോടെ പെയിന്റര്‍  പൈലി എല്ലാരെയും ഒന്ന് ഇരുത്തി നോക്കി. "ഇനി അവനിവിടെ എന്തെങ്കിലും രഹസ്യബന്ധം ഉണ്ടാവുമോ...." കേശു മൂപ്പരുടെ ആ  സംശയത്തില്‍ ലേശം കഴമ്പില്ലേന്നു എല്ലാര്‍ക്കും തോന്നി. 

മാസങ്ങള്‍ കടന്നു പോയി.ഉണ്ണിയെ കുറിച്ചൊരു അറിവുമില്ല. ദിവസം പോകും തോറും അയാളെ  കുറിച്ചുള്ള ചര്‍ച്ചകള്‍ കുറഞ്ഞു. ആളുകള്‍ അയാളെ കുറേശ്ശെ മറന്നു തുടങ്ങി. ചായക്കടയിലെ ചര്‍ച്ചകള്‍ മറ്റുതലങ്ങളിലേക്ക്  വഴിമാറി.തുലാമാസം വന്നു. കാറും കോളുമായി അന്തരീക്ഷം എപ്പോഴും മൂടി കിടന്നു.തകര്‍ത്തു പെയ്യുന്ന മഴയില്‍ മുക്കിനു കിഴക്ക് ഭാഗത്തുള്ള തടിപ്പാലം ഒഴുകി പോയി. അച്യുതന്‍ മുതലാളിയുടെ മാടകടക്ക് മുകളില്‍ തെങ്ങ് വീണു കട തകര്‍ന്നു. എങ്ങും നാശം വിതച്ചു തുലാവര്‍ഷമഴ അതിന്റെ രൗദ്രഭാവം അറിയിച്ചു.ഇടിയും മിന്നലും കാരണം ആളുകള്‍ വീടുകളില്‍ തന്നെ ഒതുങ്ങി കൂടി. മഴ കടുക്കുംതോറും പിള്ളേച്ചന്റെ കടയില്‍ ആളുകള്‍ കുറഞ്ഞു. .

മഴ കോരിചൊരിയുന്നൊരു രാത്രി. തെരുവ് തീര്‍ത്തും വിജനം. തുലാവര്ഷം  തുടങ്ങിയ ശേഷം പകലും അവസ്ഥ വിഭിന്നമല്ല. പിള്ളേച്ചന്‍ ചായ്പ്പു പൊക്കി പുറത്തിറങ്ങി. കുശിനിപ്പുരയില്‍ നിന്നും ഈര്‍ക്കിലി കൂടെടുത്തു.(ഊപ്പ മീനുകളെ പിടിക്കുന്ന കൂടു) വടക്കേ തോട്ടില്‍ വെള്ളം പൊങ്ങി തുടങ്ങിയിരുന്നു.ചിറയിലേക്ക്  വെള്ളം വെട്ടി വിട്ടേക്കുന്ന  ഭാഗത്ത്‌ പരല്‍ മീനുകളുടെ വിളയാട്ടമുണ്ട്. പ്ലാസ്റിക് ചാക്ക് നീളത്തില്‍ കീറി തലയിലിട്ടയാള്‍  തെരുവിലേക്ക് കാലെടുത്തു വെക്കുമ്പോ ആരോ ഒരാള്‍ വേഗത്തില്‍ നടന്നു നീങ്ങുന്നു. പിള്ളേച്ചന്‍ ജാഗരൂഗനായി. വെളിച്ചം തെളിക്കാതെ ഇരുളിന്റെ മറപ്പറ്റി ആ രൂപത്തെ അയാള്‍ പിന്തുടര്‍ന്നു.തോടും ചിറയും കടന്നു രൂപം ഒരു വീടിനു മുന്നില്‍ ചെന്ന് നിന്നു. തങ്കമ്മയുടെ വീട്.രൂപം  സസൂഷ്മം ചുറ്റും കണ്ണോടിച്ചു. പിള്ളേച്ചന്‍ വേലിക്ക് പിറകിലേക്കൊളിച്ചു. ഇതാരായിരിക്കും. പിള്ളേച്ചനു അതറിയാന്‍ തിടുക്കമായി.ശ്വാസമടക്കി കാത്തിരുന്നു. രൂപം കതകില്‍ പതുക്കെ മുട്ടി.കുടിലിനുള്ളില്‍ റാന്തല്‍ തെളിഞ്ഞു. ഉറക്കച്ചവടോടെ തങ്കമ്മ വാതില്‍ തുറന്നു.റാന്തല്‍ താഴെ വെച്ചു അവര്‍ മുടി മാടി കെട്ടി. " എന്താ ഇത്ര വൈകിയത്." അവര്‍ ശബ്ദം താഴ്ത്തി ചോദിച്ചു. "നാട്ടുകാര്‍ ഉറങ്ങണ്ടേ...." ആ പതിഞ്ഞ സ്വരത്തിന്റെ ഉടമയെ പിള്ളേച്ചന്‍ റാന്തലിന്റെ നേരീയ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞു. 'ഉണ്ണി...' അയാളുടെ കണ്ണില്‍ എന്തൊക്കെയോ മിന്നി മറഞ്ഞു. അപ്പൊ ഇതിനാണിവന്‍ ഇടയ്ക്കു പെട്ടിയും തൂക്കി വന്നുപോകുന്നത്. ദേഷ്യം കൊണ്ടയാളുടെ മുഖം ചുവന്നു.

കുടിലിന്റെ കതകടഞ്ഞു.പിള്ളേച്ചന്‍ നടക്കുകയല്ല, ഓടുകയാരുന്നു. ആദ്യം കേശു മൂപ്പനെ വിളിച്ചുണര്‍ത്തി. പിന്നെ പുല്ലംപ്ളാവിലെ  വര്‍ക്കി മാപ്പിളയേയും പൈലിയേയും ചുരുക്കം നാട്ടുകാരേയും കൂട്ടി; തങ്കമ്മയുടെ വീട്ടിലേക്കു കുതിച്ചു. അങ്ക(അംഗ)തട്ടില്‍ അങ്കം വെട്ടി അങ്കകലി  പൂണ്ടു നിന്ന കപടതാരത്തെ കയ്യോടെ പിടികൂടിയ നാട്ടുകാര്‍ സിനിമയെ വെല്ലുന്ന സംഘടനരംഗങ്ങള്‍ കൊണ്ട് വരവേറ്റു. 
നേരം വെളുത്തപ്പോ ചായക്കടക്കു മുന്നില്‍ ആളുകള്‍ അയാളെ പരസ്യ വിചാരണ ചെയ്തു തുടങ്ങി.  കരുവാളിച്ച കവിളും കലങ്ങിയ കണ്ണും രാത്രിയിലെ സല്ക്കാരത്തിന്റെ ആഴമറിയിച്ചു. സിമ്പ്ളനായി  വന്നു നാട്ടുകാരെ പറ്റിച്ച 'നടന്‍ ' കോടമ്പാക്കത് പെണ്ണുങ്ങളെ എത്തിച്ചു കൊടുക്കുന്ന പിമ്പാണ്.  തങ്കമ്മയെയും അവിടേക്ക് കൊണ്ട് പോകാമെന്നയാള്‍  മുന്‍സമാഗമങ്ങളില്‍ എപ്പോഴോ അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു. അതിനുള്ള തയാറെടുപ്പിലാരുന്നു അയാള്‍ . 


നാട്ടുകാരുടെ  എല്ലാ ഊഹാപോഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കിട്ടി.  'മിന്നലുണ്ണി' എന്ന കപടതാരത്തിന്റെ എന്റെ നാട്ടിലെ അഭിനയജീവിതത്തിനു അതോടെ എന്നെന്നേക്കുമായി തിരശീല വീണു.  

Tuesday, January 17, 2012

നഷ്ടസ്വപ്നങ്ങള്‍


" നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നൂ..." കമ്പ്യൂട്ടറില്‍ നിന്നും പാട്ടോഴുകി എത്തി. ചെയ്തുകൊണ്ടിരുന്ന ഫയല്‍ മിനിമൈസ്  ചെയ്തു നരന്‍ ഗ്ലാസ്‌ ഊരി മേശയിലേക്ക്‌ വെച്ചു. ഒന്ന് നടുനിവര്‍ത്തി...കസേരയിലേക്ക് ചാഞ്ഞു കിടന്നു. പാട്ടില്‍ ശ്രദ്ധിച്ചങ്ങനെ കണ്ണടച്ച് കിടന്നു. എന്തോ ആ വരികള്‍ എപ്പോ കേട്ടാലും കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ മനസ്സ് ഓര്‍മ്മകളുടെ, വേദനയുടെ ലോകത്തേക്ക് പായും.

ചില ഗാനങ്ങള്‍ കവികള്‍ എഴുതിയത് നമ്മളെ ഒക്കെ മുന്നില്‍ കണ്ടുകൊണ്ടാണെന്നു തോന്നിപോകുമെന്നവന്‍ ചിന്തിച്ചു. തന്റെ ജീവിതവുമായി എന്തോ അഭേദ്യബന്ധം ആ വരികല്‍ക്കുന്ടെന്നു അവനു തോന്നാറുണ്ട്. അല്ല്ല അതുതന്നെയല്ലേ സത്യവും.വരികള്‍ ഓര്‍മ്മകള്‍ക്ക് വഴിമാറി.

മൂന്നാറില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മന്റ്‌  കഴിഞ്ഞു തൃശ്ശൂരിലെ റിസോര്‍ട്ടില്‍ ട്രെയിനീ ആയി പ്രവേശിച്ചു. ചെറായി ബീച്ചില്‍ അന്ന്  ടൂറിസം ഫെസ്റിവല്‍ നടക്കുകയാണ്. കമ്പനിയുടെ പ്രൊമോഷന്‍ പരുപാടികല്‍ക്കായി അവനെ അവിടേക്ക് വിട്ടു.ഫെസ്റ്റിവല്‍ തീരും വരെ അവിടെ തങ്ങണം. അങ്ങനെ ബീച്ചിലെ തിരക്കുകളും  ആഘോഷങ്ങളുമായി  അടിച്ചുപൊളിച്ചു. .നേരമിരുട്ടിയാല്‍ ബിയര്‍ അടിയും.

ഫെസ്റ്റിവലിന്റെ  മൂന്നാം നാള്‍ ഒരു പെണ്‍കുട്ടി വളരെ ഉത്സാഹത്തോടെ ഏതോ കമ്പനിക്ക്‌ വേണ്ടി കാമ്പയിന്‍ നടത്തുന്നത് കണ്ടപ്പോ അവനു  കൗതുകമായി.ഒരു ഇരു നിറക്കാരി. കൊലുന്നനെയാണ്. ചടുലമായ അംഗവിക്ഷേപങ്ങളോടെ ആളുകളോട്  സംസാരിക്കുന്നു. ആളുകള്‍ അവളെ കേള്‍ക്കാന്‍ താല്പര്യം കാണിക്കുന്നു. വെള്ളയില്‍ പൂക്കളുള്ള വില കുറഞ്ഞ കോട്ടന്‍ ചുരിദാര്‍ ആണ് വേഷം. കൈയ്യില്‍ കറുത്ത സ്ട്രാപ് വാച്. ആഭരണമായി ഒരു മൊട്ടു കമ്മലും ഒരു മുത്തുമാലയും. അവനവളെ നോക്കി നിക്കുമ്പോ തന്നെ അവളുടെ നോട്ടം അവനില്‍ പതിഞ്ഞു. തന്നെ തന്നെ നോക്കി നിക്കുന്ന വ്യക്തിയെ അവള്‍ തുറിച്ചൊന്നു നോക്കി. ആ നോട്ടത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ജാള്യനായി  മുഖം തിരിച്ചു അവന്‍ നടന്നു നീങ്ങി.

ഫെസ്റ്റിവല്‍ സ്റ്റാളില്‍ ആഹാരം കഴിക്കാനിരിക്കുമ്പോഴും അവന്‍ ആ കുട്ടിയെ കുറിച്ച് ചിന്തിച്ചു. അവളുടെ നോട്ടം, അതിന്റെ മൂര്‍ച്ച, അതവനെ വല്ലാതെ നോവിച്ചിരുന്നു. എങ്കിലും എന്തോ അവളെ വീണ്ടും കാണാന്‍ അവന്‍ ആഗ്രഹിച്ചു. ഊണ് മതിയാക്കി കൈ കഴുകി പുറത്തിറങ്ങുമ്പോ നക്ഷത്രം പോലെ ദാ മുന്നില്‍ താന്‍ കാണാന്‍ ആഗ്രഹിച്ചവള്‍ . അവന്‍ ഒതുക്കത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി. തന്നെ ശ്രദ്ധിക്കുന്നേ ഇല്ല. ആലുവ മണപ്പുറത്ത് വെച്ചു പോലും കണ്ട ഭാവമില്ല. നിരാശയോടെ അവന്‍ നടന്നു. മനസ്സില്‍ എന്തോ വല്ലാത്തൊരു നൊമ്പരം. ഒരു പെണ്ണും എന്നെ ഒന്ന് നോക്കാതെ പോകാറില്ല. കാമദേവനല്ലെങ്കിലും താന്‍ സുന്ദരനല്ലേ. അവന്‍ മുറിയിലെത്തി നിലകണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി അതുറപ്പ്‌ വരുത്തി.

ഫെസ്റ്റിവലിന് തിരക്ക് കൂടി . ബീച്ചിലെ ടീ സ്റ്റാളില്‍  വെച്ചൊരു ദിവസം സ്റ്റീവിനെ പരിചയപ്പെട്ടു. ഒരു വെളുമ്പന്‍ അമേരിക്കന്‍ . കേരളവും വടക്കേ ഇന്ത്യയും കാണാന്‍ ഭൂകണ്ഠങ്ങള്‍ കടന്നു വന്നവന്‍. മനസ്സിലാകാത്ത ഒഴുക്കന്‍ ഇംഗ്ലീഷ് കുറേ ഒക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചവനുമായി കൂട്ടായി. അവനോടൊപ്പം ബീച്ചില്‍ സന്ധ്യാ നേരത്ത് കറങ്ങി അടിച്ചു.കടലിന്റെയും , ബീച്ചിന്റെയും സൗന്ദര്യം അവന്റെ ക്യാമറയില്‍ ഒപ്പി എടുത്തു. മോശമല്ലാത്ത ഇംഗ്ലീഷില്‍  സംവദിച്ചു. അവനു നരനെ വല്ലാതെ ബോധിച്ചു.ഒന്നിച്ചു കോഫി കുടിച്ചും ഡിന്നര്‍ കഴിച്ചും ആ സൗഹൃദം കൂടുതല്‍ കൂടുതല്‍ ദൃഡമായി.ഫെസ്റ്റിവലിന്റെ നാലാം നാള്‍  തിരക്കൊഴിഞ്ഞപ്പോ സ്ടീവിനോപ്പം ഒരു കോഫീ കുടിക്കാന്‍ സ്ടാളില്‍ എത്തി. അവര്‍ക്ക്  അഭിമുഖമായി ആ പെണ്‍കുട്ടി. അവന്റെ നോട്ടം  അറിയാതെ അവളിലേക്ക്‌ നീണ്ടു. സ്റ്റീവ് എന്തൊക്കെയോ പറഞ്ഞത് അവന്‍ കേട്ടില്ല. " ഹേ മാന്‍ .. ഐ അം ടോക്കിംഗ്  റ്റു യൂ.....  " ഞെട്ടി സ്ടീവിനെ നോക്കി അവന്‍ ക്ഷമ ചോദിച്ചു.

റൂമില്‍ ചെന്നു കിടന്നിട്ടും ആ പെണ്കുട്ടിയാരുന്നു അവന്റെ മനസ്സ് നിറയെ. ഏതോ പാവപ്പെട്ട വീട്ടിലെ കുട്ടിയാവാം. ജീവിക്കാന്‍ വേണ്ടി രാവും പകലുമില്ലാതെ വിദേശികളോട് വായിട്ടലച്ചും ഓടി നടന്നും എന്തൊക്കെയോ ചെയ്യുന്നു. ഒരു വീടിന്റെ ആശ്രയമാകാം. ജീവിത പരീക്ഷണങ്ങളില്‍ ,  അനുഭവങ്ങളില്‍ മൊരഞ്ഞു പോയതാകാം ആ ജീവിതം. മുഖത്തുള്ള ദൃഡത ജീവിതത്തിനോടുള്ള വെല്ലുവിളിയല്ലേ. എന്തോ അവളോട്‌  വല്ലാത്തൊരു അടുപ്പം അവന്റെ ഉള്ളില്‍ മുളയിട്ടു. ചിന്തകളിലെപ്പോഴോ നിദ്ര അവനെ പുല്‍കി.

കാലത്ത് തന്നെ ടൌണില്‍  പോയി ഡ്രൈ ക്ളീന്‍ ചെയ്യാന്‍ കൊടുത്ത തുണികള്‍ വാങ്ങി. മുടി വെട്ടിച്ചു, ഷേവ്  ചെയ്തു, ഒന്ന് ചുള്ളനായി. ഫെസ്റ്റിവലിന്റെ പിറകേ ഉള്ള ഓട്ടത്തില്‍ കുറ്റിതാടിയുടെ നേര്‍ത്ത നിഴല്‍ മുഖത്ത് പടര്‍ന്നിരുന്നു. ഹോട്ടല്‍ മാനേജ്‌മന്റ്‌ കോളേജില്‍ ക്ളീന്‍ ഷേവ് ചെയ്യാതൊരു ദിവസം പോയിട്ടില്ല. അതിനനുവധിചിട്ടില്ല എന്നതാണ് സത്യം. അത് അവന്റെ  പ്രൊഫഷന്റെ ഭാഗമാണ് . മടങ്ങി വരുമ്പോഴേക്കും  ഉച്ചവെയില്‍ ഉച്ചിയിലെത്തി. കുളിച്ചു ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ എത്തിയപ്പോഴേക്കും സ്റ്റീവിനെ കണ്ടു. ഇറാഖു അധിനിവേശത്തെ കുറിച്ചും അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുമൊക്കെ അയാള്‍ വാ തോരാതെ സംസാരിച്ചു. ദഹിക്കുന്നതൊക്കെ  കൊണ്ടും ബാക്കി തള്ളിയും അവന്‍ എല്ലാത്തിനും തലകുലുക്കി പ്രോത്സാഹിപ്പിച്ചു. കണ്ണുകള്‍ ബീച്ചിന്റെ സര്‍വ്വ ദിക്കിലേക്കും സ്റ്റാളുകളിലേക്കും അവളെ തേടി അലഞ്ഞു.നിരാശയോടെ അവന്‍ വീണ്ടും സ്റ്റീവിന്  കീഴടങ്ങി.

അസ്തമയസൂര്യന്‍ സുവര്‍ണ്ണ ശോഭവിതറി വിടപറയുന്നു. ബീച്ചില്‍ തിരക്കേറി. സ്റ്റേജില്‍ എന്തൊക്കെയോ പരുപാടികള്‍ തകര്‍ക്കുന്നു. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. വല്ലാത്തൊരു ശ്വാസംമുട്ടല്‍ . കലാപരുപാടികള്‍ ആസ്വദിക്കുന്നവരുടെ ഇടയില്‍ കേറി വെറുതെയിരുന്നു. മടുപ്പ് തോന്നി പുറത്തിറങ്ങിയപ്പോ, മോണിക്ക മാതാമ്മെ കണ്ടു. അമ്പതിനടുത്തു പ്രായം. അമേരിക്കക്കാരി. എല്ലാ വര്‍ഷവും ബീച്ചില്‍ വന്നു പോകുന്ന, ദൈവത്തിന്റെ സ്വന്തം നാടിനെ പ്രണയിക്കുന്നൊരു പാവം സ്ത്രീ. " ഹൈ നരാന്‍ ....വൈ യു ആര്‍ അപ്സെറ്റ്....എനി തിംഗ് റോന്ഗ്. "ഇല്ലെന്നവന്‍ തല കുലുക്കി...." നോ മാം....ഐ അം ആള്‍ റൈറ്റ് " . അവരതില്‍ തൃപ്തയായപോലെ തോന്നി. കുശലാന്വേഷണങ്ങള്‍ നടത്തി അവര്‍ നടന്നു നീങ്ങി. മനസ്സില്‍ ശൂന്യത നിറച്ചു  അവന്‍  ആഴകടളിലേക്ക് കണ്ണും നട്ടിരുന്നു.


ഫെസ്റ്റിവല്‍ തീരാന്‍ ഇനി രണ്ടു നാള്‍ മാത്രം.കുളിയും കഴിഞ്ഞു, ബീച്ച് റോഡിലെ സണ്ണിച്ചന്റെ കടയില്‍ കേറി പുട്ടും കടലയും കഴിച്ചു.രണ്ടു നാളായി പ്രൊമോഷന്‍ പരുപാടികള്‍ വേണ്ടവിധം നടക്കുന്നില്ല. അനാവശ്യചിന്തകളെ ഒക്കെ മാറ്റിവെച്ചു ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ അവന്‍ തീരുമാനിച്ചു.പതിവിലേറെ ഉത്സാഹത്തോടെ ഓടി നടന്നു. ഉച്ചയോടെ കുറേ പേരെ എങ്കിലും കാണാനും സംസാരിക്കാനും കഴിഞ്ഞു. ഊണ് കഴിഞ്ഞു വന്നു കോഫി സ്റ്റാളില്‍ കയറി വെറുതെ പേപ്പര്‍ മറിച്ചു നോക്കിയിരുന്നു. ബീച്ചില്‍ തിരക്കൊഴിഞ്ഞിരുന്നു. ഇനി വെയില്‍ താറിയാലെ ബീച്ചുണരൂ. പേപ്പര്‍ മറിച്ചു നോക്കിയിരിക്കുമ്പോ അടുത്ത് വന്നു കസേര നീക്കി ഇട്ടിരുന്ന ആളിനെ കണ്ടു അവന്‍ അതിശയിച്ചു പോയി.


" നരനല്ലേ..???"  കണ്ണിനും കാതിനും അവിശ്വസനീയമായി ഒരു ചോദ്യം. അവനു അവനെ തന്നെ  വിശ്വസിക്കാന്‍ കഴിയുന്നില്ലാരുന്നു..... " എന്താ മാഷേ ഇങ്ങനെ മിഴിച്ചു നോക്കുന്നെ....!!! എന്നെ ഓര്‍മ്മയില്ലേ...ഇവിടിങ്ങനെ ഓടി നടക്കുമായിരുന്നില്ലേ ഒരു വട്ടു പെണ്ണ്...അത് ഞാനാ..മീര.....?"


മീര...നല്ല പേര്. ചിന്തകളില്‍ നിന്നുണര്‍ത്തി കൊണ്ട് അവള്‍ സംസാരിച്ചു തുടങ്ങി. "സ്റ്റീവ് ആണ് നരനെ കുറിച്ച് പറഞ്ഞത്.നിങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നൊക്കെ...ഞാനും സ്റ്റീവ്‌മായി രണ്ടു വര്‍ഷത്തെ പരിചയമുണ്ട്. ഇതേ ബീച്ചില്‍ വെച്ചു കണ്ടു പരിചയപ്പെട്ടു, ഇന്നും ആ സൗഹൃദം സുഗമമായി ഒഴുകുന്നു...നരന്റെ നാടെവിടെയാ..." ശ്വാസം വിടാനെന്നോണം അവനു സംസാരിക്കാന്‍ ഇടം നല്‍കി അവള്‍ നിര്‍ത്തി. "നാട് ആലപ്പുഴ. ശരിക്ക് പറഞ്ഞാല്‍ പാതിരാപ്പള്ളി. മീരയുടെ നാട് ???" പ്രസംഗ മത്സരത്തിലെ മത്സരാര്‍ത്തിയെ പോലെ അവള്‍ തയാറെടുത്തു "എന്റെ നാട് കൊല്ലത്താണ്. മൂന്നു വര്‍ഷമായി കൊച്ചിയില്‍ ജോലി ചെയ്യുന്നു.എങ്ങനെ...ഫെസ്റ്റിവല്‍ ഒക്കെ ഇഷ്ടായോ, ഫ്രെഷര്‍ ആണല്ലേ....ഇനി രണ്ടു നാള്‍ കൂടി...എനിക്കൊരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് " . "ഫെസ്റ്റിവല്‍ ശരിക്കും ഇഷ്ടായി...ആദ്യമായിട്ടാ ഇങ്ങനെ. മീര എന്തായിട്ടാ വര്‍ക്ക്‌ ചെയ്യുന്നേ." ചോദിച്ചിട്ട് അവന്‍ ആ മുഖത്തേക്ക് നോക്കി. എന്തൊരു ഉന്മേഷവും പ്രസരിപ്പുമാണ് ഇവള്‍ക്ക്. " നരന്‍...ഞാന്‍ മാര്‍ക്കറ്റിംഗ് സൈഡ് ആണ്...പേര് വിളിക്കാന്‍ പറ്റിയ ഒരു പോസ്റ്റ്‌ ഒന്നുമില്ല. ഈ അലച്ചില്‍ തന്നെ...ജീവിക്കണ്ടേ മാഷേ....അപ്പൊ പിന്നെ കാണാം...." കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനെന്നവണ്ണം യാത്ര പറഞ്ഞവള്‍ പതിവ് തിരക്കില്‍ നടന്നകന്നു.

നുരഞ്ഞു പൊന്തുന്ന സന്തോഷം..മനസ്സ് നിറയെ...ഒന്നുകാണാന്‍ കൊതിചിരുന്നവള്‍ ...ദാ..ഇപ്പൊ സ്വയം മുന്നില്‍ വന്നിരിക്കുന്നൂ. സ്റ്റീവ്, നിനക്കൊരായിരം നന്ദി. പതിവിലും ഉണര്‍വ്വോടെ അവന്‍  എല്ലായിടത്തും ഓടി നടന്നു..എപ്പോഴൊക്കെയോ തിരക്കിലെവിടോക്കെയോ ആ മുഖം മിന്നിമറയുന്നത് അവന്‍ കണ്ടു. ഉള്ളിലുണ്ടാരുന്ന അടുപ്പം, ആരാധന...മറ്റെന്തിനോ വഴിമാറുന്നത്‌ അവനറിഞ്ഞു. അതെ...ആര്‍ദ്രമായ പ്രണയത്തിനു വഴിമാറുന്നു....

ഉറങ്ങാന്‍ കിടന്നപ്പോഴും മനസ്സില്‍ ആ മുഖം മാത്രം...ആ സംസാരം...ആ ആത്മവിശ്വാസം...ചടുലത...അതൊക്കെ അവനെ അവളിലേക്ക്‌ വല്ലാതെ അടുപ്പിച്ചു കഴിഞ്ഞിരുന്നു. പ്രണയം...അതിന്റെ സപ്തവര്‍ണ്ണങ്ങളും വിടര്‍ത്തി അവനില്‍ നിറഞ്ഞുനിന്നു. ഫെസ്റ്റിവലിന്  നാളെ ഇരുണ്ടു വെളുക്കുമ്പോ തിരശീല വീഴും. വന്നവരൊക്കെ എങ്ങോട്ടൊക്കെയോ പോകും. സ്റ്റീവ്, മോണിക മാതാമ്മ, പിന്നെ മീര. ആ ചിന്ത അവനെ വല്ലാതെ നോവിച്ചു തുടങ്ങി. അടുത്തറിയും മുന്‍പേ യാത്ര പറയണ്ടി  വരിക.ചിന്തകള്‍ക്കൊടുവിലെപ്പോഴോ ഉറങ്ങി.

ബ്രേക്ക്‌ ഫാസ്റ്റു കഴിഞ്ഞു ആഘോഷവേദിക്ക് പിന്നിലെ ചായിപ്പില്‍ വെറുതെ ഇരിക്കുമ്പോ സ്റ്റീവ് എത്തി. കരം കവര്‍ന്നയാള്‍ അവന്റരുകിലിരുന്നു. " മാന്‍...ഐ വില്‍ ബി ഫ്ലയിംഗ്  ടു നൈറ്റ്‌ ...വില്‍ മിസ്സ്‌ യു ഗുയ്സ്‌ ...ഡിഡ് മീരാ ടോക് റ്റു യു..??..ഷീ ഈസ്‌ സൊ നൈസ്...സൊ ഹെല്‍പ്ഫുള്‍ ....സൊ, ഇവെനിംഗ് ഐ വില്‍ സീ യു..." അയാള്‍ എഴുനേറ്റു പോയി. ദിവസങ്ങളുടെ മാത്രം പരിചയമുള്ള ആ മനുഷ്യന്‍ പോകുന്നു എന്ന് കേട്ടപ്പോ എന്തോ വല്ലാത്തൊരു നൊമ്പരം, അത്രയ്ക്ക് സ്നേഹത്തോടെ മാത്രമേ അയാള്‍ എന്നോട് പെരുമാറിയിട്ടുള്ളൂ.അന്നുവരെ ഉള്ള പ്രവര്‍ത്തനങ്ങളുടെ ഒരു വിലയിരുത്തല്‍ നടത്തി ഡയറിയില്‍ ചിലതൊക്കെ കുറിച്ചിട്ടു. ഊണ് കഴിഞ്ഞു കോഫി സ്റ്റാളില്‍ എത്തുമ്പോ മോണിക്ക മതാമയെ കണ്ടു. അടുത്ത ഫെസ്റ്റിവലിന് വരാം...നീ ഇവിടെ കാണണം എന്ന് പറഞ്ഞവര്‍ റൂമിലേക്ക്‌ പോയി. എല്ലാരും മടക്കയാത്രക്കുള്ള തയാറെടുപ്പിലാണ്.

നാലു മണി കഴിഞ്ഞപ്പോഴേക്കും ഫെസ്റ്റിവല്‍ സമാപനചടങ്ങുകളുമായി വേദി ഉഷാറായി. ഗാനമേള തുടങ്ങിയ പരുപാടികളുമായി  കാര്യങ്ങള്‍ കൊഴുത്തു. അവന്റെ കണ്ണുകള്‍ മീരയെ തിരഞ്ഞു കൊണ്ടേ ഇരുന്നു. പാവം ഓടി നടക്കുന്നുണ്ടാവം എവിടെങ്കിലുമൊക്കെ. ജോലികള്‍ തീര്‍ക്കുന്നതിന്റെ തിരക്കിലാവാം. ഒന്ന് കാണാന്‍ വല്ലാതെ ആഗ്രഹിച്ചു. എരിഞ്ഞടങ്ങുന്ന പകലിനൊപ്പം മണിക്കൂറുകള്‍ പറന്നു.വേദിയില്‍ ഇപ്പോഴും എന്തൊക്കെയോ പരുപാടികള്‍ നടക്കുന്നു. വിദേശികള്‍ മടക്കയാത്രക്കായി തയാറെടുക്കുന്നു.അവനും ഇനി മണിക്കൂറുകള്‍ മാത്രം. വേദിക്ക് പിന്നില്‍ നിന്നും അല്‍പ്പം ആഹാരം വാങ്ങി സൈഡിലെ ബെഞ്ചിലിരുന്നു. ആരോ ഒരാള്‍ അഭിമുഖമായി വന്നിരുന്നു.ആരെങ്കിലും ഭക്ഷണം കഴിക്കാന്‍ വന്നവരാകാം.അവന്‍ മുഖമുയര്‍ത്താതെ സ്വാദില്ലാത്ത ആ ആഹാരം വെറുതെ വാരി വിഴുങ്ങി കൊണ്ടിരുന്നു. " ഹലോ...മാഷേ....." അവന്‍ തല ഉയര്‍ത്തി നോക്കി...മീര....അവനൊന്നു ചിരിച്ചു....."ഞാന്‍ വെളുപ്പിനെ പോകുംട്ടോ...സ്റ്റീവ് , മാഷിനെ തിരക്കുന്നുണ്ട്...എല്ലാരും കൂടൊഴിയുന്നു അല്ലേ....നരനു വിഷമമുണ്ടോ.... എനിക്കിതിപ്പോ ശീലമായി.ഇനി അടുത്ത ഫെസ്റ്റിവല്‍ വരെ ഈ ദിവസങ്ങളുടെ ഓര്‍മ്മയും ഇവിടെ വീണു കിട്ടിയ കുറേ സൗഹൃദങ്ങളുമുണ്ട് .താന്‍ എന്തിനാ ഇങ്ങനെ വിഷമിചിരിക്കുന്നെ...ഈ ഫീല്‍ഡില്‍ എപ്പോഴും എനെര്‍ജെറ്റിക്ക്  ആയിരിക്കണം....ചിയര്‍ ഫുള്‍ ആയിരിക്കണം...എന്നെ കണ്ടു പഠിക്കു...." അത് പറഞ്ഞവള്‍ കുലുങ്ങി ചിരിച്ചു. അവന്‍ നിസംഗതയോടെ  ആ മുഖത്തേക്ക് നോക്കി...എപ്പോഴും പ്രസരിപ്പുള്ള ആ മുഖത്ത് ദുഖത്തിന്റെ നിഴലാട്ടം. " എന്നെ ഉപദേശിച്ച ആളിന്റെ മുഖത്തെന്താ ഒരു വിഷാദം......" ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ലവന് . " ഒന്നൂല്ല മാഷേ...എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷിക്കുന്നത് ഈ നാളുകളിലൊക്കെ മാത്രം...." അത് പറഞ്ഞൊരു ചെറുപുഞ്ചിരി സമ്മാനിചവള്‍ എഴുനേറ്റു നടന്നു. പെട്ടെന്ന് തിരിഞ്ഞിട്ടു..."ഞാന്‍ വെളുപ്പിനെ പോകും....യാത്ര പറയാന്‍ പറ്റിയില്ലെങ്കില്‍ നരന്‍ പരിഭവിക്കരുത് , അടുത്ത വര്‍ഷം കാണാം....കാണണം....." വീണ്ടും കുലുങ്ങി ചിരിച്ചു കൊണ്ടവള്‍ നടന്നു നീങ്ങി.

ചിന്തകള്‍ വല്ലാതെ കാട് കയറി. എന്താണവളുടെ ഉള്ളില്‍ എന്നോട്. എന്റെ ഉള്ളില്‍ ഉള്ളപോലെ പ്രണയമുണ്ടോ. ഞാന്‍ അവളെ പ്രണയിക്കുന്നുണ്ടോ.അവന്‍ സ്വയം ചോദിച്ചു. ഉണ്ട്. അവളെ കാണാതിരിക്കാന്‍ കഴിയുന്നില്ല. ഒരുപാട് നേരം അവളെ കേള്‍ക്കാനും കാണാനും ആഗ്രഹിക്കുന്നു..അതെ ഞാന്‍ പ്രണയിക്കുന്നു നിന്നെ.. മീരാ....പക്ഷേ നീ...നീ എന്നെ പ്രണയിക്കുന്നുവോ...!!! ഉണ്ടല്ലേ...അല്ലെങ്കില്‍ നീ എന്തിനു ഈ രാത്രിയില്‍ എന്നെ കാണാന്‍ , യാത്ര പറയാന്‍ വന്നു....? റൂമില്‍ പോയി സാധനങ്ങള്‍ അടുക്കി വെച്ചു തറയില്‍ നിവര്‍ന്നു കിടക്കുംബോഴൊക്കെ അവളെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടി. പുറത്തിറങ്ങി ഒരു പുക എടുത്തു. ബീച്ചിലേക് വെറുതെ നടന്നു. ആളൊഴിഞ്ഞു.. തിരയും തീരവും ഘാഡ നിദ്രയിലാണ്. മൈക്ക് സെറ്റ് അഴിക്കുന്ന ആളുകള്‍ മാത്രം അവരുടെ പണിയില്‍ വ്യാപ്രിതരായിരിക്കുന്നു.വെറുതെ അനന്തസാഗരത്തിലേക്ക് കണ്ണും നട്ടു കുറേ നേരമിരുന്നു. അവളുടെ മനസ്സില്‍ എന്താണ്. ഒരിക്കല്‍ പോലും ഒരു സൂചനയും ആ നോട്ടത്തിലോ പെരുമാറ്റത്തിലോ ഇല്ല. ഇനി അടുത്ത വര്‍ഷം മാത്രമേ കാണാന്‍ കഴിയൂ. ആ ചിന്ത വല്ലാതെ  വല്ലാതെ അലട്ടി.

കലുഷിത മനസ്സുമായി ആളൊഴിഞ്ഞ ബീചിലൂടെ തിരിച്ചു നടക്കുമ്പോ കോഫി സ്റ്റാളില്‍ സ്റ്റീവിനെ കണ്ടു. " മാന്‍ ഐ വാസ് വെയിറ്റിംഗ് ഫോര്‍ യു...ഇറ്റ്സ് ആള്‍മോസ്റ്റ്‌  ടൈം റ്റു സെ ഗുഡ് ബൈ...ഐ വില്‍ സീ യു നെക്സ്റ്റ് ഇയര്‍ ....ഐ റിയലി എന്ജോയ്ട് യുവര്‍ ഫ്രണ്ട്ഷിപ്‌  ...യു കാന്‍ ഹാവ് ദിസ്‌....ഓള്‍ ഔര്‍ ഫോട്ടോസ് ആര്‍ ദെയര്‍ " അത് പറഞ്ഞു കഴുത്തില്‍ നിന്നും വിലയേറിയ സോണി ക്യാമറ ഊരി അവന്റെ  കൈയ്യില്‍ വെച്ചു കൊടുത്ത്.എന്ത് പറയണമെന്നറിയാതെ അവന്‍ ആ കരം കവര്ന്നതില്‍ ചുംബിച്ചു. കണ്ണുകള്‍ നിറഞ്ഞു....തോളത്തു തട്ടി ആശ്വസിപ്പിച്ചയാള്‍  യാത്രയായി...കോഫി സ്റ്റാളില്‍ നിന്നിറങ്ങുമ്പോ വഴിയില്‍ മീര. ഞാന്‍ സമയം നോക്കി. മണി പതിനൊന്നു കഴിഞ്ഞു. "എന്തേ ഈ നേരത്ത്...കിടന്നില്ലേ..."ഞാന്‍ ചോദിച്ചു.  "പോകും മുന്‍പ് സ്റ്റീവിനെയും മോണിക്കയെയും  ഒന്ന് കൂടി കാണണമെന്ന് ഉണ്ടാരുന്നു" " സ്റ്റീവ് കുറച്ചു മുന്‍പ് പോയി മീരാ..." അവന്‍ പറഞ്ഞു.  "സ്റ്റീവ് പോയല്ലേ...മോണിക്കയെ കണ്ടു. അവിടെ അല്‍പ്പം വൈകി പോയി...സാരമില്ല...ഇനി അടുത്ത വര്‍ഷം കാണാമല്ലോ.....ഓ...നരന്‍ കോളടിച്ചല്ലോ....നല്ല ക്യാം, സ്റ്റീവ് തന്നതാണല്ലേ.......എല്ലാ മടക്കയാത്രയിലും അവരെ ഓര്‍ക്കാന്‍ എന്തെങ്കിലും ഒരു സമ്മാനം തന്നിട്ടേ അവര്‍ പോകൂ...."  അവന്‍ കൗതുകത്തോടെ ആ സംസാരം കേട്ടോണ്ടിരുന്നു. "മീരാ...എനിക്ക് മീരയെ പിന്നെപ്പോഴെങ്കിലും കോണ്ടാക്റ്റ് ചെയ്യണമെന്നുണ്ട്. എവിടെയാ ഓഫീസ് എന്ന് കൂടി പറഞ്ഞിട്ടില്ലാ...." അവന്‍ പരിഭവിച്ചു.

" നരന്‍ .... നരന്റെ ഉള്ളില്‍ എന്നോടെന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ എനിക്കുണ്ട്. നരന്‍ ,  നരനെ എനിക്ക് ആ അര്‍ഥത്തില്‍ സ്നേഹിക്കാന്‍ കഴിയാഞ്ഞിട്ടാണ് ആ നോട്ടങ്ങളെ പോലും ഞാന്‍ മനപ്പൂര്‍വം കണ്ടില്ലെന്നു നടിച്ചത്‌. സംശയിക്കണ്ട...ഞാന്‍ ഒരാളുമായി പ്രണയത്തിലല്ല.. സ്നേഹമെന്ന വാക്കിന്റെ വ്യാപ്തി അറിയാതെ ജീവിതം നശിപ്പിച്ചു കളഞ്ഞ രണ്ടു വ്യക്തികള്‍ക്ക് ജനിച്ച ഒരു പാപ ജന്മമാണിത്‌. ഓര്‍മ്മവെച്ച നാള്‍ മുതല്‍ എന്റെ അച്ഛനമ്മമാരുടെ ഈഗോ ക്ലാഷുകളും കലഹങ്ങളും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഒരു നുള്ള് വിഷത്തില്‍ എല്ലാമാവസാനിപ്പിച്ചു യാത്രയാവാന്‍ എന്നോടൊപ്പം കൂടിയ കൂടപ്പിറപ്പുകള്‍ എന്നെ മാത്രം ഈ ഭൂമിയില്‍ തനിച്ചാക്കി പോയി....എല്ലാം ഒറ്റക്കനുഭവിക്കാന്‍ വിട്ടിട്ടു..." വിതുമ്പി കരയുന്ന അവളെ  ഒന്ന് സ്വാന്തനിപ്പിക്കാന്‍ ആവാതെ.... നിറകണ്ണുകളോടെ.....അവിശ്വസനീയതയോടെ തരിച്ചിരുന്നു പോയി അവന്‍ . " നരന്‍ ....ഈ സ്നേഹം കണ്ടില്ലെന്നു നടിചില്ലെങ്കില്‍ നിന്നെ എനിക്ക് വേദനിപ്പിക്കണ്ടി വരും.....സ്നേഹം കൊതിച്ച എന്റെ ശൈശവത്തില്‍ , ബാല്യത്തില്‍ , കൗമാരത്തില്‍ എനിക്കത് കിട്ടിയിട്ടില്ല. ഈ ഓട്ടവും, പ്രസരിപ്പും ലാളിത്യവുമൊക്കെ മീരയുടെ ഒരു മുഖംമൂടി മാത്രം...ബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും എന്നന്നേക്കുമായുള്ള  ഒളിച്ചോട്ടം....ഇന്നെനിക്കു വ്യവസ്തകളില്ലാത്ത മാനസികമായ സൗഹൃദങ്ങള്‍ മാത്രം..സ്റ്റീവും മോണിക്കയും ഇപ്പൊ നീയും...എന്റെ ജീവിതത്തിനു പച്ചപ്പേകുന്ന നല്ല ഒരു സുഹൃത്തായി കൂടെ കൂടിക്കോ...പ്രണയം അതെനിക്കൊന്നിനോട് മാത്രം.... സാക്ഷാല്‍  മീരയുടെ കള്ള കണ്ണനോട് മാത്രം....."

" മീരാ...നിന്നോടെനിക്കുള്ള സ്നേഹം, ബഹുമാനം അത് കൂടിയിട്ടെ ഉള്ളൂ....എന്നും ഒരു നല്ല സുഹൃത്തായി എന്നുമുണ്ടാകും.....നീ അറിയാതെ പോയ സ്നേഹം ഒരുപാട് തരുന്നൊരു നല്ല സുഹൃത്തായി......" നിറ കണ്ണുകളോടെ അത് പറയുമ്പോ ഉള്ളിന്റെ ഉള്ളില്‍ അവന്റെ സ്വപ്‌നങ്ങള്‍ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു....

ഓര്‍മ്മകളില്‍ നിന്നും തിരിച്ചിറങ്ങി...നിറകണ്ണുകള്‍ തുടച്ചു....മേശയില്‍ നിന്നും കണ്ണാടി എടുത്തു വെച്ചു വാഷ്‌ റൂമിലേക്ക്‌ നടന്നു. കണ്ണാടിയിലെ രൂപത്തെ അവന്‍ സ്വയം  വിലയിരുത്തി.കാലം അവനില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. തലയിലും താടിയിലുമായി പ്രായം വെള്ളികെട്ടി തുടങ്ങിയിരിക്കുന്നൂ. കുഴിഞ്ഞു തുടങ്ങിയ കണ്ണുകള്‍ക്ക് കണ്ണട ഒരു പരിതിവരെ അനുഗ്രഹമായി.

സീറ്റിലെത്തി മെയില്‍ ചെക്ക്‌ ചെയ്തു. മീരയുടെ മെയിലുണ്ട്. പതിവ് യാത്രകള്‍ ..... ആര്‍ സി സി യിലെ പാവപെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായം...ശരണാലയങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ ...അങ്ങനെ ജീവകാരുണ്യ പ്രവര്‍ത്തികളുമായി അവള്‍ തിരക്കിലാണ്.......സ്വതസിദ്ധമായ ചടുലതയും സ്വന്തം ജീവിതവും സ്നേഹം കിട്ടാതവരെ സ്നേഹിച്ചു തീര്‍ക്കാന്‍ അവള്‍ മാറ്റിവെച്ചിരിക്കുന്നൂ  .. ........അവളുടെ ഓര്‍മ്മകളില്‍ അവളുടെ ജീവിതത്യാഗങ്ങളില്‍ അവന്‍ അവന്റെ നഷ്ടസ്നേഹം തിരയുന്നു....ഈ ജീവിത സായാഹ്നത്തിലും.

Saturday, January 7, 2012

അനന്തപുരിയില്‍




കഴിഞ്ഞ അവധിക്കാലത്ത്‌ അളിയന്‍ (അപ്പച്ചിയുടെ മകന്‍)  തിരുവനന്തപുരത്തെക്കൊരു  യാത്ര പോകുന്നതിനെ കുറിച്ച് സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ അച്ഛന്‍ തുമ്പ  ഐ എസ്‌ ആറോയില്‍ സി ഐ എസ്‌ എഫ് ഇന്‍സ്പെക്ടര്‍ ആണ്. സര്‍വീസില്‍ നിന്നും പിരിയാനിനി ഒരു വര്ഷം കൂടി മാത്രം. അതിനുള്ളില്‍ വി എസ്എസ് സി (വിക്രം സാരാഭായി സ്പേസ് സെന്റര്‍) ഒക്കെ ഒന്ന് പോയി കാണണം.


അങ്ങനെ ഞങ്ങള്‍ രണ്ടു കുടുംബങ്ങളും  കൂടി തിരുവനന്തപുരത്തേക്ക് പോകാന്‍ തീരുമാനിച്ചു. തെക്കന്‍കേരളത്തില്‍ ജനിച്ചു വളര്‍ന്നുവെങ്കിലും ഈ കാലമത്രയും തലസ്ഥാനനഗരി  വിശദമായി ഒന്ന് കാണാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ അറിവിനപ്പുറം പത്രമാധ്യങ്ങള്‍ വരച്ചു കാട്ടിയ ചിത്രം മാത്രമേ ആ നഗരത്തെ കുറിചെന്റെ ഉള്ളിലുള്ളൂ. വിമാനതാവളത്തിലേക്ക്  വര്‍ഷത്തിലൊരിക്കല്‍ പോകുമെങ്കിലും  നഗരഹൃദയത്തിലൂടെ യാത്ര ചെയ്യാനും ആ നഗരത്തെ അടുത്തറിയാനും കഴിഞ്ഞിട്ടില്ല. ഇപ്പൊ ദാ അതിനാണ് അവസരമൊരുങ്ങിയിക്കുന്നത്. കുടുംബസമേതം ഒരു യാത്ര.


സഹധര്‍മ്മിണിക്കും പയ്യന്സിനും സന്തോഷം. പയ്യന്‍സിനു യാത്രകള്‍, അതെങ്ങോട്ടാണെങ്കിലും ഏറെ ഇഷ്ടമാണ്. അങ്ങനെ അടുത്ത ദിവസം ഉച്ചയൂണ് കഴിഞ്ഞു ഞങ്ങള്‍  യാത്ര തിരിച്ചു, രാത്രി വൈകി മാമന്റെ  കോര്‍ട്ടെഴ്സില്‍ എത്തി. വി എസ്‌ എസ്‌ സി. ജോലിക്കാര്‍ക്കുള്ള കമ്പനി വക കോര്‍റ്റേഴ്സ്. നമ്മുടെ ഒരു ചെറിയ വീടിന്റെ എല്ലാ സൗകര്യങ്ങളും അതിലുണ്ട്. അപ്പച്ചി ആഹാരമൊക്കെ ഒരുക്കിയിരുന്നു. യാത്രാ ക്ഷീണമൊക്കെ  തീര്‍ത്ത ശേഷം  അടുത്ത ദിവസം  വി എസ്‌ എസ്‌ സി കാണാന്‍ പോകാമെന്ന് തീരുമാനിച്ചു.


രാവിലെ തന്നെ മാമന്‍  സ്പേസ്  മ്യൂസിയം കാണാനുള്ള പാസ്‌ തരപ്പെടുത്തി. ഉച്ചയോടെ ഞങ്ങള്‍ യാത്രയായി. വളരെ വിചിത്രവും വ്യത്യസ്തവുമായ ഭൂപ്രകൃതി. ഒരു ചെറിയ വനപ്രദേശം പോലുള്ള സ്ഥലം. വണ്ടി ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന് മുന്നില്‍ ചെന്നു നിന്നു. അളിയന്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു വന്നു. പൂന്തോട്ടങ്ങള്‍ കൊണ്ട് ചുറ്റപ്പെട്ടതാണ്  ദേവാലയം. ദേവാലയത്തിന് മുന്നില്‍ അത്ഭുതത്തോടെ എന്തിനിങ്ങോട്ടു വന്നു എന്ന ചോദ്യ ഭാവത്തില്‍ നിക്കുന്ന എന്നെ നോക്കി അളിയന്‍ അതിനുത്തരം പറഞ്ഞു "അതിനുള്ളിലാണ് അളിയാ  മ്യൂസിയം". പി എസ്‌എല്‍ വി ഉപഗ്രഹത്തിന്റെ ഭീമാകാരമായ സിമിന്‍റ് രൂപം അതിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്നു.   


തുമ്പയില്‍ ഐ എസ ആര്‍ ഓ  പ്രവര്‍ത്തനമാരംഭിച്ച കാലത്ത് അതിനു അനുയോജ്യമായ സ്ഥലത്തിനുള്ള  അന്വേഷണം ദേവാലയത്തിലെത്തി  നിന്നു. അന്നത്തെ ബിഷപ്പ് ആണത്രേ ദേവാലയം അതിനായി വിട്ടുകൊടുത്തത്. കാലാകാലത്തില്‍ TERLS (തുമ്പ ഇക്കറ്റൊരിയ്ല്‍ റോക്കെറ്റ്‌ ലോഞ്ചിംഗ് സ്റ്റേഷന്‍), VSSC ആയി. കൂടുതല്‍ പുരോഗമിച്ചു, പുതിയ കെട്ടിടസമുച്ചയങ്ങളിലേക്ക് വ്യാപിച്ചു.അങ്ങനെ ദേവാലയം സ്പേസ് മ്യൂസിയം ആയി മാറി. ഇന്നും വര്‍ഷത്തിലൊരിക്കല്‍ പെരുന്നാള്‍ ദിനത്തില്‍ മാത്രം വിശ്വാസികള്‍ക്കായി ദേവാലയം തുറന്നു കൊടുക്കാറുണ്ടത്രേ.


ഇന്ത്യന്‍  ബഹിരാകാശ ഗവേഷണത്തിന്റെ  വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും, വിജയത്തിന്റെ ഓരോ നാഴികക്കല്ലുകളും, അഭിമാനനിമിഷങ്ങളുമൊക്കെ അവിടെ ആലേഖനം ചെയ്തിരുന്നു.മ്യൂസിയത്തില്‍  ഏറ്റവും  ശ്രദ്ധേയമായി തോന്നിയത് മിനി തിയേറ്ററിലെ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനമാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെയും പരീക്ഷണത്തിന്റെയും  ഉയര്‍ച്ച താഴ്ച്ചകളെ കുറിച്ചും, ഒരു ഉപഗ്രഹമെങ്ങനെ വിക്ഷേപണ സജ്ജമാക്കുന്നു എന്നതിനെ കുറിച്ചും, അതിന്റെ ഓരോ ഘട്ടങ്ങളെ കുറിച്ചും അത് നമ്മെ ബോധവാനാക്കുന്നു. അത് കണ്ടിറങ്ങുന്ന ഓരോ ഇന്ത്യന്‍ പൗരനും രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനം കൊള്ളുമെന്നതില്‍ സംശയമില്ല .  
     

സ്പേസ് മ്യൂസിയം കണ്ടിറങ്ങി വീട്ടിലെത്തി ചായയും കുടിച്ചു, നേരെ വേളി ടൂറിസ്റ്റ് വില്ലേജിലേക്ക്‌യാത്രയായി. കേട്ടിട്ടുള്ളതല്ലാതെ അതിന്റെ ഭംഗി ആസ്വദിക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. എന്‍ട്രി പാസ്‌ എടുത്തകത്തു കയറി. അളിയന്റെ മകള്‍ മീനു, കുഞ്ഞന്റെ കളികൂട്ടുകാരിയാണ്. ഉദ്യാനതിലേക്കു കയറിയപ്പോ തന്നെ അവര്‍ ഓട്ടവും കളിയുമായി ഉഷാറായി. വളരെ മനോഹരമായ ആ സ്ഥലം പല ചലച്ചിത്രങ്ങളിലും കണ്ടിട്ടുണ്ടെന്നു അവിടം  കണ്ടപ്പോ മനസ്സിലായി. ഫോട്ടോ എടുപ്പും മറ്റുമായി ഫ്ലോട്ടിംഗ് ബ്രിഡ്ജ് വഴി മൈതാനത്തേക്ക് നടന്നു. മൈതാനത്തിനപ്പുറതാണ് ബീച്ച്. കുതിരയെ കൂലി സവാരിക്ക്   കൊടുക്കുന്ന പയ്യന്മാര്‍  അവറ്റകളുമായി മൈതാനത് തലങ്ങും വിലങ്ങും പാഞ്ഞു.കുഞ്ഞനും കുഞ്ഞിയും പേടിച്ചു കരഞ്ഞു. രണ്ടാളെയും എടുത്തുകൊണ്ടു ഞങ്ങള്‍ ബീച്ചിലേക്ക് നടന്നു. ബീച്ചില്‍ വഴിവാണിഭക്കാര്‍ ധാരാളമുണ്ട്. ആദ്യകടയില്‍ ബോള്‍ കിടക്കുന്ന കണ്ടപ്പോഴേ കുഞ്ഞന്‍ ചിണുങ്ങി തുടങ്ങി. വഴക്കിട്ടു വാങ്ങിപ്പിച്ച പന്തുമായി അവര്‍ ബീച്ചില്‍  കളി തുടങ്ങി. അന്തരീക്ഷം ആകെ മൂടി കിടന്നു. സൂര്യന്‍ മേഘപാളികള്‍ക്കിടയില്‍ ഒളിച്ചിരുന്നു. കലക്കവെള്ളമടിച്ചു കൊണ്ട് തിരകള്‍ ആര്‍ത്തു ചിരിച്ചു. ചെങ്കല്ല് നിറത്തിലുള്ള വെള്ളം കരയിലേക്കൊഴുകി കയറി. എല്ലാവര്ക്കും  കടലില്‍ ഇറങ്ങാന്‍ തിടുക്കം. എന്തോ എനിക്ക് കടല്‍ പണ്ടേ പേടിയാണ്. കുട്ടികളേയും ശ്രദ്ധിച്ചു ഞാന്‍  കടലില്‍ നിന്നകന്നു നിന്നു. പെണ്ണുങ്ങള്‍ രണ്ടും കുറേ നേരമൊക്കെ തിരയിലേക്ക് ഇറങ്ങി നിന്നു. അളിയന്‍ കടലിന്റെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തി കൊണ്ടിരുന്നു.


ഇരുട്ട് വീണു തുടങ്ങിയപ്പോ ശംഖുമുഖത്തെത്തി. വറുത്ത കപ്പലണ്ടിയും വാങ്ങി ഞങ്ങള്‍ നിരന്നിരുന്നു കടലിന്റെ കാറ്റ് കൊണ്ടു. ഏതോ സ്കൂളില്‍ നിന്നും വന്ന കുട്ടികള്‍ ആ വരണ്ട വെളിച്ചത്തിലും കടലമ്മയോട് കിന്നരിച്ചു കൊണ്ട് തിരയിലേക്ക് ഇറങ്ങി ചെന്നു.ലൈഫ് ഗാര്‍ഡുകള്‍ അവരെ വഴക്ക് പറഞ്ഞു കരക്ക്‌ കേറ്റി. ശക്തിയായി  വന്നൊരു കുസൃതി തിര വള കച്ചവടവുമായ് കരക്കിരുന്നൊരു സാധുവിന്റെ സാധനകള്‍ തട്ടിതെറുപ്പിച്ച് അഹന്തയോടെ തിരിച്ചു പോയി. തിരയുടെ ശക്തി കൂടി വരുന്നു. ഞങ്ങള്‍ എഴുനേറ്റു മുകളിലെ പാര്‍ക്കിലെത്തി.ഏവരുടേയും ശ്രദ്ധാകേന്ദ്രമായി 'ജലകന്യക' ലാസ്യവതിയായി നീണ്ടു നിവര്‍ന്നു കിടക്കുന്നു. കാനായി കുഞ്ഞുരാമന്‍ എന്ന മഹാപ്രതിഭയുടെ മറ്റൊരത്ഭുത സൃഷ്ടി. കൗതുകത്തോടെ, അതിലേറെ അതിശയത്തോടെ ആ ശില്‍പ്പ ഭംഗി ആസ്വദിച്ചു കുറച്ചു നേരം നിന്നു. അവിടെ നിന്നാല്‍ പുതിയ വിമാന താവളത്തിലെ റണ്‍വേയില്‍ നിന്നും വിമാനങ്ങള്‍ പറന്നുയരുന്നത് കാണാം. ഒരു വിമാനം ചിറകില്‍ കുഞ്ഞുവെളിച്ചം മിന്നിച്ചു  നിരങ്ങി നീങ്ങുന്നു. ടേക്ക് ഓഫിനാനെന്നു തോന്നി. കുഞ്ഞനെയും കുഞ്ഞിയെയും തോളിലേറ്റി ഞങ്ങള്‍ ആ കാഴ്ച കാട്ടി കൊടുത്തു. അവരാര്‍ത്തു ചിരിച്ചു. "അച്ഛന് പോന്ന പ്ലെയിന്‍ ആണത്" കുഞ്ഞന്‍ ഡയലോഗ് വിട്ടിട്ടെന്നെ നോക്കി ചിരിച്ചു.


പോകുംവഴി തന്നെ അടുത്ത ദിവസത്തെ യാത്ര പ്ലാന്‍ ചെയ്തു. രാവിലെ പദ്മനാഭസ്വാമി ക്ഷേത്രം. അത് കഴിഞ്ഞു പറ്റുമെങ്കില്‍ ആറ്റുകാല്‍. എല്ലാവരും സമ്മതിച്ചു. പിറ്റേന്ന് കാലത്ത് തന്നെ കുഞ്ഞുകുട്ടിപരാതീനങ്ങളെ ഒക്കെ പിടിച്ചു പൊക്കി ഉറക്കച്ചവടോടെ കുളിപ്പിച്ച് യാത്രയായി. പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തി. നിധിശേഖരം കണ്ടെടുത്ത ശേഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ലോകത്തെ  ഏറ്റവും സമ്പന്നക്ഷേത്രത്തിലാണ് ഞങ്ങള്‍  എത്തിയിരിക്കുന്നതെന്ന ചിന്ത മനസ്സില്‍ വല്ലാത്ത സന്തോഷമുണ്ടാക്കി. ക്ഷേത്രത്തിനുള്ളിലെ ശില്പഭംഗിയും ക്ഷേത്ര വിസ്തൃതിയും ഞങ്ങളെ വല്ലാതെ അത്ഭുതപെടുത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം എന്തെല്ലാം സാക്ഷ്യം വഹിച്ചിരിക്കാം. അയ്യപ്പന്മാരുടെ തിരക്കുകള്‍ക്കിടയില്‍ ക്യൂ നിക്കുമ്പോഴും മച്ചിലെ വശ്യസുന്ദരമായ കൊത്തുപണികളും ശില്പചാരുതയും വല്ലാതെ അത്ഭുതപെടുത്തി. അയ്യന്മാരോടൊപ്പം ഞെങ്ങിയും ഞെരുങ്ങിയും  ഞങ്ങള്‍ പദ്മനാഭദര്‍ശനം നടത്തി. പോലീസുകാര്‍ മഫ്തിയില്‍ അങ്ങിങ്ങായി കറങ്ങി നടക്കുന്നു. പലയിടത്തും രഹസ്യ ക്യാമറകള്‍. എല്ലാം അത്ഭുതത്തോടെ കണ്ടു ഞങ്ങള്‍ പടിയിറങ്ങി.



അവിടുന്ന് നേരെ പോയത് പൊങ്കാലകൊണ്ട് ലോകപ്രശസ്തമായ ആറ്റുകാല്‍ ക്ഷേത്രത്തിലേക്കാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും  വണ്ടിയിലേക്ക് കയറുമ്പോ എന്തോ ഒന്ന് വലതു തോളിന്റെ പിന്നിലായി വിലങ്ങി. അനങ്ങാനും ശ്വാസം വിടാനും പറ്റാത്ത വേദന.ആറ്റുകാലെത്തി. വേദനക്കൊരു കുറവുമില്ല."അളിയാ നിങ്ങള്‍ തൊഴുതിട്ടു വാ, ഞാന്‍ ഇവിടെ ഇരിക്കാം" സേവാ പന്തലിലെ തറയിലേക്കു ഇരുന്നു കൊണ്ട് ഞാന്‍ പറഞ്ഞു." വേണ്ടാ അളിയാ,  പെണ്ണുങ്ങള്‍ തൊഴുതിട്ടു വരട്ടെ. കുഞ്ഞുങ്ങളുമായി ഈ തിരക്കില്‍ അകത്തു പോയാല്‍ ശരിയാവില്ല." എന്ന് പറഞ്ഞളിയനും എന്നോടൊപ്പം സേവാ പന്തലില്‍  ഇരുന്നു.  കുഞ്ഞുങ്ങള്‍ രണ്ടും കളിക്കാന്‍ കിട്ടിയ അല്‍പ്പം സമയം ശരിക്ക് മുതലാക്കി തിരക്കില്‍ ഓടി നടന്നു.തിരിച്ചു പോവുമ്പോ കളിപ്പാട്ടങ്ങള്‍ക്കായി  വഴക്കിട്ട കുഞ്ഞനും കുഞ്ഞിക്കും ഓരോ കളിപ്പാട്ടം വാങ്ങി കൊടുത്തു പ്രശ്നം പരിഹരിച്ചു.


വണ്ടിയിലിരിക്കുമ്പോ അളിയന്‍ ചോദിച്ചു. " അളിയാ, പഴവങ്ങാടി ഗണപതി ക്ഷേത്രം അടുത്താണ്, ഒന്ന് കേറി തൊഴുതിട്ടു പോയാലോ. വേദന കൂടുതലാണെങ്കില്‍ നേരെ വീട്ടില്‍ പോകാം." വേദന ഉണ്ടാരുന്നെങ്കിലും എന്തോ വളരെ പ്രശസ്തമായ ആ അമ്പലത്തില്‍ ദര്‍ശനം നടത്താതെ പോകണ്ടാ എന്ന് മനസ്സ് പറഞ്ഞു. "നമ്മുക്കവിടെ കയറി തൊഴാം  അളിയാ.., ഞാന്‍ ഇവിടൊന്നും വന്നിട്ടില്ല. ഇവിടെവരെ വന്നിട്ട് ഗണപതിയെ കാണാതെ പോയാല്‍ ശരിയാവില്ല". അങ്ങനെ നേരെ പഴവങ്ങാടിയിലേക്ക്. റോഡ്‌ സൈഡ്-ല്‍ വണ്ടി ഒതുക്കി, ഇറങ്ങി ഓരോ തേങ്ങയും വാങ്ങി വിഗ്നേശ്വരന്റെ നടക്കല്‍(വലതു കൈ വയ്യെങ്കിലും)  അടിച്ചു, അകത്തു കടന്നു.വളരെ ഐശ്വര്യമുള്ള  ക്ഷേത്രം. പൂജകള്‍ കണ്ടു തൊഴുതു പുറത്തിറങ്ങിയപ്പോഴേക്കും  വിശപ്പിന്റെ വിളി വഷളായി തുടങ്ങിയിരുന്നു. കാലത്തിറങ്ങിയതല്ലേ.കുഞ്ഞുങ്ങള്‍ക്ക്‌ കരുതിയിരുന്ന ഇഡലി നേരത്തെ കൊടുത്തത് കൊണ്ടവര്‍ ആക്ടീവ് ആയി കളികള്‍ തുടര്‍ന്നു.


വീട്ടിലെത്തി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ച ശേഷം വൈകിട്ടത്തെ പരുപാടികളെ കുറിച്ച് ആലോചിച്ചു. വൈകിട്ട് മ്യൂസിയം കോമ്പ്ലെക്സില്‍ പോകാം. മൃഗശാലയും  റെപ്ടയില്‍ ഹൌസും മ്യൂസിയം കോമ്പ്ലെക്സില്‍ ആണല്ലോ. കുട്ടികള്‍ക്കതൊരുപാടിഷ്ടമാകുകയും ചെയ്യും. അങ്ങനെ നാലു മണിയോടെ സൂവിലെത്തി. പാസ്‌ എടുത്തു അകത്തു കടന്നു. ആവേശതിമിര്‍പ്പോടെ  ഞങ്ങളുടെ വിരലില്‍ തൂങ്ങി കുഞ്ഞനും കുഞ്ഞിയും. പ്രവേശന കവാടത്തിനടുത്തു തന്നെ കുരങ്ങന്മാരെ കണ്ടു രണ്ടാളും കൈവിടുവിച്ചോടിപോയി അതിനെ കണ്ടു. ഒന്നര രണ്ടു മണിക്കൂറുകളോളം മൃഗങ്ങളുടെ ആ ലോകത്ത് കുഞ്ഞുങ്ങള്‍ രണ്ടും  എന്തൊക്കെയോ ചെയ്യാന്‍ വെമ്പി എല്ലായിടത്തും  ഓടി നടന്നു. അവര്‍  ആ നിമിഷങ്ങള്‍  എത്രമാത്രം എന്ജോയ്‌ ചെയ്യുന്നു എന്നോര്‍ത്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. കാഴ്ചകള്‍ കണ്ടും ക്യാമറയില്‍ പകര്തിയും ഞങ്ങള്‍ അവരോടൊപ്പം കറങ്ങി നടന്നു.


സൂവില്‍ നിന്നിറങ്ങിയപ്പോഴേക്കും നേരം നന്നേ വൈകിയിരുന്നു.  ഓരോ ചായ കുടിച്ച ശേഷം  നേരെ നാപിയര്‍  മ്യൂസിയത്തിന് മുന്നിലെത്തി. നൂറ്റാണ്ടിന്റെ പഴക്കമുള്ള മ്യൂസിയം പ്രൌഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. അതിനു മുന്പിലിരുന്നു പല പോസുകളില്‍  ഫോട്ടോ എടുത്തു. മ്യൂസിയത്തിന് മുന്നിലെ മണ്ഡപം കണ്ടപ്പോ പെട്ടെന്നോര്‍മ്മ വന്നത് "അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍" എന്ന പാട്ട് സീനില്‍ മുരളിയും കാര്‍ത്തികയും ആ മണ്ഡപത്തില്‍ നിന്നഭിനയിക്കുന്നതാണ്. മണ്ഡപത്തില്‍ കുറച്ചു നേരം വെറുതേ നിന്നു ചുറ്റുപാടുകളെ നോക്കി കണ്ടു. വല്ലാത്തൊരു ഭംഗിയാണ് സന്ധ്യാ നേരത്ത് ആ മണ്ഡപത്തിനു. കുഞ്ഞുങ്ങളെ അതിന്റെ പടിക്കിരുതി ഫോട്ടോ എടുത്തിട്ട് ഞങ്ങള്‍ അടുത്തുള്ള പുല്‍ത്തകിടിയില്‍ ചെന്നിരുന്നു. വലിയ തിരക്കൊന്നുമില്ലാത്ത സ്ഥലം.കളിക്കാന്‍ നല്ലൊരു സ്ഥലം കിട്ടിയ സന്തോഷത്തില്‍ കുഞ്ഞനും കുഞ്ഞിയും മതിമറന്നോടി നടന്നു. പോപ്‌കോണും കപ്പലണ്ടിയുമൊക്കെ കൊറിച്ചിരിക്കുമ്പോ മ്യൂസിയത്തിന് മുന്പിലെയും മണ്ഡപത്തിലേയും ലൈറ്റ്കള്‍  തെളിഞ്ഞു. മണ്ഡപത്തിനുള്ളിലെ ഭീമന്‍ റേഡിയോയില്‍ നിന്നും വയലും വീടും പരുപാടി ഉച്ചത്തില്‍ കേട്ടു തുടങ്ങി.ആ റേഡിയോ ശബ്ദം എന്നെ വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌ കൂട്ടികൊണ്ട് പോയി. ചാനലുകളുടെ ബാഹുല്യം ടി.വി എന്ന മാധ്യമത്തെ വിപ്ലവകരമായി വളര്‍ത്തിയപ്പോ; നിറം മങ്ങിപോയ റേഡിയോ എന്ന ജനകീയ മാധ്യമത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. റേഡിയോക്ക്  സാധാരണക്കാരനില്‍ ഉണ്ടാരുന്ന സ്വാധീനം ഇന്ന് ടി വിക്കുണ്ടോ ?? ഇല്ലെന്നാണെന്റെ തോന്നല്‍.

  
ഓര്‍മ്മകള്‍ എന്റെ യൗവനത്തിലേക്കും കൗമാരത്തിലേക്കും പോയി.ഒറ്റമുറി വീട്ടിലെ  ഷെല്‍ഫില്‍ ചിറ്റപ്പന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടു തന്ന അക്കായി മോണോ സെറ്റ്. ആകാശവാണിയിലെ രാവിലത്തെ വിദ്യാഭ്യാസരംഗം സമയത്താണ് ഞാന്‍ സ്കൂളില്‍ പോകാന്‍ ഇറങ്ങുന്നത്. അങ്ങനെ ഓരോ പരുപാടികളും എന്റെ ദിനചര്യകളുമായി യാദൃശ്ചികമായി ബന്ധപെട്ടിരുന്നു. അവധി ദിവസം ഉച്ചക്ക് ചലച്ചിത്രഗാന  പരുപാടിയായ രഞ്ജിനി ഉച്ചത്തില്‍ വെച്ചു നാട്ടുകാരെ മൊത്തം കേള്‍പ്പിക്കും. മാസത്തില്‍ ഒരു ഞായറാഴ്ച മാത്രം വരുന്ന ചലച്ചിത്ര ശബ്ദരേഖ  കാത്തിരുന്നു കേള്‍ക്കും. ചിലപ്പോ കാസറ്റില്‍ റിക്കോഡ്‌ ചെയ്യും. രാത്രിയില്‍ പഠിത്തം കഴിഞ്ഞു നാടകം കേള്‍ക്കും. വര്‍ഷങ്ങള്‍ക്കു ശേഷം വയലും വീടും എന്ന പരുപാടി കേട്ടപ്പോ, അതിന്റെ പശ്ചാത്തല സംഗീതം പോലും പഴയത് തന്നെയെന്നു ഓര്‍ത്തു. ഒരുപാട് ഗൃഹാതുരത്വമൂറുന്ന ഓര്‍മ്മകള്‍  മനസ്സില്‍ തെളിഞ്ഞു വന്നു. എവിടെയോ എന്തൊക്കെയോ നഷ്ടപ്പെട്ട് പോയല്ലോ എന്ന ചിന്ത മനസ്സിനെ വേദനിപ്പിച്ചു. ടി വി ഇന്ന് നമ്മളെ എത്രമാത്രം സ്വാധീനിചിട്ടുന്ടെങ്കിലും റേഡിയോ എന്ന മാധ്യമം എന്നെ പോലുള്ള സാധാരണക്കാര്‍ക്ക് എന്താരുന്നു എന്ന് ഈ വരികളിലൂടെയോ വാക്കുകളിലൂടെയോ വിവരിക്കുക അസാധ്യം. ആ യാത്രയില്‍ എന്നെ ഒരുപാട് ചിന്തിപ്പിച്ച ഒന്നാരുന്നു റേഡിയോയുടെ പ്രതാപകാലം.


നാലു ദിവസം നീണ്ട ഞങ്ങളുടെ അനന്തപുരിയാത്ര  ഓര്‍മ്മകളിലെന്നും മിഴിവോടെ മികവോടെ തെളിഞ്ഞു നിക്കും.അത്രമാത്രം ഞങ്ങള്‍ അതാസ്വദിച്ചു. അതിനു വഴിയൊരുക്കിയ അളിയന് ഒരായിരം നന്ദി. ചരിത്രമുറങ്ങുന്ന നഗരത്തിന്റെ കാണാകാഴ്ചകള്‍  ബാക്കിയാക്കി, മധുരിക്കുന്ന ഒരുപാട് ഓര്‍മ്മകളുമായി ഞാന്‍ എന്റെ പ്രവാസം തുടരുന്നു.

Tuesday, January 3, 2012

അതിജീവനം




2012 ഫെബ്രുവരി ആയാല്‍ ഗള്‍ഫ്‌ പ്രവാസത്തിനു ആറ് വയസ്സാകും. തിരിഞ്ഞു നോക്കുമ്പോ പ്രവാസജീവിതത്തിന്റെ ബാലന്‍സ് ഷീറ്റില്‍ ലാഭനഷ്ടകണക്കുകള്‍ തുല്യമാണ്


പ്രാരാബ്ദങ്ങളുടെ നടുകടലില്‍ മുങ്ങി താഴുന്ന ഓരോ സാധാരണക്കാരനും കിട്ടുന്ന കച്ചിതുരുമ്പ് പോലെ എനിക്ക് കിട്ടിയ ഒന്നാണ് ഈ ഗള്‍ഫ്‌ ജോലി. ആറ് വര്‍ഷം കൊണ്ട് ജീവിതത്തിനു ഒരുപാട് മാറ്റങ്ങള്‍ വന്നു. കെട്ടിലും മട്ടിലുമൊക്കെ. ഒന്ന് മാത്രം മാറിയില്ല. പ്രാരാബ്ദം. അത് ദിനം പ്രതി ഏറി വരുന്നതേ ഉള്ളൂ.


ആദ്യമായി ഗള്‍ഫിലേക്ക് പറന്നു പൊങ്ങിയപ്പോ  നാട്ടുകാര്‍ക്ക് ഞാന്‍ ഗള്‍ഫ്‌കാരനായി. ബാങ്ക്കാര്‍ക്ക് ഞാന്‍ എന്‍ ആര്‍ ഐ ആയി. സര്‍ക്കാരിന് ഞാന്‍ പ്രവാസിയായി. ഓരോ അവധിക്കാലത്തും ഗള്‍ഫുകാരന്റെ  വില കളയാതെ പിടിച്ചു നില്‍കാന്‍ പെടുന്ന പാട് എനിക്കേ അറിയൂ. ഒഴിഞ്ഞ കീശയുമായി മടങ്ങി വരുമ്പോ ഗള്‍ഫിലെ ചൂടില്‍ ഉരുകിയും, കൊടും തണുപ്പില്‍ വിറച്ചും ഞാന്‍ ഉണ്ടാക്കിയതൊക്കെ കടലില്‍ കായം കലക്കിയപോലെ എന്തിനൊക്കെയോ വേണ്ടി വെറുതെ ചിലവഴിച്ചതിന്റെ നഷ്ടബോധവും.


ഗള്‍ഫുകാരന്‍ നാട്ടിലെത്തിയാല്‍  എല്ലാവര്ക്കും എന്തെങ്കിലും ഒക്കെ വേണം. കൊടുത്തില്ലെങ്കില്‍  പരാതി, കൊടുത്താലും പരാതി.  പാര്‍ട്ടി ഫണ്ടിലേക്ക് ആയിരത്തില്‍ കുറഞ്ഞൊന്നും  വേണ്ടാ, ഉത്സവകമ്മിറ്റിക്ക് ഒരു ചാക്കരിയില്‍  കുറഞ്ഞൊന്നും വേണ്ട.  അവരറിയുന്നില്ലല്ലോ അരിക്ക് വഴിതേടി  പ്രവാസം സ്വീകരിച്ച ഒരു പാവം ഗള്‍ഫുകാരന്‍  ആണ് ഞാനെന്നു.രണ്ടും മൂന്നും വര്ഷം വീട്ടുകാരെ പിരിഞ്ഞു ഗൃഹാതുരത്വത്തോടെ ഈ മണലാരണ്യത്തില്‍ വന്നു  കിടക്കുന്നത് ജീവിത പ്രാരാബ്ദങ്ങളെ എങ്ങനെയും അതിജീവിക്കാനാണെന്ന് ആരും മനസ്സിലാക്കുന്നില്ല.


ശാശ്വതമല്ലാത്ത ഗള്‍ഫ്‌ ജീവിതതിനെപ്പോ  വേണേലും തിരശീല വീഴാം. ആ ചിന്ത മനസ്സിനെ വല്ലാതെ അലട്ടി തുടങ്ങിയിരിക്കുന്നു. പാരമ്പര്യസ്വത്തോ പരാശ്രയമോ ഇല്ലാത്ത എല്ലാ പ്രവാസിയും എന്നെ പോലെ ആശങ്കാകുലരാവാം. ഇനി എന്ത്, എങ്ങോട്ട്, എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നൂ.


ഇനി ഒരു പ്രവാസം വേണ്ടാന്നു മനസ്സ് പറയുന്നു. അതിനെ ഞാന്‍ വെറുക്കുന്നു.അതെനിക്ക്  തന്നത് കടുത്ത  ഗൃഹാതുരത്വവും വിരഹവും മാത്രം. പിതൃസ്നേഹമറിയാതെ വളരുന്ന എന്റെ മകനെ ഒരുപാട് സ്നേഹിച്ചു കടങ്ങള്‍ വീട്ടണം.അവന്റെ വളര്‍ച്ച അടുത്തു കാണണം. ഉത്സവപറമ്പുകളില്‍ അവനെ തോളിലേറ്റി നടക്കണം. വിരഹിണിയായ ഭാര്യക്ക് കൊതി തീരുവോളം സ്നേഹവും സാമിപ്യവും കൊടുക്കണം. ഉള്ള  മണ്ണില്‍ കൊത്തിയും കിളച്ചും, മണ്ണിന്റെ മണമറിഞ്ഞും, നാടിന്റെ സുഖമറിഞ്ഞും, നാട്ടുവഴികളിലൂടെ കൊതിതീരെ നടന്നും, ഗൃഹാതുരത്വമേതുമില്ലാതെ ശിഷ്ടകാലം  കഴിയണമെന്ന്  വല്ലാതെ ആഗ്രഹിച്ചു പോകുന്നു.


നമ്മുടെ തലമുറക്ക് എന്നോ  കൈമോശം വന്ന കൃഷി എന്ന തൊഴില്‍ ചെയ്തു സകുടുംബം  ജീവിക്കാന്‍ ഒരുപാടാഗ്രഹിക്കുന്നു. ഒരു ഹരിത വിപ്ളവത്തിന് കോപ്പ് കൂട്ടുവല്ല ഞാന്‍. വികലമായ ചിന്തകളുമല്ല. ഒരു പാവം പ്രവാസിയുടെ അതിജീവനത്തിനുള്ള  വഴികളാണ്. ജീവിക്കാനുള്ള ആര്‍ജവവും, ശുഭാപ്തി വിശ്വാസവും മാത്രം മുതല്കൂട്ടായുണ്ട്. എന്റെ (ഹരിത) ചിന്തകള്‍ ഇങ്ങനെ പോകുന്നു.


അച്ഛന്‍  കൃഷിക്കാരനാണെന്ന്  മകന്‍ അഭിമാനത്തോടെ പറയുന്ന കാലത്തിനായി ഞാന്‍ കാത്തിരിക്കുന്നു.