Saturday, September 29, 2012

ഉച്ചനീചത്വങ്ങള്‍

കൊച്ചിയിലെ ഫ്ലൈറ്റ് ക്യാറ്ററിംഗ് കമ്പനിയില്‍ ഓഫീസ് ക്ളാര്‍ക്ക് ആയി ജോലി കിട്ടിയ ദിവസം. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഓഫര്‍ ലെറ്റര്‍ കിട്ടി.

ശമ്പളം മൂവായിരത്തി അഞ്ഞൂറ് .താഴോട്ടു നീളുന്ന നിബന്ധനകളുടെയും ചിട്ടകളുടെയും നീണ്ട പട്ടികയിലൂടെ കണ്ണോടിച്ചു. ഒന്നിനും ഒരു കുറവുമില്ല.ഓഫീസില്‍ അല്ലേ പണി.ശമ്പളം കുറവാണേലും പത്രാസൊട്ടും കുറയാന്‍ പാടില്ലല്ലോ. കമ്പനിയുടെ അന്തസ്സു കീപ്‌ ചെയ്യണ്ടേ. യൂണിഫോം വേണം. അതിന്റെ നിറവും, സ്പെസിഫികേഷനും ഒക്കെ പ്രത്യേകം എഴുതിയിട്ടുണ്ട്. പറഞ്ഞ ദിവസം തന്നെ ജോയിന്‍ ചെയ്തോളാമെന്നേറ്റു, ചില്ലുവാതില്‍ തുറന്നു പുറത്തിറങ്ങുമ്പോ റിസെപ്ഷനിലെ തരുണീമണിയുടെ പിന്‍വിളി; കഴുത്തില്‍ കുടുക്കാന്‍ ഒരു കോണകവും കൂടി കരുതണേ എന്ന് വശ്യമായ ചിരിയോടെ ഓര്‍മ്മിപ്പിച്ചു.

അങ്ങനെ ചെറിയ ജോലിയുടെ വലിയ പത്രാസുകളുമായി ഞാനെന്റെ അങ്കം തുടങ്ങി. ഇരുപത്തിനാലു മണിക്കൂറും തലപ്പാവും വെച്ചു, പുക്കിളറ്റം നീളുന്ന ടൈയ്യും കെട്ടിയാണിരുപ്പു . കോമാളി വേഷം കെട്ടി നടക്കുന്ന എന്നെ, ഓഫീസ് ജോലിക്കാര്‍ക്ക് കിട്ടുന്ന എല്ലാ ബഹുമാനവും തന്നു മറ്റു ജീവനക്കാര്‍ സ്നേഹിച്ചു. കിടക്കാനൊരിടം തപ്പി മടുത്ത എനിക്കവരോടൊപ്പം താമസമൊരുക്കി.

കമ്പനി കഫറ്റെരിയായില്‍ രണ്ടു വിഭാഗങ്ങള്‍ ആയിട്ടാണ് ആളുകളുടെ ഇരിപ്പ്. ഓഫീസ് സ്റ്റാഫിന് എക്സിക്യൂട്ടീവ് ഏരിയ. പാശ്ചാത്യ രീതികല്‍ക്കനുസരിച്ചു സജ്ജീകരിച്ച തീന്മേശ. മറ്റു ജോലിക്കാര്‍ക്ക് സാദാ മേശ. ഒരേ ആഹാരം രണ്ടിടങ്ങളില്‍ . അദൃശ്യമായൊരു അകലം ഇരുപ്പിലും തീനിലും അവിടെ അലിഖിതമായി പാലിക്കപ്പെട്ടു. കത്തിയും മുള്ളും വെച്ചു ഇഡലിയും ദോശയും കഴിക്കാന്‍ പാടുപെടുന്ന മലയാളി സായിപ്പുംമാരുടെ വൃത്തികെട്ട ഈഗോ ഞാന്‍ അവിടെ കണ്ടു.

രണ്ടു ദിവസം കൊണ്ടാ ഇരുപ്പെന്നെ അസ്വസ്ഥനാക്കി. പാശ്ചാത്യ തീന്മേശ മര്യാദകള്‍ അറിയാത്ത, അതിജീവനത്തിനായി വന്നുപെട്ട എനിക്ക് ആ ഇരുപ്പും അകലവും രീതികളും സഹനീയമാരുന്നു. ഒരു മുറിയില്‍ ഒന്നിച്ചുണ്ടും ഉറങ്ങിയും കഴിയുന്ന എന്റെ കൂട്ടുകാര്‍ സാധാരണക്കാരന്റെ അകലം പാലിച്ചിരിക്കുമ്പോള്‍ കുറ്റബോധം കൊണ്ട് ഞാന്‍ നീറി. വല്ലാത്തൊരു അപകര്‍ഷതാ ബോധം എന്നെ അലട്ടികൊണ്ടിരുന്നു. ഉദ്യോഗത്തിന്റെ എല്ലാ ആഡംബരങ്ങളും മാറ്റി വെച്ചു...ഓഫീസിലെ സഹപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ മാനിക്കാതെ ഞാനെന്റെ കൂട്ടുകാരോടൊപ്പം ഇരുന്നു തുടങ്ങി.

ഉച്ചനീചത്വങ്ങള്‍ മലയാളി ഇന്നും അവന്റെ എല്ലാ തുറകളിലും പ്രത്യക്ഷമായും പരോക്ഷമായും വൃത്തികെട്ട രീതിയില്‍ പ്രകടമാക്കുന്നു എന്നത് നിര്‍ഭാഗ്യകരം തന്നെ. അത് ഒരുപാടനുഭവിച്ചിട്ടുമുണ്ട്. മേലുദ്യോഗസ്ഥനെ പേര് ചൊല്ലി വിളിക്കാന്‍ കഴിയുന്ന, ഉദ്യോഗത്തിന്റെ ഔന്നത്യങ്ങള്‍ ഇല്ലാത്ത; എല്ലാരും സഹപ്രവര്‍ത്തകര്‍ എന്ന സംസ്കാരം ഉള്‍ക്കൊള്ളുന്നൊരു ഓഫീസിന്റെ ഭാഗമാണ് ഇന്ന് ഞാനെന്നു പറയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.


NB :ചെറിയ ജീവിതത്തിന്റെ ശരികളില്‍ നിന്നുള്ള എളിയ കാഴ്ചപാടുകള്‍ മാത്രം. അപക്വമെങ്കില്‍ ക്ഷമിക്കുക.