Saturday, October 13, 2012

പയ്യന്‍ കഥകള്‍

രണ്ടാമത്തെ അറ്റാക്കും, ഐ സി യുവിലെ ഹ്രസ്വവാസവും കഴിഞ്ഞു തൊണ്ണൂറ്റിയാറുകാരിയായ അച്ഛമ്മയെ വീട്ടില്‍ കൊണ്ടു വന്ന ദിവസം. ദുഖാര്‍ത്തരായ ബന്ധുക്കളും അയല്‍വാസികളും ശയ്യാവലംബയായ അച്ഛമ്മക്ക് ചുറ്റും കൂട്ടം കൂടി മൂകമായി നിന്നു.

എല്ലാ മുഖങ്ങളിലും ഭയാനകമായ പിരിമുറുക്കം.പെട്ടെന്ന് അക്ഷര സ്പുടതയില്ലാതെ ഒരു പാട്ട് ഒഴുകി എത്തി..."അപ്പങ്ങ എമ്പ്ടും ചുട്ടമ്മായി...അമ്മായി ചുട്ടത് ..."
കൂടി നിന്നവര്‍ പരിസരം മരന്നാര്‍ത്തു ചിരിച്ചു. മുറിയില്‍ കട്ടപിടിച്ചു നിന്ന പിരിമുറുക്കത്തെ ആ ചിരി പാടെ അലിയിച്ചു കളഞ്ഞു. വീട്ടില്‍ സ്ഥിരം മൂളി നടക്കുന്ന ആ ഈരടി എന്റെ സന്താനത്തിന്റെ നാവില്‍ നിന്നാണെന്നു പെട്ടെന്ന് കത്തി.ഈ അവസരത്തില്‍ അതെടുതലക്കുമെന്നു സ്വപ്നേപി പോലും കരുതിയില്ല.ആള്‍ക്കൂട്ടത്തില്‍ നിന്നു ആളെ തപ്പി പിടിച്ചു വാ പൊത്താനും..നുള്ള് കൊടുത്തു ഒതുക്കാന്‍ ശ്രമിച്ചതിനും കൂടി നിന്നവരില്‍ നിന്നെനിക്ക് വയറു നിറച്ചു കിട്ടി.

കുട്ടികളുടെ നിഷ്കളങ്ക രീതികള്‍ , പ്രവര്‍ത്തികള്‍ നമ്മുടെ ഒക്കെ പിരിമുറുക്കത്തെ എത്രവേഗം അലിയിച്ചു കളയുമെന്ന് ഞാന്‍ അറിഞ്ഞു.അനവസരത്തിലെ പാട്ടിനോട് ആദ്യം പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീടൊരു നൂറായിരം തവണ ഞാന്‍ അതോര്‍ത്തു ചിരിച്ചു....ഇപ്പോഴും ഈ മരുഭൂവില്‍ വേര്‍പാടിന്റെ നോവിലും...ആ കുഞ്ഞു പാട്ടെന്റെ ചെവിയിലിങ്ങനെ അലയടിക്കുന്നു...ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍


NB: അച്ഛമ്മ ആരോഗ്യവതിയായി കഴിയുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കുന്നു.

Friday, October 12, 2012

ഇതൊരു ജാതി കോത്താഴത്തെ മറവി ആയി പോയി...

ഇതിലെ കഥാപാത്രങ്ങളും സന്ദര്‍ഭവും തികച്ചും സാങ്കല്‍പ്പികമാണെന്നു വിശ്വസിക്കുമെങ്കില്‍ വിശ്വസിക്കുക :))

മറവി മനുഷ്യസഹജമാണ്. സ്വതസിദ്ധമായ ഓര്‍മ്മശക്തി നമ്മളില്‍ ക്ഷയിച്ചു കൊണ്ടേ ഇരിക്കുന്നു. എന്തിനും ഏതിനും റിമെയിണ്ടര്‍ വേണ്ട അവസ്ഥയായി.

ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോ രസകരമായ ഒരു സംഭവമുണ്ടായി.അയലത്തെ കല്യാണത്തിനായി എല്ലാരും തകൃതിയില്‍ ഒരുങ്ങുകയാണ്. (കല്യാണം കഴിച്ച ശേഷം ഇന്ന് വരെ ഒരു കല്യാണത്തിനും താലികെട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെന്ന് ഇതരുണത്തില്‍ പറയാതെ വയ്യ). ചെറുക്കന്റെ കല്യാണമാണ്. വണ്ടികള്‍ ട്രിപ്പ്‌ അടിക്കാന്‍ തുടങ്ങി. കിട്ടിയതില്‍ കിട്ടിയതില്‍ എല്ലാരും അവരോരുടെ സൗകര്യം പോലെ കയറി. ഭാര്യയേയും കുഞ്ഞിനേയും പെണ്ണുങ്ങളുടെ ഗ്യാങ്ങിന്റെ ഒപ്പം ആകിയിട്ടു ഞങ്ങള്‍ ഓരോന്ന് പിടിപ്പിച്ചു. ലാസ്റ്റ് പോയ മിനിവാനില്‍ തൂങ്ങി ഓഡിറ്റോറിയത്തില്‍ എത്തി.

പന്ത്രണ്ടു മണിക്കുള്ള മുഹൂര്‍ത്തം ആയതു കൊണ്ട് ആദ്യത്തെ പന്തി സദ്യകുള്ള ആളിനെ വിളിച്ചു തുടങ്ങി. ഉന്തിയും തള്ളിയും ഞങ്ങളും അകത്തെത്തി. ചോറും പരുപ്പും വന്നു. "ഡേ ...എന്തുവാടെ....സീറ്റൊക്കെ ഒന്ന് തുടച്ചു കൂടെ..തേച്ചു ഉടുത്തോണ്ട് വന്ന മുണ്ടാ...." വിളമ്പി കൊണ്ട് നിന്നവരോട് തട്ടികയറി കൊണ്ട് കൂടുള്ള ഒരുത്തന്‍ പതുക്കെ പൊങ്ങി.  സദ്യ ഉണ്ണാന്‍ കേറിയാല്‍ വിളമ്പുന്നവരെ അതുമിതും പറഞ്ഞു അലമ്പുണ്ടാക്കുന്ന പരുപാടി പതിവായതുകൊണ്ട് ഞങ്ങള്‍ ആദ്യം ഗൌനിച്ചില്ല. ബഹളം മൂത്തപ്പോ ഞങ്ങളും എഴുനേറ്റു സീറ്റിലേക്ക് നോക്കി. സീറ്റില്‍ ഒരു തുള്ളി വെള്ളമില്ല. വിളമ്പുകാര്‍ ഒറ്റയായും തെറ്റയായും വന്നു കൂട്ടംകൂടി തുടങ്ങി.സംഗതി വഷളാകുന്നു എന്ന് കണ്ടപ്പോ ഞങ്ങളുടെ വിദഗ്ദ പാനല്‍ അവന്റെ ഭ്രഷ്ട ഭാഗം പരിശോധിചു .....തിരച്ചിലില്‍ ഈരേഴന്‍ തോര്‍ത്തിന്റെ ഒരു കോന്തല മുണ്ടിന്റെ ഞുറുവിലൂടെ പുറത്തേക്കു എത്തി നോക്കി.

പണി പാളിയെന്ന് തോന്നിയപ്പോ അവനെയും കൊണ്ട് നയത്തില്‍ പുറത്തു വന്നു. വിവരം തിരക്കി.ഇറങ്ങാനുള്ള തിരക്കില്‍ കുളിച്ചിട്ടു വന്നു തോര്‍ത്തിന് മുകളില്‍ മുണ്ടുടുത്ത് ആശാനിങ്ങു പോന്നു. ബസ്സില്‍ തൂങ്ങി വന്നതുകൊണ്ടും.. ഇച്ചിരി അടിച്ചിരുന്നത് കൊണ്ടും ലതു അടിയില്‍ ഉള്ളത് കാര്യമായി ഗൌനിച്ചുമില്ല. അന്നവനെ എല്ലാരും കൂടി പടമാക്കി ഭിത്തിക്കൊട്ടിച്ചു .