Tuesday, July 17, 2012

പ്രണയം

പഴയ പോസ്റ്റ്‌ ചെറിയ ചില മാറ്റങ്ങളോടെ

വടക്കേന്ത്യന്‍ ജീവിതകാലത്തെനിക്ക് കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ആയിരുന്നു അജി. 

ഈവെനിംഗ് കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ഞാന്‍ സ്റ്റെനോഗ്രാഫി പഠിക്കാന്‍ ചേര്‍ന്നു .അവിടെ വെച്ചാണ് അജിയെ പരിചയപ്പെടുന്നതും കൂട്ടുകാര്‍ ആകുന്നതും. നഗരമദ്ധ്യത്തിലെ തിരക്കുകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാര്‍വാഡി ബില്‍ടിങ്ങിന്റെ രണ്ടാം നിലയില്‍ രണ്ടു വലിയ മുറികളും നീണ്ട വരാന്തയോടും കൂടിയതാരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. വീതിയുള്ള മേശക്കിരുവശത്തുമായി പതിനഞ്ചിരുപതു കുട്ടികള്‍ ഡിക്റ്റെഷന്‍ എടുക്കാന്‍ നിരന്നിരിക്കും. ആണ്‍കുട്ടികള്‍ മാത്രമുണ്ടാരുന്ന ക്ലാസില്‍ ആ ഇടക്കൊരു പെണ്‍കുട്ടി വന്നു. ആരെയും ശ്രദ്ധിക്കാതെ വന്നുപോകുന്നൊരു സാധു.

'ദി ടെലിഗ്രാഫ്' എന്ന ഇംഗ്ലീഷ് പത്രത്തിലെ എഡിറ്റൊരിയല്‍ പേജ്  ആണ് മിക്കപ്പോഴും ഡിക്റ്റെഷന് തരുന്നത്‌ . ബെങ്കാളി ചുവയുള്ള ഇംഗ്ലീഷില്‍ നല്ല ഒഴുക്കോടെ സാറിങ്ങനെ വായിച്ചു പോകും.വായനയുടെ ഒഴുക്കില്‍ ഒപ്പമെത്താന്‍ ഞാനുള്‍പ്പടെയുള്ളവര്‍ പെടാപാടുപെടുമ്പോള്‍ ...അജിയെ മാത്രം അതൊന്നും ബാധിച്ചില്ല.  വായനയും എഴുത്തും ഒരു കോണില്‍ തകൃതിയായി നടക്കുമ്പോ ക്ലാസിലെ ഏക പെണ്‍കുട്ടിയെ ഇമവെട്ടാതെ നോക്കിയിരിക്കുയാവും അവന്‍ . ശാസനകള്‍ ഫലം കാണാതെ വന്നപ്പോ സാറും നിരുപദ്രവകാരിയായ അവനെ അവന്റെ വഴിക്ക് വിട്ടു. ചുറ്റുപാടുകളെ മറന്നു  പെണ്‍കുട്ടിയെ വായിനോക്കുന്നതവനൊരു ശീലമായി. അവളുടെ ലാളിത്യമാരുന്നു അവനിഷ്ടം. ക്രീമും ചായവും പറ്റാത്ത.. എണ്ണമയമുള്ള മുഖം.. ഇരുനിറം. വര്‍ണാഭമല്ലാത്ത വേഷവിധാനം. ശാന്തമായ കണ്ണുകള്‍ . തന്നെ തന്നെ നോക്കിയിരിക്കുന്ന വായിനോക്കിയെ അവജ്ഞയോടെ തിരക്സരിക്കാന്‍ പോലും അവള്‍ കൂട്ടാക്കിയില്ല.

ബോഡിഗാര്‍ഡ് ആയി മുന്നിലും പിന്നിലും മാസങ്ങളോളം അവന്‍ നടന്നിട്ടും ഫലം സ്വാഹ. ലൈന്‍ സിംഗിള്‍ ഫേസ് തന്നെ. ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ കഴിയാതവനു ശ്വാസം മുട്ടി.  മാസങ്ങളായി വായിനോക്കിയിട്ടും പേര് പോലും അജ്ഞാതം. പുസ്തകതാളില്‍ കോറിയിട്ട പേരില്‍ നിന്നും ആളൊരു കൃസ്ത്യാനി ആണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു . അന്ന് വരെ അവന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്ന കതിര്‍ മണ്ഡപം അള്‍താരക്കു വഴിമാറി.മാമോദീസ മുങ്ങുന്നതും മനസ്സ് ചോദിക്കുന്നതും അവന്‍ മനോരാജ്യം കണ്ടു തുടങ്ങി .

പിറകേ നടന്നിട്ടും...ക്ളാസ്സില്‍ സ്ഥിരമായി വായിനോക്കിയിട്ടും അവളവന്റെ  പ്രണയം അറിയാതെ ...കാണാതെ നടന്നു. എങ്ങനെയും തന്റെ പ്രണയമറിയിച്ചേ പറ്റൂ എന്നവനു തോന്നി .ഉള്ളില്‍ കിടന്നു വിങ്ങുന്ന  പ്രണയം തുറന്നു പറഞ്ഞില്ലെങ്കില്‍ നെഞ്ച് പൊട്ടിചാകുമെന്നവന്‍ പലപ്പോഴും ഞങ്ങളോടു  വിലപിച്ചു. രാവും പകലും ഒരു വഴിക്കായി ഞങ്ങള്‍ തലപുകച്ചു. 

അങ്ങനെ ക്രിസ്മസ് ആയി. പ്രണയം അറിയിക്കാന്‍ പറ്റിയ സമയമിതാണെന്നു ഞങ്ങള്‍ അവനെ ഉപദേശിച്ചു. അടുത്തുള്ള പള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ അവള്‍ എന്തായാലും വരും. അവിടെ വെച്ചവളെ കാണണം...അവളെ കാണാനാണു അവന്‍ ചെന്നിരിക്കുന്നതെന്ന് അവളറിയണം... അവന്റെ പ്രണയം പറയാതറിയണം. ആ ആശയം എല്ലാവര്ക്കും സ്വീകാര്യമാരുന്നു. അവന്റെ ചിലവില്‍ പള്ളിയില്‍ ഒരു വായിനോട്ട ഇവെന്റ്റ് വീണു കിട്ടിയതിന്റെ സന്തോഷത്തിലാരുന്നു ഞങ്ങള്‍ .

അങ്ങനെ പ്ളാന്‍ പ്രകാരം ക്രിസ്മസ് തലേന്ന് പാതിരാകുര്‍ബാന കൂടാന്‍ നേരത്തെ തന്നെ ഞങ്ങള്‍ പള്ളിയില്‍ പാളിയനായി. അജിയെ അവന്റെ വഴിക്ക് വിട്ടു ഞങ്ങള്‍ ഞങ്ങളുടെ വായിനോട്ട മേഖലയില്‍ കര്‍മ്മനിരതരായി. കുര്‍ബാന തുടങ്ങാരായിട്ടും അവളെ മാത്രം കണ്ടില്ല. പള്ളിമുറ്റത്തും റോഡിലുമായി അവന്‍ അവളെ തപ്പി പാഞ്ഞു നടന്നു. കുര്‍ബാന നടക്കുമ്പോഴും  അവന്റെ ആശയറ്റ കണ്ണുകള്‍ അവളെ തിരഞ്ഞു കൊണ്ടേയിരുന്നു. കുര്‍ബാന കഴിഞ്ഞവര്‍ ക്രിസ്മസ് ആഘോഷത്തിന്റെ സന്തോഷങ്ങള്‍ പങ്കുവെച്ചും, ആശംസകള്‍ അര്‍പ്പിച്ചും പടിയിറങ്ങി. ഉള്ളില്‍ തിക്കുമുട്ടുന്ന പ്രണയത്തെ നിരാശയില്‍ പൊതിഞ്ഞുള്ളിലേക്ക്  തന്നെ തള്ളി; സജലമായ കണ്ണുകളെ തുളുമ്പാന്‍ വിടാതവന്‍ ഞങ്ങളോടൊപ്പം നടന്നിറങ്ങി. ആരുമവനോടൊന്നും  ചോദിച്ചില്ല.

മാസങ്ങള്‍ വര്‍ഷങ്ങള്‍ക്കു വഴിമാറി. കാലവും ജീവിതവും അവനെ എങ്ങോട്ടൊക്കെയോ കൊണ്ടു പോയി. ഉള്ളിന്റെ ഉള്ളിലെ ഇരുളടഞ്ഞ അറകളിലോന്നില്‍ വെളിച്ചം കാണാതൊരു രത്നമായി അവനവന്റെ പ്രണയത്തെ സൂക്ഷിച്ചു വെച്ചു. ലോകം വിരല്‍തുമ്പിലാക്കിയ പുതുതലമുറക്കൊപ്പം ഇന്റര്‍നെറ്റ്‌ന്റെ അനന്തവിഹായസ്സിലേക്ക് അവനും പലപ്പോഴും പറന്നിറങ്ങി. സൗഹൃദങ്ങള്‍ തേടി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എത്തി. കൂട്ടുകൂടിയും കൂട്ടം തെറ്റിയും വിഹരിക്കുന്ന നാളുകളിലൊന്നില്‍ ഫേസ് ബുക്കിനെ തന്റെ പഴയ ഇരുനിറക്കാരിയെ  തിരയാന്‍ വിട്ടിട്ടു പ്രതീക്ഷയേതുമില്ലാതെ അവന്‍ കാത്തിരുന്നു.

അവനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ചക്രം പലകുറി കറങ്ങി...നിന്നു. ഒരേ പേരുകാര്‍ വേഷപകര്ച്ചയോടെ നിരനിരയായി സ്ക്രീനില്‍ നിലകൊണ്ടു. എണ്ണമയമുള്ള ഇരുനിറക്കാരിക്കായി അവന്റെ കണ്ണുകള്‍ തിരക്ക് കൂട്ടി. തിരിച്ചറിയല്‍ പരേഡ്  നീണ്ടു നീണ്ടു താഴേക്ക്‌ പോയി. നിറംമങ്ങിയ  പ്രതീക്ഷയോടെ കണ്ണുകള്‍ താഴെക്കിഴയുമ്പോള്‍ പെട്ടെന്ന് എവിടെയോ തടഞ്ഞു. വലംകൈ മൗസിന്റെ ഇടം പള്ളയില്‍ രണ്ടു തവണ ഞെരിഞ്ഞമര്‍ന്നു.

തുറന്നു വന്ന ചിത്രത്തിലെക്കവന്‍ ആകാംഷയോടെ അതിലേറെ അവിശ്വസനീയതയോടെ തുറിച്ചു നോക്കി. അത് തന്റെ പഴയ ഇരുനിറക്കാരി തന്നെ ആണെന്നവന്‍ ഉറപ്പു വരുത്തി. എണ്ണമയം വറ്റാത്ത മുഖത്തെ ശാന്തമായ കണ്ണുകള്‍ക്ക്‌ പഴയതിലുമേറെ തിളക്കം.അവനവളെ പഴയത് പോലെ ഇമവെട്ടാതെ നോക്കിയിരുന്നു. ഓര്‍മ്മകള്‍ അവനെ എങ്ങോട്ടൊക്കെയോ കൂട്ടികൊണ്ടുപോയി. പെട്ടെന്ന് കണ്ണുകള്‍ അവളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന വെള്ളകോട്ടുകാരനിലേക്ക്‌  നീണ്ടു. അവന്‍ അയാളെ  അസൂയയോടെ നോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞില്ല. നിര്‍വികാരത മാത്രമാരുന്നു അതില്‍ . ഒരിക്കല്‍ പോലും തുറന്നു പറയാന്‍ കഴിയാതെ പോയ തന്റെ പ്രണയത്തെ എന്നന്നേക്കുമായി അന്നവന്‍ ഉള്ളില്‍ കുഴിച്ചു മൂടി .


കത്തോലിക്കപള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ കാത്തുനിന്നവന്റെ പ്രണയം പെന്തകോസ്തുകാരിയായ അവള്‍ ഒരിക്കലുമറിഞ്ഞില്ല.  

6 comments:

  1. തുറന്നു പറയാന്‍ പറ്റാത്ത പ്രണയം മനസ്സില്‍ വിങ്ങല്‍ മാത്രമേ പ്രദാനം ചെയ്യുകയുള്ളൂ....അത് അന്നും ഇന്നും എന്നും..ഇഷ്ടപ്പെട്ടു എഴുത്ത്..

    ReplyDelete
  2. കത്തോലിക്കപള്ളിയില്‍ പാതിരാകുര്‍ബാന കൂടാന്‍ കാത്തുനിന്നവന്റെ പ്രണയം പെന്തകോസ്തുകാരിയായ അവള്‍ ഒരിക്കലുമറിഞ്ഞില്ല.

    ഹ ഹ ഹ !!!

    ReplyDelete
  3. എപ്പോഴോ തട്ടി തകര്‍ന്നുവീഴുന്നു നാം
    നഷ്ട്ടങ്ങലറിയാതെ നഷ്ട്ടപ്പെടുന്നു നാം

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)