Wednesday, January 18, 2012

ജനകീയ അവാര്‍ഡ്


എന്പതുകളിലെ എന്റെ നാട്. നാടിന്റെ സിരാകേന്ദ്രമായിരുന്നു മലയില്‍ മുക്ക്. സാമാന്യം തിരക്കുള്ള നാലും കൂടിയ മുക്ക്.ദശകങ്ങള്‍ പഴക്കമുള്ള  ചുമട് താങ്ങി,  അച്യുതന്‍ മുതലാളിയുടെ മാട കട, നാട്ടിലെ ആണുങ്ങളുടെ മുഖച്ഛായ മാറ്റുന്ന ബാര്‍ബര്‍ ജയദേവന്റെ ഒറ്റമുറി കട. ലോക പരദൂഷണം മൊത്തമായും ചില്ലറയായും ചിലവാകുന്ന കൃഷ്ണപിള്ളയുടെ ഓലകെട്ടിയ ചായകട. ഇതാരുന്നു മുക്കിന്റെ ഒരു ഏകദേശ രൂപം.കൈവണ്ടികളും കാളവണ്ടികളും തെരുവിനിരുവശത്തും എപ്പോഴും നിരന്നു കിടക്കും. 

എന്റെ സ്കൂള്‍ യാത്രകള്‍ ഈ മുക്കിലൂടെയാണ്. കാലത്ത് പോവുമ്പോ പിള്ളേച്ചന്റെ കടക്കു മുന്‍പില്‍  നല്ല തിരക്കുണ്ടാവും. തേങ്ങ കച്ചോടം നടത്തുന്ന പപ്പനാവന്‍ കൊച്ചാട്ടന്‍ പത്രം അത്യുച്ചത്തില്‍ വായിക്കുന്നത് പതിവാണ്. പള്ളിക്കുടം കണ്ടിട്ടില്ലാത്ത വിരുതന്മാര്‍ അയാള്‍ക്ക്‌ ചുറ്റുമിരുന്നു വാട്ടം പിടിക്കും. ഇടയ്ക്കു ബഹുമാനത്തോടെ, ആരാധനയോടെ, കൊചാട്ടനെ നോക്കും.ഓരോ വാര്‍ത്തകള്‍ വായിച്ചു കഴിഞ്ഞും അതിന്റെ അവലോകനമുണ്ട്, ചര്‍ച്ചകളുണ്ട്... രാഷ്ട്രീയ ചേരി തിരിവുകളുണ്ട്.തര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമോടുവില്‍ പിള്ളേച്ചന്റെ ശകാരം കേട്ടോരോരുത്തരായി സ്ഥലം കാലിയാക്കും.

മുക്കിലെ അന്നത്തെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണ് അച്യുതന്‍ മുതലാളിയുടെ മാടകട..ചുറ്റും കരിയോയില്‍ അടിച്ചു ഓടിട്ട മാടത്തിന് മുന്നില്‍  മുതലാളി സ്വല്‍പ്പം അഹന്തയോടിങ്ങനെ ഇരിക്കും.കപ്പലണ്ടി മിട്ടായി മുതല്‍ ഏറു പടക്കം വരെ ആ ചെറിയ സംവിധാനത്തില്‍ ലഭ്യമാണ്. ഇന്ന് രൊക്കം നാളെ  കടം എന്ന ബോര്‍ഡ് എപ്പോഴും അതിനു മുന്നില്‍ കാണും. ക്ഷിപ്രകോപിയായ അയാളെ കുട്ടികള്‍ക്കൊക്കെ ഭയമാരുന്നു. 

അങ്ങനെ ഒരു ദിവസം പിള്ളേച്ചന്റെ ചായ കടയില്‍ ഒരാള്‍ എത്തി. ആകര്‍ഷണീയമാം  വിധം വേഷവിധാനം ചെയ്ത ഒരു ചെറുപ്പക്കാരന്‍ . ഇതിനു മുന്‍പെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ എന്ന് കടയിലുള്ളവരൊക്കെ ചിന്തിച്ചു." അല്ലാ നിങ്ങള്‍ ഈ നാട്ടുകാരനല്ലേ..ഇതിനു മുന്‍പെങ്ങും കണ്ടിട്ടില്ലല്ലോ..." പിള്ളേച്ചന്‍ ചോദിച്ചു....അതിനുത്തരവും കാത്തു മറ്റുള്ളവര്‍ വരുത്തനെ നോക്കി. " ഞാന്‍ കുറച്ചു ദൂരേന്നാ..അങ്ങ് മദ്രാസീന്നു. ഇവിടെ ബന്ധുവീട്ടില്‍ വന്നതാണ്." അയാള്‍ നിന്നു കൊണ്ട് തന്നെ പറഞ്ഞു. " അല്ലാ മദിരാശിയില്‍ എന്നതാ പണി " കേശു മൂപ്പരുടെ വക ചോദ്യം. " സിനിമയില്‍ അഭിനയിക്കുവാ....." പറഞ്ഞിട്ടയാള്‍  കൂടി നിന്നവരെ നോക്കി. പിള്ളേച്ചന്റെ മുഖത്ത് അവിശ്വസനീയത....കൂടി നിന്നവര്‍ തമ്മില്‍ തമ്മില്‍ നോക്കി..."ആളു സുന്ദരന്‍ തന്നെ....അങ്ങനെ സിനിമയില്‍ കയറി പറ്റിയതാവാം...." അവര്‍ തമ്മില്‍ തമ്മില്‍ ഓരോന്ന് പിറുപിറുത്തു.  പിള്ളേച്ചനു എന്ത് ചെയ്യണമെന്നറിയാത്ത സന്തോഷം....ഒരു സിനിമാ നടന്‍...അതും തന്റെ ഈ ഓലകെട്ടിയ ചായകടയില്‍ .... "അല്ലാ  ഇവിടെ ആരാണ് ബന്ധുക്കളായി ഉണ്ടെന്നു പറഞ്ഞത്...." പിള്ളേച്ചന്‍ ആകാംഷയോടെ നടനെ നോക്കി. " പുത്തന്‍പുരക്കലെ ആണ് ഞാന്‍ ..." പിള്ളേച്ചന്റെ മുഖം വിടര്‍ന്നു...പുത്തന്‍പുരക്കല്‍ പേര് കേട്ട നായര്‍ തറവാടാണ്....പിള്ളേച്ചനിലെ  ജാതിചിന്ത ഉണര്‍ന്നു...തോളില്‍ കിടന്ന തോര്‍ത്ത്‌ കൊണ്ട് മുഷിഞ്ഞ ബെഞ്ച്‌ തുടച്ചു." ഇരിക്കൂ...." പിള്ളേച്ചന്‍ ഭവ്യതയോടെ അയാളെ ക്ഷണിച്ചു. തന്റെ പളുപളൂത്ത കുപ്പായത്തില്‍ ചുളിവുകള്‍ വീഴാതെ അര്‍ത്ഥ നിതംബത്തില്‍ നടന്‍ ആസനസ്ഥനായി. 

പിള്ളേച്ചന്റെ കടയിലെത്തിയ സിനിമാ നടനെ കുറിച്ചറിഞ്ഞു അയല്‍വാസികളും ചുരുക്കം നാട്ടുകാരും കടയില്‍ തടിച്ചു കൂടി. സ്കൂളില്‍ പോകാന്‍ അത് വഴി വന്ന ഞങ്ങള്‍ കാര്യമെന്തെന്നറിയാതെ പിള്ളേച്ചന്റെ കടക്കു മുന്നിലെ ആള്‍ക്കൂട്ടം കണ്ടു ഭയന്നു. എന്തെങ്കിലും അത്യാഹിതം ആര്‍ക്കെങ്കിലും സംഭവിച്ചുവോ...!! ആള്കൂട്ടതിനിടയിലേക്ക്  പാഞ്ഞു ചെന്നു ഇടയിലൂടെ നുളച്ചു അകത്തു കടന്നു.സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എല്ലാര്‍ക്കും നടുവിലായി നില്‍ക്കുന്നു. കൈയ്യിലൊരു ചെറിയ സ്യൂട്ട്കേസ്. ആളുകള്‍ അയാളെ ആരാധനയോടെ നോക്കുന്നു ...എന്തൊക്കെയോ ചോദിക്കുന്നു. അയാളെ ഇതിനു മുന്പെവിടോക്കെയോ വെച്ചു കണ്ടിട്ടുണ്ടോന്നു എനിക്ക് വെറുതെ തോന്നി. .

"ഇപ്പൊ ഷൂട്ടിംഗ് കഴിഞ്ഞു വരികയാണോ..."വര്‍ക്കി മാപ്പിള ആകാംഷയോടെ ചോദിച്ചു.ഷൂട്ടിംഗ് എന്ന് കേട്ടപ്പോ ഞാന്‍ അയാളെ ഒന്നു തുറിച്ചു നോക്കി...ഇയാള്‍ സിനിമയില്‍ അഭിനയിച്ചോ... ആള് കാണാന്‍ സ്റ്റൈല്‍ ആണ്.....അതുവരെ ഞാന്‍ നോക്കിക്കണ്ട എന്റെ വീക്ഷണകോണില്‍ നിന്നും മാറി...അല്‍പ്പം ആരാധനയോടെ കുറച്ചു കൂടി അടുത്ത് നിന്നു. നല്ല പൂവന്‍പഴത്തിന്റെ നിറം. അലക്കി തേച്ച ഭംഗിയുള്ള കുപ്പായം...എല്ലാം കൂടി ഒരു സിനിമാ നടന്‍ ലുക്ക് തന്നെ. പെണ്‍കുട്ടികള്‍ തിരക്കിനിടയിലൂടെ അയാളെ എത്തി നോക്കി. അവരെ എല്ലാരേയും താന്‍ കാണുന്നുണ്ടെന്ന് വരുത്തും വിധം കൈവീശി കാണിച്ചയാള്‍ കുസൃതിയോടെ  ചിരിച്ചു. സ്ഥലത്ത് ഒരുവിധം പ്രശസ്തയായ  തങ്കമ്മയെ അയാള്‍ ശരിക്കൊന്നു നോക്കി കണ്ടു.ചുണ്ടുകടിച്ചവര്‍ കുണുങ്ങി ചിരിച്ചു.

"ഏതാ ഉണ്ണി ഇപ്പൊ അഭിനയിക്കുന്ന പടം...." ആള്‍ക്കൂട്ടത്തില്‍ നിന്നുമാരോ വിളിച്ചു ചോദിച്ചു. അപ്പൊ ഉണ്ണി എന്നാണു പേര്.  " മിന്നല്‍ എന്ന ചിത്രത്തിലാണിപ്പോ   അഭിനയിക്കുന്നത്. " അയാള്‍ ഭവ്യതയോടെ  പറഞ്ഞു. സൂപ്പര്‍ താരങ്ങളൊക്കെ ഉണ്ടത്രേ. ശ്രദ്ധിക്കപ്പെടുന്നൊരു വേഷമാണത്രേ ഉണ്ണിക്കു. ആ നിമിഷം മുതല്‍ അയാളെന്റെയും നാട്ടുകാരുടെയും മനസ്സില്‍ താരമായി.സ്ത്രീകള്‍ക്കിടയില്‍  സംസാരവിഷയമായി. തങ്കമ്മയുടെ കണ്ണുകള്‍ അയാളില്‍ തന്നെ തറച്ചു നിന്നു.അയാളുമത് കാണുന്നുണ്ടാരുന്നു.

പിന്നീടെപ്പോ  മുക്കിലെത്തിയാലും ജനം  അയാളെ വളഞ്ഞു, കൗതുകത്തോടെ സിനിമാ വിശേഷങ്ങള്‍ തിരക്കി. ലാലിനെ കുറിച്ച്, മമ്മൂട്ടിയെ കുറിച്ച്...അവരുടെ നിറത്തെ കുറിച്ച്, വണ്ടിയെ കുറിച്ച്.....അങ്ങനെ നീളുന്നു അവരുടെ ചോദ്യങ്ങള്‍. എല്ലാതിനുമുത്തരവുമായി ഉണ്ണി അവരെ സന്തോഷിപ്പിച്ചു.

വളരെ വിരളമായി മാത്രം വന്നുപോകുന്ന ആളാരുന്നു അയാള്‍ . ഷൂട്ടിംഗ് ഇല്ലെങ്കില്‍ മാത്രമേ അയാളെ ആ നാട്ടില്‍ കണ്ടിരുന്നുള്ളൂ. അതും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം. വല്ലപ്പോഴുമുള്ള ആ  വരവിനായി നാടും നാട്ടാരും കാത്തിരിക്കും. നടിമാരുടെ ദുര്നടപ്പ് കഥകള്‍  കേള്‍ക്കാന്‍ വഴികണ്ണുമായി  ചെറുപ്പക്കാരായ കുറേ ഞരമ്പ്‌ രോഗികള്‍ കാത്തിരുന്നു.  ആരെയും നിരാശരാക്കാതെ പല നടിമാരേ കുറിച്ചും ഉണ്ണി കഥകള്‍ പറഞ്ഞു. അല്ലെങ്കില്‍ മെനഞ്ഞു. രോമാഞ്ചകഞ്ചുകിതരായി  നാട്ടുകാര്‍ അത്  കേട്ടിരുന്നു. " ഹോ ഇവളൊക്കെ സിനിമേല്‍ സത്യവാന്‍ സാവിത്രിയാ.., സ്വന്തം ജീവിതമിങ്ങനെയും" കേശു മൂപ്പരുടെ ആത്മഗതം. 

മിന്നലിന്റെ ഷൂട്ടിംഗ് തീരാന്‍ ഉണ്ണിയേക്കാളേറെ  ആകാംഷ നാട്ടുകാര്‍ക്കാരുന്നു. രണ്ടു മാസത്തോളമായി അതിന്റെ ഷൂട്ടിംഗ്നായി ഉണ്ണി മദിരാസിയിലാണ്. കാത്തിരിപ്പിനൊടുവില്‍ പടമിറങ്ങി. നാട്ടുകാര്‍ പടമോടുന്ന തിയേറ്ററുകള്‍ തേടിപ്പിടിച്ചു പോയി പടം  കണ്ടു. കണ്ടവര്‍ കണ്ടവര്‍ ഉണ്ണിയെവിടെ എന്ന ചോദ്യം തമ്മില്‍ തമ്മില്‍ ചോദിച്ചു. പലരും രണ്ടാമതും പോയി കണ്ടു. ഇല്ല, അങ്ങനെ ഒരാളെ എങ്ങും കാണാനില്ല. നിരാശയും ദേഷ്യവും അവരില്‍ നീറി പുകഞ്ഞു.  എന്താവും സംഭവിച്ചിരിക്കുക. കാര്യങ്ങളുടെ നിജസ്ഥിതി  ഉണ്ണിയില്‍ നിന്നുമറിയാന്‍  അവര്‍  കാത്തിരുന്നു. കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോയി.ഉണ്ണി വന്നില്ല. എന്തൊക്കെയോ പന്തികേടുണ്ടെന്ന് തോന്നിയ  പിള്ളേച്ചന്‍ പുതന്പുരയിലേക്ക് വെച്ചു പിടിച്ചു. കഥകള്‍ കേട്ട പുത്തന്പുരക്കാര്‍ അന്തം വിട്ടു. തങ്ങള്‍ക്കങ്ങനെ ഒരു ചേഴക്കാരന്‍ ഇല്ലെന്നവര്‍ ഉറപ്പിച്ചു പറഞ്ഞു !!. ഉണ്ണിയെ കുറിച്ചുള്ള സംശയങ്ങള്‍ അതോടെ ബലപ്പെട്ടു. തങ്ങള്‍ പറ്റിക്കപ്പെടുകയാരുന്നു എന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. പിന്നെയും സംശയങ്ങള്‍ ബാക്കിയായി. ഇടയ്ക്കിടയ്ക്ക് പെട്ടിയുമായി അവന്‍ ഈ നാട്ടില്‍ പ്രത്യക്ഷപെടുന്നത് എന്തിനായിരിക്കും. അവനില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട്.  അതിനുത്തരം കിട്ടാതവര്‍ കുഴഞ്ഞു.
 
പിള്ളേച്ചന്റെ ചായ കടയില്‍ ഉണ്ണിയേ കുറിച്ച് മാത്രമായി ചര്‍ച്ചകള്‍ . രാഷ്ട്രീയ ചര്‍ച്ചകളും  ചേരിതിരിവുകളും മാറ്റി നിര്‍ത്തി ഉണ്ണിയുടെ തിരോധാനത്തിനെ കുറിച്ചവര്‍  നിരവധി കഥകള്‍ മെനഞ്ഞു. "ഷൂട്ടിംഗ്നിടയില്‍ എന്തെങ്കിലും അപകടം പറ്റിയതാകുമോ..." വര്‍ക്കി മാപ്പിള വ്യാകുലപ്പെട്ടു..." അങ്ങനെങ്കില്‍ പുത്തന്‍പുരക്കലെ ബന്ധു ആണെന്ന് കള്ളം പറഞ്ഞതോ.. അവനാളു  ശരിയല്ല വര്‍ക്കി...എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്...." പിള്ളേച്ചന്‍ ദേഷ്യത്തോടെ പറഞ്ഞു.  "ഹേയ് അവന്‍ കോടംപാക്കതെങ്ങാനും വല്ല പെണ്ണുങ്ങളുടെ വലയില്‍ പെട്ട് കാണും..." എന്തോ വലിയ കാര്യം പറഞ്ഞ ചാരിധാര്ധ്യത്തോടെ പെയിന്റര്‍  പൈലി എല്ലാരെയും ഒന്ന് ഇരുത്തി നോക്കി. "ഇനി അവനിവിടെ എന്തെങ്കിലും രഹസ്യബന്ധം ഉണ്ടാവുമോ...." കേശു മൂപ്പരുടെ ആ  സംശയത്തില്‍ ലേശം കഴമ്പില്ലേന്നു എല്ലാര്‍ക്കും തോന്നി. 

മാസങ്ങള്‍ കടന്നു പോയി.ഉണ്ണിയെ കുറിച്ചൊരു അറിവുമില്ല. ദിവസം പോകും തോറും അയാളെ  കുറിച്ചുള്ള ചര്‍ച്ചകള്‍ കുറഞ്ഞു. ആളുകള്‍ അയാളെ കുറേശ്ശെ മറന്നു തുടങ്ങി. ചായക്കടയിലെ ചര്‍ച്ചകള്‍ മറ്റുതലങ്ങളിലേക്ക്  വഴിമാറി.തുലാമാസം വന്നു. കാറും കോളുമായി അന്തരീക്ഷം എപ്പോഴും മൂടി കിടന്നു.തകര്‍ത്തു പെയ്യുന്ന മഴയില്‍ മുക്കിനു കിഴക്ക് ഭാഗത്തുള്ള തടിപ്പാലം ഒഴുകി പോയി. അച്യുതന്‍ മുതലാളിയുടെ മാടകടക്ക് മുകളില്‍ തെങ്ങ് വീണു കട തകര്‍ന്നു. എങ്ങും നാശം വിതച്ചു തുലാവര്‍ഷമഴ അതിന്റെ രൗദ്രഭാവം അറിയിച്ചു.ഇടിയും മിന്നലും കാരണം ആളുകള്‍ വീടുകളില്‍ തന്നെ ഒതുങ്ങി കൂടി. മഴ കടുക്കുംതോറും പിള്ളേച്ചന്റെ കടയില്‍ ആളുകള്‍ കുറഞ്ഞു. .

മഴ കോരിചൊരിയുന്നൊരു രാത്രി. തെരുവ് തീര്‍ത്തും വിജനം. തുലാവര്ഷം  തുടങ്ങിയ ശേഷം പകലും അവസ്ഥ വിഭിന്നമല്ല. പിള്ളേച്ചന്‍ ചായ്പ്പു പൊക്കി പുറത്തിറങ്ങി. കുശിനിപ്പുരയില്‍ നിന്നും ഈര്‍ക്കിലി കൂടെടുത്തു.(ഊപ്പ മീനുകളെ പിടിക്കുന്ന കൂടു) വടക്കേ തോട്ടില്‍ വെള്ളം പൊങ്ങി തുടങ്ങിയിരുന്നു.ചിറയിലേക്ക്  വെള്ളം വെട്ടി വിട്ടേക്കുന്ന  ഭാഗത്ത്‌ പരല്‍ മീനുകളുടെ വിളയാട്ടമുണ്ട്. പ്ലാസ്റിക് ചാക്ക് നീളത്തില്‍ കീറി തലയിലിട്ടയാള്‍  തെരുവിലേക്ക് കാലെടുത്തു വെക്കുമ്പോ ആരോ ഒരാള്‍ വേഗത്തില്‍ നടന്നു നീങ്ങുന്നു. പിള്ളേച്ചന്‍ ജാഗരൂഗനായി. വെളിച്ചം തെളിക്കാതെ ഇരുളിന്റെ മറപ്പറ്റി ആ രൂപത്തെ അയാള്‍ പിന്തുടര്‍ന്നു.തോടും ചിറയും കടന്നു രൂപം ഒരു വീടിനു മുന്നില്‍ ചെന്ന് നിന്നു. തങ്കമ്മയുടെ വീട്.രൂപം  സസൂഷ്മം ചുറ്റും കണ്ണോടിച്ചു. പിള്ളേച്ചന്‍ വേലിക്ക് പിറകിലേക്കൊളിച്ചു. ഇതാരായിരിക്കും. പിള്ളേച്ചനു അതറിയാന്‍ തിടുക്കമായി.ശ്വാസമടക്കി കാത്തിരുന്നു. രൂപം കതകില്‍ പതുക്കെ മുട്ടി.കുടിലിനുള്ളില്‍ റാന്തല്‍ തെളിഞ്ഞു. ഉറക്കച്ചവടോടെ തങ്കമ്മ വാതില്‍ തുറന്നു.റാന്തല്‍ താഴെ വെച്ചു അവര്‍ മുടി മാടി കെട്ടി. " എന്താ ഇത്ര വൈകിയത്." അവര്‍ ശബ്ദം താഴ്ത്തി ചോദിച്ചു. "നാട്ടുകാര്‍ ഉറങ്ങണ്ടേ...." ആ പതിഞ്ഞ സ്വരത്തിന്റെ ഉടമയെ പിള്ളേച്ചന്‍ റാന്തലിന്റെ നേരീയ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞു. 'ഉണ്ണി...' അയാളുടെ കണ്ണില്‍ എന്തൊക്കെയോ മിന്നി മറഞ്ഞു. അപ്പൊ ഇതിനാണിവന്‍ ഇടയ്ക്കു പെട്ടിയും തൂക്കി വന്നുപോകുന്നത്. ദേഷ്യം കൊണ്ടയാളുടെ മുഖം ചുവന്നു.

കുടിലിന്റെ കതകടഞ്ഞു.പിള്ളേച്ചന്‍ നടക്കുകയല്ല, ഓടുകയാരുന്നു. ആദ്യം കേശു മൂപ്പനെ വിളിച്ചുണര്‍ത്തി. പിന്നെ പുല്ലംപ്ളാവിലെ  വര്‍ക്കി മാപ്പിളയേയും പൈലിയേയും ചുരുക്കം നാട്ടുകാരേയും കൂട്ടി; തങ്കമ്മയുടെ വീട്ടിലേക്കു കുതിച്ചു. അങ്ക(അംഗ)തട്ടില്‍ അങ്കം വെട്ടി അങ്കകലി  പൂണ്ടു നിന്ന കപടതാരത്തെ കയ്യോടെ പിടികൂടിയ നാട്ടുകാര്‍ സിനിമയെ വെല്ലുന്ന സംഘടനരംഗങ്ങള്‍ കൊണ്ട് വരവേറ്റു. 
നേരം വെളുത്തപ്പോ ചായക്കടക്കു മുന്നില്‍ ആളുകള്‍ അയാളെ പരസ്യ വിചാരണ ചെയ്തു തുടങ്ങി.  കരുവാളിച്ച കവിളും കലങ്ങിയ കണ്ണും രാത്രിയിലെ സല്ക്കാരത്തിന്റെ ആഴമറിയിച്ചു. സിമ്പ്ളനായി  വന്നു നാട്ടുകാരെ പറ്റിച്ച 'നടന്‍ ' കോടമ്പാക്കത് പെണ്ണുങ്ങളെ എത്തിച്ചു കൊടുക്കുന്ന പിമ്പാണ്.  തങ്കമ്മയെയും അവിടേക്ക് കൊണ്ട് പോകാമെന്നയാള്‍  മുന്‍സമാഗമങ്ങളില്‍ എപ്പോഴോ അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു. അതിനുള്ള തയാറെടുപ്പിലാരുന്നു അയാള്‍ . 


നാട്ടുകാരുടെ  എല്ലാ ഊഹാപോഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കിട്ടി.  'മിന്നലുണ്ണി' എന്ന കപടതാരത്തിന്റെ എന്റെ നാട്ടിലെ അഭിനയജീവിതത്തിനു അതോടെ എന്നെന്നേക്കുമായി തിരശീല വീണു.  

8 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രദീപ്‌ ....നല്ല എഴുത്ത്..തനി നാടന്‍ ശൈലി...ഇഷ്ടപ്പെട്ടു...എഴുത്തിനു നല്ല അടക്കവും ഒതുക്കവും ഉണ്ട്.ഇനിയും ഒത്തിരി എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  3. തുടക്കവും ഒതുക്കവുമുള്ള സംഭവം കഥയാക്കി കൊണ്ട് പോകുമ്പോള്‍ വായനക്കാരനെ പിടിച്ചിരുത്തുന്ന ഒരു തോണ്ടല്‍ വേണം. ഇവിടെ അത് ഉണ്ണി ആരാണ് എന്നതാണ്. അതാണ്‌ ഈ കഥയുടെ ചോദ്യം! ആ ചോദ്യത്തിനെ ഇത്തിരികൂടി വികസിപ്പിചിരുന്നുവെങ്കില്‍ ഇരട്ടി നന്നായേനെ. ഗ്രാമം, കഥാപാത്രങ്ങള്‍ ഒക്കെ നന്നായിട്ടുണ്ട്. തുടരൂ പ്രദീപ്‌. ആശംസകള്‍.

    ReplyDelete
  4. നര്‍മ്മത്തില്‍ ചാലിച്ച് നല്ലപോലെ എഴുതിയിട്ടുണ്ട്. വീണ്ടും എഴുതുക.... വളരുക..... എല്ലാവിധ ആശംസകളും.

    ReplyDelete
  5. ഇഷ്ട്ടായി... ഞാന്‍ ഇതൊന്നും മുന്‍പ് കണ്ടില്ലല്ലോ.. :(

    ഭാവുകങ്ങള്‍.. :)

    ReplyDelete
  6. Thanx Pinky. Ithu thoolika naamam aano...blog ezhuthunnundo...?

    ReplyDelete
  7. മിന്നലുണ്ണി ആള് പുലിയാരുന്നല്ലേ ...തങ്കമ്മ ചേച്ചിയുടെ കയ്യില്‍ പെട്ടത് ഭാഗ്യം !! എഴുത്ത് ഇഷ്ടായി :)

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)