Tuesday, April 24, 2012

ഇങ്ങനെ വേണം സഹായിക്കാന്‍


കൗമാരക്കാരുടെ സഹജ തോന്ന്യാസങ്ങളും അലമ്പുകളുമായി കലുങ്കിലെ സായാഹ്നജീവിതം ആഘോഷതിമിര്‍പ്പോടെ മുന്‍പോട്ടു പോകുന്ന കാലത്ത് തന്നെ ചില വീണ്ടുവിചാരങ്ങള്‍ ഞങ്ങളില്‍ തലപൊക്കി. മൂവന്തി മുതല്‍ പാതിരാവരെ നീളുന്ന അലമ്പുകളില്‍ മാത്രമൊതുങ്ങി നില്‍ക്കണ്ടതല്ല ഈ കൂട്ടായ്മ. നാട്ടുകാരെ അലോരസപ്പെടുത്തുന്ന കൂക്കുവിളിയും അട്ടഹാസങ്ങളുമായി എന്നുമിങ്ങനെ നേരം കൊന്നിട്ട് കാര്യമില്ല. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമിടയില്‍ സാമാന്യം മോശമല്ലാത്ത ചീത്തപേരു ഇപ്പൊ തന്നെ ഉണ്ട് . അത് മാറ്റി എടുത്തേ മതിയാകൂ.

പിന്നീടുള്ള ദിവസങ്ങളില്‍ പലപ്പോഴും അതിനെ കുറിച്ചായി ചര്‍ച്ചകള്‍ . വാര്‍ക്കപണിക്കു പോന്ന പോക്കാടനും, തൊട അനിയുമൊക്കെ പണിതിരക്കുകള്‍ മാറ്റിവെച്ചു ഞങ്ങളോടൊപ്പം തല പുകച്ചു. അന്നൊക്കെ നാട്ടില്‍ മുക്കിനും മൂലയിലും ക്ളബ്ബുകളാണ് . നേതാജി ആര്‍ട്സ് & സ്പോര്‍ട്സ് ക്ളബ്,  ആരാധനാ ആര്‍ട്സ് ക്ളബ് എന്ന് വേണ്ടാ ഓണമായാല്‍ തെങ്ങേ പാട്ടും (മൈക്ക് ) ഏകാങ്ക നാടകമത്സരവും ഒക്കെയായി നാട്ടുകാരുടെ ചിലവില്‍ അലമ്പിന്റെ കൂത്തരങ്ങാണ് . ക്ളബ് ഉണ്ടാക്കി ഭാരംതാങ്ങികളാകാന്‍ മുട്ടി നില്‍ക്കുന്നവരാണ് തൊട അനിയും പോക്കാടനും. ആളുകളിച്ചു നാട്ടുകാരുടെ മുന്‍പില്‍ ഷൈന്‍ ചെയ്യുക എന്നതില്‍ കവിഞ്ഞൊരു സദുദ്ദേശവും അതിനു പിന്നിലില്ലെന്ന് എല്ലാര്‍ക്കുമറിയാം. ഭാരവാഹിയായി കക്ഷത്തില്‍ ബാഗും തിരുകി, തൊടക്ക് മുകളില്‍ കൈലി മാടികുത്തി, വായോഴിയാതെ വിവരദോഷം വിളമ്പി ക്ളബ് ഭരണവുമായി നടക്കുന്ന അനിയെ സങ്കല്‍പ്പിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ലാരുന്നു. 

ചര്‍ച്ചകള്‍ക്കൊടുവില്‍ ക്ളബ് വേണ്ടാ എന്ന തീരുമാനത്തിലെത്തി. നാട്ടുകാര്‍ക്ക് ഗുണം ചെയ്യുന്ന തരത്തില്‍ ഒരു കൂട്ടായ്മ. ആ ചിന്ത പൗരസമിതി എന്ന ആശയത്തിന് വഴിവെക്കുകയും, ഭൂരിപക്ഷാഭിപ്രായത്തോടെ  തീരുമാനിക്കപ്പെടുകയും ചെയ്തു. അങ്ങനെ "പുരോഗമന പൗരസമിതി" നിലവില്‍ വന്നു. കലുങ്കില്‍ ഒത്തുകൂടുന്നതും അല്ലാതതതുമായ സകല ചില്ലറകളെയും പിടിച്ചു അംഗങ്ങള്‍ ആക്കി സംഘബലം കൂട്ടി. രൂപികരിച്ച നാള്‍ മുതല്‍ സമിതി പേരില്‍ മാത്രം പുരോഗമനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തനരഹിതമായി നിലകൊണ്ടു.

തോന്ന്യാസികള്‍ എന്ന ലേബലില്‍ നിന്നും പൗരസമിതിക്കാര്‍ എന്ന പ്രോമോഷനോട് കൂടി ആയി പിന്നെയുള്ള അര്‍മ്മാദങ്ങള്‍ . തോന്ന്യാസങ്ങള്‍ക്കൊക്കെ ഒരു ഔദ്യോഗിക പരിവേഷം വന്നു. കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലാതെ നാമമാത്രമായി സമിതി അങ്ങനെ തന്നെ നിലകൊണ്ടു.എങ്ങനെ, എന്ത്, എവിടെ തുടങ്ങണമെന്ന ആശയകുഴപ്പം തന്നെ ആരുന്നു കാരണം. പറഞ്ഞും കേട്ടും സമിതിയെ കുറിച്ച് നാട്ടുകാര്‍ അറിഞ്ഞു. നാട്ടുകാര്‍ അറിഞ്ഞതോടെ സാമൂഹ്യസേവനം ജന്മാവകാശമാക്കിയ ഗൗരവത്തോടെയായി  സമിതിക്കാരുടെ നടപ്പും ഭാവവും സംസാരവുമൊക്കെ.

കിണര്‍ കോരി ഇറക്കുക എന്നൊരു പരുപാടി ഉണ്ടന്ന് (ഇന്നുമുണ്ട് ). കിണറ്റില്‍ ഇറങ്ങി അഴുക്കുകളൊക്കെ നീക്കം ചെയ്തു...തൊടികളിലെ പായലും വഴുക്കലുമൊക്കെ തേച്ചിറക്കി വെള്ളം കോരി കളയണ പരുപാടി. മിക്ക വീടുകളിലും കിണറിറക്കാന്‍ ആളില്ലാതെ വിഷമിക്കുന്ന സമയം.അങ്ങനെ പൗരസമിതി ആ ദൗത്യം ഏറ്റെടുത്തു. കിണറിറക്കി കഴിയുമ്പോ ഒരു ഗ്ലാസ് ചായക്കൊപ്പം എന്തെങ്കിലുമൊരു കടിയുമുണ്ടാകും. അത് ഏത്തക്ക പുഴുങ്ങിയതോ, ചീനി വറ്റല്‍ കുഴച്ചതോ അങ്ങനെ എന്തെങ്കിലും ആവാം. സാമൂഹ്യ പ്രവര്‍ത്തനത്തിനൊപ്പം ആഹാരവും നാട്ടുകാര്‍ക്കിടയില്‍ ഒരു വിലയുമൊക്കെ ആയപ്പോ സമിതി അലസത വെടിഞ്ഞുണര്‍ന്നു.

കനാല്‍ പാലത്തിനു കിഴക്കായി കുടികിടപ്പ് സ്ഥലത്തന്നു കുറേ കുടുംബങ്ങള്‍ കൂട്ടമായി താമസിക്കുന്നുണ്ട് .വളരെ നിര്‍ധനരായ സാധാരണക്കാര്‍ .അതിലൊരു വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹമാണ്. സമിതിക്കാരുടെ സഹായം വേണമെന്ന് പറഞ്ഞപ്പോ സന്തോഷത്തോടെ എല്ലാരുമിറങ്ങി തിരിച്ചു. ഞങ്ങളുടെ നാട്ടിലൊക്കെ കല്യാണ പിറ്റേന്ന് മൈക്ക് സെറ്റ്  ഒക്കെ വെച്ചു സംഭാവന വാങ്ങുന്നൊരു വൃത്തികെട്ട കീഴ്വഴക്കമുണ്ട്. സംഭാവന തരുന്നവര്‍ വീട്ടില്‍ ഒരുക്കിയിരിക്കുന്ന കാപ്പിയുടെ(ഹലുവ, ഏത്തക്ക, അവല്‍ )  ഒരു പങ്കു കഴിച്ചിട്ട് പോകും. സമിതി തങ്ങളുടെ സേവനത്തിന്റെ ആദ്യഘട്ടമെന്ന രീതിയില്‍ കലവറ (കാപ്പിയുടെ പങ്കു പ്ലേറ്റുകളില്‍ സെറ്റ് ചെയ്യുന്ന മുറി) കൈകാര്യവും കാപ്പി സപ്ലൈയും ഏറ്റെടുത്തു. കലവറയുടെ ചാര്‍ജ് തുട അനിക്കും കുരുട്ടു പപ്പനും വിട്ടു കൊടുത്തു.  കലവറ സെറ്റ് ചെയ്യുമ്പോ ഉണ്ടായ തര്‍ക്കം അടിയുടെ വക്കുവരെ എത്തി. സേവനം ഒരു ശല്ല്യമാകുന്ന ഘട്ടമെത്തിയപ്പോ തല്‍സ്ഥാനത് നിന്നു രണ്ടിനേയും സപ്പ്ലൈയിലേക്ക് സ്ഥലം മാറ്റി, വേടന്‍ രാജുവിനെ കലവറ ഏല്‍പ്പിച്ചു. സപ്ലൈ ചെയ്യുമ്പോഴൊക്കെ ആരെയോ അനാവശ്യമായി കുറ്റം പറഞ്ഞും വന്നു പോകുന്ന പെണ്‍കുട്ടികളെ ട്യൂണ്‍ ചെയ്തും അനി പന്തലില്‍ ചെറിയ തോതില്‍ അലമ്പു തുടങ്ങി.

കല്യാണവീടുകളില്‍ പൊതുവേ കണ്ടു വരുന്ന ആളുകളാണ് വകുപ്പീരുകാര്‍ . എവിടെയും ഓടി നടന്നു...ഒരു പണിയും ചെയ്യാതെ നാക്ക് കൊണ്ട് കോണകമുടുപ്പിക്കുന്ന കുറേ ജന്മങ്ങള്‍ . കിളവന്മാരാന് ഏറെയും. ഈ കല്യാണ വീട്ടിലും ഒരെണ്ണം എത്തിപെട്ടു. വായില്‍ നിറഞ്ഞു നിക്കുന്ന മുറുക്കാന്‍ തുപ്പാതെ...ഒരു അഴകൊഴകന്‍ സംഭാഷണവുമായി സകലെരെയും ഭരിച്ചു നടക്കുന്നു.

പന്തലില്‍ ചില്ലറ അലമ്പുകളുമായി നടന്ന അനി വന്നു പെട്ടത് മൂപ്പില്സിന്റെ മുന്നില്‍ ." നീയാണോടാ ഇവിടുത്തെ സപ്പ്ലയര്‍ ...നിന്നെ ഞാന്‍ കുറേ നേരമായി ശ്രദ്ധിക്കുന്നു...നിന്റെ വാ ഒഴിഞ്ഞ നേരമില്ലല്ലോടാ...കലവറയില്‍ നിന്നെടുക്കുന്ന കാപ്പി ഒക്കെ ഇതെങ്ങോട്ടാടാ പോകുന്നത്..." വായിലെ മുറുക്കാന്‍ മൊത്തം അവന്റെ ദേഹത്തേക്ക് തെറുപ്പിച്ച് കൊണ്ട് അയാള്‍ പരുഷമായി ചോദിച്ചു.. ആകെ നിശബ്ദത...കലവറക്കുള്ളില്‍ നിന്നവരും ഞങ്ങളെല്ലാരും പന്തലിലേക്ക് നോക്കി...കലിപ്പുകള്‍ തീരുന്നില്ലല്ലോ തള്ളെ എന്ന ഭാവത്തില്‍ അനി അയാളെ തറപ്പിച്ചു നോക്കി....തൊടക്ക് തൊട്ടു മുകളില്‍ നില്‍ക്കുന്ന കൈലിയിലേക്ക് അനിയുടെ വലം കൈ നീളുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. " ഈശ്വരാ" എന്നൊരു വിളി ഞങ്ങളുടെ തൊണ്ടയില്‍ കുരുങ്ങി...അവന്‍ കാപ്പി പോയ സ്ഥലം മൂപ്പില്സിനെ പൊക്കി കാണിക്കും...ഉറപ്പാണ്....അങ്ങനെ ഉണ്ടായാല്‍ കപ്പല്‍ കയറുന്നത് സമിതിയുടെ മാനമാണ്.  രംഗം വഷളാകുന്നു എന്ന് തോന്നിയപ്പോ സമിതിയിലെ വിവേകിയും മുതിര്ന്നവനുമായ മാക്കാന്‍ ഇടപെട്ടു...അനിയെ അനുനയിപ്പിച്ചു പന്തലിനു പുറത്തു കൊണ്ട് പോയി.

വീട്ടിലെ സ്ഥലപരിമിതി മൂലം കല്യാണം അടുത്തുള്ള ക്ഷേത്രത്തില്‍ വെച്ചാണ്. കല്യാണ സദ്യക്കുള്ള കാര്യങ്ങള്‍ തലേന്ന് രാത്രി തന്നെ ഒരുക്കും. ദേഹണ്ണക്കാരന് കുറേ സഹായികളെ വേണം. കൂലിക്ക് ആളെ നിര്‍ത്തി ചെയ്യിക്കാന്‍ ശേഷി ഇല്ലാതവരായത് കൊണ്ട് ഞങ്ങള്‍ ആ ജോലി ഏറ്റെടുത്തു. തേങ്ങ പൊതിക്കലും, തിരുമലും, അരി കഴുകലും, പ്രഥമനുള്ള അട പുഴുങ്ങിയുമൊക്കെ ഞങ്ങള്‍ ആവുംവിധം സഹായിച്ചു കൊണ്ടിരുന്നു. രാത്രി മൂന്നരയോടെ അരി അടുപ്പില്‍ ഇടണമെന്ന് ദേഹണ്ണക്കാരന്‍ പറഞ്ഞു. ആ ജോലി അനിയെ ഏല്‍പ്പിച്ചു. അടുപ്പിലേക്ക്  വാര്‍പ്പ് പിടിച്ചു വെച്ചു വെള്ളമൊഴിച്ച് തീകൂട്ടാന്‍ ഞാനും അവന്റൊപ്പം കൂടി. കുറേ കഴിഞ്ഞപ്പോ വകുപ്പീരുകാരന്‍ മൂപ്പില്സ് എവിടൊക്കെയോ തെണ്ടി തിരിഞ്ഞു അവിടെത്തി. " വെള്ളം തിളക്കുന്നെനു മുന്‍പാണോടാ അരി കഴുകി ഇടുന്നെ...ചഗായിക്കാന്‍ വന്നിരിക്കുന്നു....ഫൂ...." കലികൊണ്ട്‌ ചുമന്ന അനി അയാളുടെ മുഖത്ത് ചൂട് വെള്ളം കോരി ഒഴിക്കുമെന്നെനിക്ക് തോന്നി. ഞാന്‍ അവനെ ഇനിയും പ്രശ്നം ഒന്നുമുണ്ടാക്കല്ലേ എന്ന അപേക്ഷയോടെ ദയനീയമായി നോക്കി. കിളവന്‍ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നടന്നു നീങ്ങി.

വെളുപ്പിനെ എപ്പോഴൊ കിട്ടിയ ബെഞ്ചിലും ഡെസ്കിലുമായി എല്ലാരും ഒന്ന് മയങ്ങി. കാലത്ത് തന്നെ കുളിച്ചു ക്ഷേത്രത്തിലെത്തി. വരന്റെ ആളുകള്‍ ഒമ്പതരക്ക് എത്തും. വരുന്നവര്‍ക്ക് സ്ക്വാഷ് വെള്ളം കലക്കി കൊടുക്കുന്നൊരു പതിവുണ്ടല്ലോ. സുതാര്യമായ പ്ലാസ്റിക് ഗ്ലാസില്‍ മഞ്ഞ നിറത്തിലുള്ള വെള്ളം പ്ലേറ്റില്‍ നിരത്തി വെച്ചു കൊണ്ട് നടന്നു കൊടുക്കാന്‍ ആണ്‍കുട്ടികള്‍ മത്സരമാണ്. അങ്ങനെ വെള്ളത്തിന്റെ സെറ്റ് അപ്പ്‌ അനിക്ക് വിട്ടു കൊടുത്തു. ഇങ്ങനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ കഴിഞ്ഞേ ഉള്ളാരും. അങ്ങനെ ഒമ്പതരയോടെ വരനും കൂട്ടരുമെത്തി....അനിയുടെ ട്രേഡ് മാര്‍ക്ക് ബോഞ്ചി വെള്ളം കുട്ടികള്‍ ഓടി നടന്നു വിതരണം ചെയ്തു. ആളുകള്‍ മണ്ഡപത്തിന് ചുറ്റുമുള്ള ഇരിപ്പിടങ്ങളില്‍ ആസനസ്തരായി. നാദസ്വരക്കാര്‍ അവരുടെ പരുപാടി തുടങ്ങി. 10 .30 ക്കാണു മുഹൂര്‍ത്തം.

അങ്ങനെ മുഹൂര്‍ത്തം അടുത്തു. നാദസ്വരവും തകിലടിയും മുറുകി. താലി പൂജയും അനുബന്ധ കാര്യങ്ങളും വേദിയില്‍ നടക്കുന്നു. അടുത്ത ഇനം ദക്ഷിണ വാങ്ങി പെണ്ണിനെ ചെറുക്കന്റെ കൈയ്യില്‍ ഏല്‍പ്പിക്കുക എന്ന ചടങ്ങാണ്. സാധാരണ പെണ്‍കുട്ടിയുടെ അച്ഛനാണ് ആ കൃത്യം നിര്‍വഹിക്കണ്ടത്. പെണ്ണിന്റെ അച്ഛന്‍ നേരത്തെ മരിച്ചു പോയത് കൊണ്ട് അമ്മാവനോ മറ്റു മുതിര്‍ന്ന ആണുങ്ങള്‍ ആരെങ്കിലും ആ കര്‍മ്മം നിര്‍വഹിക്കും.  അതിനുള്ള സമയമായി...വേദിയില്‍ ആകെ ഒരു ബഹളവും തിരക്കും. പതിവില്ലാത്ത തരത്തില്‍ ഉച്ചത്തില്‍ സംസാരങ്ങള്‍ .മണ്ഡപത്തിന് ചുറ്റും ആളുകള്‍ തടിച്ചു കൂടി.  സദ്യാലയത്തില്‍ ഇലയിട്ടു കൊണ്ട് നിന്ന ഞങ്ങള്‍ അവിടെക്കോടി എത്തി. എന്താണ് സംഭവം എന്നറിയാതെ കുഴഞ്ഞു...എല്ലാരും എന്തോ...ആരെയോ തിരയുന്നു...." എന്താ...എന്ത് പറ്റി...." മാക്കാന്‍ ഇടയ്ക്കു കയറി ചോദിച്ചു...."പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കേണ്ട അവളുടെ അമ്മാവനെ കാണുന്നില്ല..." പരികര്‍മ്മി അക്ഷമയോടെ അതിലേറെ നീരസത്തോടെ പറഞ്ഞു..... " ആള് കല്യാണത്തിന് വന്നിരുന്നോ...."  മാക്കാന്‍ ചോദിച്ചു. "പിന്നേ...ഇന്നലെ നിങ്ങളുടെ കൂട്ടത്തിലെ  ആ ചെക്കനുമായി വഴക്കുണ്ടാക്കിയില്ലേ......അതാണ്‌ ആള്...ഇപ്പൊ ഈ നേരത്ത് അണ്ണനിത്  എവിടെ പോയോ ആവോ...." അത് പറഞ്ഞു പെണ്ണിന്റെ അമ്മ അലമുറയിട്ടു...

കല്യാണം മുഹൂര്ത്തത്തിനു നടന്നേ പറ്റൂ.അങ്ങനെ അവസാനം പെണ്ണിന്റെ വകയിലെ ചിറ്റപ്പന്‍ ആ കര്‍മ്മം നിര്‍വഹിച്ചു. അമ്മാവനെ കാണാത്ത വിവരം എല്ലാടുതും കാട്ടു തീ പോലെ പടര്‍ന്നു. ആറടി പൊക്കമുള്ള ഒത്തൊരു മനുഷ്യനെയാണ്  ഒരു മണിക്കൂറിനുള്ളില്‍ കാണാണ്ടായത് . ഒറ്റക്കും തെറ്റക്കും ആളുകള്‍ നാനാദിക്കിലേക്ക് അന്വേഷണ കുതുകികളായി പാഞ്ഞു. അമ്പലപറമ്പിലെ ആറാട്ട്‌ കുളത്തിലും...പൊട്ട കിണറ്റിലും പലവുരു പുറത്തു നിന്നും...ആളെ ഇറക്കിയും തപ്പിച്ചു.....ചിലര്‍ സൈക്കിളില്‍ അടുത്തുള്ള ഷാപ്പിലേക്ക് വെച്ചു പിടിച്ചു. വേടന്‍ രാജുവും സംഘവും വാറ്റുകാരുടെ കേന്ദ്രമായ പുന്നമൂട്ടിലേക്ക് ഓടി. പോയവര്‍ പോയവര്‍ നിരാശരായി തിരിച്ചു വന്നു..."മണിക്കൂര്‍ ഒന്നായി....ഇനിയിപ്പോ പോലീസില്‍ അറിയിക്കുന്നതാ ബുദ്ധി..." കൂടി നിന്നവരില്‍ ആരോ അഭിപ്രായപ്പെട്ടു.

എല്ലാം കണ്ടും കേട്ടും ആള്‍ക്കൂട്ടത്തില്‍ പകച്ചു നിന്ന മാക്കാനെയും എന്നെയും പിടിച്ചോണ്ട് തൊട അനി വെകളി പിടിച്ചവനെ പോലെ സദ്ദ്യാലയത്തിനു പിറകിലെക്കോടി. ഓട്ടത്തിനിടയില്‍ ചിന്തകള്‍ക്ക് തീ പിടിച്ചു....ഈശ്വരാ തലേന്നത്തെ ഉടക്കിന്റെ പേരില്‍ ഇവനിനി കിളവനെ എന്തെങ്കിലും ചെയ്തോ...എന്തിനാ ഇവന്‍ പിറകിലേക്ക് കൂട്ടി കൊണ്ട് പോകുന്നെ...അവിടെങ്ങാനും കെട്ടി ഇട്ടേക്കുവാണോ ....ആളൊഴിഞ്ഞ മൂത്രപുരക്ക് പിന്നിലെത്തി ആ ഓട്ടം നിന്നു...കിതപ്പടക്കി അവന്റെ രക്തശൂന്യമായ മുഖത്തേക്ക് ഞങ്ങള്‍ തുറിച്ചു നോക്കി....

" എനിക്കൊരബദ്ധം പറ്റി...നിങ്ങളെന്നോടു ക്ഷമിക്കണം....ഇതാരും അറിയാന്‍ പാടില്ല..." കൈകള്‍ കൂപ്പി കൊണ്ടവന്‍ കേണു....ക്ഷമയുടെ സകലവരമ്പുകളും ഭേദിച്ചു മാക്കാന്‍ അലറി..."നീ അയാളെ എന്ത് ചെയ്തു....മനുഷ്യനെ തീ തീറ്റിക്കാതെ ഒന്ന് പറഞ്ഞു തുലയ്ക്ക്...."

വിയര്‍പ്പില്‍ കുളിച്ച മുഖം ഷര്‍ട്ട്‌ കൊണ്ട് തുടച്ചു കൊണ്ടവന്‍ പറഞ്ഞു തുടങ്ങി...." ഇന്നലെ മുതല്‍ അയാള്‍ എന്റെ പിറകേ കൂടിയിരിക്കുകയാണ്. എങ്ങോട്ട് തിരിഞ്ഞാലും അയാളുടെ ശല്യമാണ് .അന്നേരം മുതല്‍ ഞാന്‍ അയാള്‍ക്കൊരു പണി കൊടുക്കാന്‍ കാത്തിരിക്കുവാരുന്നു. ഇന്നാണ്  അവസരം കിട്ടിയത്. ചെറുക്കന്‍ കൂട്ടര്‍ക്ക് കുടിക്കാന്‍ കലക്കിയ സ്ക്വാഷില്‍ അല്‍പ്പം വിം കലക്കി ഞാന്‍ കിളവന് കൊടുത്തു.......അയാള്‍ പെണ്ണിന്റെ അമ്മാവന്‍ ആണെന്നാരറിഞ്ഞു " തലയില്‍ ചൊറിഞ്ഞൊരു  ഉടായിപ്പ് ഭാവത്തോടെ നമ്രശിരസനായി അവന്‍ നിന്നു.അത്രയും പിരിമുരുക്കതിലും ഉള്ളില്‍ ഞാനാര്‍ത്തു ചിരിച്ചു.

അയാളെ ഉടന്‍ കണ്ടുപിടിച്ചേ പറ്റൂ. സദ്ദ്യാലയത്തിനു പിന്നില്‍ മൂത്രപുര മാത്രമേ ഉള്ളൂ. കകൂസില്ല. പിന്നേ അയാള്‍ എവിടെ പോയി. പോലീസിനെ അറിയിക്കും മുന്‍പ് കണ്ടു പിടിക്കണം. ഞങ്ങള്‍ മൂന്നാളും സദ്ദ്യാലയത്തിനു പിന്നിലുള്ള നീണ്ട പറമ്പിലൂടെ ലക്ഷ്യമില്ലാതെ ഓടി. റോഡും കടന്നു ജങ്ങ്ഷന് അടുത്തുള്ള കലുങ്ക് പാലത്തിലെത്തി. ചെറിയ തോടിനു കുറുകെ ഉള്ള കലുങ്ക് പാലത്തില്‍ നിന്നു കൊണ്ട് ചുറ്റുപാടും കണ്ണോടിച്ചു.....പെട്ടെന്ന് മാക്കാന്‍ എന്നെ തോണ്ടി....." ടാ അങ്ങോട്ട്‌ നോക്കിക്കേ...." മാക്കാന്‍ ചൂണ്ടിയ തൊട്ടുവക്കിലെ ചിറയിലേക്ക് ഞാന്‍ നോക്കി.... ഒരു വെള്ളായം...കാഴ്ച അത്ര വ്യക്തമല്ല....ഞങ്ങള്‍ കുറച്ചു കൂടി താഴേക്കിറങ്ങി ചെന്നു...അതെ...അത് നമ്മുടെ മൂപ്പീല്സു തന്നെ..ഞങ്ങള്‍ ഉറപ്പു വരുത്തി......ഞങ്ങള്‍ അയാളുടെ അടുത്തേക്ക് ചെന്നു.

ചക്കിലിട്ട് വലിച്ചവനെ പോലെ വിവശനായി അയാള്‍ ഞങ്ങളെ നോക്കി." അമ്മാവാ... പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കണ്ട നേരത്ത് നിങ്ങളിവിടെ എന്തെടുക്കുവാ ...." ഒന്നുമറിയാത്തവനെ പോലെ മാക്കാന്‍ ചോദിച്ചു...." ഒന്നും പറയണ്ടാടാ പിള്ളാരെ...ഇന്നലെ രാത്രി കഴിച്ചതെന്തോ വയറ്റില്‍ പിടിച്ചില്ല...കുറേ നേരമായി ഈ ചിറയില്‍ ഇരുപാണ്...കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ല. ..അങ്ങോട്ട്‌ വന്നവളുടെ കൈപിടിച്ച് കൊടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്...ഇവിടിന്നൊന്നു എഴുനേല്‍ക്കാന്‍ പറ്റിയിട്ടു വേണ്ടേ......" പറഞ്ഞിട്ടയാല്‍ ഞങ്ങളെ ദയനീയമായി നോക്കി. പൊട്ടി വന്ന ചിരി എങ്ങനെയോക്കെയോ കടിചൊതുക്കി, സഹതാപം മുഖത്ത് ഫിറ്റ്‌ ചെയ്തു അമ്മാവനെയും കൊണ്ട് പതുക്കെ അമ്പലത്തിലേക്ക് തിരിച്ചു.

"എനിക്കിങ്ങനെ ഒരു അമളി പറ്റിയ കാര്യം അവിടെ വിളമ്പി എന്നെ നാറ്റിക്കരുത്‌...തലചുറ്റി റോഡരുകില്‍ കിടക്കുവാരുന്നെന്നോ മറ്റോ പറഞ്ഞാല്‍ മതി ." അമ്മാവന്റെ സകല ഗര്‍വുകളും ആവിയായി ഞങ്ങളോട് കേണു. അനിയുടെ മുഖത്ത് ചന്ദ്രനും സൂര്യനുമോന്നിച്ചുദിച്ചു. എന്തൊക്കെ ആരുന്നു കിളവന്റെ അങ്കം. ഇപ്പൊ കാലുപിടിക്കുന്നു...അവനതിന്റെ രസം പിടിച്ചു പറഞ്ഞു." അതൊക്കെ ഞങ്ങളേറ്റു പക്ഷെ ഞങ്ങളാണ് നിങ്ങളെ രക്ഷിച്ചു കൊണ്ട് വരുന്നതെന്ന് എല്ലാരോടും പറയണം." സമ്മതിക്കുക അല്ലാതെ കിളവന് വേറെ വഴിയില്ലാരുന്നു. 

അമ്മാവന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചു കാണുമെന്നു കരുതി നെഞ്ച് തല്ലിപൊളിച്ചു നിലവിളിചു കൊണ്ടിരുന്ന സ്ത്രീജനങ്ങള്‍ അമ്പലപറമ്പിലേക്ക് നടന്നു വന്നാളിനെ കണ്ടു സ്വിച്ച് ഓഫ്‌ ചെയ്ത പോലെ വായും പൊളിച്ചിരുന്നു. യുദ്ധം തോറ്റു വന്നവന്റെ ലജ്ജയോടെ അതിലേറെ അവശതയോടെ അമ്മാവന്‍ എല്ലാരെയും മാറി മാറി നോക്കി. എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംഷയോടെ ജനം ഞങ്ങളെ നോക്കി.

"ഈ പിള്ളാരില്ലാരുന്നെങ്കില്‍ ആ റോഡില്‍ കിടന്നു ഞാന്‍ ചത്തേനെ..." പറഞ്ഞിട്ട് കിളവന്‍ ഇത് പോരേടെ എന്ന മുകേഷ് സ്റ്റൈലില്‍ ഞങ്ങളെ പാളി നോക്കി.കൂടി നിന്ന ബന്ധുക്കളും നാട്ടുകാരും ഞങ്ങളെ ആരാധനയോടെ, അതിലേറെ ബഹുമാനത്തോടെ നോക്കി. സമിതിയുടെ അസ്ഥിവാരം തന്നെ തോണ്ടുമായിരുന്ന സംഭവം ദാ തലകുത്തി ഞങ്ങള്‍ക്കനുകൂലമായി വന്നു ഭവിച്ചിരിക്കുന്നു. അനിയെ നോക്കി അര്‍ത്ഥഗര്‍ഭമായൊന്നു ചിരിച്ചിട്ട് ഞങ്ങള്‍ ഈശ്വരനോട് നന്ദി പറഞ്ഞു.  ആ സംഭവത്തോടെ സമിതിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നു..ഞങ്ങള്‍ നാട്ടിലെ താരങ്ങളായി. .. പുരോഗമന പൗരസമിതി നാട്ടുകാരുടെ പ്രിയ സമിതിയുമായി. 

Sunday, April 15, 2012

ഒരു ഫൈവ് സ്റ്റാര്‍ ഗള്‍ഫ്‌ യാത്ര

 
തൊഴില്‍രഹിതനായി നാട്ടില്‍ അലയുന്ന ഏതൊരു യുവാവിന്റെയും സ്വപ്നമാണ് ഗള്‍ഫിലൊരു ജോലി.അന്തര്‍സംസ്ഥാന തൊഴിലാളിയായി ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തെണ്ടിതിരിയുന്ന കാലത്താണ് കുവൈറ്റിലുള്ള കസിന്‍ ഒരു വിസാ തരപ്പെടുത്തിയത്.

കന്നിയാത്രക്കായി തയാറെടുക്കുമ്പോ പരിസരവാസികളായ റിട്ടയേഡ് ഗള്‍ഫന്മാര്‍ വീട്ടില്‍ തടിച്ചുകൂടി ബഡായികളും ഗള്‍ഫ്‌ കഥകളും കൊണ്ട്  രംഗം കൊഴുപ്പിച്ചു. വിസിറ്റ് വിസാ നോക്കി പലരും വായിതോന്നിയ പല വിവരദോഷങ്ങളും തോന്ന്യാസങ്ങളും വിളമ്പി.ആടിനെ തീറ്റു വിസാ ആണെന്ന പൂക്ക്രി മമ്മദിന്റെ ഡയലോഗിന്  അമേരിക്കന്റെ കമ്പനിയിലാണ് പണി എന്ന ചുട്ട മറുപടി കൊടുത്തു ഒതുക്കി.

വീട്ടുകാരും എന്നെ അറബിനാട്ടിലേക്ക് കെട്ടുകെട്ടിക്കുന്നതിന്റെ ആഘോഷ തിമിര്‍പ്പിലാരുന്നു.  തണ്ടിന്‍പുറത്തു പണ്ടെങ്ങോ വലിച്ചെറിഞ്ഞ വലിയ പെട്ടി അച്ഛന്‍ പൊടി തട്ടിയെടുത്തു. ആ വലിയ പെട്ടി തന്നു വിട്ടതിന്റെ ഉദ്ദേശം ഇന്നുമെനിക്ക്‌ അജ്ഞാതമാണ്. ഒരു പക്ഷേ തിരിച്ചു ചെല്ലുമ്പോ അറബിപൊന്‍നാണ്യം വാരി നിറച്ചോണ്ട് ചെല്ലുമെന്ന് കരുതി ആയിരുന്നിരിക്കാം.:) എന്നെ ഏതോ അജ്ഞാത ദീപിലേക്ക് യാത്ര അയക്കും പോലെ ഉമിക്കരി, തോട്ടുപുളി, നാക്കുവടിക്കാനുള്ള ഈര്‍ക്കില്‍ തുടങ്ങിയ ഒരു ഇടത്തരം മാര്‍ജിന്‍ ഫ്രീ കടക്കുള്ള സകലതും അതില്‍ കുത്തിനിറച്ചു. .

അങ്ങനെ രണ്ടായിരത്തി ആറ് ഫെബ്രുവരി പന്ത്രണ്ടിന് ഞങ്ങള്‍ ഇരുപതു തൊഴില്‍ തെണ്ടികള്‍ കന്നിയാത്രക്കായി  കൊച്ചി വിമാനതാവളത്തിലൊത്തുകൂടി.കഥകളില്‍ വായിച്ചറിഞ്ഞ, സിനിമയില്‍ കണ്ടു മറന്ന മണലാരണ്യത്തിലേക്കുള്ള യാത്ര. എയര്‍പോര്‍ട്ടിലെ ഔപചാരികതകള്‍ക്കായി നടന്നു നീങ്ങുമ്പോ പത്തേമാരി പോലുള്ള എന്റെ പെട്ടിയിലേക്ക് ആളുകള്‍ പാളി നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടു. അച്ഛനോട് വല്ലാത്ത ദേഷ്യം തോന്നി. കസിനു വേണ്ടി അച്ചാറും മറ്റു  അനുസാരികളും അടങ്ങിയ ചെറിയ ബാഗ് ഒരു കൈയ്യില്‍ . ജനത്തിന്റെ പരിഹാസ്യ ചിരിയില്‍ നിന്നും രക്ഷപെടാന്‍ പെട്ടി ഉന്തി തള്ളി പെട്ടെന്ന് തന്നെ ലഗ്ഗേജില്‍ കയറ്റി വിട്ടു.

എല്ലാരും കഴിയുന്നത്ര ഗെറ്റപ്പിലാണ് വന്നിരിക്കുന്നത്. കോലന്‍ അന്‍വറിന്റെ ശുഷ്കിച്ച അരയില്‍ നിന്നും ഊര്‍ന്നു പോയ പാന്റ് അവനൊരു വി ഐ പി ആണെന്ന് വിളിച്ചറിയിച്ചു. നാട്ടില്‍ പട്ടി ചന്തക്കു പോകുമ്പോലെ നടന്നിരുന്ന ഞാന്‍ പതിവിനു വിപരീതമായി ഷര്‍ട്ട്‌ പാന്റ്സിനുള്ളില്‍ തിരുകി എക്സികുട്ടീവ് സ്റ്റൈലില്‍ ആണ് .ആകെ കൂടി ഒരു തിക്ക്മുട്ട്. ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ എന്തൊക്കെയോ അസ്വസ്ഥത. ഭാരിച്ച ഷൂ  ഇട്ടു കാലില്‍ നീരുവെച്ചവനെ പോലെ ഞാന്‍ ഏന്തിയും വലിഞ്ഞും നടന്നു. കോമാളിവേഷം കെട്ടിയ ചമ്മലോടെ അടുത്തുള്ള സഹയാത്രികരെ മാറി മാറി നോക്കി.ബാഗ് ഒരുത്തനെ ഏല്‍പ്പിച്ചു ബാത്ത് റൂമിലെത്തി കണ്ണാടിയില്‍ നോക്കി.എന്തൊക്കെയോ എവിടൊക്കെയോ വീങ്ങിയും പൊങ്ങിയുമിരിക്കുന്നു.തുണി ഉരിഞ്ഞെറിയാനുള്ള ദേഷ്യം തോന്നി. നല്ലൊരു നാളേക്ക് വേണ്ടിയുള്ള വെച്ചുകെട്ടലുകളാണിതൊക്കെ എന്ന് ആത്മഗതം നടത്തി കണ്ണാടിയില്‍ നോക്കി സ്വയം ആശ്വസിച്ചു. സീറ്റില്‍ എത്തി വിമാനത്തിലേക്കുള്ള വിളിക്കായി ഉദ്വേഗത്തോടെ കാത്തിരുന്നു.

ഒമാന്‍ വഴിയുള്ള ഗള്‍ഫ്‌ എയര്‍ വിമാനത്തിലാരുന്നു യാത്ര. കന്നി യാത്രയുടെ പകപ്പോടെ വിമാനത്തിനുള്ളിലെ കുളിര്‍മ്മയില്‍ ഞങ്ങള്‍ ഓരോന്നും നോക്കി കണ്ടു.സുന്ദരികളായ എയര്‍ ഹോസ്റ്റസുമാര്‍ ചുണ്ടില്‍ ചായം തേച്ചു ഞങ്ങളെ മുട്ടിയുരുമി പലവുരു കടന്നു പോയി. ഞങ്ങള്‍ മൂന്നുപേര്‍ക്ക് അടുത്തടുത്ത്‌ സീറ്റ് കിട്ടി. ജാലകത്തിനരുകിലെ സീറ്റില്‍ ഞാന്‍ .നടുവില്‍ അബ്ബാസും അങ്ങേ അറ്റത്തായി സനലും. അറ്റത്തിരിക്കുന്ന സനലിനെ ഉരുമി സുന്ദരികള്‍ കടന്നു പോകുമ്പോഴൊക്കെ ഞാനും അബ്ബാസും അവനെ അസൂയയോടെ നോക്കി. വിമാനം പറന്നു പൊങ്ങി. അടുത്ത സീറ്റുകളിലെ യാത്രക്കാര്‍ ഹെഡ് ഫോണ്‍ വെച്ച് മുന്നിലെ ചെറിയ സ്ക്രീനില്‍ സിനിമകള്‍ കണ്ടു രസിച്ചു. ഞങ്ങളും മുന്നിലെ പൌച്ചില്‍ നിന്നും ഓരോ ഹെഡ് ഫോണ്‍ തപ്പിയെടുത്തു. തുടര്‍ച്ചയായ പരാക്ക്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങളുടെ ടി വിയും പൂത്തു.

ലഘു ഭക്ഷണവുമായി എയര്‍ ഹോസ്റ്റസുമാരും സ്റ്റിവാട്സും എത്തി. വെളുപ്പാന്‍ കാലത്ത് വാട്ടചായയും മോന്തി ഇറങ്ങിയ ഞങ്ങള്‍ ആര്‍ത്തിയോടെ ഊഴവും കാത്തിരുന്നു. അങ്ങനെ സുന്ദരി എത്തി, ഓര്‍ഡര്‍ എടുത്തു..." വെജ് ഓര്‍ നോണ്‍ വെജ് " ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കി...          " നോണ്‍ വെജ് " തീരുമാനം ഏകകണ്ഠം ആരുന്നു.നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്നു ട്രേ എത്തി. ആദ്യം തുറന്നു നോക്കിയ സനലിന്റെ കണ്ണുകള്‍ തള്ളുന്നത് ഞാന്‍ കണ്ടു. എന്റെ കൈകള്‍ ദ്രുതഗതിയില്‍ മുന്നിലുള്ള ട്രേയുടെ അലൂമിനിയം ഫോയില്‍ വലിച്ചു പൊളിച്ചു. കോഴിയുടെ ഏതോ ഒരു ഭാഗം കാര്യമായ ഭാവഭേദങ്ങളില്ലാതെ എന്നെ നോക്കി കൊഞ്ഞണം കുത്തി. അതിന്റെ ഒരു കോണില്‍ നിന്നോരല്‍പ്പം പിച്ചി ഞാന്‍ വായില്‍ വെച്ചു നോക്കി. ഉപ്പില്ല എരുവില്ല. ഈശ്വരാ...ഇന്നും പട്ടിണി...ഒരു ദീനരോദനം എന്റെ തൊണ്ടയില്‍ കുടുങ്ങി... ട്രേയുടെ കോണിലിരുന്ന ഒരു കേക്ക് കക്ഷണത്തില്‍ ഞാനെന്റെ വിശപ്പൊതുക്കി.

വിമാനം ഒമാനില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് അനൌണ്സ് ചെയ്തു, താന്നു തുടങ്ങി.ജാലകത്തിന് വെളിയിലെ കാഴ്ചകള്‍ക്ക് തെളിമ ഏറി..നയനസുഖം നല്‍ക്കുന്ന വിസ്മയകാഴ്ചകള്‍ , ഗള്‍ഫ്‌ നാട്...അതിതാ ജലാകത്തിനപ്പുറം പരന്നു കിടക്കുന്നു...അടുത്തിരുന്ന അബ്ബാസും ഞാനും അതാസ്വദിച്ചു കാണുമ്പോ പെട്ടെന്നൊരു ആക്രോശം. "ഞാനും കാശ് കൊടുത്താ കേറിയത്‌. ആഹാരമോ സ്വാഹ...ഇതെങ്കിലും മുതലാക്കട്ടെ....ഇങ്ങോട്ട് മാറെടാ... കണ്ടത് മതി. ഇനി ഞാന്‍ കാണട്ടെ." തുള്ളി ഉറഞ്ഞു നിക്കുന്ന സനലിനെ അകത്തേക്ക് കയറ്റി വിട്ടിട്ടു എയര്‍ ഹോസ്ടസ്സിന്റെ ഭംഗി ആസ്വദിച്ചു ഞാന്‍ സൈഡില്‍ ഇരുന്നു.

ഒമാനിലെത്തി, മണിക്കൂറുകള്‍ കഴിഞ്ഞു. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം ഏറി വന്നു.വിമാനത്തിന്റെ സാങ്കേതിക തകരാറാണ് കാരണം. ഇരുന്നു മുഷിഞ്ഞ ഞങ്ങള്‍ കുറച്ചു പേര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നീളവും വീതിയും പലവുരു അളന്നു. ചിലര്‍ മദ്യ കുപ്പികള്‍ തൊട്ടും തലോടിയും വെള്ളമിറക്കി. വലിയന്മാരായ കൂട്ടുകാര്‍ ഒന്ന് വലിക്കാന്‍ മുട്ടിയിട്ടു തെക്ക് വടക്ക് പാഞ്ഞു. അന്യനാട്ടില്‍ ആരോട് സിഗററ്റ് വാങ്ങും.ഗ്ലാസിട്ട സ്മോക്കിംഗ് റൂമിനുള്ളിലിരുന്നു അറബികള്‍ മുന്തിയ ഇനം സിഗററ്റുകള്‍ വലിച്ചു തള്ളുന്നു. വലിയന്മാര്‍ ഇറച്ചികടക്ക്  മുന്നിലെ പട്ടിയെ പോലെ അറബിയുടെ വായിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. കൊതി കിട്ടി, നെറുകയില്‍ പുക കേറിയ ഒരു അറബി ഒരു പാക്കറ്റ് സിഗററ്റ് പുറത്തു വായിനോക്കി നിന്ന വലിയന്മാര്‍ക്ക് കൊടുത്തു. അഭയാര്‍ഥി ക്യാമ്പിലെ ആര്‍ത്തിയോടെ ആ കവര്‍ വലിയന്മാര്‍ കാലിയാക്കി.

കഴിച്ച കേക്ക് ദഹിച്ചു മാറിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു.മൂളലുകളും അവശബ്ദങ്ങളും പുറപ്പെടുവിച്ചു വയര്‍ അപകടമണി മുഴക്കി. വെടി കൊണ്ട പന്നികളെപോലെ ഞങ്ങള്‍ കോറിഡോറിലൂടെ എങ്ങോട്ടൊക്കെയോ അലഞ്ഞു. സ്ഥലമറിയില്ല, ആരോട് പറയണമെന്നറിയില്ല. അവസാനം ഒരു സഹൃദയന്റെ സഹായത്തോടെ എയര്‍ലൈന്‍സ്‌കാരുടെ ഓഫീസ് കണ്ടു പിടിച്ചു; വാഗ്വാദങ്ങള്‍ക്കൊടുവില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടു. കാത്തിരിപ്പിനൊടുവില്‍ ഏതോ വിമാനത്തില്‍ അബുദാബിയിലേക്ക് കൊണ്ട് പോയി. എയര്‍പോര്‍ട്ടിലെ  പ്രൌഡഗംഭീരമായ പിയാനോ ബാറിലും പരിസരപ്രദേശങ്ങളിലും അങ്ങാടിയിലെ ആടുകളെ പോലെ ഞങ്ങള്‍ മേഞ്ഞു നടന്നു.

ക്ഷീണിതരായ പലരും പെട്ടിയിലും തൂണിലും ചാരിയിരുന്നു മയങ്ങി.രാവിന്റെ ഏതോ യാമത്തില്‍ നേരെ ബഹറിനിലേക്ക്. വിമാനതാവളത്തിന്റെ നീണ്ട കോറിഡോറിലൂടെ തലങ്ങും വിലങ്ങും  നടന്ന നടപ്പ് നേരെ നടന്നിരുന്നെങ്കില്‍ ആ രാത്രി തന്നെ കുവൈറ്റില്‍ എത്തിയേനെ .രാവിലെ ആറ് മണിയോടെ ഒരു തരുണീമണി എല്ലാരേയും ബോര്‍ഡിംഗ്നായി വിളിച്ചു. പാസ്സ്പോര്‍ട്ടും ബാഗുമെടുത്ത്‌  ഘനംതൂങ്ങിയ കണ്ണുകള്‍ ബലമായി തുറന്നു പിടിച്ചു  ലൈന്‍ലേക്ക് നടക്കുമ്പോ രണ്ട് അറബികള്‍ അവിടേക്ക് വന്നു. ഞങ്ങളുടെ കൂട്ടത്തിലെ ആദ്യത്തെ ആളിന്റെ പാസ്പോര്‍ട്ട്‌ വാങ്ങി മറിച്ചു നോക്കി. എന്തൊക്കെയോ അവ്യക്തമായി പറഞ്ഞിട്ട് കൂട്ടികൊണ്ട് പോയി. അല്‍പ്പ സമയത്തിനുള്ളില്‍ വീണ്ടും വന്നു. അടുത്ത ആളെയും കൂട്ടി കൊണ്ട് പോയി. പോയവര്‍ ആരും തിരിച്ചു വരാതെ ആയപ്പോ ഞങ്ങള്‍ക്കു വെപ്രാളമായി. പിന്നെ ഒന്നും ആലോചിച്ചില്ല, മുന്നും പിന്നും നോക്കാതെ മര്യാദയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സിനിമാ തിയേറ്ററില്‍ സ്ഥിരമായി പയറ്റിയിട്ടുള്ള കസര്‍ത്ത് പുറത്തെടുത്തു ലൈനില്‍ പല ഇടങ്ങളിലായി ഇടിച്ചു കയറി. വിമാനത്തിലെത്തിയപ്പോ പിടിച്ചോണ്ട് പോയ മൂന്നുപേര്‍ മിസ്സിംഗ്‌ .വിമാനം പറന്നു പൊങ്ങി.

പാസ്പോര്‍ട്ടും ബാഗും കെട്ടിപിടിച്ചിരിക്കുമ്പോ നല്ലപോലെ ഒന്ന് നെടുവീര്‍പ്പിട്ടു. "ഈശ്വരാ ഭാഗ്യമുണ്ട്...അവന്മാര് പിടിച്ചോണ്ട് പോയിരുന്നെങ്കില്‍ എന്ത് ചെയ്തേനെ..." അറബികള്‍ കൂട്ടി കൊണ്ടുപോയവര്‍ക്കെന്തു പറ്റിയെന്ന ചിന്ത വേറെയും. അങ്ങനെ അവസാനം കുവൈറ്റിലെത്തി. കമ്പനിക്കാരോട് മൂന്നുപേരെ മിസ്സ്‌ ആയ വിവരം ധരിപ്പിച്ചു. കൂട്ടുകാര്‍ക്ക് പറ്റിയ ദുര്യോഗത്തില്‍ പരിതപിചെല്ലാരും പിരിഞ്ഞു.

അടുത്ത ദിവസം ഞങ്ങള്‍ ക്യാമ്പിനു മുന്നില്‍ നില്‍ക്കുമ്പോ ഒരു വാഹനം വന്നു നിന്നു. സ്വാഭാവികമായും എല്ലാരുടെയും നോട്ടം അതിലേക്കു നീണ്ടു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയവരെ ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി. നിറചിരിയോടെ ദേ ഇറങ്ങി വരുന്നു അറബികള്‍ പിടിച്ചോണ്ട് പോയ മൂന്നെണ്ണം .അമ്പരപ്പോ ക്ഷീണമോ ഒന്നുമല്ല ആ മുഖങ്ങളില്‍ നിറഞ്ഞ ചിരി മാത്രം.

ഉദ്വേഗഭരിതരായി ഞങ്ങള്‍ അവര്‍ക്ക് ചുറ്റും കൂടി..." എന്താ സംഭവിച്ചേ...എന്തിനാ നിങ്ങളെ അവര്‍ വിളിച്ചോണ്ട് പോയത് ..." ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആരുന്നു. ...വന്നിറങ്ങിയവരില്‍ രസികനായ വിജിത്ത് അല്‍പ്പം ഗമയോടെ പറഞ്ഞു തുടങ്ങി..."ആ ഫ്ലൈറ്റില്‍ മൂന്നു അറബികള്‍ക്ക് അത്യാവശ്യമായി കുവൈറ്റിലേക്ക് പോകണമാരുന്നു...അപ്പൊ ഞങ്ങളുടെ ബോര്‍ഡിംഗ് പാസ്‌ വാങ്ങി അവരെ കയറ്റി വിട്ടു...പിന്നെ...അവിടുത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ട് പോയി മുറി തന്നു....ഫൈവ് സ്റ്റാര്‍ ഭക്ഷണം.. രാത്രി കുപ്പി...ഹോ...ഒന്നും പറയണ്ടാ...ശരിക്കും അടിച്ചു പൊളിച്ചു......ഹാ...അതിനൊക്കെ ഒരു യോഗം വേണം......." പറഞ്ഞു നിര്‍ത്തിയിട്ടു അവന്‍  അവഞ്ജയോടെ ഞങ്ങളെ നോക്കി.

കണ്ണില്‍ കണ്ണില്‍ നോക്കി ഞങ്ങള്‍ നെടുവീര്‍പ്പിട്ടു. അറബികളെ  പേടിച്ചു ലൈനില്‍ ഇടിച്ചു കേറാന്‍ തോന്നിയ  നശിച്ച മുഹൂര്തത്തെ ശപിച്ചു കൊണ്ട് ഇച്ഛാഭംഗത്തോടെ തലയും താഴ്ത്തി ഞങ്ങള്‍ നടന്നു നീങ്ങി.