Tuesday, June 12, 2012

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങളുണ്ട്

എസ്‌ എസ്‌ എല്‍ സി എന്ന ലോകാവസാന പരീക്ഷയുടെ സമ്മര്‍ദങ്ങളും സ്കൂള്‍ ജീവിതത്തിന്റെ തനതു നിയന്ത്രണങ്ങളും പിഴിഞ്ഞുണക്കിയ അവസ്ഥയിലാണ് ഞാന്‍ പ്രീ-ഡിഗ്രീ ഒന്നാം വര്‍ഷ പഠനത്തിനായി കോളേജില്‍ എത്തുന്നത്. അവാച്യമായൊരു സ്വാതന്ത്ര്യം, അമിത നിയന്ത്രണങ്ങളെതുമില്ലാത്തൊരു പുതുലോകം അവിടെ എനിക്കായി കാത്തിരുന്നു..

കൈവന്ന സ്വാതന്ത്ര്യവും കോളേജിലെ അനുകൂല അന്തരീക്ഷവും എന്നില്‍ ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി തുടങ്ങി. ലുക്കൊക്കെ ഒന്ന് മാറി. തലയില്‍ നിറയെ എണ്ണ വെച്ചു ഒരു ജാതി പഠിപ്പിസ്റ്റ് സ്റ്റൈലില്‍ മുടി സൈഡിലേക്ക് ചീകി വെച്ചു നടന്നിരുന്ന ഞാന്‍ മുടി ഹീറ്റ് ചെയ്യിച്ചു; വട്ട ചീപ്പിട്ടു പിറകോട്ടു ചീകി സ്റ്റൈല്‍ മൊത്തത്തില്‍ അങ്ങ് മാറ്റി. വീട്ടിലെ കണ്ണാടി സ്വകാര്യ സ്വത്താക്കി മണിക്കൂറുകളോളം അതിനു മുന്നില്‍ ഞാന്‍ ചിലവഴിച്ചു. പട്ടി ചന്തക്കുപോകും പോലെ സ്കൂളില്‍ പോയിരുന്ന ഞാന്‍ വേഷവിധാനങ്ങളില്‍ അതീവ ശ്രദ്ധാലുവായി. വീട്ടില്‍ സ്ഥിരമായി വാങ്ങിയിരുന്ന ഇഷ്ടിക (ലൈഫ്ബോയ്‌ ) സോപ്പു മാറ്റി മണസോപ്പുകളായ ലെക്സും സിന്തോളും വാങ്ങിപ്പിച്ചു. എന്നിലെ പ്രകടമായ മാറ്റങ്ങള്‍ കണ്ട അമ്മ പലപ്പോഴും സംശയദൃഷ്ടിയോടെ എന്നെ നോക്കി. 

മിക്സഡ്‌ സ്കൂളില്‍ പഠിച്ചെങ്കിലും പെണ്‍കുട്ടികള്‍ എന്നുമെനിക്കൊരു പേടി സ്വപ്നമാരുന്നു. വര്‍ഷങ്ങളോളം കൂടെ പഠിച്ച പെണ്‍കുട്ടികളോട് പോലും വളരെ വിരളമായി മാത്രമേ ഞാന്‍ സംസാരിച്ചിരുന്നുള്ളൂ. കോളേജില്‍ എത്തിയപ്പോ ജാള്യത കുറേശെ മാറി തുടങ്ങി. പെണ്‍കുട്ടികളോട് അത്യാവശ്യം സംസാരിക്കാന്‍ തുടങ്ങി.

ഒന്നാം വര്‍ഷം പകുതി ആയപ്പോഴേക്കും, സഹപാഠിയായ ചുരുണ്ട മുടിക്കാരിയോടു ചെറിയ പ്രേമം തോന്നി തുടങ്ങി. അവിചാരിതമായി മുഖാമുഖം വരുമ്പോഴൊക്കെ ഒരു പുഞ്ചിരി സമ്മാനിചവള്‍ കടന്നു പോകും എന്നല്ലാതെ അനുകൂലമായ ഒരു നോട്ടം പോലും എനിക്കവളില്‍ നിന്നു കിട്ടിയിരുന്നില്ല. എന്നിട്ടും എന്നിലെ പ്രേമം വളര്‍ന്നു കൊണ്ടേ ഇരുന്നു.

യാതൊരുവിധ പുരോഗതിയുമില്ലാതെ വണ്‍ വേ ആയി അതങ്ങനെ നിലകൊണ്ടു. തുറന്നുപറച്ചില്‍ ഈ ജന്മത്തു നടക്കില്ലെന്നു എന്റെ ആത്മവിശ്വാസം എന്നെ പലപ്പോഴും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു. പിന്നെ ഉള്ള ഒരേ ഒരു മാര്‍ഗം പ്രേമലേഖനമാണ്. അതെങ്ങനെ എഴുതണം, എന്തെഴുതണമെന്നോന്നും ഒരെത്തും പിടിയുമില്ല. ഏതു കാര്യത്തിനും അനുഭവസമ്പത്തൊരു  മുതല്കൂട്ടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നാളുകളാരുന്നതു.പലപ്പോഴായി ഞാന്‍ എന്റെ പ്രണയത്തെ വരികളിലേക്ക് ആവാഹിച്ചു നോക്കി. മിക്കതും തനി പൈങ്കിളി ആവുന്നു എന്ന നിഗമനത്തില്‍ പലപ്പോഴും വലിച്ചു കീറി കളഞ്ഞു. വരികളും ഞാനുമായുള്ള അഭിപ്രായഭിന്നത അതീവരൂക്ഷമായി അങ്ങനെ നീണ്ടു. ഈ കാലങ്ങളില്‍ എല്ലാം അവളെ എങ്ങനെയും ഇമ്പ്രെസ്സ് ചെയ്യാന്‍ മാനസികവും ശാരീരികവുമായ പല തയാറെടുപ്പുകളും ഞാന്‍ നടത്തി. 

എന്റെ തയാറെടുപ്പുകളും മാറ്റങ്ങളും അവള്‍ തൃണവല്ക്കരിചെങ്കിലും വളരെ സൂഷ്മമായി എന്നെ ഒരാള്‍ വീക്ഷിക്കുന്നുണ്ടാരുന്നു. അത് മറ്റാരുമല്ല, എന്റെ അമ്മ തന്നെ. "മോനെ നിന്റെ പോക്കത്ര ശരിയല്ലാ...." എന്ന ധ്വനി ആ നോട്ടങ്ങല്‍ക്കുണ്ടാരുന്നു. ചിലപ്പോഴെങ്കിലും അത് ചോദ്യങ്ങളായി ബഹിര്‍ഗമിച്ചു." എന്തോന്നാടാ ഇത്... ഇരുപത്തിനാലു മണിക്കൂറും കണ്ണാടിയുടെ മുന്നിലൊരു തിരുവാതിര കളി...എന്താ ഉദ്ദേശം..."കൗമാരത്തിന്റെ ട്രേഡ് മാര്‍ക്ക് നീരസത്തോടെ, മുഖം ചുളിച്ചു ഞാന്‍ അതിനെ നേരിട്ടു.

പ്രണയാഭ്യര്‍ത്ഥന നടത്താന്‍ കഴിയാതെ നിര്‍ഗുണനായി പ്രേമലേഖനങ്ങള്‍ എഴുതിയും കീറിയും ഞാന്‍ എന്റെ ദിവസങ്ങള്‍ തളളി നീക്കി. ഒരു ദിവസം കുളിയും തേവാരവും കഴിഞ്ഞു കണ്ണാടിക്കു മുന്നിലെ പതിവ് ചവിട്ടുനാടകവുമായി നില്‍ക്കുമ്പോ  അടുക്കളയില്‍ നിന്നു അമ്മയുടെ പരിവേദനങ്ങള്‍ കേട്ടു തുടങ്ങി. " വെളുപ്പാന്‍ കാലതെഴുനേറ്റു ചോറും കറിയും ഉണ്ടാക്കി കൊടുത്തു വിടുന്ന തള്ളേ  ഓര്‍ക്കാമല്ലോ...വേണ്ടാ....അന്യനാട്ടില്‍ പോയി കിടന്നു കഷ്ടപെടുന്ന ആ മനുഷ്യനെ ഓര്‍ക്കാമല്ലോ........"

ഇതൊക്കെ പറയാനും മാത്രമിപ്പോ ഇവിടെന്തുണ്ടായി എന്ന ഭാവത്തില്‍ ആശയകുഴപ്പതോടെ നില്‍ക്കുമ്പോ ദേ വരുന്നു അടുത്ത ഡയലോഗ് ."സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ അവനു നേരമില്ല...."

ഞാന്‍ അച്ഛനും അമ്മയ്ക്കും വേണ്ടി പ്രാര്‍ഥിക്കാറില്ലേ ...!! അല്ലെങ്കില്‍ തന്നെ ഞാന്‍ എന്താണ് പ്രാര്‍ഥിക്കുന്നതെന്ന്  ഗണിചെടുക്കാന്‍ അമ്മക്കെന്താ ജ്യോതിഷമറിയുമോ..തികട്ടി വന്ന  ചോദ്യങ്ങളെ മൌനത്തിലലിയിച്ചു പഠന നാടകവുമായി മുറിയിലേക്ക് കയറി. തലേന്ന്  ഡ്രാഫ്റ്റ് ചെയ്ത പ്രണയ ലേഖനം ഫൈനല്‍ ടച്ചിംഗ്നായി അടുക്കി വെച്ചിരുന്ന ബുക്കിനുള്ളില്‍ നിന്നു വലിച്ചെടുത്തു. ഫൈനലൈസ്‌ ചെയ്യാനുള്ള തയാറെടുപ്പെന്നോണം ഒന്ന് വായിച്ചു നോക്കി. കുഴപ്പമില്ല. ഇതെറിക്കും. ഇതില്‍ അവളു വീഴും...ഉറപ്പാ..എന്ന് ആത്മന്‍ അടിച്ചു മനസ്സിന്റെ ശുഭാപ്തി വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു കത്ത് ബുക്കിലേക്ക് തിരിച്ചു തിരുകുമ്പോ...കത്തിലെ ഒരു വരി മനസ്സില്‍ വീണ്ടും വീണ്ടും മാറ്റൊലി കൊണ്ടു. കത്ത് തിരിച്ചെടുത്തു വീണ്ടും വായിച്ചു.....

എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി...ആ നിന്ന നില്‍പ്പില്‍ ഇല്ലാതായി പോയെങ്കില്‍ എന്നാഗ്രഹിച്ചു....പേടിയോടെ ഞാന്‍ ആ വരി ഒരിക്കല്‍ കൂടി വായിച്ചു..."എന്നെ നിനക്കിഷ്ടമാവണേ എന്നത് മാത്രമാണിന്നെന്റെ പ്രാര്‍ത്ഥന..." ഈശ്വരാ...ആ വിളിയെന്റെ തൊണ്ടയില്‍ കുരുങ്ങി...

നമ്രശിരശ്കനായി  കുറ്റബോധത്തോടെ ഞാന്‍ അടുക്കളയിലേക്കു ചെന്നു...എല്ലാം  മനസ്സിലായമ്മേ..എല്ലാം മനസ്സിലായി....എന്ന ഭാവത്തോടെ കൈയ്യിലിരുന്ന കത്ത് ഞാന്‍ അടുപ്പിലേക്കിട്ടു. 

Saturday, June 9, 2012

പണി പാലുംവെള്ളതില്‍ മാത്രമല്ല പൊതിചോറിലും കിട്ടും


യു പി തലം കഴിഞ്ഞു ഹൈസ്കൂള്‍ ആയപ്പോ കുറച്ചു കൂടി സീനിയര്‍ ആയെന്നൊരു തോന്നലൊക്കെ വന്നു തുടങ്ങി . അതുവരെ പത്തു പൈസ കൊടുത്തു ബസ്സില്‍ യാത്ര ചെയ്തിരുന്ന ഞാന്‍ വീട്ടില്‍ സന്ധിയില്ലാ സമരം നടത്തി സൈക്കിള്‍ വാങ്ങിപ്പിച്ചു.

ചോറ്റുപാത്രത്തില്‍ ഒതുങ്ങിയിരുന്ന എന്റെ ഉച്ചയാഹാരം പൊതി ചോറിലേക്ക്‌ മാറി. വാടിയ ഇലയില്‍ ആവിയോടെ പൊതിഞ്ഞു വെക്കുന്ന ചോറും കറിയും ഉച്ചക്ക് തുറക്കുമ്പോ ഒരു പ്രത്യേക മണമാണ്.അന്നുമിന്നും പൊതിചോറ് ഒരു വലിയ ബലഹീനത ആണ്. അങ്ങനെ പൊതി കെട്ടി കൊണ്ടു പോകുന്ന ചോറിനു ക്ളാസ്സില്‍ പിടിപിടിയാണ്. ഉച്ചക്കുണ്ണാന്‍ പൊതി തുറക്കുമ്പോള്‍  കറികള്‍ മിക്കതും പലരും അടിച്ചുമാറ്റിയിട്ടുണ്ടാവും. പാവം അമ്മ കാലത്തെഴുനേറ്റു ഉണ്ടാക്കി തന്നു വിടുന്ന മുട്ടയും മീനുമൊന്നും ഒരിക്കലും കണികാണാന്‍ കിട്ടിയിരുന്നില്ല.

ഒരു ദിവസം ഇന്റെര്‍വല്‍ കഴിഞ്ഞു വരുമ്പോ ക്ളാസ്സില്‍ പതിവില്ലാത്ത തിരക്കും ബഹളവും. സാറുമ്മാരും കുട്ടികളും കൂടി നില്‍പ്പുണ്ട്. ഞാനും തിരക്കിലേക്കലിഞ്ഞു ചേര്‍ന്ന് മുന്നിലെത്തി. മൂന്നു പഹയന്മാരെ ബെഞ്ചില്‍ കയറ്റി നിര്‍ത്തിയേക്കുവാണു. മൂന്നു പേരുടെയും നെഞ്ചില്‍ ബോഡീസ് ഉണ്ട്. ബോഡീസ് അറിയില്ലേ...പണ്ടത്തെ വലിയമ്മമാര്‍ ഇടുന്ന റൌക്ക. കാഴ്ച കണ്ടു കുട്ടികള്‍ ആര്‍ത്തു ചിരിക്കുകയാണ്...ചിരി പൊട്ടുന്ന മുഖങ്ങള്‍ കഴിയുന്നവിധം ഗൌരവത്തില്‍ പൊതിഞ്ഞു നിര്‍ത്താന്‍ സാറുമ്മാര്‍ പാടുപെടുന്നു .ക്ളാസ് ടീച്ചര്‍ ആയ ശ്രീധരന്‍ നായര്‍ സാര്‍ വെള്ളിച്ചപാടിനെ പോലെ കൈയ്യില്‍ ചൂരലുമായി ഉറഞ്ഞു തുള്ളുകയാണ്..ബോഡീസ് ഇട്ടു നിക്കുന്നവന്മാരെ കണ്ടു ഞാനും വാ വിട്ടു ചിരിച്ചു കൊണ്ട് കുട്ടികളുടെ കൂടെ കൂടി. ബെഞ്ചില്‍ നിക്കുന്നവന്മാരുടെ മുഖം കടലാസ് പോലെ വിളറി വെളുത്തു.

" ഇതെവിടുന്നു കിട്ടിയെടാ..." ആദ്യം നിക്കുന്ന ഉണ്ണിയോടായി സര്‍ അലറി...രൗദ്രഭാവം പൂണ്ട സാറിന്റെ മുന്നില്‍ അവന്മാര്‍ മൂത്രമോഴിക്കുമോന്നു ഞങ്ങള്‍ ഭയന്നു.അതുവരെ ആര്‍ത്തു ചിരിച്ചിരുന്ന ക്ളാസ് റൂമില്‍ ശ്മശാന മൂകത. വിറച്ചു കൊണ്ടവന്‍ ചൂണ്ടിയ വിരല്‍ എല്ലാരുടെയും നോട്ടം എന്നിലേക്ക്‌ തിരിച്ചു വിട്ടു.എന്താണ് സംഭവിക്കുന്നതെന്ന്  മനസ്സിലാക്കി എടുക്കാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു...മനസ്സിനെ ഒന്നു റീ വൈന്റ് ചെയ്തു. മനസ്സെന്തോക്കെയോ ഓര്‍ത്തെടുത്തു. കാര്യത്തിന്റെ ഗൗരവം മനസ്സിലായപ്പോ ബെഞ്ചില്‍ നിന്നവന്മാരുടെ വിറ എന്നിലേക്ക്‌ കുടിയേറി. സാറിന്റെ കിരാതരൂപം അതിന്റെ ആക്കം കൂട്ടി. 

സ്കൂളില്‍ പോകും വഴി ജങ്ങ്ഷനിലെ തയ്യകടയില്‍ കൊടുക്കാന്‍ മുത്തശ്ശി ഏല്‍പ്പിച്ച പൊതിയാണ് കശ്മലന്മാര്‍ പൊതിചോറാണെന്നു കരുതി വലിച്ചു പൊക്കി, അര്‍മ്മാദിച്ചു, എന്നെ ഈ ഗതിയിലെത്തിച്ചത് . എന്റെ മറവിയെ നൂറായിരം തവണ ശപിച്ചു, സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി എന്ന ദയനീയ ഭാവത്തോടെ ലവന്മാരെ ഒന്ന് നോക്കിയിട്ട് ഞാന്‍ സാറിന്റെ മുന്നില്‍ കീഴടങ്ങി. സര്‍ എന്നെ വളരെ ആത്മാര്‍ഥമായി തന്നെ കൈകാര്യം ചെയ്തു. കൂട്ടുകാര്‍ സ്പോണ്‍സര്‍ ചെയ്ത ബോഡീസ് ഇവെന്റ്റ്‌ നല്‍കിയ ക്ഷതങ്ങള്‍ എന്നെ ബെഞ്ചില്‍ ഇരിക്കാന്‍ കഴിയാത്തവിധമാക്കിയിരുന്നു 

Monday, June 4, 2012

ക്യൂ ......



ക്യൂ നില്‍ക്കുക എന്നത് മലയാളികളെ സംബന്ധിച്ച് വലിയ വിഷമമുള്ള കാര്യമാണ്. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകാന്‍ ഇനിയും കാലം കുറേ എടുക്കുമെന്ന് വേണമെങ്കില്‍ പറയാം. അതിനൊരു അപവാദമെന്ന് പറയാനുള്ളത് ബിവറേജസ്സിനു മുന്നിലെ തികഞ്ഞ അര്‍പ്പണബോധത്തോടും ക്ഷമയോടും കൂടിയുള്ള ക്യൂ മാത്രം.

നമ്മുടെ ബസ്‌ സ്റ്റാന്റ്കളില്‍ നല്ല തിരക്കുള്ള സമയത്ത് ചെന്നാല്‍ ക്യൂ നില്‍ക്കാതെ ബസ്സില്‍ കേറാന്‍ ആളുകള്‍ നടത്തുന്ന പഞ്ജഗുസ്തിയും പൂഴികടകനുമൊക്കെ ഒന്ന് കാണണ്ടത് തന്നെയാണ് . കൈനനയാതെ മീന്‍ പിടിക്കുന്ന ചില വിരുതന്മാര്‍ ജനലിലൂടെ തൂവാല ചുരുട്ടി ഏതെങ്കിലുമൊരു സീറ്റിലെക്കെറിഞ്ഞു സീറ്റ് ബുക്ക് ചെയ്യും.അത് പിന്നെ മറ്റൊരു കയ്യാങ്കളിക്ക്‌ കളമൊരുക്കുമെന്നതു മറ്റൊരു സത്യം. ചിലര്‍ കളരി അഭ്യാസിയുടെ മെയ് വഴക്കത്തോടെ ജനലില്ലൂടെ നൂഴ്ന്നു കേറും.മറ്റുചിലര്‍ ഡ്രൈവര്‍ സീറ്റിലൂടെ ഇടിച്ചു കയറും.പിന്നെ പൂരം കാണുന്ന ആഘോഷതിമിര്‍പ്പോടെ അകത്തിരുന്നു വാതിലിലെ ഇടി കണ്ടു രസിക്കും.

ക്യൂ  നില്‍ക്കാതെ ആരുടെയെങ്കിലുമൊക്കെ മുതുകില്‍ ചവുട്ടി കയറി സ്വന്തം കാര്യം നോക്കുന്നൊരു പ്രവണത ആണല്ലോ നാട്ടില്‍ ഇന്നുമുള്ളത്. ഈ സാഹചര്യങ്ങളില്‍ വ്യക്തിത്വം രൂപപ്പെടുതിയെടുതൊരു മലയാളിക്ക് കര്‍ശ്ശനമായ ക്യൂ നില്‍പ്പും മര്യാദകളും ആദ്യമൊക്കെ അസഹനീയമായി തോന്നുമെങ്കിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് , നിലനില്‍പ്പിനുവേണ്ടി, നല്ല ശീലങ്ങള്‍ ഉള്‍ക്കൊള്ളാനും ക്ഷമാശീലനാകാനും അവനു കഴിയും. ഞാന്‍ ജോലി ചെയ്യുന്നത് അമേരിക്കന്‍ പട്ടാളക്യാമ്പില്‍ ആണ്. വളരെയേറെ സുരക്ഷാ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഉള്ള സ്ഥലം. ക്യാമ്പിനു അതിന്റേതായ ചിട്ടകളും നിയമങ്ങളും ഉണ്ട്. പാലിക്കപെടെണ്ടതും ശ്രദ്ധയോടെ അനുവര്‍ത്തിക്കണ്ടതുമായ കുറേ ഔദ്യോഗിക മര്യാദകള്‍ വേറെയും .അതിന്റെ ഒരു ഭാഗം മാത്രമാണ് പല ഇടങ്ങളിലായി ഞങ്ങള്‍ നില്‍ക്കണ്ടി വരുന്ന ക്യൂവുകള്‍ ...പന്ത്രണ്ടു മണികൂര്‍ നീളുന്ന ജോലിയെ പതിനാറും പതിനേഴും മണിക്കൂറിലേക്ക് വലിച്ചു നീട്ടുന്ന ഔപചാരികതകളില്‍ ഏറ്റവും കൂടുതല്‍ സമയം കാര്‍ന്നു തിന്നുന്നതും ഈ ക്യൂവുകളാണ് ...അത്തരം ചില ക്യൂവുകളിലേക്ക് നമ്മുക്ക് ക്യൂവായി പോകാം ...

ക്യൂ ഒന്ന്

ഏഴരവെളുപ്പിനെ മുങ്ങികുളിക്കുന്ന വല്ല്യമ്മമാരെ പോലെ കൊച്ചുവെളുപ്പാന്‍ കാലത്തൊരു കാക്കകുളിയൊക്കെ പാസ്സാക്കി സ്പ്രേയില്‍ കുളിപ്പിച്ച വേഷഭൂഷാതികളോടെ നേരെ ഭോജനശാലയിലേക്ക്. പ്രവര്‍ത്തി ദിവസം തുടങ്ങുന്നത് തന്നെ അന്നവിചാരത്തോടെ ആണെന്ന് സാരം. അവിടെ തുടങ്ങുന്നു ഞങ്ങളുടെ ക്യൂ ജീവിതത്തിന്റെ ആദ്യ പടി. താലപ്പൊലി ഏന്തിയ ബാലികമാരെ പോലെ കൈയ്യില്‍ പ്ലേറ്റും പിടിച്ചു തന്റെ നമ്പര്‍ വരുന്നതും കാത്തുള്ള ആ  നില്‍പ്പൊന്നു കാണണ്ടത് തന്നെ. എന്താ മര്യാദ ...എന്താ അച്ചടക്കം.ഇവരൊക്കെ നാട്ടില്‍ നിന്നു വന്നവര് തന്നെയോ എന്ന് ചിന്തിച്ചു പോകും. ബാഗിലും പോക്കറ്റിലും തിരുകിയ ബ്രേക്ക് ഫാസ്റ്റുമായി നേരെ കമ്പനി ബസ്സിലേക്ക്.

പ്രവാസിയുടെ ഗൃഹാതുരതയില്‍ ഉപ്പും മുളകും പുരട്ടി നീറ്റാന്‍ കമ്പനി മനപ്പൂര്‍വ്വം ഇറക്കിയിരിക്കുകയാണ് നമ്മുടെ സ്വന്തം ആനവണ്ടി... ടാറ്റാ ബസ്‌.  കെ എസ്‌ ആര്‍ ടി സിയുടെ സുഖദായക ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ക്യാമ്പിലേക്കുള്ള അരമണിക്കൂര്‍ യാത്ര തന്നെ ധാരാളം. അരമണിക്കൂറിനെ ഒരു രാത്രിയാക്കി.. കൂര്‍ക്കം വലിച്ചും, സഹയാത്രികന്റെ തോളിലേക്ക് ഈത്താ വാറ്റിയും ചാഞ്ഞുറങ്ങിയും ഞങ്ങള്‍ എത്തി ചേരുന്നത് ബസ് സ്കാനിംഗ് ഏരിയയിലേക്കാണ് . അതൊരു തുടക്കമാണ്.

ക്യൂ രണ്ടു

ബസ്‌ സ്കാനിംഗ് ഏരിയ ഞങ്ങളുടെ ഒരു ഇടതാവളമാണ്. ബസ്സില്‍ നിന്നും ക്യൂ ആയി ഇറങ്ങി മുന്നിലുള്ള ടെന്റില്‍ വരിവരിയായി നില്‍ക്കും.സുരക്ഷാ പരിശോദനകള്‍ കഴിഞ്ഞു ബസ്‌ എത്തും  വരെ ട്ടെന്റില്‍ നില്‍ക്കണം. നില്‍പ്പിന്റെ ദൈര്‍ഘ്യം അഞ്ചു മിനിറ്റ് മുതല്‍ ഒന്നര മണിക്കൂര്‍ വരെ നീളാം. ഇടത്താവളം എന്ന പ്രയോഗം അപ്രസക്തമാകുന്നത് അവിടെയാണ്. ഇടത്താവളങ്ങള്‍ വിശ്രമത്തിനാണെങ്കില്‍ ഇത് തിരിച്ചാണ്. എങ്കിലും ഈ നില്‍പ്പില്‍ , നാളുകളായി കാണാത്ത പലരെയും കണ്ടുമുട്ടും...സൗഹൃദങ്ങള്‍ പുതുക്കും..വിശേഷങ്ങള്‍ കൈമാറും.റൂമര്‍ തൊഴിലാളികളും ചാനല്‍ തൊഴിലാളികളും(റൂമര്‍ സ്പ്രെഡ് ചെയ്യുന്നവര്‍ ) വിഹരിക്കുന്നതും ഇവിടെ ആണ്. താന്താങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്താന്‍ അവര്‍ക്കിതിലും നല്ലൊരു സ്ഥലം വേറെ കിട്ടുമോ. സ്കാനിംഗ് കഴിഞ്ഞു വരുന്ന വണ്ടിയിലേക്ക് ക്യൂ ആയി കയറി നേരെ മെയിന്‍ ഗേറ്റിലേക്ക്.

ക്യൂ മൂന്നു

മെയിന്‍ ഗേറ്റ് ബില്‍ഡിംഗ്‌ലാണ് ബാഗ് സ്കാനിംഗ് തുടങ്ങിയ കലാപരുപാടികള്‍ അരങ്ങേറുന്നതു.രണ്ടറ്റത്തുമുള്ള വാതിലുകള്‍ക്ക് മുന്നില്‍ സിഗ് സാഗ് രീതിയില്‍ കയര്‍ കെട്ടിതിരിച്ച വഴിയിലൂടെ ക്യൂവായി വേണം അകത്തു കടക്കാന്‍ .ബസ്സില്‍  നിന്നിറങ്ങുമ്പോള്‍ തന്നെ ജീവിതത്തിലെ നിര്‍ണ്ണായകമായൊരു വഴി തിരഞ്ഞെടുക്കുന്ന ഗൗരവത്തോടെ വലതുപക്ഷത്തെക്കോ ഇടതുപക്ഷത്തെക്കോ ഞങ്ങള്‍ ചേരി തിരിയും.ബെല്‍റ്റ്‌ , പേഴ്സ് , താക്കോല്‍ തുടങ്ങിയ സ്താവരജങ്കമ വസ്തുക്കള്‍ സകലതും സ്കാനിംഗ്നിട്ടു കാത്തു നില്‍ക്കും. ഊര്‍ന്നു വീഴുന്ന പാന്റ്റില്‍ പിടിച്ചു എല്ലാം ഊറി വാരി ഇറങ്ങി വരുന്ന പലരുടെയും നാവില്‍ അതിരാവിലെ തന്നെ സരസ്വതി മന്ത്രമാരിക്കും ഉണ്ടാവുക.

ക്യൂ നാലു

സ്കാനിംഗ് തിരുമേനി പൂജിച്ചു നല്‍കിയ അരപ്പട്ടമുറുക്കി, ആടയാഭരണങ്ങള്‍ ചാര്‍ത്തി ദേ വന്നു നില്‍ക്കുന്നു...ബാഡ്ജ് സ്വാപിംഗ് ഏരിയയിലെ അടുത്ത ക്യൂവിലേക്കു. ക്യൂവിന്റെ അങ്ങേ അറ്റത്തു സ്വാപിംഗ് കൌണ്ടറില്‍ നില്‍ക്കുന്ന ചേച്ചിയെയും...അടുത്ത കൌണ്ടറിലൂടെ പോകുന്ന ഫിലിപ്പീനി പെണ്ണുങ്ങളെയും വായിനോക്കി ഞങ്ങള്‍ ക്യൂവിലെ വിരസത അകറ്റും. പ്രവര്‍ത്തന രഹിതമായ കൌണ്ടറുകളില്‍ ഉരച്ചും കുലുക്കിയും ഞങ്ങള്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ മാനുവല്‍ സ്വാപിംഗ് ചെയ്തു തിരക്കൊഴിവാക്കാന്‍ കൂട്ടാക്കാതെ, ഞങ്ങളെ നോക്കി 'നിനക്കൊക്കെ ഇങ്ങനെ തന്നെ വേണമെടാ' എന്ന പരിഹാസ്യചിരിയോടെ കറങ്ങിയടിച്ചു നടക്കുന്ന സെക്യൂരിറ്റി അണ്ണന്മാരുടെ വീട്ടുകാര്‍ക്ക് കാലത്ത് ഒന്ന് രണ്ടു മണിക്കൂര്‍ വിട്ടുമാറാത്ത തുമ്മലും ജലദോഷവുമാരിക്കും.

ക്യൂ അഞ്ചു

ഔപചാരികതകളേകിയ തളര്‍ച്ചയോടെ എത്തുന്ന ഞങ്ങളെ കാത്തു കടല്കിഴവന്‍ പട്ടാളക്കാരന്‍ ബസ്‌ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടാവും.സ്ടാന്റ്റിറ്റീസും എബോവ് ട്ടേണും അടുപ്പിച്ചു അങ്ങേരുടെ വക പി റ്റിയും കഴിഞ്ഞു... സെക്ഷനിലേക്കുള്ള ബസ്സില്‍ കയറാന്‍ വീണ്ടും ക്യൂ.....ഞങ്ങള്‍ക്ക് നില്‍ക്കാന്‍ ക്യൂവുകള്‍ പിന്നെയും ബാക്കി ..:))

ഓഫ്‌ : 
പ്രവാസത്തിന്റെ പകുതിയും ക്യൂ നിന്ന് തീര്‍ക്കുന്ന ഞങ്ങളോടാ ബിവറേജസിന്റെ കളി..