Tuesday, July 17, 2012

പ്രണയം

പഴയ പോസ്റ്റ്‌ ചെറിയ ചില മാറ്റങ്ങളോടെ

വടക്കേന്ത്യന്‍ ജീവിതകാലത്തെനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ആയിരുന്നു അജി. 

ഈവെനിംഗ് കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞാന്‍ സ്റ്റെനോഗ്രാഫി പഠിക്കാന്‍ ചേര്‍ന്നു .അവിടെ വെച്ചാണ് അജിയെ പരിചയപ്പെടുന്നതും കൂട്ടുകാര്‍ ആകുന്നതും. നഗരമദ്ധ്യത്തിലെ തിരക്കുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാര്‍വാഡി ബില്‍ടിങ്ങിന്റെ രണ്ടാം നിലയില്‍ രണ്ടു വലിയ മുറികളും നീണ്ട വരാന്തയോടും കൂടിയതാരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. വീതിയുള്ള മേശക്കിരുവശത്തുമായി പതിനഞ്ചിരുപതു കുട്ടികള്‍ ഡിക്റ്റെഷന്‍ എടുക്കാന്‍ നിരന്നിരിക്കും. ആണ്‍കുട്ടികള്‍ മാത്രമുണ്ടാരുന്ന ക്ലാസില്‍ ആ ഇടക്കൊരു പെണ്‍കുട്ടി വന്നു. ആരെയും ശ്രദ്ധിക്കാതെ വന്നുപോകുന്നൊരു സാധു.

'ദി ടെലിഗ്രാഫ്' എന്ന ഇംഗ്ലീഷ് പത്രത്തിലെ എഡിറ്റൊരിയല്‍ പേജ്  ആണ് മിക്കപ്പോഴും ഡിക്റ്റെഷന് തരുന്നത്‌ . ബെങ്കാളി ചുവയുള്ള ഇംഗ്ലീഷില്‍ നല്ല ഒഴുക്കോടെ സാറിങ്ങനെ വായിച്ചു പോകും.വായനയുടെ ഒഴുക്കില്‍ ഒപ്പമെത്താന്‍ ഞാനുള്‍പ്പടെയുള്ളവര്‍ പെടാപാടുപെടുമ്പോള്‍ ...അജിയെ മാത്രം അതൊന്നും ബാധിച്ചില്ല.  വായനയും എഴുത്തും ഒരു കോണില്‍ തകൃതിയായി നടക്കുമ്പോ ക്ലാസിലെ ഏക പെണ്‍കുട്ടിയെ ഇമവെട്ടാതെ നോക്കിയിരിക്കുയാവും അവന്‍ . ശാസനകള്‍ ഫലം കാണാതെ വന്നപ്പോ സാറും നിരുപദ്രവകാരിയായ അവനെ അവന്റെ വഴിക്ക് വിട്ടു. ചുറ്റുപാടുകളെ മറന്നു  പെണ്‍കുട്ടിയെ വായിനോക്കുന്നതവനൊരു ശീലമായി. അവളുടെ ലാളിത്യമാരുന്നു അവനിഷ്ടം. ക്രീമും ചായവും പറ്റാത്ത.. എണ്ണമയമുള്ള മുഖം.. ഇരുനിറം. വര്‍ണാഭമല്ലാത്ത വേഷവിധാനം. ശാന്തമായ കണ്ണുകള്‍ . തന്നെ തന്നെ നോക്കിയിരിക്കുന്ന വായിനോക്കിയെ അവജ്ഞയോടെ തിരക്സരിക്കാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല.

ബോഡിഗാര്‍ഡ് ആയി മുന്നിലും പിന്നിലും മാസങ്ങളോളം അവന്‍ നടന്നിട്ടും ഫലം സ്വാഹ. ലൈന്‍ സിംഗിള്‍ ഫേസ് തന്നെ. ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ കഴിയാതവനു ശ്വാസം മുട്ടി.  മാസങ്ങളായി വായിനോക്കിയിട്ടും പേര് പോലും അജ്ഞാതം. പുസ്തകതാളില്‍ കോറിയിട്ട പേരില്‍ നിന്നും ആളൊരു കൃസ്ത്യാനി ആണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു . അന്ന് വരെ അവന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്ന കതിര്‍ മണ്ഡപം അള്‍താരക്കു വഴിമാറി.മാമോദീസ മുങ്ങുന്നതും മനസ്സ് ചോദിക്കുന്നതും അവന്‍ മനോരാജ്യം കണ്ടു തുടങ്ങി .

പിറകേ നടന്നിട്ടും...ക്ളാസ്സില്‍ സ്ഥിരമായി വായിനോക്കിയിട്ടും അവളവന്റെ  പ്രണയം അറിയാതെ ...കാണാതെ നടന്നു. എങ്ങനെയും തന്റെ പ്രണയമറിയിച്ചേ പറ്റൂ എന്നവനു തോന്നി .ഉള്ളില്‍ കിടന്നു വിങ്ങുന്ന  പ്രണയം തുറന്നു പറഞ്ഞില്ലെങ്കില്‍ നെഞ്ച് പൊട്ടിചാകുമെന്നവന്‍ പലപ്പോഴും ഞങ്ങളോടു  വിലപിച്ചു. രാവും പകലും ഒരു വഴിക്കായി ഞങ്ങള്‍ തലപുകച്ചു. 

അങ്ങനെ ക്രിസ്മസ് ആയി. പ്രണയം അറിയിക്കാന്‍ പറ്റിയ സമയമിതാണെന്നു ഞങ്ങള്‍ അവനെ ഉപദേശിച്ചു. അടുത്തുള്ള പള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ അവള്‍ എന്തായാലും വരും. അവിടെ വെച്ചവളെ കാണണം...അവളെ കാണാനാണു അവന്‍ ചെന്നിരിക്കുന്നതെന്ന് അവളറിയണം... അവന്റെ പ്രണയം പറയാതറിയണം. ആ ആശയം എല്ലാവര്ക്കും സ്വീകാര്യമാരുന്നു. അവന്റെ ചിലവില്‍ പള്ളിയില്‍ ഒരു വായിനോട്ട ഇവെന്റ്റ് വീണു കിട്ടിയതിന്റെ സന്തോഷത്തിലാരുന്നു ഞങ്ങള്‍ .

അങ്ങനെ പ്ളാന്‍ പ്രകാരം ക്രിസ്മസ് തലേന്ന് പാതിരാകുര്‍ബാന കൂടാന്‍ നേരത്തെ തന്നെ ഞങ്ങള്‍ പള്ളിയില്‍ പാളിയനായി. അജിയെ അവന്റെ വഴിക്ക് വിട്ടു ഞങ്ങള്‍ ഞങ്ങളുടെ വായിനോട്ട മേഖലയില്‍ കര്‍മ്മനിരതരായി. കുര്‍ബാന തുടങ്ങാരായിട്ടും അവളെ മാത്രം കണ്ടില്ല. പള്ളിമുറ്റത്തും റോഡിലുമായി അവന്‍ അവളെ തപ്പി പാഞ്ഞു നടന്നു. കുര്‍ബാന നടക്കുമ്പോഴും  അവന്റെ ആശയറ്റ കണ്ണുകള്‍ അവളെ തിരഞ്ഞു കൊണ്ടേയിരുന്നു. കുര്‍ബാന കഴിഞ്ഞവര്‍ ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷങ്ങള്‍ പങ്കുവെച്ചും, ആശംസകള്‍ അര്‍പ്പിച്ചും പടിയിറങ്ങി. ഉള്ളില്‍ തിക്കുമുട്ടുന്ന പ്രണയത്തെ നിരാശയില്‍ പൊതിഞ്ഞുള്ളിലേക്ക്  തന്നെ തള്ളി; സജലമായ കണ്ണുകളെ തുളുമ്പാന്‍ വിടാതവന്‍ ഞങ്ങളോടൊപ്പം നടന്നിറങ്ങി. ആരുമവനോടൊന്നും  ചോദിച്ചില്ല.

മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കു വഴിമാറി. കാലവും ജീവിതവും അവനെ എങ്ങോട്ടൊക്കെയോ കൊണ്ടു പോയി. ഉള്ളിന്റെ ഉള്ളിലെ ഇരുളടഞ്ഞ അറകളിലോന്നില്‍ വെളിച്ചം കാണാതൊരു രത്നമായി അവനവന്റെ പ്രണയത്തെ സൂക്ഷിച്ചു വെച്ചു. ലോകം വിരല്‍തുമ്പിലാക്കിയ പുതുതലമുറക്കൊപ്പം ഇന്റര്‍നെറ്റ്‌ന്റെ അനന്തവിഹായസ്സിലേക്ക് അവനും പലപ്പോഴും പറന്നിറങ്ങി. സൗഹൃദങ്ങള്‍ തേടി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എത്തി. കൂട്ടുകൂടിയും കൂട്ടം തെറ്റിയും വിഹരിക്കുന്ന നാളുകളിലൊന്നില്‍ ഫേസ് ബുക്കിനെ തന്റെ പഴയ ഇരുനിറക്കാരിയെ  തിരയാന്‍ വിട്ടിട്ടു പ്രതീക്ഷയേതുമില്ലാതെ അവന്‍ കാത്തിരുന്നു.

അവനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചക്രം പലകുറി കറങ്ങി...നിന്നു. ഒരേ പേരുകാര്‍ വേഷപകര്ച്ചയോടെ നിരനിരയായി സ്ക്രീനില്‍ നിലകൊണ്ടു. എണ്ണമയമുള്ള ഇരുനിറക്കാരിക്കായി അവന്റെ കണ്ണുകള്‍ തിരക്ക് കൂട്ടി. തിരിച്ചറിയല്‍ പരേഡ്  നീണ്ടു നീണ്ടു താഴേക്ക്‌ പോയി. നിറംമങ്ങിയ  പ്രതീക്ഷയോടെ കണ്ണുകള്‍ താഴെക്കിഴയുമ്പോള്‍ പെട്ടെന്ന് എവിടെയോ തടഞ്ഞു. വലംകൈ മൗസിന്റെ ഇടം പള്ളയില്‍ രണ്ടു തവണ ഞെരിഞ്ഞമര്‍ന്നു.

തുറന്നു വന്ന ചിത്രത്തിലെക്കവന്‍ ആകാംഷയോടെ അതിലേറെ അവിശ്വസനീയതയോടെ തുറിച്ചു നോക്കി. അത് തന്റെ പഴയ ഇരുനിറക്കാരി തന്നെ ആണെന്നവന്‍ ഉറപ്പു വരുത്തി. എണ്ണമയം വറ്റാത്ത മുഖത്തെ ശാന്തമായ കണ്ണുകള്‍ക്ക്‌ പഴയതിലുമേറെ തിളക്കം.അവനവളെ പഴയത് പോലെ ഇമവെട്ടാതെ നോക്കിയിരുന്നു. ഓര്‍മ്മകള്‍ അവനെ എങ്ങോട്ടൊക്കെയോ കൂട്ടികൊണ്ടുപോയി. പെട്ടെന്ന് കണ്ണുകള്‍ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന വെള്ളകോട്ടുകാരനിലേക്ക്‌  നീണ്ടു. അവന്‍ അയാളെ  അസൂയയോടെ നോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞില്ല. നിര്‍വികാരത മാത്രമാരുന്നു അതില്‍ . ഒരിക്കല്‍ പോലും തുറന്നു പറയാന്‍ കഴിയാതെ പോയ തന്റെ പ്രണയത്തെ എന്നന്നേക്കുമായി അന്നവന്‍ ഉള്ളില്‍ കുഴിച്ചു മൂടി .


കത്തോലിക്കപള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ കാത്തുനിന്നവന്റെ പ്രണയം പെന്തകോസ്തുകാരിയായ അവള്‍ ഒരിക്കലുമറിഞ്ഞില്ല.  

Sunday, July 8, 2012

ദി ഗ്രേറ്റ്‌ എസ്കേപ്


മരണം സഹമുറിയനെ കൂട്ടികൊണ്ട് പോയിട്ട് മാസം മൂന്നായി. വിരസവും ഏകാന്തവുമാകുമായിരുന്ന എന്റെ ഒറ്റമുറി ജീവിതം ആഘോഷമാക്കിയ എന്റെ പ്രിയ കൂട്ടുകാരന്റെ വിയോഗം മുറിയില്‍ മാത്രമല്ല എന്നിലും വന്യമായൊരു ശൂന്യത നിറച്ചിരുന്നു. മാസം മൂന്നായിട്ടും ഒഴിഞ്ഞു കിടക്കുന്ന കട്ടിലില്‍ പുതുതായി ആരുമെത്തിയിരുന്നില്ല.

റൂമില്‍ ഒഴിവുണ്ടെങ്കില്‍ എല്ലാരും അടുത്ത സുഹൃത്തുക്കളെ കൂട്ടികൊണ്ട് വരികയാണ് പതിവ്. മരണം നടന്ന മുറിയിലേക്ക് ആരെയും വിളിച്ചു കൊണ്ട് വന്നു താമസിപ്പിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. സ്വയം വരാന്‍ ആരുമൊട്ടു തയാറായതുമില്ല. ടെര്‍മിനേഷന്‍ , മരണം തുടങ്ങിയ കാര്യങ്ങള്‍ സംഭവിച്ച മുറിയിലേക്ക് കടന്നു വരാന്‍ ആളുകള്‍ മടി കാണിക്കുന്നത് ക്യാമ്പില്‍ പതിവാണ്. പുരോഗമനം പറയുമ്പോഴും അന്തവിശ്വാസങ്ങളെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുണരാന്‍ ആളുകള്‍ വളരെ ആത്മാര്‍ഥമായി ശ്രമിക്കാറുണ്ട്.

രണ്ടാഴ്ച മുന്‍പൊരു ദിവസം ഡ്യൂട്ടി കഴിഞ്ഞു ചെല്ലുമ്പോള്‍ ഒഴിഞ്ഞു കിടന്ന ഇരുമ്പ് കട്ടിലില്‍ പുത്തന്‍ മെത്തയും വിരിയും സ്ഥാനം പിടിച്ചിരിക്കുന്നു. വലുപ്പം കൂടിയൊരു പെട്ടി കട്ടിലിന്റെ സൈഡില്‍ ഞെക്കിഞ്ഞെരുക്കി വെച്ചിരിരുന്നു. അങ്ങനെ അവസാനം എനിക്ക് പുതിയൊരു സഹമുറിയന്‍ വന്നിരിക്കുന്നു. കാര്യമായ സന്തോഷമൊന്നും തോന്നിയില്ലെങ്കിലും ആരെന്നറിയാന്‍ വല്ലാതെ ആഗ്രഹിച്ചു. മരണം നടന്ന മുറിയില്‍ ധൈര്യമായി കയറി വന്ന ആ സഹജീവി ആരായിരിക്കും. ആ ചോദ്യത്തിനുത്തരം തേടി രാത്രി വൈകുവോളം ഞാന്‍ ഉറങ്ങാതെ കിടന്നു. അയാള്‍ വന്നില്ല. രണ്ടു നാളുകള്‍ അങ്ങനെ പോയി. ആളിന്റെ ഒരു വിവരവുമില്ല. കിടക്കയും പെട്ടിയും നാഥനില്ലാതെ എന്റെ സംരക്ഷണത്തില്‍ സുരക്ഷിതമായി നിലകൊണ്ടു. മൂന്നാം നാള്‍ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ ഇരുമ്പ് കപോഡിനു മുകളില്‍ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്നൊരു ഫോട്ടോ ശ്രദ്ധയില്‍പെട്ടു.

ഞാന്‍ ആ ഫോട്ടോ എടുത്തു സൂക്ഷിച്ചു നോക്കി. ചുളിവുകള്‍ വീണമുഖം.മെലിഞ്ഞ ശരീരപ്രകൃതി. എവിടെയോ കണ്ടു മറന്ന മുഖം. കുറെയേറെ പിന്നിലേക്കോടിയ ഓര്‍മ്മകള്‍ ....സ്കൂള്‍തലത്തിലെ ചരിത്രത്താളുകളില്‍ തട്ടിവീണു.വിഭജനം...അതെ...ഇന്ത്യാ വിഭജനം... അവിടെയാണ് ആ പേര് ...പരാമര്‍ശിക്കപ്പെട്ടത് ...വിഭജനത്തിന്റെ നീറുന്ന ഓര്‍മ്മകള്‍ , ദുരിതങ്ങള്‍ വികാരാധീനനായി വിവരിച്ചു തന്ന രമേശന്‍ സാറിന്റെ ചരിത്ര ക്ളാസില്‍ നിന്നും ഞാന്‍ ആ ചിത്രം പൊടിതട്ടി എടുത്തു. അതെ ജിന്ന...മുഹമ്മദ്‌ അലി ജിന്ന. ഇന്ത്യ എന്ന മഹാരാജ്യത്തെ വെട്ടിമുറിച്ച് കൊണ്ട് പോയ മഹാനുഭാവനെ ഒന്ന് കണ്‍കുളിര്‍ക്കെ കണ്ടു. ഫോട്ടോ തിരിച്ചു വെച്ചു.

മനസ്സില്‍ അകാരണമായൊരു അസ്വസ്ഥത പടര്‍ന്നു പിടിച്ചു. എന്റെ നാടിന്റെ അഖണ്ടതക്ക്, മതേതരത്തിനു, ഭീഷണിയായി... മനുഷ്യനില്‍ മതതീവ്രവാദത്തിന്റെ  വിഷവിത്തുകള്‍ വിതച്ചു; എന്നും എന്റെ നാടിന്റെ നാശത്തിനായി നിലകൊള്ളുന്ന, യത്നിക്കുന്ന ശത്രുരാജ്യത്ത് നിന്നുമൊരു സഹമുറിയന്‍ .ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തില്‍ ആ ചിന്തകള്‍ എന്നെ വേട്ടയാടി.

ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ മുറിയില്‍ ലൈറ്റ് ഉണ്ട്. ഉദ്വേഗത്തോടെ ചാരി ഇട്ടിരുന്ന കതകു പതുക്കെ തുറന്നു. നിസ്കാരപായയില്‍ നിന്നും എഴുന്നേറ്റു എന്നെ അഭിവാദ്യം ചെയ്ത സുമുഖനോട് പ്രത്യഭിവാദ്യം ചെയ്യാതിരിക്കാന്‍ എനിക്കായില്ല. പഞ്ജാബി കലര്‍ന്ന ഹിന്ദിയില്‍ വാചാലനായ സഹമുറിയനോട് കുറേ നേരം കൂടി സംസാരിച്ചപ്പോള്‍ അതുവരെ ഉള്ളില്‍ കിടന്നു തിക്കുമുട്ടിയ അമര്‍ഷവും അനിഷ്ടവും ഒട്ടൊന്നടങ്ങി.

ആദ്യ ദിവസം അങ്ങനെ സ്നേഹാന്വേഷണങ്ങളോടെ ക്യാമ്പ് വിശേഷങ്ങള്‍ പങ്കുവെച്ചു കടന്നു പോയി. പിറ്റേ ദിവസം സഹധര്‍മ്മിണിയുമായുള്ള പതിവ് സല്ലാപത്തില്‍ പുതിയ സഹമുറിയനെ കുറിച്ച് ഞാന്‍ വിശദമായി വര്‍ണ്ണിച്ചു. മറുതലക്കല്‍ നിശബ്ദത. പിന്നെ... പരിഭ്രമം നിഴലിക്കുന്ന വാക്കുകള്‍ " സൂക്ഷിക്കണേ, നിങ്ങള്‍ രണ്ടാളുമല്ലേ ഉള്ളൂ...അയാളുമായി വഴക്കിനൊന്നും പോകല്ലേ..പാകിസ്താനി അല്ലേ ...രാത്രിയില്‍ ഉറങ്ങുമ്പോ എന്തെങ്കിലും ചെയ്‌താല്‍ " ആ സ്വരത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭയം..അതൊരു ഭാര്യയുടെ സ്നേഹത്തിന്റെ, കരുതലിന്റെ പ്രതിഫലനം മാത്രമാരുന്നു. ചിരി അടക്കാന്‍ കഴിയാതെ ഞാന്‍ പൊട്ടിചിരിച്ചു. തന്റെ വിഹ്വലതകളെ  പുച്ചിച്ചു തള്ളിയ പൊട്ടിച്ചിരി ദഹിക്കാതെ ഭയചിന്തകളെ ഒരു ദീര്‍ഘനിശ്വാസത്തില്‍ പൊതിഞ്ഞവള്‍ പ്രതിഷേധിച്ചു.

പതിവ് കുശലാന്വേഷണങ്ങളും സൗഹൃദസംഭാഷണങ്ങളുമായി എന്റെ റൂം ജീവിതം പുതിയ സഹമുറിയനൊപ്പം ഒരാഴ്ച പിന്നിട്ടു. രാത്രി ഏറെ വൈകി വേനല്‍ ചൂടാല്‍ വറ്റി വരണ്ട തൊണ്ട നനക്കാന്‍ എഴുനേല്‍ക്കുമ്പോ ആരോഹണവരോഹണ ക്രമത്തില്‍ വളരെ താളാത്മകമായി, സൗകുമാര്യമേതുമില്ലാത്ത, എന്നാല്‍ സംഗതികള്‍ എല്ലാമുള്ള കൂര്‍ക്കം വലി തകൃതിയായി നടക്കുന്നു. ആദ്യ റൌണ്ടില്‍ തന്നെ അയാളെ എലിമിനെറ്റ് ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ ഡേന്ജര്‍ സോണില്‍ ആണെന്ന ഭാര്യയുടെ മുന്നറിയിപ്പുകള്‍ എന്റെ ധൈര്യം തല്ലിക്കെടുത്തി.

കണ്സിസ്റ്റന്റ് ആയൊരു മത്സരാര്‍ത്തിയുടെ ആത്മാര്‍ഥതയോടെ അര്‍പ്പണബോധത്തോടെ വരും ദിവസങ്ങളിലും അദ്ദേഹം തന്റെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തി. നിദ്രാവിഹീനങ്ങള്‍ അല്ലോ എന്നും അവനുടെ രാവുകള്‍ എന്ന ട്യൂണില്‍ നിരന്തരം പാടി അയാളെന്റെ രാവുകളെ അക്ഷരാര്‍ത്ഥത്തില്‍ നിദ്രാവിഹീനങ്ങളാക്കി.എന്റെ രക്തം ഊറ്റികുടിക്കാന്‍ വെറിപൂണ്ടു കിടക്കയില്‍ പാഞ്ഞു നടന്ന മൂട്ടകള്‍ കൃത്യനിര്‍വഹണം നടത്താന്‍ കഴിയാതെ തലയില്‍ കൈവെച്ചയാളെ  പ്രാകി.

രാവിലെ ഖനം തൂങ്ങിയ കണ്ണുകളോടെ കണ്ണാടിയില്‍ ഞാന്‍ എന്നിലൊരു ചൈനക്കാരനെ കണ്ടു. ഉറക്കമില്ലായ്മ തളര്ച്ചയായി ശരീരത്തെ ബാധിച്ചു തുടങ്ങി. കൂര്‍ക്കം വലിയുടെ പേരില്‍ ക്യാമ്പ് ഓഫീസില്‍ കമ്പ്ലൈന്റ് ചെയ്യാന്‍ കഴിയില്ല. ഇയാളോട് മുഷിഞ്ഞാല്‍ , രാത്രിയില്‍ ഉറക്കത്തിലെങ്ങാനും ഭാര്യ ഭയക്കും പോലെ ഇയാളെന്നെ എലിമിനെറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ !! ചിന്തകള്‍ അങ്ങനെ കാടുകയറി. അവസാനം ഒരു തീരുമാനത്തിലെത്തി.

ശ്രോതാവിന്റെ അവസ്ഥകളെ തന്റെ പ്രകടനം കൊണ്ട് മുക്കിക്കളയുന്ന വിദ്വാനു പാടിതിമിര്‍ക്കാന്‍ വേദി പൂര്‍ണ്ണമായി വിട്ടു കൊടുത്തു കൊണ്ട് ഞാന്‍ പിന്നണിയിലേക്ക് പിന്‍വാങ്ങി.അതെ ആഘോഷങ്ങളില്ല ആഘോഷതിമിര്‍പ്പുകലില്ല. ജോലി കഴിഞ്ഞെത്തി ഹാളിലെ കമ്പ്യൂട്ടറിന്റെ ചുവട്ടില്‍ പത്തര പതിനൊന്നു വരെ പാ വിരിച്ചിരുന്ന ഞാനിപ്പോ അക്ഷരാര്‍ത്ഥത്തില്‍ അതിന്റെ ചുവട്ടില്‍ തന്നെ വിരി വെച്ചു.

എന്റെ യുവരക്തതിനായി കൊതി പൂണ്ടു നടക്കുന്ന മൂട്ടകളെ നിരാശയുടെ അഘാത ഗര്‍ത്തങ്ങളിലേക്ക് വലിച്ചെറിഞ്ഞു ...ശ്രോതാവിനെ മാനിക്കാതെ അപസ്വരങ്ങള്‍ പാടുന്ന ഗായകന്റെ ആത്മരതിയെ മുറിക്കുള്ളില്‍ തളച്ചു, വിശാലമായ ഹാള്‍ സാമ്രാജ്യമാക്കി... ഡേന്ജര്‍ സോണില്‍ നിന്നും ഞാന്‍ പുറത്തു വന്നു.