Sunday, April 15, 2012

ഒരു ഫൈവ് സ്റ്റാര്‍ ഗള്‍ഫ്‌ യാത്ര

 
തൊഴില്‍രഹിതനായി നാട്ടില്‍ അലയുന്ന ഏതൊരു യുവാവിന്റെയും സ്വപ്നമാണ് ഗള്‍ഫിലൊരു ജോലി.അന്തര്‍സംസ്ഥാന തൊഴിലാളിയായി ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ തെണ്ടിതിരിയുന്ന കാലത്താണ് കുവൈറ്റിലുള്ള കസിന്‍ ഒരു വിസാ തരപ്പെടുത്തിയത്.

കന്നിയാത്രക്കായി തയാറെടുക്കുമ്പോ പരിസരവാസികളായ റിട്ടയേഡ് ഗള്‍ഫന്മാര്‍ വീട്ടില്‍ തടിച്ചുകൂടി ബഡായികളും ഗള്‍ഫ്‌ കഥകളും കൊണ്ട്  രംഗം കൊഴുപ്പിച്ചു. വിസിറ്റ് വിസാ നോക്കി പലരും വായിതോന്നിയ പല വിവരദോഷങ്ങളും തോന്ന്യാസങ്ങളും വിളമ്പി.ആടിനെ തീറ്റു വിസാ ആണെന്ന പൂക്ക്രി മമ്മദിന്റെ ഡയലോഗിന്  അമേരിക്കന്റെ കമ്പനിയിലാണ് പണി എന്ന ചുട്ട മറുപടി കൊടുത്തു ഒതുക്കി.

വീട്ടുകാരും എന്നെ അറബിനാട്ടിലേക്ക് കെട്ടുകെട്ടിക്കുന്നതിന്റെ ആഘോഷ തിമിര്‍പ്പിലാരുന്നു.  തണ്ടിന്‍പുറത്തു പണ്ടെങ്ങോ വലിച്ചെറിഞ്ഞ വലിയ പെട്ടി അച്ഛന്‍ പൊടി തട്ടിയെടുത്തു. ആ വലിയ പെട്ടി തന്നു വിട്ടതിന്റെ ഉദ്ദേശം ഇന്നുമെനിക്ക്‌ അജ്ഞാതമാണ്. ഒരു പക്ഷേ തിരിച്ചു ചെല്ലുമ്പോ അറബിപൊന്‍നാണ്യം വാരി നിറച്ചോണ്ട് ചെല്ലുമെന്ന് കരുതി ആയിരുന്നിരിക്കാം.:) എന്നെ ഏതോ അജ്ഞാത ദീപിലേക്ക് യാത്ര അയക്കും പോലെ ഉമിക്കരി, തോട്ടുപുളി, നാക്കുവടിക്കാനുള്ള ഈര്‍ക്കില്‍ തുടങ്ങിയ ഒരു ഇടത്തരം മാര്‍ജിന്‍ ഫ്രീ കടക്കുള്ള സകലതും അതില്‍ കുത്തിനിറച്ചു. .

അങ്ങനെ രണ്ടായിരത്തി ആറ് ഫെബ്രുവരി പന്ത്രണ്ടിന് ഞങ്ങള്‍ ഇരുപതു തൊഴില്‍ തെണ്ടികള്‍ കന്നിയാത്രക്കായി  കൊച്ചി വിമാനതാവളത്തിലൊത്തുകൂടി.കഥകളില്‍ വായിച്ചറിഞ്ഞ, സിനിമയില്‍ കണ്ടു മറന്ന മണലാരണ്യത്തിലേക്കുള്ള യാത്ര. എയര്‍പോര്‍ട്ടിലെ ഔപചാരികതകള്‍ക്കായി നടന്നു നീങ്ങുമ്പോ പത്തേമാരി പോലുള്ള എന്റെ പെട്ടിയിലേക്ക് ആളുകള്‍ പാളി നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടു. അച്ഛനോട് വല്ലാത്ത ദേഷ്യം തോന്നി. കസിനു വേണ്ടി അച്ചാറും മറ്റു  അനുസാരികളും അടങ്ങിയ ചെറിയ ബാഗ് ഒരു കൈയ്യില്‍ . ജനത്തിന്റെ പരിഹാസ്യ ചിരിയില്‍ നിന്നും രക്ഷപെടാന്‍ പെട്ടി ഉന്തി തള്ളി പെട്ടെന്ന് തന്നെ ലഗ്ഗേജില്‍ കയറ്റി വിട്ടു.

എല്ലാരും കഴിയുന്നത്ര ഗെറ്റപ്പിലാണ് വന്നിരിക്കുന്നത്. കോലന്‍ അന്‍വറിന്റെ ശുഷ്കിച്ച അരയില്‍ നിന്നും ഊര്‍ന്നു പോയ പാന്റ് അവനൊരു വി ഐ പി ആണെന്ന് വിളിച്ചറിയിച്ചു. നാട്ടില്‍ പട്ടി ചന്തക്കു പോകുമ്പോലെ നടന്നിരുന്ന ഞാന്‍ പതിവിനു വിപരീതമായി ഷര്‍ട്ട്‌ പാന്റ്സിനുള്ളില്‍ തിരുകി എക്സികുട്ടീവ് സ്റ്റൈലില്‍ ആണ് .ആകെ കൂടി ഒരു തിക്ക്മുട്ട്. ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ എന്തൊക്കെയോ അസ്വസ്ഥത. ഭാരിച്ച ഷൂ  ഇട്ടു കാലില്‍ നീരുവെച്ചവനെ പോലെ ഞാന്‍ ഏന്തിയും വലിഞ്ഞും നടന്നു. കോമാളിവേഷം കെട്ടിയ ചമ്മലോടെ അടുത്തുള്ള സഹയാത്രികരെ മാറി മാറി നോക്കി.ബാഗ് ഒരുത്തനെ ഏല്‍പ്പിച്ചു ബാത്ത് റൂമിലെത്തി കണ്ണാടിയില്‍ നോക്കി.എന്തൊക്കെയോ എവിടൊക്കെയോ വീങ്ങിയും പൊങ്ങിയുമിരിക്കുന്നു.തുണി ഉരിഞ്ഞെറിയാനുള്ള ദേഷ്യം തോന്നി. നല്ലൊരു നാളേക്ക് വേണ്ടിയുള്ള വെച്ചുകെട്ടലുകളാണിതൊക്കെ എന്ന് ആത്മഗതം നടത്തി കണ്ണാടിയില്‍ നോക്കി സ്വയം ആശ്വസിച്ചു. സീറ്റില്‍ എത്തി വിമാനത്തിലേക്കുള്ള വിളിക്കായി ഉദ്വേഗത്തോടെ കാത്തിരുന്നു.

ഒമാന്‍ വഴിയുള്ള ഗള്‍ഫ്‌ എയര്‍ വിമാനത്തിലാരുന്നു യാത്ര. കന്നി യാത്രയുടെ പകപ്പോടെ വിമാനത്തിനുള്ളിലെ കുളിര്‍മ്മയില്‍ ഞങ്ങള്‍ ഓരോന്നും നോക്കി കണ്ടു.സുന്ദരികളായ എയര്‍ ഹോസ്റ്റസുമാര്‍ ചുണ്ടില്‍ ചായം തേച്ചു ഞങ്ങളെ മുട്ടിയുരുമി പലവുരു കടന്നു പോയി. ഞങ്ങള്‍ മൂന്നുപേര്‍ക്ക് അടുത്തടുത്ത്‌ സീറ്റ് കിട്ടി. ജാലകത്തിനരുകിലെ സീറ്റില്‍ ഞാന്‍ .നടുവില്‍ അബ്ബാസും അങ്ങേ അറ്റത്തായി സനലും. അറ്റത്തിരിക്കുന്ന സനലിനെ ഉരുമി സുന്ദരികള്‍ കടന്നു പോകുമ്പോഴൊക്കെ ഞാനും അബ്ബാസും അവനെ അസൂയയോടെ നോക്കി. വിമാനം പറന്നു പൊങ്ങി. അടുത്ത സീറ്റുകളിലെ യാത്രക്കാര്‍ ഹെഡ് ഫോണ്‍ വെച്ച് മുന്നിലെ ചെറിയ സ്ക്രീനില്‍ സിനിമകള്‍ കണ്ടു രസിച്ചു. ഞങ്ങളും മുന്നിലെ പൌച്ചില്‍ നിന്നും ഓരോ ഹെഡ് ഫോണ്‍ തപ്പിയെടുത്തു. തുടര്‍ച്ചയായ പരാക്ക്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങളുടെ ടി വിയും പൂത്തു.

ലഘു ഭക്ഷണവുമായി എയര്‍ ഹോസ്റ്റസുമാരും സ്റ്റിവാട്സും എത്തി. വെളുപ്പാന്‍ കാലത്ത് വാട്ടചായയും മോന്തി ഇറങ്ങിയ ഞങ്ങള്‍ ആര്‍ത്തിയോടെ ഊഴവും കാത്തിരുന്നു. അങ്ങനെ സുന്ദരി എത്തി, ഓര്‍ഡര്‍ എടുത്തു..." വെജ് ഓര്‍ നോണ്‍ വെജ് " ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കി...          " നോണ്‍ വെജ് " തീരുമാനം ഏകകണ്ഠം ആരുന്നു.നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്നു ട്രേ എത്തി. ആദ്യം തുറന്നു നോക്കിയ സനലിന്റെ കണ്ണുകള്‍ തള്ളുന്നത് ഞാന്‍ കണ്ടു. എന്റെ കൈകള്‍ ദ്രുതഗതിയില്‍ മുന്നിലുള്ള ട്രേയുടെ അലൂമിനിയം ഫോയില്‍ വലിച്ചു പൊളിച്ചു. കോഴിയുടെ ഏതോ ഒരു ഭാഗം കാര്യമായ ഭാവഭേദങ്ങളില്ലാതെ എന്നെ നോക്കി കൊഞ്ഞണം കുത്തി. അതിന്റെ ഒരു കോണില്‍ നിന്നോരല്‍പ്പം പിച്ചി ഞാന്‍ വായില്‍ വെച്ചു നോക്കി. ഉപ്പില്ല എരുവില്ല. ഈശ്വരാ...ഇന്നും പട്ടിണി...ഒരു ദീനരോദനം എന്റെ തൊണ്ടയില്‍ കുടുങ്ങി... ട്രേയുടെ കോണിലിരുന്ന ഒരു കേക്ക് കക്ഷണത്തില്‍ ഞാനെന്റെ വിശപ്പൊതുക്കി.

വിമാനം ഒമാനില്‍ ഇറങ്ങാന്‍ പോകുന്നു എന്ന് അനൌണ്സ് ചെയ്തു, താന്നു തുടങ്ങി.ജാലകത്തിന് വെളിയിലെ കാഴ്ചകള്‍ക്ക് തെളിമ ഏറി..നയനസുഖം നല്‍ക്കുന്ന വിസ്മയകാഴ്ചകള്‍ , ഗള്‍ഫ്‌ നാട്...അതിതാ ജലാകത്തിനപ്പുറം പരന്നു കിടക്കുന്നു...അടുത്തിരുന്ന അബ്ബാസും ഞാനും അതാസ്വദിച്ചു കാണുമ്പോ പെട്ടെന്നൊരു ആക്രോശം. "ഞാനും കാശ് കൊടുത്താ കേറിയത്‌. ആഹാരമോ സ്വാഹ...ഇതെങ്കിലും മുതലാക്കട്ടെ....ഇങ്ങോട്ട് മാറെടാ... കണ്ടത് മതി. ഇനി ഞാന്‍ കാണട്ടെ." തുള്ളി ഉറഞ്ഞു നിക്കുന്ന സനലിനെ അകത്തേക്ക് കയറ്റി വിട്ടിട്ടു എയര്‍ ഹോസ്ടസ്സിന്റെ ഭംഗി ആസ്വദിച്ചു ഞാന്‍ സൈഡില്‍ ഇരുന്നു.

ഒമാനിലെത്തി, മണിക്കൂറുകള്‍ കഴിഞ്ഞു. കാത്തിരിപ്പിന്റെ ദൈര്‍ഘ്യം ഏറി വന്നു.വിമാനത്തിന്റെ സാങ്കേതിക തകരാറാണ് കാരണം. ഇരുന്നു മുഷിഞ്ഞ ഞങ്ങള്‍ കുറച്ചു പേര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ നീളവും വീതിയും പലവുരു അളന്നു. ചിലര്‍ മദ്യ കുപ്പികള്‍ തൊട്ടും തലോടിയും വെള്ളമിറക്കി. വലിയന്മാരായ കൂട്ടുകാര്‍ ഒന്ന് വലിക്കാന്‍ മുട്ടിയിട്ടു തെക്ക് വടക്ക് പാഞ്ഞു. അന്യനാട്ടില്‍ ആരോട് സിഗററ്റ് വാങ്ങും.ഗ്ലാസിട്ട സ്മോക്കിംഗ് റൂമിനുള്ളിലിരുന്നു അറബികള്‍ മുന്തിയ ഇനം സിഗററ്റുകള്‍ വലിച്ചു തള്ളുന്നു. വലിയന്മാര്‍ ഇറച്ചികടക്ക്  മുന്നിലെ പട്ടിയെ പോലെ അറബിയുടെ വായിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. കൊതി കിട്ടി, നെറുകയില്‍ പുക കേറിയ ഒരു അറബി ഒരു പാക്കറ്റ് സിഗററ്റ് പുറത്തു വായിനോക്കി നിന്ന വലിയന്മാര്‍ക്ക് കൊടുത്തു. അഭയാര്‍ഥി ക്യാമ്പിലെ ആര്‍ത്തിയോടെ ആ കവര്‍ വലിയന്മാര്‍ കാലിയാക്കി.

കഴിച്ച കേക്ക് ദഹിച്ചു മാറിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു.മൂളലുകളും അവശബ്ദങ്ങളും പുറപ്പെടുവിച്ചു വയര്‍ അപകടമണി മുഴക്കി. വെടി കൊണ്ട പന്നികളെപോലെ ഞങ്ങള്‍ കോറിഡോറിലൂടെ എങ്ങോട്ടൊക്കെയോ അലഞ്ഞു. സ്ഥലമറിയില്ല, ആരോട് പറയണമെന്നറിയില്ല. അവസാനം ഒരു സഹൃദയന്റെ സഹായത്തോടെ എയര്‍ലൈന്‍സ്‌കാരുടെ ഓഫീസ് കണ്ടു പിടിച്ചു; വാഗ്വാദങ്ങള്‍ക്കൊടുവില്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടു. കാത്തിരിപ്പിനൊടുവില്‍ ഏതോ വിമാനത്തില്‍ അബുദാബിയിലേക്ക് കൊണ്ട് പോയി. എയര്‍പോര്‍ട്ടിലെ  പ്രൌഡഗംഭീരമായ പിയാനോ ബാറിലും പരിസരപ്രദേശങ്ങളിലും അങ്ങാടിയിലെ ആടുകളെ പോലെ ഞങ്ങള്‍ മേഞ്ഞു നടന്നു.

ക്ഷീണിതരായ പലരും പെട്ടിയിലും തൂണിലും ചാരിയിരുന്നു മയങ്ങി.രാവിന്റെ ഏതോ യാമത്തില്‍ നേരെ ബഹറിനിലേക്ക്. വിമാനതാവളത്തിന്റെ നീണ്ട കോറിഡോറിലൂടെ തലങ്ങും വിലങ്ങും  നടന്ന നടപ്പ് നേരെ നടന്നിരുന്നെങ്കില്‍ ആ രാത്രി തന്നെ കുവൈറ്റില്‍ എത്തിയേനെ .രാവിലെ ആറ് മണിയോടെ ഒരു തരുണീമണി എല്ലാരേയും ബോര്‍ഡിംഗ്നായി വിളിച്ചു. പാസ്സ്പോര്‍ട്ടും ബാഗുമെടുത്ത്‌  ഘനംതൂങ്ങിയ കണ്ണുകള്‍ ബലമായി തുറന്നു പിടിച്ചു  ലൈന്‍ലേക്ക് നടക്കുമ്പോ രണ്ട് അറബികള്‍ അവിടേക്ക് വന്നു. ഞങ്ങളുടെ കൂട്ടത്തിലെ ആദ്യത്തെ ആളിന്റെ പാസ്പോര്‍ട്ട്‌ വാങ്ങി മറിച്ചു നോക്കി. എന്തൊക്കെയോ അവ്യക്തമായി പറഞ്ഞിട്ട് കൂട്ടികൊണ്ട് പോയി. അല്‍പ്പ സമയത്തിനുള്ളില്‍ വീണ്ടും വന്നു. അടുത്ത ആളെയും കൂട്ടി കൊണ്ട് പോയി. പോയവര്‍ ആരും തിരിച്ചു വരാതെ ആയപ്പോ ഞങ്ങള്‍ക്കു വെപ്രാളമായി. പിന്നെ ഒന്നും ആലോചിച്ചില്ല, മുന്നും പിന്നും നോക്കാതെ മര്യാദയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സിനിമാ തിയേറ്ററില്‍ സ്ഥിരമായി പയറ്റിയിട്ടുള്ള കസര്‍ത്ത് പുറത്തെടുത്തു ലൈനില്‍ പല ഇടങ്ങളിലായി ഇടിച്ചു കയറി. വിമാനത്തിലെത്തിയപ്പോ പിടിച്ചോണ്ട് പോയ മൂന്നുപേര്‍ മിസ്സിംഗ്‌ .വിമാനം പറന്നു പൊങ്ങി.

പാസ്പോര്‍ട്ടും ബാഗും കെട്ടിപിടിച്ചിരിക്കുമ്പോ നല്ലപോലെ ഒന്ന് നെടുവീര്‍പ്പിട്ടു. "ഈശ്വരാ ഭാഗ്യമുണ്ട്...അവന്മാര് പിടിച്ചോണ്ട് പോയിരുന്നെങ്കില്‍ എന്ത് ചെയ്തേനെ..." അറബികള്‍ കൂട്ടി കൊണ്ടുപോയവര്‍ക്കെന്തു പറ്റിയെന്ന ചിന്ത വേറെയും. അങ്ങനെ അവസാനം കുവൈറ്റിലെത്തി. കമ്പനിക്കാരോട് മൂന്നുപേരെ മിസ്സ്‌ ആയ വിവരം ധരിപ്പിച്ചു. കൂട്ടുകാര്‍ക്ക് പറ്റിയ ദുര്യോഗത്തില്‍ പരിതപിചെല്ലാരും പിരിഞ്ഞു.

അടുത്ത ദിവസം ഞങ്ങള്‍ ക്യാമ്പിനു മുന്നില്‍ നില്‍ക്കുമ്പോ ഒരു വാഹനം വന്നു നിന്നു. സ്വാഭാവികമായും എല്ലാരുടെയും നോട്ടം അതിലേക്കു നീണ്ടു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയവരെ ഞങ്ങള്‍ അത്ഭുതത്തോടെ നോക്കി. നിറചിരിയോടെ ദേ ഇറങ്ങി വരുന്നു അറബികള്‍ പിടിച്ചോണ്ട് പോയ മൂന്നെണ്ണം .അമ്പരപ്പോ ക്ഷീണമോ ഒന്നുമല്ല ആ മുഖങ്ങളില്‍ നിറഞ്ഞ ചിരി മാത്രം.

ഉദ്വേഗഭരിതരായി ഞങ്ങള്‍ അവര്‍ക്ക് ചുറ്റും കൂടി..." എന്താ സംഭവിച്ചേ...എന്തിനാ നിങ്ങളെ അവര്‍ വിളിച്ചോണ്ട് പോയത് ..." ചോദ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആരുന്നു. ...വന്നിറങ്ങിയവരില്‍ രസികനായ വിജിത്ത് അല്‍പ്പം ഗമയോടെ പറഞ്ഞു തുടങ്ങി..."ആ ഫ്ലൈറ്റില്‍ മൂന്നു അറബികള്‍ക്ക് അത്യാവശ്യമായി കുവൈറ്റിലേക്ക് പോകണമാരുന്നു...അപ്പൊ ഞങ്ങളുടെ ബോര്‍ഡിംഗ് പാസ്‌ വാങ്ങി അവരെ കയറ്റി വിട്ടു...പിന്നെ...അവിടുത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ട് പോയി മുറി തന്നു....ഫൈവ് സ്റ്റാര്‍ ഭക്ഷണം.. രാത്രി കുപ്പി...ഹോ...ഒന്നും പറയണ്ടാ...ശരിക്കും അടിച്ചു പൊളിച്ചു......ഹാ...അതിനൊക്കെ ഒരു യോഗം വേണം......." പറഞ്ഞു നിര്‍ത്തിയിട്ടു അവന്‍  അവഞ്ജയോടെ ഞങ്ങളെ നോക്കി.

കണ്ണില്‍ കണ്ണില്‍ നോക്കി ഞങ്ങള്‍ നെടുവീര്‍പ്പിട്ടു. അറബികളെ  പേടിച്ചു ലൈനില്‍ ഇടിച്ചു കേറാന്‍ തോന്നിയ  നശിച്ച മുഹൂര്തത്തെ ശപിച്ചു കൊണ്ട് ഇച്ഛാഭംഗത്തോടെ തലയും താഴ്ത്തി ഞങ്ങള്‍ നടന്നു നീങ്ങി.   

5 comments:

  1. കൊള്ളം. ആദ്യത്തെ വിദേശ യത്ര കുറച്ചുകൂടി നര്‍മ്മത്തില്‍ അവതരിപ്പികാമായിരുന്നു.പിന്നീടുള്ള അനുഭവങ്ങള്‍ അടുത്ത് തന്നെ പ്രതീഷിക്കുന്നു

    ReplyDelete
    Replies
    1. നന്നായി എഴുതാന്‍ ഇനി ശ്രമിക്കാം അനില്‍

      Delete
  2. വളരെ ലളിതം . ഇത് പോലുള്ള ലളിതമായ നര്‍മ മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കുന്നു .

    ReplyDelete
  3. kiduu masheee kiduu...njaanumm ezuthaann pokuvaa ...

    ReplyDelete
  4. aa pettti eppo undo maashe... eshttaayi ... :)

    ReplyDelete

വെറുതെ വായിചിട്ടങ്ങു പോകാതെ....എന്തെങ്കിലുമൊന്നു എഴുത് :)