Saturday, May 12, 2012

വെളിപാട്




ചൂടുവെള്ളം ടേബിളില്‍ വെച്ചു,  കസേര വലിച്ചിട്ടു ഞാന്‍ അവര്‍ക്കരികിലിരുന്നു. നിസംഗതയോടെ എങ്ങോട്ടോ നോക്കി കിടക്കുകയാണ് അരുപത്തെട്ടുകാരിയായ പര്‍വിന്ദര്‍ കൌര്‍ .ലോഹദെണ്ടുകള്‍ ഇണക്കി ചേര്‍ത്ത നട്ടെല്ലിന്റെ വേദനയും തളര്‍ച്ചയും അവരെ ക്ഷീണിതയാക്കിയിരിക്കുന്നു ,

തോളില്‍ കിടന്ന കോട്ടന്‍ ടവല്‍ ചൂടുവെള്ളത്തില്‍ മുക്കി ഞാനവരുടെ മുഖം തുടച്ചു. ജടകെട്ടി തുടങ്ങിയ മുടിയിഴകളിലൂടെ വിരലോടിച്ചു ജട കളഞ്ഞു. ആറേഴു ദിവസമായുള്ള കിടപ്പവരെ ശാരീരികമായും മാനസികമായും തളര്‍ത്തിയിരിക്കുന്നു. ബെഡ് സോര്‍ കാരണം പുറം പൊട്ടി തുടങ്ങി.

ഒന്ന് തിരിച്ചു കിടത്തി പുറം തുടക്കാന്‍ ശ്രമിച്ചെങ്കിലും ശരീരത്തിന്റെ അമിതഭാരം അതിനെന്നെ അനുവദിച്ചില്ല. ഈ അമിതഭാരം തന്നെയാവാം അവരുടെ വീഴ്ചക്ക് കാരണമായതെന്നു ഞാന്‍ ചിന്തിച്ചു. തുടര്‍ശ്രമങ്ങള്‍ക്കൊടുവില്‍ അല്‍പ്പം ചരിച്ചു തലയിണ വെച്ചു കിടത്താന്‍ എനിക്ക്   കഴിഞ്ഞു. പുറത്തെ ചെറിയ മുറിവുകള്‍ പതുക്കെ തുടച്ചു കൊണ്ട് ഞാന്‍ അവരോടെന്തോക്കെയോ സംസാരിച്ചു. വേദനയുടെ കാഠിന്യം കുറക്കാന്‍ , ശ്രദ്ധ തിരിക്കാന്‍ പലതും ചോദിച്ചു...മുടിയിഴകളില്‍ തഴുകി. വേദന ഞരങ്ങലുകളായും ഞെളിവിരികളായും ബഹിര്‍ഗമിച്ചു.

പുറം തുടച്ചു നേരെ കിടത്തി തിരിയുമ്പോ അവരെന്റെ കൈയ്യില്‍ പിടിച്ചു..."എന്തേ ...." പരിക്ഷീണയായ അവരെ നോക്കി ഞാന്‍ ചോദിച്ചു.തന്റെ സൈഡ്-ല്‍ നിറഞ്ഞു കിടക്കുന്ന യൂറിന്‍ ബാഗിലേക്കവര്‍ കൈ ചൂണ്ടി. കാതെറ്റര്‍ ഊരി ബാഗ് ക്ലിയര്‍ ചെയ്തു തിരിച്ചു വെക്കുമ്പോ ആ കണ്ണുകള്‍ വാര്‍ന്നൊലിക്കുകയായിരുന്നു. നിസാഹയതയുടെ നിഴലാട്ടം ആ കണ്ണുകളില്‍ ഞാന്‍ കണ്ടു.

റിസെപ്ഷനിലെ കസേരയില്‍ വന്നിരിക്കുമ്പോ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ഓര്‍മ്മകള്‍ കുറച്ചു പിറകിലെക്കോടി. ജോലി തേടി പഞ്ജാബിലെ തെരുവുകള്‍ തോറും തെണ്ടുന്ന കാലം. അപകടം പറ്റിയ പരിചിതനെയും കൊണ്ട്  ഓടി എത്തിയതാണ് ഈ ആശുപത്രിയിലേക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച ബെങ്കാളി ഡോക്ടര്‍ . മലയാളി ആണെന്നറിഞ്ഞപ്പോഴേക്കും ബെങ്കാളി ചുവയുള്ള കുറേ മലയാളം അയാള്‍ എന്നോട് തട്ടി വിട്ടു. അയാളോട് സംസാരിക്കാന്‍ എനിക്കുമിഷ്ടം തോന്നി. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ അയാളെന്റെ തൊഴില്‍ വിവരങ്ങള്‍ ചോദിച്ചു.

എന്ത് ജോലി...പ്രത്യേകിച്ചു തൊഴില്‍ ഒന്നുമില്ലല്ലോ പറയാന്‍ ....തൊഴില്‍ തെണ്ടല്‍ ആണ് പണി എന്ന് പറഞ്ഞപ്പോ അയാള്‍ കുറച്ചു നേരം എന്തോ ആലോചിച്ചു. പിന്നെ, എന്നെ നോക്കി ഒരു ചോദ്യം. "ഇവിടെ പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ. എനിക്ക് ഒരാളെ വേണം..വൈകിട്ട് ഓ പി ടൈമില്‍ റിസെപ്ഷന്‍ നോക്കണം, റിക്കോടുകള്‍ സൂക്ഷിക്കണം. പിന്നെ, ഇടക്കൊക്കെ എന്നെ സര്‍ജറിക്ക് ഹെല്പ് ചെയ്യണം...ഭാരിച്ച പണികള്‍ ഒന്നും ഉണ്ടാകില്ല....വൈകിട്ടൊരു നാലു മണിക്കൂര്‍ . അത് കഴിഞ്ഞിവിടെ തങ്ങുകയോ വീട്ടില്‍ പോവുകയോ എന്തുമാകാം.. "

അത് പറഞ്ഞയാള്‍ സീറ്റിലേക്ക് ചാഞ്ഞിരുന്നു....ഭംഗിയുല്ലൊരു പേപ്പര്‍ വെയിറ്റ് അയാള്‍ മേശമേല്‍ ഇട്ടു വെറുതെ കറക്കി....ഉള്ളില്‍ പൂക്കളുള്ള പേപ്പര്‍ വെയിറ്റ് ഗ്ളാസ് വിരിച്ച മേശമേല്‍ ഒരു പ്രത്യേക താളത്തില്‍ കറങ്ങി കൊണ്ടിരുന്നു. കഴുത്തില്‍ സ്തെതസ്കോപ്പുമിട്ടു കസേരയിലെക്കൊന്നമര്‍ന്നിരുന്നു " എന്ത് തീരുമാനിച്ചു" എന്ന ചോദ്യ ഭാവത്തോടെ അയാള്‍ എന്നെ തന്നെ നോക്കിയിരുന്നു.

എന്ത് തീരുമാനിക്കാന്‍ ....ഒരെത്തും പിടിയും കിട്ടുന്നില്ല. ചിന്തകള്‍ വന്യമായൊരു കൊടുങ്കാറ്റായി ഉള്ളില്‍ ആഞ്ഞടിച്ചു.ഒരു ബിരുദധാരിയായ ഞാന്‍ ഒരു കമ്പോണ്ടറുടെ പണി ചെയ്യുക. ആശുപത്രി യൂണിഫോം ഇടുക. അതൊക്കെ ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. ഈഗോയും കോംപ്ളെക്സും എന്നില്‍ ഭണംവിടര്‍ത്തിയാടി. തനിക്കെങ്ങനെ എന്നെ ഈ ജോലിക്ക് വിളിക്കാന്‍ തോന്നിയെന്നയാളോട് അലറിവിളിച്ചു ചോദിക്കാന്‍ തോന്നി.

ഒരു നിമിഷം ഞാന്‍ എന്നെ നിയന്ത്രിച്ചു.അടുത്ത് കിടന്ന ബെഞ്ചിലേക്കൂര്‍ന്നിരുന്നു. അതുവരെ ഈഗോയും കോമ്പ്ലെക്സും തിളച്ചു മറിഞ്ഞ മനസ്സിലേക്ക് വീടിന്റെ ദൈന്യത, ദാരിദ്യം..ഒക്കെ ഇരച്ചു കയറി.വിവേകം വികാരത്തെ കീഴ്പ്പെടുത്തി തുടങ്ങി. മനസ്സിനെ തണുപ്പിക്കുമാറുതുള്ളില്‍ ഒരു കുളിര്‍മഴയായി പെയ്തു തുടങ്ങി. കാടന്‍ ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ വീണു. ഉള്ളില്‍ തിളച്ചു മറിഞ്ഞിരുന്ന അധമവികാരങ്ങള്‍ ആവിയായി പുറത്തേക്കു പോയി.

ഒരു ബിരുദം മാത്രമാണ് യോഗ്യത. അതൊരു യോഗ്യതപോലുമല്ലാത്ത കാലം.ജോലി തേടി പോയിടത്തൊക്കെ പുച്ഛത്തോടെ തിരസ്കരിക്കപെട്ടു. ജീവിക്കാന്‍ നല്ലൊരു വഴി കാണും വരെ പിടിച്ചു നിക്കാനൊരു കച്ചിതുരുമ്പ് കിട്ടിയേ മതിയാകൂ. ഞാന്‍ അയാളെ നോക്കി, ഒന്ന് ചിരിച്ചു, നിര്‍ജീവമായ ചിരി. അയാളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ നൂറായിരം കിരണങ്ങള്‍ തെളിഞ്ഞു. ഞാന്‍ സമ്മതഭാവത്തില്‍ തലയാട്ടി.

 " അപ്പൊ ഇനി ശമ്പളത്തിന്റെ കാര്യം..." അത് പറഞ്ഞയാള്‍ എന്നെ നോക്കി ഒന്ന് വശ്യമായി ചിരിച്ചു...പറഞ്ഞോളൂ എന്ന് ഞാന്‍ തലയാട്ടി. " ആയിരത്തി അഞ്ഞൂറ് രൂപ തരും...." ഒരു വലിയ ഓഫര്‍ മുന്‍പോട്ടു വെച്ച ചാരിതാര്ത്യത്തോടെ അയാള്‍ എന്നെ നോക്കി. ആ തുക കേട്ടു ഞാന്‍ ഞെട്ടിയെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി.  നിര്‍വികാരത മാത്രമാണേന്നില്‍  നിറഞ്ഞു നിന്നത് . മനസ്സിനെ വീണ്ടും കാടുകയറാന്‍ വിടാതെ ഇരുത്തം വന്നവനെ പോലെ ഞാന്‍ ചിന്തിച്ചു. സാഹചര്യങ്ങളാണ് ഓരോ മനുഷ്യനെയും വിവേകി ആക്കുന്നതെന്ന് തോന്നുന്നു.

ഒരു ചായ കുടിക്കാന്‍ കൂടി പൈസ ഇല്ലാത്ത അവസ്ഥയാണ്. ആയിരത്തി അഞ്ഞൂറെങ്കില്‍ അത്...പിടിച്ചു നില്‍കാന്‍ ഒരു ജോലി കൂടിയേ തീരൂ...പിന്നൊന്നും ആലോചിച്ചില്ല...അയാളോട് എല്ലാം സമ്മതിച്ചു തിരിച്ചു നടക്കുമ്പോ കണ്ണുകള്‍ എന്തിനെന്നിലാതെ നിറഞ്ഞിരുന്നു.

ഓര്‍മ്മകളുടെ തേരിലേറിയുള്ള ആ യാത്രക്ക് കടിഞ്ഞാണ്‍ ഇട്ടതു പര്‍വിന്ദര്‍ കൌറിന്റെ വിളിയാണ്. കൂജയില്‍ നിന്നൊരു ഗ്ളാസ് വെള്ളം പകര്‍ന്നെടുത്തു; ചാരി ഇരുത്തി അവരെ കുടിപ്പിക്കുമ്പോള്‍ ആ കണ്ണുകളില്‍ പ്രകാശിക്കുന്ന സ്നേഹം, നന്ദി, വാത്സല്യം... ഒക്കെ ഞാന്‍ വായിച്ചറിഞ്ഞു . ആതുരസേവനം, അതിന്റെ മാഹാത്മ്യം ഞാന്‍ അടുത്തറിയുകയായിരുന്നു.യോഗ്യതകളുടെ നിറചാര്‍ത്തുകളില്ലാത്ത എനിക്ക് ചെയ്യാന്‍ ഈശ്വരന്‍ കാത്തു വെച്ചതാകാം ഈ ജോലി.തിമിരം ബാധിച്ചിരുന്ന എന്റെ കണ്ണുകള്‍ക്ക്‌ നന്മയുടെ കാഴ്ചപകര്‍ന്നു നല്കാന്‍ ..ഒരു നിയോഗം പോലെ വന്നു പെട്ടതാകാം ഈ ജോലി.ഗ്ളാസ് തിരിച്ചു വെച്ചവരുടെ മുഖം തുടച്ചു കൊടുക്കുമ്പോ നിറഞ്ഞു തുളുംബിയ എന്റെ കണ്ണുകള്‍ അവര്‍ കണ്ടില്ല. അവിടെ നന്മയുടെ, നിറവിന്റെ തിളക്കമാരുന്നു. ഞാനൊരു മനുഷ്യനായത്തിന്റെ സന്തോഷവും.