Saturday, January 21, 2012

മുട്ടയുടെ വഴിതേടി..


2001 April. അതിസാരവും ചര്‍ദ്ദിയും ദുസ്സഹമാക്കിയ നോയിഡ  ജീവിതം അടിയന്തിരമായി അവസാനിപ്പിച്ചു നാട്ടിലെത്തി. അതിസാരാന്തര ശുശ്രൂഷകളും ശരീരം   പുഷ്ടിപ്പെടുത്തലുമൊക്കെയായി  മൂന്ന്‍ നാലു മാസം. കലുങ്കിലിരിപ്പും ഊരുതെണ്ടലും പണ്ടത്തേക്കാള്‍ പൂര്‍വാധികം പുരോഗമിക്കുന്നത് കണ്ടപ്പോ വീട്ടുകാരുടെ മനസ്സില്‍ അപകടമണി മുഴങ്ങി. രാത്രി ഊണിനൊപ്പം അമ്മ ഉപദേശങ്ങള്‍ കൂടി വിളമ്പിയപ്പോ എന്നെ കുറിച്ചുള്ള വീട്ടുകാരുടെ ആശങ്കകള്‍ മറനീക്കി പുറത്തുവന്നു. "ഞാന്‍ ജോലിയൊന്നും ചെയ്യാതെ മൂന്നിന് നാലു നേരം ഉരുട്ടി മിഴുങ്ങുന്നത് കൊണ്ടല്ലേ എപ്പോഴുമിങ്ങനെ ഉപദേശിക്കുന്നത്....ഞാന്‍ എവിടെങ്കിലും പോയി തരാം......" വൈകാരിക മുതലെടുപ്പെന്നോണം ഞാനൊരു  ഡയലോഗ് വിട്ടു. ഇരുപത്തിമൂന്ന് വര്‍ഷമായി എന്റെ സകല ഉടായിപ്പുകളും കണ്ടിട്ടുള്ള  അമ്മയുണ്ടോ കുലുങ്ങുന്നു. " എത്രയോ ഇന്റര്‍വ്യൂകള്‍ നടക്കുന്നു, പോയി നോക്കി കൂടെ നിനക്ക്... നിനക്കുമൊരു ജീവിതം വേണ്ടേ...അച്ഛനുമമ്മയും കല്ലും മരവുമൊന്നുമല്ല...നിന്നെ കുറിച്ചുള്ള ഞങ്ങളുടെ ചിന്തകള്‍ നിനക്ക് മനസ്സിലാവില്ല...." സാരി തുമ്പ് കൊണ്ട് നനവൂരിയ കണ്ണുകള്‍ ഒപ്പി അമ്മ അടുക്കളയിലേക്കു പോയി.


അതൊരു കാളരാത്രിയാരുന്നു. ചിന്തകള്‍ പലവിധമാരുന്നു. അമ്മ പറഞ്ഞതില്‍ കാര്യമുണ്ട്. കാളകളിച്ചു നടന്നാല്‍ ജീവിതമെങ്ങും  എത്തില്ല. വയസ്സ് ഇരുപത്തിമൂന്നു ആയി.കൂടെ പഠിച്ചവരൊക്കെ പി എസ്‌ സി ഒക്കെ എഴുതി എടുത്തു. ഞാന്‍ മാത്രം  ഇങ്ങനെ തെണ്ടി തിരിയുന്നു.....
നേരം വെളുത്തപ്പോ തന്നെ മനോരമ പത്രം തിന്നാന്‍ തുടങ്ങി. ക്ലാസ്സിഫയിട്സ്  നോക്കി...'വാക്ക് ഇന്‍ ഇന്റര്‍വ്യൂ' കണ്ണില്‍ തടഞ്ഞു. ഹൈദേരാബാദിലെ  സ്കൂളിലേക്ക് സാറുമ്മാരെ വേണം. ഇന്റര്‍വ്യൂ നടക്കുന്നത് ചെങ്ങന്നൂരില്‍ വെച്ചു. യൂ പി സ്കൂളിലേക്ക് ബി എഡ് വേണ്ടാ. ഇംഗ്ലീഷ് ഫ്ലുവന്റ് ആയിരിക്കണം. എന്തോ, ആംഗലേയഭാഷ വലിയ കുഴപ്പമില്ലാതെ കൈകാര്യം ചെയ്യാന്‍ അന്നും കഴിഞ്ഞിരുന്നു. ആ ആത്മവിശ്വാസത്തില്‍ ഇന്റര്‍വ്യൂനു പോയി. സംഗതി അങ്ങ് ക്ലിക്ക് ആയി. വീട്ടുകാര്‍ ഹാപ്പി. വലിയ ശമ്പളം ഒന്നുമില്ലെങ്കിലും കാര്യങ്ങളെ ഗൗരവത്തോടെ കാണാന്‍ അവനു കഴിഞ്ഞല്ലോ എന്ന ചിന്ത കൊണ്ടാവാം.


അങ്ങനെ ഹൈദേരാബാദിലെ സായി പബ്ലിക്‌ സ്കൂളില്‍ എത്തിപ്പെട്ടു. രണ്ടായിരത്തി അഞ്ഞൂറോളം  കുട്ടികള്‍ പഠിക്കുന്ന വലിയ ബോര്‍ഡിംഗ് സ്കൂള്‍. വലിയ കുട്ടികളുടെ ഡോര്‍മ്മിട്ടറിക്കരികിലായിട്ടാണ് ഞങ്ങള്‍ സാറുമ്മാരുടെ മുറി. ഈ കാളകണ്ടന്മാരെ  മേയ്ക്കുക എന്ന ജോലി കൂടി ഞങ്ങള്‍ക്ക് വീതിച്ചു തന്നിരുന്നു. മീശ എന്ന എന്റെ സെക്സ് അപ്പീലിന് ഇന്നത്തെ അത്രപോലും ഖനമില്ലാതിരുന്നത് കൊണ്ടു  എന്നേക്കാള്‍ കെടാമുട്ടന്മാരായ വിദ്യാര്‍ഥികള്‍ ഭയലേശമെന്യേ എന്റെ മുന്നില്‍  അര്‍മ്മാദിച്ചു നടന്നു. സാര്‍ എന്ന പദവി ഉപയോഗിച്ച് മാനസികമായി ഞാന്‍ മേല്‍കൈ നേടിയെങ്കിലും  കായികമായി നേരിടാന്‍ ചൂരല്‍ തന്നെ വേണ്ടി വന്നു.


സഹജീവികളായി കിട്ടിയതില്‍ രണ്ടെണ്ണം സമകാലികരും ഒരാള്‍ മധ്യവയസ്കനും. മൂന്നാളും എന്നെ പോലെ കന്നി അങ്കക്കാര്‍. രാവു പകലാക്കി ഞങ്ങള്‍ തലയും കുത്തി നിന്നു തയാറെടുപ്പുകള്‍ നടത്തി. കിട്ടാവുന്ന ബുക്കുകള്‍ ഒക്കെ തിന്നു തീര്‍ത്തു. പുസ്തകതാളുകള്‍ അര്‍ഥങ്ങളും പര്യായങ്ങളും കൊണ്ട് നിറച്ചു. കുളിമുറിയിലും നിലകണ്ണാടിക്കു മുന്നിലും ഞാന്‍ അധ്യാപകനായി അഭിനയിച്ചു നോക്കി.


ആത്മവിശ്വാസം കുറെയെങ്കിലും കൈവരിച്ചു; ക്ലാസുകളില്‍ ഞാന്‍ കുറേശ്ശെ കസറി തുടങ്ങി. കുട്ടികള്‍ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങി.  പഠിപ്പിക്കുമ്പോ കാര്യങ്ങള്‍ അഭിനയിച്ചു കാണിക്കാനും കുട്ടികളെ കൂടുതല്‍ രസിപ്പിക്കാനും ഞാന്‍ ശ്രദ്ധിച്ചു. എന്റെ പ്രിയപ്പെട്ട അധ്യാപകരുടെ സത്ഗുണങ്ങള്‍ ഞാന്‍ ചികഞ്ഞെടുത്തു. അവ പയറ്റി നോക്കി. ഇങ്ങനെ നിര്‍വിഘ്നം മുന്‍പോട്ടു പോകുമ്പോ എന്റെ ആത്മവിശ്വാസം തല്ലി കെടുത്തുന്നൊരു  കമന്റ്‌ സ്റ്റാഫ്‌ റൂമിലുണ്ടായി." സാറിന്റെ ക്ലാസ്സ്‌ ഒക്കെ കൊള്ളാം...പക്ഷേ ഇപ്പോഴും ഒരു ലുക്കില്ല.,  വലിയ കുട്ടികളൊക്കെ സാര്‍ പത്താം ക്ലാസിലെ സ്റ്റുഡന്റ് ആണെന്നാ കരുതുന്നെ." ആ ആക്ഷേപം ഉന്നയിച്ചതൊരു സ്ത്രീ  ജനം ആയതുകൊണ്ടും, പരാക്ക്രമം സ്ത്രീകളോട് പാടില്ലെന്ന് കേട്ടുകേഴ്വി ഉള്ളതുകൊണ്ടും ഞാന്‍ അടങ്ങി. എങ്കിലും ആ വാക്കുകള്‍ എന്നെ വല്ലാതെ അലട്ടി. അങ്ങനെ ഞായറാഴ്ച ആകാന്‍ ഞാന്‍ കാത്തിരുന്നു. പുറത്തു പോകാന്‍ പെര്‍മിഷന്‍ വാങ്ങി. ടൌണിലെ കണ്ണാടി കടയില്‍ നിന്നും ഒരു പ്ലെയിന്‍ ഗ്ലാസ് വാങ്ങി. വെച്ചു നോക്കി. കൊള്ളാം ഒരു ഗൗരവമൊക്കെ  ഉണ്ട്.പുതിയ വേഷപകര്ച്ചയെ മാനസികമായി ഉള്‍ക്കൊണ്ടു ഞാന്‍ പുതിയോരാളായി ക്ലാസില്‍ പോയി തുടങ്ങി. 


അടക്കിചിരികളും കമന്റുകളും തമസ്കരിച്ചു  ഞാന്‍ എന്നില്‍ പക്വത വളര്‍ത്തി തുടങ്ങി. എങ്കിലും എന്റെ കുട്ടികള്‍ക്ക് കണ്ണാടി വെക്കാത്ത എന്റെ "സുന്ദര"മുഖമാരുന്നു ഇഷ്ടം. അങ്ങനെ അവര്‍ക്ക് വേണ്ടി ഞാന്‍ ഗൗരവത്തിന്റെ  ആ മൂടുപടം എന്നന്നേക്കുമായി വേണ്ടെന്നു വെച്ചു.


ബോര്‍ഡിംഗ് സ്കൂള്‍ ആയതു കൊണ്ട് തന്നെ എല്ലാവര്ക്കും മെസ്സില്‍ ആണ് ഫുഡ്. കുട്ടികള്‍ക്കായി വലിയ മെസ്സ് ഹാള്‍. സാറുമാര്‍ക്കായി വലിയ ഒരു മുറിയില്‍ മെസ്സ്. ഒഴിവു സമയങ്ങള്‍ നോക്കി പോയി കഴിക്കാം. ആഹാരം സെര്‍വ് ചെയ്യാനും പാത്രങ്ങള്‍ എടുക്കാനും മലയാളി പെണ്‍കുട്ടികള്‍ ഉണ്ട്. തിരക്കൊഴിയുമ്പോ ഞാനും കുഞ്ഞുണ്ണിയും ഉള്‍പ്പെടുന്ന യുവകോമളന്മാര്‍ മെസ്സിലേക്ക് മാര്ച് ചെയ്യും. ഞങ്ങളെ കാണുമ്പോ മഴ കാത്തു നിന്ന വേഴാമ്പലിനെ പോലെ അവരുടെ കണ്ണുകള്‍ തിളങ്ങും. ചുണ്ടില്‍ പുഞ്ചിരി വിരിയും. നിന്നെ ഒക്കെ ഇന്ന് ഞങ്ങള്‍ തീറ്റിച്ചു കൊല്ലും എന്ന ഭാവത്തോടെ ചോറും കറികളും ടേബിളില്‍ നിരത്തും. വളയിട്ട കൈകള്‍ ഓരോ പ്ലേറ്റിലേക്ക് കറി വിളമ്പുമ്പോഴും എന്തെങ്കിലും എവിടെങ്കിലും ആര്‍ക്കെങ്കിലും കാര്യമായി സേവിക്കുന്നുണ്ടോന്നു സശ്രദ്ധം വീക്ഷിക്കും. എന്നിട്ട് തികഞ്ഞ അര്‍പ്പണബോധത്തോടെ ആ കര്‍മ്മ നിര്‍വഹിക്കും. കൈകഴുകി ഇറങ്ങുമ്പോഴും ഞങ്ങള്‍ അവരോടു കണ്ണുകള്‍ കൊണ്ട് യാത്രപറയും, നന്ദി പ്രകാശിപ്പിക്കും. അതിനു ഒരു ഹിഡന്‍ അജണ്ട ഉണ്ടാരുന്നു. ബുധനാഴ്ച ദിവസങ്ങളില്‍ ചിക്കന്‍ ഉണ്ട്. അത് കാര്യമായി കിട്ടണമെങ്കില്‍ അവരെ സന്തോഷിപ്പിച്ചു നിര്‍ത്തിയേ പറ്റൂ. 


കാര്യത്തിലേക്ക് വരും മുന്‍പ് ഞങ്ങളുടെ മുറിയെ കുറിച്ച്, ഞങ്ങളുടെ അര്‍മ്മാദതാവളത്തെ കുറിച്ച് കുറച്ചു വിവരം. ഡോര്‍മ്മിട്ടറിയുടെ അങ്ങേ അറ്റത്തുള്ള മുറി. രണ്ടു രണ്ടു നില കട്ടിലുകള്‍. കിടപ്പ് മുറി കൂടാതെ ചെറിയ ഒരു മുറി. അറ്റാചിഡ്  ബാത്ത്റൂം. ഡോര്‍മ്മിട്ടറിയിലെ കാട്ടാളന്മാര്‍ ഉറക്കം പിടിച്ചാലുടന്‍ ചീട്ടു നിരത്തും. ഇരുപത്തെട്ടുകളി രാത്രിയുടെ അവസാന യാമങ്ങള്‍ വരെ പോകും .അര്‍മ്മാദജീവിതവും അധ്യാപനജീവിതവും ഒരുപോലെ ആസ്വദിച്ചു. സിക്ക് ലീവ് എടുത്താല്‍ പുറത്തു പോകാന്‍ പറ്റില്ല എന്നൊരു കരിനിയമം അവിടെ നില കൊണ്ടിരുന്നു. റൂമില്‍ തന്നെ കിടക്കണം. ഫുഡ് മെസ്സ് ഹാളിലെ ആരെങ്കിലും ചെറിയ മുറിയില്‍ കൊണ്ട് വന്നു അടച്ചു വെച്ചിട്ട് പോകും.


അങ്ങനെ ഒരിക്കല്‍ എനിക്കും കുഞ്ഞുണ്ണിക്കും പനി അടിച്ചു. മരുന്നും മന്ത്രവുമായി റൂമില്‍ തന്നെ കഴിഞ്ഞു കൂടി. ക്യാരം ബോര്‍ഡു കളിയുമൊക്കെ ആയി ഉച്ചവരെ പോയി. ഉച്ചക്ക് വിശന്നപ്പോ ചെറിയമുറിയില്‍ ചെന്നു നോക്കി. രണ്ടു കാസറോളില്‍ ആഹാരം കൊണ്ട് വെച്ചിട്ടുണ്ട്. കൈ കഴുകി കഴിക്കാന്‍ ഇരുന്നു. അപ്പോഴേക്കും രോഗ വിവരം അന്വേഷിച്ചു സഹപ്രവര്‍ത്തകര്‍ എത്തി.  ലഞ്ച് ബ്രേക്കിന് നടു ഒന്ന് നിവര്‍ക്കാന്‍ സഹമുറിയന്മാരും എത്തി. രോഗ വിവരങ്ങള്‍ പറയുന്നതിനിടക്ക് തന്നെ ഞങ്ങള്‍ ഊണ് തുടര്‍ന്നു. പെട്ടെന്ന് എന്തോ ഒന്ന് എന്റെ കൈയ്യില്‍ തടഞ്ഞു. അതെ ഒരു പുഴുങ്ങിയ മുട്ട. ഈശ്വരാ.. ഇതെവിടുന്നു വന്നു.ചോറിനുള്ളിലേക്ക് തന്നെ അതമക്കി ഒളിപ്പികാന്‍ ഒരു പാഴ്ശ്രമം ഞാന്‍ നടത്തിയെങ്കിലും അപ്പോഴേക്കും പിടിക്കപ്പെട്ടു." എന്തോന്നാടെ ഒരു സ്പെഷ്യല്‍ സാധനം...ഇന്ന് മെസ്സില്‍ മുട്ട ഇല്ലാരുന്നല്ലോ...." സഹമുറിയന്റെ ഡയലോഗ് കേട്ടു എല്ലാരും എന്റെ പാത്രത്തിലേക്ക് നോക്കി. കുഞ്ഞുണ്ണി എന്നെ ഒന്നിരുത്തി നോക്കി ഊറി ചിരിച്ചു. എന്റെ ഗര്‍ഭം ഇങ്ങനല്ലെടാ എന്ന് ദയനീയമായി എന്റെ കണ്ണുകള്‍ അവനോടു കേണു. " ടാ...അതിനടിയില്‍ ഇനിയും ഉണ്ടെങ്കില്‍ ഇങ്ങോട്ടും കൂടി പോരട്ടെ ഒരെണ്ണം...." എന്ന് പറഞ്ഞു കുഞ്ഞുണ്ണി പാത്രത്തില്‍  കൈയിട്ടു. ദേ...കിടക്കുന്നു.... പത്തായത്തില്‍  ഇരുന്നതിലും  വലുതാണ്‌ അളയില്‍  എന്ന് പറഞ്ഞപോലെ...അവന്റെ എസ്കവേഷനില്‍ അടുത്ത ഐറ്റം പൊങ്ങുന്നു....ഉണക്കമീന്‍ പൊരിച്ചത്....ഞാന്‍ ഇരുന്നുരുകി.ഇതേതവളുടെ പണിയാണ്. പെട്ടെന്ന് ഉള്ളിലൊരു ലഡ്ഡു പൊട്ടി. എന്നിലെ ഉടായിപ്പ് ബുദ്ധി  പ്രവര്‍ത്തിച്ചു തുടങ്ങി.


" ഫുഡ്‌ രണ്ടാള്‍ക്കും കൂടിയാ കൊണ്ട് വെച്ചിരുന്നെ. ഒന്നിച്ചു പോയാ എടുത്തതും. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടതായി കൂടേ...എന്നെ എന്തിനാ എല്ലാരും കൂടി ഇങ്ങനെ അര്‍ഥം വെച്ചു നോക്കുന്നെ....ഇത് കുഞ്ഞുണ്ണിക്കുള്ളതായി കൂടേ...." ഒരു ഗോള്‍ അടിച്ച സംതൃപ്തിയോടെ ഞാന്‍ കുഞ്ഞുണ്ണിയേയും മറ്റുള്ളവരേയും പാളി നോക്കി. ഞാന്‍ പറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നിയവര്‍  സംശയധൃഷ്ടിയോടെ കുഞ്ഞുണ്ണിയെ നോക്കി ചിരിച്ചു. ആ സംശയത്തില്‍ കഴമ്പുള്ളതു കൊണ്ടും, ഉള്ളില്‍ എന്നോട് അതുവരെ കുശുമ്പ്  തോന്നിയിരുന്നതുകൊണ്ടും  ആ സംശയത്തെ അതര്‍ഹിക്കുന്ന സ്പിരിറ്റില്‍ എടുത്തു കുഞ്ഞുണ്ണിയും ഒരാക്കിയ ചിരി ചിരിച്ചു.


എന്റെയും കുഞ്ഞുണ്ണിയുടേയും മനസ്സുകളില്‍ ചിന്തകള്‍  തിരതല്ലി. ആരാരിക്കും അത് ചെയ്തത്. ആരോ തനിക്കു വേണ്ടി സ്പെഷ്യല്‍ ആയി കൊടുത്തു വിട്ട ഫുഡ് ആണതെന്നു രണ്ടാളും ചിന്തിച്ചു.  മെസ്സ് ഹാളില്‍  ഇരിക്കുമ്പോ ഞങ്ങളുടെ കണ്ണുകള്‍ ആരെയോ തിരഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷേ നിരാശ മാത്രം ബാക്കി. അങ്ങനെ ഞാനും കുഞ്ഞുണ്ണിയും ഒരു ധാരണയില്‍ എത്തി." ടാ...ഇതിങ്ങനെ പോയാല്‍ പറ്റില്ലാ...ആളെ കണ്ടു പിടിച്ചേ പറ്റൂ. നമ്മള്‍ ഇന്ന് മുതല്‍ ഒന്നിച്ചു പോകണ്ടാ..നമ്മള്‍ ഒന്നിച്ചു ചെല്ലുന്നതു കൊണ്ടാണ് അവര്‍ അടുപ്പം കാണിക്കാത്തതെങ്കിലോ ..." കുഞ്ഞുണ്ണി പറഞ്ഞതില്‍ കാര്യമുണ്ടെന്നു എനിക്കും തോന്നി. അങ്ങനെ ഞങ്ങള്‍ ഒറ്റക്കൊറ്റക്ക്‌ പോകാന്‍ തുടങ്ങി.മെസ്സ് ഹാളിലെ ഓരോ തരുണീമണികളേയും ഞങ്ങള്‍ പ്രതീക്ഷയോടെ നോക്കി.സ്വന്തം വഴികളിലൂടെ പതിനെട്ടടവും പയറ്റി.ഇല്ല  ആരില്‍ നിന്നും ഒരനുകൂല നോട്ടം പോലുമില്ല, പതിവ് ചിരികളും സംസാരവും മാത്രം.അറ്റകൈക്ക് കൂട്ടത്തില്‍ അല്‍പ്പം സ്പെല്ലിംഗ് മിസ്റ്റെക് ഉള്ള ലൂസിയെ കുഞ്ഞുണ്ണി കണ്ണടിച്ചു കാണിച്ചതും അവള്‍ വാ വഴി ആട്ടിയതും മെസ്സ് ഹാളിലും സ്റ്റാഫ് റൂമിലും പലവിധ ബഹളങ്ങള്‍ക്ക് വഴിവെച്ചു. സംഭവമറിഞ്ഞ മാനേജ്‌മന്റ്‌ കുഞ്ഞുണ്ണിക്ക് കൌണ്‍സിലിംഗ് ലെറ്റര്‍ അടിച്ചു കൊടുത്തു. അപമാനഭാരവും മാനേജ്മേന്റ്റിന്റെ  താമരപത്രവും ഞങ്ങളുടെ തുടരന്വേഷണം വഴിമുട്ടിച്ചു.


നീറിപുകയുന്ന ഒരുപാട്  ചിന്തകളുമായി ഞങ്ങളുടെ ആ അധ്യയന വര്‍ഷം അങ്ങനെ അവസാനിച്ചു. ഞങ്ങളുടെ സംശയം ഞങ്ങളില്‍ തന്നെ കുഴിച്ചു മൂടി വേനലവധിക്കായി നാട്ടിലേക്ക് തിരിച്ചു. സാറുമ്മാരും മറ്റു സ്റ്റാഫുകളും ആയിട്ട് എഴുപത്തൊന്നു പേര്‍ ഒരു കമ്പാര്‍ട്ട്മേന്റ്റില്‍ .

രാവിരുണ്ടു വെളുത്തു.  ട്രെയിന്‍ ചൂളം വിളിച്ചു വാളയാര്‍ ചുരവും കടന്നു നാടിന്റെ  പച്ചപ്പിലൂടെ മുന്‍പോട്ടു കുതിച്ചു. നാടന്‍ കാറ്റുകൊണ്ടു ഞാനും കുഞ്ഞുണ്ണിയും വാതില്‍ പടിയില്‍ വായിനോട്ടം തുടങ്ങി. എല്ലാ യാത്രയിലും അതൊരു പതിവാണ്. ട്രെയിന്‍ പാലക്കാട് സ്റ്റേഷനില്‍ നിന്നും വിട്ടു. ഞങ്ങള്‍ വഴിയോരകാഴ്ചകള്‍ കണ്ടിരുന്നു.പെട്ടെന്ന് പിറകില്‍ ഒരു കിളിനാദം.


ഞങ്ങള്‍ ഒരുപോലെ തിരിഞ്ഞു നോക്കി. മെസ്സില്‍ വല്ലപ്പോഴും മാത്രം കാണുന്ന കുട്ടി. ഞങ്ങള്‍ എന്തേ എന്ന ഭാവത്തില്‍ അതിനെ നോക്കി." സാറേ, ഞാന്‍ ഷീബ... ഇടക്കൊക്കെ മെസ്സില്‍ നിന്നിട്ടുണ്ട്....അന്ന് നിങ്ങള്ക്ക് കൊണ്ട് വന്ന ചോറില്‍  മുട്ടയും ഉണക്ക മീനും പൂഴ്ത്തി വെച്ചത് ഞാനാ." ഞാനും കുഞ്ഞുണ്ണിയും കണ്ണില്‍ കണ്ണില്‍ നോക്കി. ആളിനെ കണ്ടു പിടിക്കാന്‍ നടന്നപ്പോള്‍ ഒന്നും ഇങ്ങനെ ഒരാളെ സംശയിചിട്ടില്ല. കുഞ്ഞുണ്ണിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഇവള്‍ കാരണമല്ലേ എല്ലാ പ്രശ്നങ്ങളും ഉണ്ടായത്.ഇവള്‍ കാരണമല്ലേ താന്‍ നാണംകെടണ്ടിവന്നത്. കുഞ്ഞുണ്ണിയുടെ ഭാവമാറ്റം മനസ്സിലാക്കി ഞാന്‍ അനുനയിപ്പിച്ചു. "ഏതായാലും നമ്മുക്ക് ആളിനെ കണ്ടു കിട്ടിയില്ലേ...വെറുതെ ഇനി കുഴപ്പമൊന്നും ഉണ്ടാക്കണ്ട...ഒരു നാണക്കേടിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല...അന്ന് പ്രശ്നം ഉണ്ടായത് നീ വേണ്ടാതീനം കാണിച്ചകൊണ്ടല്ലേ" ....അത് ശരിയാണെന്ന് കുഞ്ഞുണ്ണിക്കും തോന്നി. അവന്‍ ഒന്നയഞ്ഞു.


" ഏതായാലും ഇത്രയൊക്കെ ആയി..ഞാന്‍ നാണംകെടണ്ടത് കെട്ടു....അതൊക്കെ പോട്ടെ...ഈ ഇനിയെങ്കിലും പറ...അന്ന് കൊണ്ടുവന്ന സ്പെഷ്യല്‍ ഫുഡ് ആര്‍ക്കുള്ളതാരുന്നു.... എനിക്കോ... ഇവനോ...?" കുഞ്ഞുണ്ണി പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. ഭലം കാത്തു നിക്കുന്ന മത്സരാര്ത്തിയുടെ ആകാംഷയോടെ ഞാനും അവളുടെ വായിലേക്ക് നോക്കി നിന്നു. " സാറേ അന്നൊരു അബദ്ധം പറ്റിയതാ, ഗേള്‍സ്‌ ഡോര്‍മ്മിട്ടറിയിലെ മേട്ട്രനുള്ള ഫുഡ് ആരുന്നത്. പാത്രം മാറി പോയതാ. അബദ്ധം മനസ്സിലാക്കി തിരിച്ചെടുക്കാന്‍ വന്നപ്പോഴേക്കും നിങ്ങള്‍ അത് കഴിക്കാന്‍ എടുക്കുകയും ചെയ്തു....പലപ്പോഴും നിങ്ങളോട് തുറന്നു പറയണമെന്ന് കരുതിയതാ... അപ്പോഴേക്കും നിങ്ങള്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ അവിടെ ഉണ്ടാക്കിയില്ലേ. പിന്നെ പറയാന്‍ ധൈര്യവുമില്ലാരുന്നു. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ ആ സംശയം അങ്ങനെ കിടക്കില്ലേ....അത് കൊണ്ടാ പറഞ്ഞത്.... ദേഷ്യം തോന്നരുത്... മനപ്പൂര്‍വമല്ല...."  അത് പറഞ്ഞവള്‍ പരുങ്ങി നിന്നു."അപ്പൊ മേട്ട്രനെ സുഖിപ്പിക്കാന്‍ മുട്ടയും ഉണക്കമീനുമൊക്കെ കൊടുക്കാറുണ്ടല്ലേ.." കപടഗൗരവത്തോടെ ചോദിച്ചിട്ട്...കുഞ്ഞുണ്ണിയും ഞാനും  ആര്‍ത്തു ചിരിച്ചു....
 
ഈശ്വരാ...എന്തൊക്കെ ചിന്തിച്ചുകൂട്ടി....എന്തൊക്കെ കഥകള്‍ മെനഞ്ഞു....എന്തൊക്കെ പ്രശ്നങ്ങള്‍ ഇതിന്റെ പേരില്‍ നടന്നു....എന്നിട്ടിപ്പോ ദാ....

ആളിനെ കണ്ടുപിടിക്കാന്‍ കാണിച്ചു കൂട്ടിയ പരാക്ക്രമങ്ങളും പയറ്റിയ വേലത്തരങ്ങളും  പറഞ്ഞു ഞങ്ങള്‍ വീണ്ടും വീണ്ടും പൊട്ടി ചിരിച്ചു. ഞങ്ങളുടെ വഴക്ക് ഭയന്ന് പരുങ്ങി നിന്ന ഷീബയും ആ  പൊട്ടിച്ചിരിയില്‍ പങ്കുകൊണ്ടു...

7 comments:

  1. ha ha ha ....Kollam...അല്ല ഈ സ്പെക്ട്സ് വെച്ച് പക്വത വരുത്തുന്ന ideayude പിന്നില്ലേ തിയറി എന്താണാവോ ?പലയിടത്തും ആയി കേള്‍ക്കുന്നു . മുട്ട പ്രയോഗം കലക്കി....ഒരു പ്രണയത്തിനുള്ള scope ഞാന്‍ അതില്‍ കണ്ടിരുന്നു...എവിടെ അവസാനം കത്ത് സൂഷിച്ചൊരു മുട്ടയും കൊണ്ട് matron പോയി ...
    നന്നായി പ്രദീപ്‌...ഒരല്പം ലെങ്ങ്തി ആയി പോയി..കുറച്ചുടെ ചുരുക്കി എഴുതാന്‍ ശ്രമിക്കു....

    ReplyDelete
  2. Siya, ഇനി എഴുതുമ്പോള്‍ ചുരുക്കി എഴുതാന്‍ ശ്രമിക്കാം.

    ReplyDelete
  3. ചെറിയ ഒരു വിഷയം വച്ച് ഇത്ര വിപുലീകരിച്ചു ഒരു കഥ ആക്കിയ ആ കഴിവിന് അഭിനന്ദനങ്ങള്‍. രസകരമായിരുന്നു. വായിക്കുന്നതിനോടൊപ്പം തന്നെ ആ ഒരു രംഗം മനസ്സില്‍ കാണാനും പറ്റുന്നുണ്ട്.

    ReplyDelete
  4. പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്.... ഇഷ്ട്ടായി... :)

    ReplyDelete
  5. നിങ്ങ ആള് കൊള്ളാലോ ഗഡീ .... :))

    ReplyDelete
  6. നന്ദി zain ഭായ്...:))

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)