Showing posts with label Story. Show all posts
Showing posts with label Story. Show all posts

Wednesday, January 18, 2012

ജനകീയ അവാര്‍ഡ്


എന്പതുകളിലെ എന്റെ നാട്. നാടിന്റെ സിരാകേന്ദ്രമായിരുന്നു മലയില്‍ മുക്ക്. സാമാന്യം തിരക്കുള്ള നാലും കൂടിയ മുക്ക്.ദശകങ്ങള്‍ പഴക്കമുള്ള  ചുമട് താങ്ങി,  അച്യുതന്‍ മുതലാളിയുടെ മാട കട, നാട്ടിലെ ആണുങ്ങളുടെ മുഖച്ഛായ മാറ്റുന്ന ബാര്‍ബര്‍ ജയദേവന്റെ ഒറ്റമുറി കട. ലോക പരദൂഷണം മൊത്തമായും ചില്ലറയായും ചിലവാകുന്ന കൃഷ്ണപിള്ളയുടെ ഓലകെട്ടിയ ചായകട. ഇതാരുന്നു മുക്കിന്റെ ഒരു ഏകദേശ രൂപം.കൈവണ്ടികളും കാളവണ്ടികളും തെരുവിനിരുവശത്തും എപ്പോഴും നിരന്നു കിടക്കും. 

എന്റെ സ്കൂള്‍ യാത്രകള്‍ ഈ മുക്കിലൂടെയാണ്. കാലത്ത് പോവുമ്പോ പിള്ളേച്ചന്റെ കടക്കു മുന്‍പില്‍  നല്ല തിരക്കുണ്ടാവും. തേങ്ങ കച്ചോടം നടത്തുന്ന പപ്പനാവന്‍ കൊച്ചാട്ടന്‍ പത്രം അത്യുച്ചത്തില്‍ വായിക്കുന്നത് പതിവാണ്. പള്ളിക്കുടം കണ്ടിട്ടില്ലാത്ത വിരുതന്മാര്‍ അയാള്‍ക്ക്‌ ചുറ്റുമിരുന്നു വാട്ടം പിടിക്കും. ഇടയ്ക്കു ബഹുമാനത്തോടെ, ആരാധനയോടെ, കൊചാട്ടനെ നോക്കും.ഓരോ വാര്‍ത്തകള്‍ വായിച്ചു കഴിഞ്ഞും അതിന്റെ അവലോകനമുണ്ട്, ചര്‍ച്ചകളുണ്ട്... രാഷ്ട്രീയ ചേരി തിരിവുകളുണ്ട്.തര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമോടുവില്‍ പിള്ളേച്ചന്റെ ശകാരം കേട്ടോരോരുത്തരായി സ്ഥലം കാലിയാക്കും.

മുക്കിലെ അന്നത്തെ സൂപ്പര്‍ മാര്‍ക്കറ്റ്‌ ആണ് അച്യുതന്‍ മുതലാളിയുടെ മാടകട..ചുറ്റും കരിയോയില്‍ അടിച്ചു ഓടിട്ട മാടത്തിന് മുന്നില്‍  മുതലാളി സ്വല്‍പ്പം അഹന്തയോടിങ്ങനെ ഇരിക്കും.കപ്പലണ്ടി മിട്ടായി മുതല്‍ ഏറു പടക്കം വരെ ആ ചെറിയ സംവിധാനത്തില്‍ ലഭ്യമാണ്. ഇന്ന് രൊക്കം നാളെ  കടം എന്ന ബോര്‍ഡ് എപ്പോഴും അതിനു മുന്നില്‍ കാണും. ക്ഷിപ്രകോപിയായ അയാളെ കുട്ടികള്‍ക്കൊക്കെ ഭയമാരുന്നു. 

അങ്ങനെ ഒരു ദിവസം പിള്ളേച്ചന്റെ ചായ കടയില്‍ ഒരാള്‍ എത്തി. ആകര്‍ഷണീയമാം  വിധം വേഷവിധാനം ചെയ്ത ഒരു ചെറുപ്പക്കാരന്‍ . ഇതിനു മുന്‍പെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ എന്ന് കടയിലുള്ളവരൊക്കെ ചിന്തിച്ചു." അല്ലാ നിങ്ങള്‍ ഈ നാട്ടുകാരനല്ലേ..ഇതിനു മുന്‍പെങ്ങും കണ്ടിട്ടില്ലല്ലോ..." പിള്ളേച്ചന്‍ ചോദിച്ചു....അതിനുത്തരവും കാത്തു മറ്റുള്ളവര്‍ വരുത്തനെ നോക്കി. " ഞാന്‍ കുറച്ചു ദൂരേന്നാ..അങ്ങ് മദ്രാസീന്നു. ഇവിടെ ബന്ധുവീട്ടില്‍ വന്നതാണ്." അയാള്‍ നിന്നു കൊണ്ട് തന്നെ പറഞ്ഞു. " അല്ലാ മദിരാശിയില്‍ എന്നതാ പണി " കേശു മൂപ്പരുടെ വക ചോദ്യം. " സിനിമയില്‍ അഭിനയിക്കുവാ....." പറഞ്ഞിട്ടയാള്‍  കൂടി നിന്നവരെ നോക്കി. പിള്ളേച്ചന്റെ മുഖത്ത് അവിശ്വസനീയത....കൂടി നിന്നവര്‍ തമ്മില്‍ തമ്മില്‍ നോക്കി..."ആളു സുന്ദരന്‍ തന്നെ....അങ്ങനെ സിനിമയില്‍ കയറി പറ്റിയതാവാം...." അവര്‍ തമ്മില്‍ തമ്മില്‍ ഓരോന്ന് പിറുപിറുത്തു.  പിള്ളേച്ചനു എന്ത് ചെയ്യണമെന്നറിയാത്ത സന്തോഷം....ഒരു സിനിമാ നടന്‍...അതും തന്റെ ഈ ഓലകെട്ടിയ ചായകടയില്‍ .... "അല്ലാ  ഇവിടെ ആരാണ് ബന്ധുക്കളായി ഉണ്ടെന്നു പറഞ്ഞത്...." പിള്ളേച്ചന്‍ ആകാംഷയോടെ നടനെ നോക്കി. " പുത്തന്‍പുരക്കലെ ആണ് ഞാന്‍ ..." പിള്ളേച്ചന്റെ മുഖം വിടര്‍ന്നു...പുത്തന്‍പുരക്കല്‍ പേര് കേട്ട നായര്‍ തറവാടാണ്....പിള്ളേച്ചനിലെ  ജാതിചിന്ത ഉണര്‍ന്നു...തോളില്‍ കിടന്ന തോര്‍ത്ത്‌ കൊണ്ട് മുഷിഞ്ഞ ബെഞ്ച്‌ തുടച്ചു." ഇരിക്കൂ...." പിള്ളേച്ചന്‍ ഭവ്യതയോടെ അയാളെ ക്ഷണിച്ചു. തന്റെ പളുപളൂത്ത കുപ്പായത്തില്‍ ചുളിവുകള്‍ വീഴാതെ അര്‍ത്ഥ നിതംബത്തില്‍ നടന്‍ ആസനസ്ഥനായി. 

പിള്ളേച്ചന്റെ കടയിലെത്തിയ സിനിമാ നടനെ കുറിച്ചറിഞ്ഞു അയല്‍വാസികളും ചുരുക്കം നാട്ടുകാരും കടയില്‍ തടിച്ചു കൂടി. സ്കൂളില്‍ പോകാന്‍ അത് വഴി വന്ന ഞങ്ങള്‍ കാര്യമെന്തെന്നറിയാതെ പിള്ളേച്ചന്റെ കടക്കു മുന്നിലെ ആള്‍ക്കൂട്ടം കണ്ടു ഭയന്നു. എന്തെങ്കിലും അത്യാഹിതം ആര്‍ക്കെങ്കിലും സംഭവിച്ചുവോ...!! ആള്കൂട്ടതിനിടയിലേക്ക്  പാഞ്ഞു ചെന്നു ഇടയിലൂടെ നുളച്ചു അകത്തു കടന്നു.സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എല്ലാര്‍ക്കും നടുവിലായി നില്‍ക്കുന്നു. കൈയ്യിലൊരു ചെറിയ സ്യൂട്ട്കേസ്. ആളുകള്‍ അയാളെ ആരാധനയോടെ നോക്കുന്നു ...എന്തൊക്കെയോ ചോദിക്കുന്നു. അയാളെ ഇതിനു മുന്പെവിടോക്കെയോ വെച്ചു കണ്ടിട്ടുണ്ടോന്നു എനിക്ക് വെറുതെ തോന്നി. .

"ഇപ്പൊ ഷൂട്ടിംഗ് കഴിഞ്ഞു വരികയാണോ..."വര്‍ക്കി മാപ്പിള ആകാംഷയോടെ ചോദിച്ചു.ഷൂട്ടിംഗ് എന്ന് കേട്ടപ്പോ ഞാന്‍ അയാളെ ഒന്നു തുറിച്ചു നോക്കി...ഇയാള്‍ സിനിമയില്‍ അഭിനയിച്ചോ... ആള് കാണാന്‍ സ്റ്റൈല്‍ ആണ്.....അതുവരെ ഞാന്‍ നോക്കിക്കണ്ട എന്റെ വീക്ഷണകോണില്‍ നിന്നും മാറി...അല്‍പ്പം ആരാധനയോടെ കുറച്ചു കൂടി അടുത്ത് നിന്നു. നല്ല പൂവന്‍പഴത്തിന്റെ നിറം. അലക്കി തേച്ച ഭംഗിയുള്ള കുപ്പായം...എല്ലാം കൂടി ഒരു സിനിമാ നടന്‍ ലുക്ക് തന്നെ. പെണ്‍കുട്ടികള്‍ തിരക്കിനിടയിലൂടെ അയാളെ എത്തി നോക്കി. അവരെ എല്ലാരേയും താന്‍ കാണുന്നുണ്ടെന്ന് വരുത്തും വിധം കൈവീശി കാണിച്ചയാള്‍ കുസൃതിയോടെ  ചിരിച്ചു. സ്ഥലത്ത് ഒരുവിധം പ്രശസ്തയായ  തങ്കമ്മയെ അയാള്‍ ശരിക്കൊന്നു നോക്കി കണ്ടു.ചുണ്ടുകടിച്ചവര്‍ കുണുങ്ങി ചിരിച്ചു.

"ഏതാ ഉണ്ണി ഇപ്പൊ അഭിനയിക്കുന്ന പടം...." ആള്‍ക്കൂട്ടത്തില്‍ നിന്നുമാരോ വിളിച്ചു ചോദിച്ചു. അപ്പൊ ഉണ്ണി എന്നാണു പേര്.  " മിന്നല്‍ എന്ന ചിത്രത്തിലാണിപ്പോ   അഭിനയിക്കുന്നത്. " അയാള്‍ ഭവ്യതയോടെ  പറഞ്ഞു. സൂപ്പര്‍ താരങ്ങളൊക്കെ ഉണ്ടത്രേ. ശ്രദ്ധിക്കപ്പെടുന്നൊരു വേഷമാണത്രേ ഉണ്ണിക്കു. ആ നിമിഷം മുതല്‍ അയാളെന്റെയും നാട്ടുകാരുടെയും മനസ്സില്‍ താരമായി.സ്ത്രീകള്‍ക്കിടയില്‍  സംസാരവിഷയമായി. തങ്കമ്മയുടെ കണ്ണുകള്‍ അയാളില്‍ തന്നെ തറച്ചു നിന്നു.അയാളുമത് കാണുന്നുണ്ടാരുന്നു.

പിന്നീടെപ്പോ  മുക്കിലെത്തിയാലും ജനം  അയാളെ വളഞ്ഞു, കൗതുകത്തോടെ സിനിമാ വിശേഷങ്ങള്‍ തിരക്കി. ലാലിനെ കുറിച്ച്, മമ്മൂട്ടിയെ കുറിച്ച്...അവരുടെ നിറത്തെ കുറിച്ച്, വണ്ടിയെ കുറിച്ച്.....അങ്ങനെ നീളുന്നു അവരുടെ ചോദ്യങ്ങള്‍. എല്ലാതിനുമുത്തരവുമായി ഉണ്ണി അവരെ സന്തോഷിപ്പിച്ചു.

വളരെ വിരളമായി മാത്രം വന്നുപോകുന്ന ആളാരുന്നു അയാള്‍ . ഷൂട്ടിംഗ് ഇല്ലെങ്കില്‍ മാത്രമേ അയാളെ ആ നാട്ടില്‍ കണ്ടിരുന്നുള്ളൂ. അതും മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം. വല്ലപ്പോഴുമുള്ള ആ  വരവിനായി നാടും നാട്ടാരും കാത്തിരിക്കും. നടിമാരുടെ ദുര്നടപ്പ് കഥകള്‍  കേള്‍ക്കാന്‍ വഴികണ്ണുമായി  ചെറുപ്പക്കാരായ കുറേ ഞരമ്പ്‌ രോഗികള്‍ കാത്തിരുന്നു.  ആരെയും നിരാശരാക്കാതെ പല നടിമാരേ കുറിച്ചും ഉണ്ണി കഥകള്‍ പറഞ്ഞു. അല്ലെങ്കില്‍ മെനഞ്ഞു. രോമാഞ്ചകഞ്ചുകിതരായി  നാട്ടുകാര്‍ അത്  കേട്ടിരുന്നു. " ഹോ ഇവളൊക്കെ സിനിമേല്‍ സത്യവാന്‍ സാവിത്രിയാ.., സ്വന്തം ജീവിതമിങ്ങനെയും" കേശു മൂപ്പരുടെ ആത്മഗതം. 

മിന്നലിന്റെ ഷൂട്ടിംഗ് തീരാന്‍ ഉണ്ണിയേക്കാളേറെ  ആകാംഷ നാട്ടുകാര്‍ക്കാരുന്നു. രണ്ടു മാസത്തോളമായി അതിന്റെ ഷൂട്ടിംഗ്നായി ഉണ്ണി മദിരാസിയിലാണ്. കാത്തിരിപ്പിനൊടുവില്‍ പടമിറങ്ങി. നാട്ടുകാര്‍ പടമോടുന്ന തിയേറ്ററുകള്‍ തേടിപ്പിടിച്ചു പോയി പടം  കണ്ടു. കണ്ടവര്‍ കണ്ടവര്‍ ഉണ്ണിയെവിടെ എന്ന ചോദ്യം തമ്മില്‍ തമ്മില്‍ ചോദിച്ചു. പലരും രണ്ടാമതും പോയി കണ്ടു. ഇല്ല, അങ്ങനെ ഒരാളെ എങ്ങും കാണാനില്ല. നിരാശയും ദേഷ്യവും അവരില്‍ നീറി പുകഞ്ഞു.  എന്താവും സംഭവിച്ചിരിക്കുക. കാര്യങ്ങളുടെ നിജസ്ഥിതി  ഉണ്ണിയില്‍ നിന്നുമറിയാന്‍  അവര്‍  കാത്തിരുന്നു. കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോയി.ഉണ്ണി വന്നില്ല. എന്തൊക്കെയോ പന്തികേടുണ്ടെന്ന് തോന്നിയ  പിള്ളേച്ചന്‍ പുതന്പുരയിലേക്ക് വെച്ചു പിടിച്ചു. കഥകള്‍ കേട്ട പുത്തന്പുരക്കാര്‍ അന്തം വിട്ടു. തങ്ങള്‍ക്കങ്ങനെ ഒരു ചേഴക്കാരന്‍ ഇല്ലെന്നവര്‍ ഉറപ്പിച്ചു പറഞ്ഞു !!. ഉണ്ണിയെ കുറിച്ചുള്ള സംശയങ്ങള്‍ അതോടെ ബലപ്പെട്ടു. തങ്ങള്‍ പറ്റിക്കപ്പെടുകയാരുന്നു എന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. പിന്നെയും സംശയങ്ങള്‍ ബാക്കിയായി. ഇടയ്ക്കിടയ്ക്ക് പെട്ടിയുമായി അവന്‍ ഈ നാട്ടില്‍ പ്രത്യക്ഷപെടുന്നത് എന്തിനായിരിക്കും. അവനില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഉണ്ട്.  അതിനുത്തരം കിട്ടാതവര്‍ കുഴഞ്ഞു.
 
പിള്ളേച്ചന്റെ ചായ കടയില്‍ ഉണ്ണിയേ കുറിച്ച് മാത്രമായി ചര്‍ച്ചകള്‍ . രാഷ്ട്രീയ ചര്‍ച്ചകളും  ചേരിതിരിവുകളും മാറ്റി നിര്‍ത്തി ഉണ്ണിയുടെ തിരോധാനത്തിനെ കുറിച്ചവര്‍  നിരവധി കഥകള്‍ മെനഞ്ഞു. "ഷൂട്ടിംഗ്നിടയില്‍ എന്തെങ്കിലും അപകടം പറ്റിയതാകുമോ..." വര്‍ക്കി മാപ്പിള വ്യാകുലപ്പെട്ടു..." അങ്ങനെങ്കില്‍ പുത്തന്‍പുരക്കലെ ബന്ധു ആണെന്ന് കള്ളം പറഞ്ഞതോ.. അവനാളു  ശരിയല്ല വര്‍ക്കി...എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്...." പിള്ളേച്ചന്‍ ദേഷ്യത്തോടെ പറഞ്ഞു.  "ഹേയ് അവന്‍ കോടംപാക്കതെങ്ങാനും വല്ല പെണ്ണുങ്ങളുടെ വലയില്‍ പെട്ട് കാണും..." എന്തോ വലിയ കാര്യം പറഞ്ഞ ചാരിധാര്ധ്യത്തോടെ പെയിന്റര്‍  പൈലി എല്ലാരെയും ഒന്ന് ഇരുത്തി നോക്കി. "ഇനി അവനിവിടെ എന്തെങ്കിലും രഹസ്യബന്ധം ഉണ്ടാവുമോ...." കേശു മൂപ്പരുടെ ആ  സംശയത്തില്‍ ലേശം കഴമ്പില്ലേന്നു എല്ലാര്‍ക്കും തോന്നി. 

മാസങ്ങള്‍ കടന്നു പോയി.ഉണ്ണിയെ കുറിച്ചൊരു അറിവുമില്ല. ദിവസം പോകും തോറും അയാളെ  കുറിച്ചുള്ള ചര്‍ച്ചകള്‍ കുറഞ്ഞു. ആളുകള്‍ അയാളെ കുറേശ്ശെ മറന്നു തുടങ്ങി. ചായക്കടയിലെ ചര്‍ച്ചകള്‍ മറ്റുതലങ്ങളിലേക്ക്  വഴിമാറി.തുലാമാസം വന്നു. കാറും കോളുമായി അന്തരീക്ഷം എപ്പോഴും മൂടി കിടന്നു.തകര്‍ത്തു പെയ്യുന്ന മഴയില്‍ മുക്കിനു കിഴക്ക് ഭാഗത്തുള്ള തടിപ്പാലം ഒഴുകി പോയി. അച്യുതന്‍ മുതലാളിയുടെ മാടകടക്ക് മുകളില്‍ തെങ്ങ് വീണു കട തകര്‍ന്നു. എങ്ങും നാശം വിതച്ചു തുലാവര്‍ഷമഴ അതിന്റെ രൗദ്രഭാവം അറിയിച്ചു.ഇടിയും മിന്നലും കാരണം ആളുകള്‍ വീടുകളില്‍ തന്നെ ഒതുങ്ങി കൂടി. മഴ കടുക്കുംതോറും പിള്ളേച്ചന്റെ കടയില്‍ ആളുകള്‍ കുറഞ്ഞു. .

മഴ കോരിചൊരിയുന്നൊരു രാത്രി. തെരുവ് തീര്‍ത്തും വിജനം. തുലാവര്ഷം  തുടങ്ങിയ ശേഷം പകലും അവസ്ഥ വിഭിന്നമല്ല. പിള്ളേച്ചന്‍ ചായ്പ്പു പൊക്കി പുറത്തിറങ്ങി. കുശിനിപ്പുരയില്‍ നിന്നും ഈര്‍ക്കിലി കൂടെടുത്തു.(ഊപ്പ മീനുകളെ പിടിക്കുന്ന കൂടു) വടക്കേ തോട്ടില്‍ വെള്ളം പൊങ്ങി തുടങ്ങിയിരുന്നു.ചിറയിലേക്ക്  വെള്ളം വെട്ടി വിട്ടേക്കുന്ന  ഭാഗത്ത്‌ പരല്‍ മീനുകളുടെ വിളയാട്ടമുണ്ട്. പ്ലാസ്റിക് ചാക്ക് നീളത്തില്‍ കീറി തലയിലിട്ടയാള്‍  തെരുവിലേക്ക് കാലെടുത്തു വെക്കുമ്പോ ആരോ ഒരാള്‍ വേഗത്തില്‍ നടന്നു നീങ്ങുന്നു. പിള്ളേച്ചന്‍ ജാഗരൂഗനായി. വെളിച്ചം തെളിക്കാതെ ഇരുളിന്റെ മറപ്പറ്റി ആ രൂപത്തെ അയാള്‍ പിന്തുടര്‍ന്നു.തോടും ചിറയും കടന്നു രൂപം ഒരു വീടിനു മുന്നില്‍ ചെന്ന് നിന്നു. തങ്കമ്മയുടെ വീട്.രൂപം  സസൂഷ്മം ചുറ്റും കണ്ണോടിച്ചു. പിള്ളേച്ചന്‍ വേലിക്ക് പിറകിലേക്കൊളിച്ചു. ഇതാരായിരിക്കും. പിള്ളേച്ചനു അതറിയാന്‍ തിടുക്കമായി.ശ്വാസമടക്കി കാത്തിരുന്നു. രൂപം കതകില്‍ പതുക്കെ മുട്ടി.കുടിലിനുള്ളില്‍ റാന്തല്‍ തെളിഞ്ഞു. ഉറക്കച്ചവടോടെ തങ്കമ്മ വാതില്‍ തുറന്നു.റാന്തല്‍ താഴെ വെച്ചു അവര്‍ മുടി മാടി കെട്ടി. " എന്താ ഇത്ര വൈകിയത്." അവര്‍ ശബ്ദം താഴ്ത്തി ചോദിച്ചു. "നാട്ടുകാര്‍ ഉറങ്ങണ്ടേ...." ആ പതിഞ്ഞ സ്വരത്തിന്റെ ഉടമയെ പിള്ളേച്ചന്‍ റാന്തലിന്റെ നേരീയ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞു. 'ഉണ്ണി...' അയാളുടെ കണ്ണില്‍ എന്തൊക്കെയോ മിന്നി മറഞ്ഞു. അപ്പൊ ഇതിനാണിവന്‍ ഇടയ്ക്കു പെട്ടിയും തൂക്കി വന്നുപോകുന്നത്. ദേഷ്യം കൊണ്ടയാളുടെ മുഖം ചുവന്നു.

കുടിലിന്റെ കതകടഞ്ഞു.പിള്ളേച്ചന്‍ നടക്കുകയല്ല, ഓടുകയാരുന്നു. ആദ്യം കേശു മൂപ്പനെ വിളിച്ചുണര്‍ത്തി. പിന്നെ പുല്ലംപ്ളാവിലെ  വര്‍ക്കി മാപ്പിളയേയും പൈലിയേയും ചുരുക്കം നാട്ടുകാരേയും കൂട്ടി; തങ്കമ്മയുടെ വീട്ടിലേക്കു കുതിച്ചു. അങ്ക(അംഗ)തട്ടില്‍ അങ്കം വെട്ടി അങ്കകലി  പൂണ്ടു നിന്ന കപടതാരത്തെ കയ്യോടെ പിടികൂടിയ നാട്ടുകാര്‍ സിനിമയെ വെല്ലുന്ന സംഘടനരംഗങ്ങള്‍ കൊണ്ട് വരവേറ്റു. 
നേരം വെളുത്തപ്പോ ചായക്കടക്കു മുന്നില്‍ ആളുകള്‍ അയാളെ പരസ്യ വിചാരണ ചെയ്തു തുടങ്ങി.  കരുവാളിച്ച കവിളും കലങ്ങിയ കണ്ണും രാത്രിയിലെ സല്ക്കാരത്തിന്റെ ആഴമറിയിച്ചു. സിമ്പ്ളനായി  വന്നു നാട്ടുകാരെ പറ്റിച്ച 'നടന്‍ ' കോടമ്പാക്കത് പെണ്ണുങ്ങളെ എത്തിച്ചു കൊടുക്കുന്ന പിമ്പാണ്.  തങ്കമ്മയെയും അവിടേക്ക് കൊണ്ട് പോകാമെന്നയാള്‍  മുന്‍സമാഗമങ്ങളില്‍ എപ്പോഴോ അവര്‍ക്ക് വാക്ക് കൊടുത്തിരുന്നു. അതിനുള്ള തയാറെടുപ്പിലാരുന്നു അയാള്‍ . 


നാട്ടുകാരുടെ  എല്ലാ ഊഹാപോഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കിട്ടി.  'മിന്നലുണ്ണി' എന്ന കപടതാരത്തിന്റെ എന്റെ നാട്ടിലെ അഭിനയജീവിതത്തിനു അതോടെ എന്നെന്നേക്കുമായി തിരശീല വീണു.  

Tuesday, January 17, 2012

നഷ്ടസ്വപ്നങ്ങള്‍


" നീര്‍മിഴിപീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നൂ..." കമ്പ്യൂട്ടറില്‍ നിന്നും പാട്ടോഴുകി എത്തി. ചെയ്തുകൊണ്ടിരുന്ന ഫയല്‍ മിനിമൈസ്  ചെയ്തു നരന്‍ ഗ്ലാസ്‌ ഊരി മേശയിലേക്ക്‌ വെച്ചു. ഒന്ന് നടുനിവര്‍ത്തി...കസേരയിലേക്ക് ചാഞ്ഞു കിടന്നു. പാട്ടില്‍ ശ്രദ്ധിച്ചങ്ങനെ കണ്ണടച്ച് കിടന്നു. എന്തോ ആ വരികള്‍ എപ്പോ കേട്ടാലും കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ മനസ്സ് ഓര്‍മ്മകളുടെ, വേദനയുടെ ലോകത്തേക്ക് പായും.

ചില ഗാനങ്ങള്‍ കവികള്‍ എഴുതിയത് നമ്മളെ ഒക്കെ മുന്നില്‍ കണ്ടുകൊണ്ടാണെന്നു തോന്നിപോകുമെന്നവന്‍ ചിന്തിച്ചു. തന്റെ ജീവിതവുമായി എന്തോ അഭേദ്യബന്ധം ആ വരികല്‍ക്കുന്ടെന്നു അവനു തോന്നാറുണ്ട്. അല്ല്ല അതുതന്നെയല്ലേ സത്യവും.വരികള്‍ ഓര്‍മ്മകള്‍ക്ക് വഴിമാറി.

മൂന്നാറില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മന്റ്‌  കഴിഞ്ഞു തൃശ്ശൂരിലെ റിസോര്‍ട്ടില്‍ ട്രെയിനീ ആയി പ്രവേശിച്ചു. ചെറായി ബീച്ചില്‍ അന്ന്  ടൂറിസം ഫെസ്റിവല്‍ നടക്കുകയാണ്. കമ്പനിയുടെ പ്രൊമോഷന്‍ പരുപാടികല്‍ക്കായി അവനെ അവിടേക്ക് വിട്ടു.ഫെസ്റ്റിവല്‍ തീരും വരെ അവിടെ തങ്ങണം. അങ്ങനെ ബീച്ചിലെ തിരക്കുകളും  ആഘോഷങ്ങളുമായി  അടിച്ചുപൊളിച്ചു. .നേരമിരുട്ടിയാല്‍ ബിയര്‍ അടിയും.

ഫെസ്റ്റിവലിന്റെ  മൂന്നാം നാള്‍ ഒരു പെണ്‍കുട്ടി വളരെ ഉത്സാഹത്തോടെ ഏതോ കമ്പനിക്ക്‌ വേണ്ടി കാമ്പയിന്‍ നടത്തുന്നത് കണ്ടപ്പോ അവനു  കൗതുകമായി.ഒരു ഇരു നിറക്കാരി. കൊലുന്നനെയാണ്. ചടുലമായ അംഗവിക്ഷേപങ്ങളോടെ ആളുകളോട്  സംസാരിക്കുന്നു. ആളുകള്‍ അവളെ കേള്‍ക്കാന്‍ താല്പര്യം കാണിക്കുന്നു. വെള്ളയില്‍ പൂക്കളുള്ള വില കുറഞ്ഞ കോട്ടന്‍ ചുരിദാര്‍ ആണ് വേഷം. കൈയ്യില്‍ കറുത്ത സ്ട്രാപ് വാച്. ആഭരണമായി ഒരു മൊട്ടു കമ്മലും ഒരു മുത്തുമാലയും. അവനവളെ നോക്കി നിക്കുമ്പോ തന്നെ അവളുടെ നോട്ടം അവനില്‍ പതിഞ്ഞു. തന്നെ തന്നെ നോക്കി നിക്കുന്ന വ്യക്തിയെ അവള്‍ തുറിച്ചൊന്നു നോക്കി. ആ നോട്ടത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ജാള്യനായി  മുഖം തിരിച്ചു അവന്‍ നടന്നു നീങ്ങി.

ഫെസ്റ്റിവല്‍ സ്റ്റാളില്‍ ആഹാരം കഴിക്കാനിരിക്കുമ്പോഴും അവന്‍ ആ കുട്ടിയെ കുറിച്ച് ചിന്തിച്ചു. അവളുടെ നോട്ടം, അതിന്റെ മൂര്‍ച്ച, അതവനെ വല്ലാതെ നോവിച്ചിരുന്നു. എങ്കിലും എന്തോ അവളെ വീണ്ടും കാണാന്‍ അവന്‍ ആഗ്രഹിച്ചു. ഊണ് മതിയാക്കി കൈ കഴുകി പുറത്തിറങ്ങുമ്പോ നക്ഷത്രം പോലെ ദാ മുന്നില്‍ താന്‍ കാണാന്‍ ആഗ്രഹിച്ചവള്‍ . അവന്‍ ഒതുക്കത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി. തന്നെ ശ്രദ്ധിക്കുന്നേ ഇല്ല. ആലുവ മണപ്പുറത്ത് വെച്ചു പോലും കണ്ട ഭാവമില്ല. നിരാശയോടെ അവന്‍ നടന്നു. മനസ്സില്‍ എന്തോ വല്ലാത്തൊരു നൊമ്പരം. ഒരു പെണ്ണും എന്നെ ഒന്ന് നോക്കാതെ പോകാറില്ല. കാമദേവനല്ലെങ്കിലും താന്‍ സുന്ദരനല്ലേ. അവന്‍ മുറിയിലെത്തി നിലകണ്ണാടിയില്‍ വീണ്ടും വീണ്ടും നോക്കി അതുറപ്പ്‌ വരുത്തി.

ഫെസ്റ്റിവലിന് തിരക്ക് കൂടി . ബീച്ചിലെ ടീ സ്റ്റാളില്‍  വെച്ചൊരു ദിവസം സ്റ്റീവിനെ പരിചയപ്പെട്ടു. ഒരു വെളുമ്പന്‍ അമേരിക്കന്‍ . കേരളവും വടക്കേ ഇന്ത്യയും കാണാന്‍ ഭൂകണ്ഠങ്ങള്‍ കടന്നു വന്നവന്‍. മനസ്സിലാകാത്ത ഒഴുക്കന്‍ ഇംഗ്ലീഷ് കുറേ ഒക്കെ മനസ്സിലാക്കാന്‍ ശ്രമിച്ചവനുമായി കൂട്ടായി. അവനോടൊപ്പം ബീച്ചില്‍ സന്ധ്യാ നേരത്ത് കറങ്ങി അടിച്ചു.കടലിന്റെയും , ബീച്ചിന്റെയും സൗന്ദര്യം അവന്റെ ക്യാമറയില്‍ ഒപ്പി എടുത്തു. മോശമല്ലാത്ത ഇംഗ്ലീഷില്‍  സംവദിച്ചു. അവനു നരനെ വല്ലാതെ ബോധിച്ചു.ഒന്നിച്ചു കോഫി കുടിച്ചും ഡിന്നര്‍ കഴിച്ചും ആ സൗഹൃദം കൂടുതല്‍ കൂടുതല്‍ ദൃഡമായി.ഫെസ്റ്റിവലിന്റെ നാലാം നാള്‍  തിരക്കൊഴിഞ്ഞപ്പോ സ്ടീവിനോപ്പം ഒരു കോഫീ കുടിക്കാന്‍ സ്ടാളില്‍ എത്തി. അവര്‍ക്ക്  അഭിമുഖമായി ആ പെണ്‍കുട്ടി. അവന്റെ നോട്ടം  അറിയാതെ അവളിലേക്ക്‌ നീണ്ടു. സ്റ്റീവ് എന്തൊക്കെയോ പറഞ്ഞത് അവന്‍ കേട്ടില്ല. " ഹേ മാന്‍ .. ഐ അം ടോക്കിംഗ്  റ്റു യൂ.....  " ഞെട്ടി സ്ടീവിനെ നോക്കി അവന്‍ ക്ഷമ ചോദിച്ചു.

റൂമില്‍ ചെന്നു കിടന്നിട്ടും ആ പെണ്കുട്ടിയാരുന്നു അവന്റെ മനസ്സ് നിറയെ. ഏതോ പാവപ്പെട്ട വീട്ടിലെ കുട്ടിയാവാം. ജീവിക്കാന്‍ വേണ്ടി രാവും പകലുമില്ലാതെ വിദേശികളോട് വായിട്ടലച്ചും ഓടി നടന്നും എന്തൊക്കെയോ ചെയ്യുന്നു. ഒരു വീടിന്റെ ആശ്രയമാകാം. ജീവിത പരീക്ഷണങ്ങളില്‍ ,  അനുഭവങ്ങളില്‍ മൊരഞ്ഞു പോയതാകാം ആ ജീവിതം. മുഖത്തുള്ള ദൃഡത ജീവിതത്തിനോടുള്ള വെല്ലുവിളിയല്ലേ. എന്തോ അവളോട്‌  വല്ലാത്തൊരു അടുപ്പം അവന്റെ ഉള്ളില്‍ മുളയിട്ടു. ചിന്തകളിലെപ്പോഴോ നിദ്ര അവനെ പുല്‍കി.

കാലത്ത് തന്നെ ടൌണില്‍  പോയി ഡ്രൈ ക്ളീന്‍ ചെയ്യാന്‍ കൊടുത്ത തുണികള്‍ വാങ്ങി. മുടി വെട്ടിച്ചു, ഷേവ്  ചെയ്തു, ഒന്ന് ചുള്ളനായി. ഫെസ്റ്റിവലിന്റെ പിറകേ ഉള്ള ഓട്ടത്തില്‍ കുറ്റിതാടിയുടെ നേര്‍ത്ത നിഴല്‍ മുഖത്ത് പടര്‍ന്നിരുന്നു. ഹോട്ടല്‍ മാനേജ്‌മന്റ്‌ കോളേജില്‍ ക്ളീന്‍ ഷേവ് ചെയ്യാതൊരു ദിവസം പോയിട്ടില്ല. അതിനനുവധിചിട്ടില്ല എന്നതാണ് സത്യം. അത് അവന്റെ  പ്രൊഫഷന്റെ ഭാഗമാണ് . മടങ്ങി വരുമ്പോഴേക്കും  ഉച്ചവെയില്‍ ഉച്ചിയിലെത്തി. കുളിച്ചു ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ എത്തിയപ്പോഴേക്കും സ്റ്റീവിനെ കണ്ടു. ഇറാഖു അധിനിവേശത്തെ കുറിച്ചും അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥയെ കുറിച്ചുമൊക്കെ അയാള്‍ വാ തോരാതെ സംസാരിച്ചു. ദഹിക്കുന്നതൊക്കെ  കൊണ്ടും ബാക്കി തള്ളിയും അവന്‍ എല്ലാത്തിനും തലകുലുക്കി പ്രോത്സാഹിപ്പിച്ചു. കണ്ണുകള്‍ ബീച്ചിന്റെ സര്‍വ്വ ദിക്കിലേക്കും സ്റ്റാളുകളിലേക്കും അവളെ തേടി അലഞ്ഞു.നിരാശയോടെ അവന്‍ വീണ്ടും സ്റ്റീവിന്  കീഴടങ്ങി.

അസ്തമയസൂര്യന്‍ സുവര്‍ണ്ണ ശോഭവിതറി വിടപറയുന്നു. ബീച്ചില്‍ തിരക്കേറി. സ്റ്റേജില്‍ എന്തൊക്കെയോ പരുപാടികള്‍ തകര്‍ക്കുന്നു. ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. വല്ലാത്തൊരു ശ്വാസംമുട്ടല്‍ . കലാപരുപാടികള്‍ ആസ്വദിക്കുന്നവരുടെ ഇടയില്‍ കേറി വെറുതെയിരുന്നു. മടുപ്പ് തോന്നി പുറത്തിറങ്ങിയപ്പോ, മോണിക്ക മാതാമ്മെ കണ്ടു. അമ്പതിനടുത്തു പ്രായം. അമേരിക്കക്കാരി. എല്ലാ വര്‍ഷവും ബീച്ചില്‍ വന്നു പോകുന്ന, ദൈവത്തിന്റെ സ്വന്തം നാടിനെ പ്രണയിക്കുന്നൊരു പാവം സ്ത്രീ. " ഹൈ നരാന്‍ ....വൈ യു ആര്‍ അപ്സെറ്റ്....എനി തിംഗ് റോന്ഗ്. "ഇല്ലെന്നവന്‍ തല കുലുക്കി...." നോ മാം....ഐ അം ആള്‍ റൈറ്റ് " . അവരതില്‍ തൃപ്തയായപോലെ തോന്നി. കുശലാന്വേഷണങ്ങള്‍ നടത്തി അവര്‍ നടന്നു നീങ്ങി. മനസ്സില്‍ ശൂന്യത നിറച്ചു  അവന്‍  ആഴകടളിലേക്ക് കണ്ണും നട്ടിരുന്നു.


ഫെസ്റ്റിവല്‍ തീരാന്‍ ഇനി രണ്ടു നാള്‍ മാത്രം.കുളിയും കഴിഞ്ഞു, ബീച്ച് റോഡിലെ സണ്ണിച്ചന്റെ കടയില്‍ കേറി പുട്ടും കടലയും കഴിച്ചു.രണ്ടു നാളായി പ്രൊമോഷന്‍ പരുപാടികള്‍ വേണ്ടവിധം നടക്കുന്നില്ല. അനാവശ്യചിന്തകളെ ഒക്കെ മാറ്റിവെച്ചു ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ അവന്‍ തീരുമാനിച്ചു.പതിവിലേറെ ഉത്സാഹത്തോടെ ഓടി നടന്നു. ഉച്ചയോടെ കുറേ പേരെ എങ്കിലും കാണാനും സംസാരിക്കാനും കഴിഞ്ഞു. ഊണ് കഴിഞ്ഞു വന്നു കോഫി സ്റ്റാളില്‍ കയറി വെറുതെ പേപ്പര്‍ മറിച്ചു നോക്കിയിരുന്നു. ബീച്ചില്‍ തിരക്കൊഴിഞ്ഞിരുന്നു. ഇനി വെയില്‍ താറിയാലെ ബീച്ചുണരൂ. പേപ്പര്‍ മറിച്ചു നോക്കിയിരിക്കുമ്പോ അടുത്ത് വന്നു കസേര നീക്കി ഇട്ടിരുന്ന ആളിനെ കണ്ടു അവന്‍ അതിശയിച്ചു പോയി.


" നരനല്ലേ..???"  കണ്ണിനും കാതിനും അവിശ്വസനീയമായി ഒരു ചോദ്യം. അവനു അവനെ തന്നെ  വിശ്വസിക്കാന്‍ കഴിയുന്നില്ലാരുന്നു..... " എന്താ മാഷേ ഇങ്ങനെ മിഴിച്ചു നോക്കുന്നെ....!!! എന്നെ ഓര്‍മ്മയില്ലേ...ഇവിടിങ്ങനെ ഓടി നടക്കുമായിരുന്നില്ലേ ഒരു വട്ടു പെണ്ണ്...അത് ഞാനാ..മീര.....?"


മീര...നല്ല പേര്. ചിന്തകളില്‍ നിന്നുണര്‍ത്തി കൊണ്ട് അവള്‍ സംസാരിച്ചു തുടങ്ങി. "സ്റ്റീവ് ആണ് നരനെ കുറിച്ച് പറഞ്ഞത്.നിങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നൊക്കെ...ഞാനും സ്റ്റീവ്‌മായി രണ്ടു വര്‍ഷത്തെ പരിചയമുണ്ട്. ഇതേ ബീച്ചില്‍ വെച്ചു കണ്ടു പരിചയപ്പെട്ടു, ഇന്നും ആ സൗഹൃദം സുഗമമായി ഒഴുകുന്നു...നരന്റെ നാടെവിടെയാ..." ശ്വാസം വിടാനെന്നോണം അവനു സംസാരിക്കാന്‍ ഇടം നല്‍കി അവള്‍ നിര്‍ത്തി. "നാട് ആലപ്പുഴ. ശരിക്ക് പറഞ്ഞാല്‍ പാതിരാപ്പള്ളി. മീരയുടെ നാട് ???" പ്രസംഗ മത്സരത്തിലെ മത്സരാര്‍ത്തിയെ പോലെ അവള്‍ തയാറെടുത്തു "എന്റെ നാട് കൊല്ലത്താണ്. മൂന്നു വര്‍ഷമായി കൊച്ചിയില്‍ ജോലി ചെയ്യുന്നു.എങ്ങനെ...ഫെസ്റ്റിവല്‍ ഒക്കെ ഇഷ്ടായോ, ഫ്രെഷര്‍ ആണല്ലേ....ഇനി രണ്ടു നാള്‍ കൂടി...എനിക്കൊരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് " . "ഫെസ്റ്റിവല്‍ ശരിക്കും ഇഷ്ടായി...ആദ്യമായിട്ടാ ഇങ്ങനെ. മീര എന്തായിട്ടാ വര്‍ക്ക്‌ ചെയ്യുന്നേ." ചോദിച്ചിട്ട് അവന്‍ ആ മുഖത്തേക്ക് നോക്കി. എന്തൊരു ഉന്മേഷവും പ്രസരിപ്പുമാണ് ഇവള്‍ക്ക്. " നരന്‍...ഞാന്‍ മാര്‍ക്കറ്റിംഗ് സൈഡ് ആണ്...പേര് വിളിക്കാന്‍ പറ്റിയ ഒരു പോസ്റ്റ്‌ ഒന്നുമില്ല. ഈ അലച്ചില്‍ തന്നെ...ജീവിക്കണ്ടേ മാഷേ....അപ്പൊ പിന്നെ കാണാം...." കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനെന്നവണ്ണം യാത്ര പറഞ്ഞവള്‍ പതിവ് തിരക്കില്‍ നടന്നകന്നു.

നുരഞ്ഞു പൊന്തുന്ന സന്തോഷം..മനസ്സ് നിറയെ...ഒന്നുകാണാന്‍ കൊതിചിരുന്നവള്‍ ...ദാ..ഇപ്പൊ സ്വയം മുന്നില്‍ വന്നിരിക്കുന്നൂ. സ്റ്റീവ്, നിനക്കൊരായിരം നന്ദി. പതിവിലും ഉണര്‍വ്വോടെ അവന്‍  എല്ലായിടത്തും ഓടി നടന്നു..എപ്പോഴൊക്കെയോ തിരക്കിലെവിടോക്കെയോ ആ മുഖം മിന്നിമറയുന്നത് അവന്‍ കണ്ടു. ഉള്ളിലുണ്ടാരുന്ന അടുപ്പം, ആരാധന...മറ്റെന്തിനോ വഴിമാറുന്നത്‌ അവനറിഞ്ഞു. അതെ...ആര്‍ദ്രമായ പ്രണയത്തിനു വഴിമാറുന്നു....

ഉറങ്ങാന്‍ കിടന്നപ്പോഴും മനസ്സില്‍ ആ മുഖം മാത്രം...ആ സംസാരം...ആ ആത്മവിശ്വാസം...ചടുലത...അതൊക്കെ അവനെ അവളിലേക്ക്‌ വല്ലാതെ അടുപ്പിച്ചു കഴിഞ്ഞിരുന്നു. പ്രണയം...അതിന്റെ സപ്തവര്‍ണ്ണങ്ങളും വിടര്‍ത്തി അവനില്‍ നിറഞ്ഞുനിന്നു. ഫെസ്റ്റിവലിന്  നാളെ ഇരുണ്ടു വെളുക്കുമ്പോ തിരശീല വീഴും. വന്നവരൊക്കെ എങ്ങോട്ടൊക്കെയോ പോകും. സ്റ്റീവ്, മോണിക മാതാമ്മ, പിന്നെ മീര. ആ ചിന്ത അവനെ വല്ലാതെ നോവിച്ചു തുടങ്ങി. അടുത്തറിയും മുന്‍പേ യാത്ര പറയണ്ടി  വരിക.ചിന്തകള്‍ക്കൊടുവിലെപ്പോഴോ ഉറങ്ങി.

ബ്രേക്ക്‌ ഫാസ്റ്റു കഴിഞ്ഞു ആഘോഷവേദിക്ക് പിന്നിലെ ചായിപ്പില്‍ വെറുതെ ഇരിക്കുമ്പോ സ്റ്റീവ് എത്തി. കരം കവര്‍ന്നയാള്‍ അവന്റരുകിലിരുന്നു. " മാന്‍...ഐ വില്‍ ബി ഫ്ലയിംഗ്  ടു നൈറ്റ്‌ ...വില്‍ മിസ്സ്‌ യു ഗുയ്സ്‌ ...ഡിഡ് മീരാ ടോക് റ്റു യു..??..ഷീ ഈസ്‌ സൊ നൈസ്...സൊ ഹെല്‍പ്ഫുള്‍ ....സൊ, ഇവെനിംഗ് ഐ വില്‍ സീ യു..." അയാള്‍ എഴുനേറ്റു പോയി. ദിവസങ്ങളുടെ മാത്രം പരിചയമുള്ള ആ മനുഷ്യന്‍ പോകുന്നു എന്ന് കേട്ടപ്പോ എന്തോ വല്ലാത്തൊരു നൊമ്പരം, അത്രയ്ക്ക് സ്നേഹത്തോടെ മാത്രമേ അയാള്‍ എന്നോട് പെരുമാറിയിട്ടുള്ളൂ.അന്നുവരെ ഉള്ള പ്രവര്‍ത്തനങ്ങളുടെ ഒരു വിലയിരുത്തല്‍ നടത്തി ഡയറിയില്‍ ചിലതൊക്കെ കുറിച്ചിട്ടു. ഊണ് കഴിഞ്ഞു കോഫി സ്റ്റാളില്‍ എത്തുമ്പോ മോണിക്ക മതാമയെ കണ്ടു. അടുത്ത ഫെസ്റ്റിവലിന് വരാം...നീ ഇവിടെ കാണണം എന്ന് പറഞ്ഞവര്‍ റൂമിലേക്ക്‌ പോയി. എല്ലാരും മടക്കയാത്രക്കുള്ള തയാറെടുപ്പിലാണ്.

നാലു മണി കഴിഞ്ഞപ്പോഴേക്കും ഫെസ്റ്റിവല്‍ സമാപനചടങ്ങുകളുമായി വേദി ഉഷാറായി. ഗാനമേള തുടങ്ങിയ പരുപാടികളുമായി  കാര്യങ്ങള്‍ കൊഴുത്തു. അവന്റെ കണ്ണുകള്‍ മീരയെ തിരഞ്ഞു കൊണ്ടേ ഇരുന്നു. പാവം ഓടി നടക്കുന്നുണ്ടാവം എവിടെങ്കിലുമൊക്കെ. ജോലികള്‍ തീര്‍ക്കുന്നതിന്റെ തിരക്കിലാവാം. ഒന്ന് കാണാന്‍ വല്ലാതെ ആഗ്രഹിച്ചു. എരിഞ്ഞടങ്ങുന്ന പകലിനൊപ്പം മണിക്കൂറുകള്‍ പറന്നു.വേദിയില്‍ ഇപ്പോഴും എന്തൊക്കെയോ പരുപാടികള്‍ നടക്കുന്നു. വിദേശികള്‍ മടക്കയാത്രക്കായി തയാറെടുക്കുന്നു.അവനും ഇനി മണിക്കൂറുകള്‍ മാത്രം. വേദിക്ക് പിന്നില്‍ നിന്നും അല്‍പ്പം ആഹാരം വാങ്ങി സൈഡിലെ ബെഞ്ചിലിരുന്നു. ആരോ ഒരാള്‍ അഭിമുഖമായി വന്നിരുന്നു.ആരെങ്കിലും ഭക്ഷണം കഴിക്കാന്‍ വന്നവരാകാം.അവന്‍ മുഖമുയര്‍ത്താതെ സ്വാദില്ലാത്ത ആ ആഹാരം വെറുതെ വാരി വിഴുങ്ങി കൊണ്ടിരുന്നു. " ഹലോ...മാഷേ....." അവന്‍ തല ഉയര്‍ത്തി നോക്കി...മീര....അവനൊന്നു ചിരിച്ചു....."ഞാന്‍ വെളുപ്പിനെ പോകുംട്ടോ...സ്റ്റീവ് , മാഷിനെ തിരക്കുന്നുണ്ട്...എല്ലാരും കൂടൊഴിയുന്നു അല്ലേ....നരനു വിഷമമുണ്ടോ.... എനിക്കിതിപ്പോ ശീലമായി.ഇനി അടുത്ത ഫെസ്റ്റിവല്‍ വരെ ഈ ദിവസങ്ങളുടെ ഓര്‍മ്മയും ഇവിടെ വീണു കിട്ടിയ കുറേ സൗഹൃദങ്ങളുമുണ്ട് .താന്‍ എന്തിനാ ഇങ്ങനെ വിഷമിചിരിക്കുന്നെ...ഈ ഫീല്‍ഡില്‍ എപ്പോഴും എനെര്‍ജെറ്റിക്ക്  ആയിരിക്കണം....ചിയര്‍ ഫുള്‍ ആയിരിക്കണം...എന്നെ കണ്ടു പഠിക്കു...." അത് പറഞ്ഞവള്‍ കുലുങ്ങി ചിരിച്ചു. അവന്‍ നിസംഗതയോടെ  ആ മുഖത്തേക്ക് നോക്കി...എപ്പോഴും പ്രസരിപ്പുള്ള ആ മുഖത്ത് ദുഖത്തിന്റെ നിഴലാട്ടം. " എന്നെ ഉപദേശിച്ച ആളിന്റെ മുഖത്തെന്താ ഒരു വിഷാദം......" ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ലവന് . " ഒന്നൂല്ല മാഷേ...എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷിക്കുന്നത് ഈ നാളുകളിലൊക്കെ മാത്രം...." അത് പറഞ്ഞൊരു ചെറുപുഞ്ചിരി സമ്മാനിചവള്‍ എഴുനേറ്റു നടന്നു. പെട്ടെന്ന് തിരിഞ്ഞിട്ടു..."ഞാന്‍ വെളുപ്പിനെ പോകും....യാത്ര പറയാന്‍ പറ്റിയില്ലെങ്കില്‍ നരന്‍ പരിഭവിക്കരുത് , അടുത്ത വര്‍ഷം കാണാം....കാണണം....." വീണ്ടും കുലുങ്ങി ചിരിച്ചു കൊണ്ടവള്‍ നടന്നു നീങ്ങി.

ചിന്തകള്‍ വല്ലാതെ കാട് കയറി. എന്താണവളുടെ ഉള്ളില്‍ എന്നോട്. എന്റെ ഉള്ളില്‍ ഉള്ളപോലെ പ്രണയമുണ്ടോ. ഞാന്‍ അവളെ പ്രണയിക്കുന്നുണ്ടോ.അവന്‍ സ്വയം ചോദിച്ചു. ഉണ്ട്. അവളെ കാണാതിരിക്കാന്‍ കഴിയുന്നില്ല. ഒരുപാട് നേരം അവളെ കേള്‍ക്കാനും കാണാനും ആഗ്രഹിക്കുന്നു..അതെ ഞാന്‍ പ്രണയിക്കുന്നു നിന്നെ.. മീരാ....പക്ഷേ നീ...നീ എന്നെ പ്രണയിക്കുന്നുവോ...!!! ഉണ്ടല്ലേ...അല്ലെങ്കില്‍ നീ എന്തിനു ഈ രാത്രിയില്‍ എന്നെ കാണാന്‍ , യാത്ര പറയാന്‍ വന്നു....? റൂമില്‍ പോയി സാധനങ്ങള്‍ അടുക്കി വെച്ചു തറയില്‍ നിവര്‍ന്നു കിടക്കുംബോഴൊക്കെ അവളെ കുറിച്ചുള്ള ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടി. പുറത്തിറങ്ങി ഒരു പുക എടുത്തു. ബീച്ചിലേക് വെറുതെ നടന്നു. ആളൊഴിഞ്ഞു.. തിരയും തീരവും ഘാഡ നിദ്രയിലാണ്. മൈക്ക് സെറ്റ് അഴിക്കുന്ന ആളുകള്‍ മാത്രം അവരുടെ പണിയില്‍ വ്യാപ്രിതരായിരിക്കുന്നു.വെറുതെ അനന്തസാഗരത്തിലേക്ക് കണ്ണും നട്ടു കുറേ നേരമിരുന്നു. അവളുടെ മനസ്സില്‍ എന്താണ്. ഒരിക്കല്‍ പോലും ഒരു സൂചനയും ആ നോട്ടത്തിലോ പെരുമാറ്റത്തിലോ ഇല്ല. ഇനി അടുത്ത വര്‍ഷം മാത്രമേ കാണാന്‍ കഴിയൂ. ആ ചിന്ത വല്ലാതെ  വല്ലാതെ അലട്ടി.

കലുഷിത മനസ്സുമായി ആളൊഴിഞ്ഞ ബീചിലൂടെ തിരിച്ചു നടക്കുമ്പോ കോഫി സ്റ്റാളില്‍ സ്റ്റീവിനെ കണ്ടു. " മാന്‍ ഐ വാസ് വെയിറ്റിംഗ് ഫോര്‍ യു...ഇറ്റ്സ് ആള്‍മോസ്റ്റ്‌  ടൈം റ്റു സെ ഗുഡ് ബൈ...ഐ വില്‍ സീ യു നെക്സ്റ്റ് ഇയര്‍ ....ഐ റിയലി എന്ജോയ്ട് യുവര്‍ ഫ്രണ്ട്ഷിപ്‌  ...യു കാന്‍ ഹാവ് ദിസ്‌....ഓള്‍ ഔര്‍ ഫോട്ടോസ് ആര്‍ ദെയര്‍ " അത് പറഞ്ഞു കഴുത്തില്‍ നിന്നും വിലയേറിയ സോണി ക്യാമറ ഊരി അവന്റെ  കൈയ്യില്‍ വെച്ചു കൊടുത്ത്.എന്ത് പറയണമെന്നറിയാതെ അവന്‍ ആ കരം കവര്ന്നതില്‍ ചുംബിച്ചു. കണ്ണുകള്‍ നിറഞ്ഞു....തോളത്തു തട്ടി ആശ്വസിപ്പിച്ചയാള്‍  യാത്രയായി...കോഫി സ്റ്റാളില്‍ നിന്നിറങ്ങുമ്പോ വഴിയില്‍ മീര. ഞാന്‍ സമയം നോക്കി. മണി പതിനൊന്നു കഴിഞ്ഞു. "എന്തേ ഈ നേരത്ത്...കിടന്നില്ലേ..."ഞാന്‍ ചോദിച്ചു.  "പോകും മുന്‍പ് സ്റ്റീവിനെയും മോണിക്കയെയും  ഒന്ന് കൂടി കാണണമെന്ന് ഉണ്ടാരുന്നു" " സ്റ്റീവ് കുറച്ചു മുന്‍പ് പോയി മീരാ..." അവന്‍ പറഞ്ഞു.  "സ്റ്റീവ് പോയല്ലേ...മോണിക്കയെ കണ്ടു. അവിടെ അല്‍പ്പം വൈകി പോയി...സാരമില്ല...ഇനി അടുത്ത വര്‍ഷം കാണാമല്ലോ.....ഓ...നരന്‍ കോളടിച്ചല്ലോ....നല്ല ക്യാം, സ്റ്റീവ് തന്നതാണല്ലേ.......എല്ലാ മടക്കയാത്രയിലും അവരെ ഓര്‍ക്കാന്‍ എന്തെങ്കിലും ഒരു സമ്മാനം തന്നിട്ടേ അവര്‍ പോകൂ...."  അവന്‍ കൗതുകത്തോടെ ആ സംസാരം കേട്ടോണ്ടിരുന്നു. "മീരാ...എനിക്ക് മീരയെ പിന്നെപ്പോഴെങ്കിലും കോണ്ടാക്റ്റ് ചെയ്യണമെന്നുണ്ട്. എവിടെയാ ഓഫീസ് എന്ന് കൂടി പറഞ്ഞിട്ടില്ലാ...." അവന്‍ പരിഭവിച്ചു.

" നരന്‍ .... നരന്റെ ഉള്ളില്‍ എന്നോടെന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ എനിക്കുണ്ട്. നരന്‍ ,  നരനെ എനിക്ക് ആ അര്‍ഥത്തില്‍ സ്നേഹിക്കാന്‍ കഴിയാഞ്ഞിട്ടാണ് ആ നോട്ടങ്ങളെ പോലും ഞാന്‍ മനപ്പൂര്‍വം കണ്ടില്ലെന്നു നടിച്ചത്‌. സംശയിക്കണ്ട...ഞാന്‍ ഒരാളുമായി പ്രണയത്തിലല്ല.. സ്നേഹമെന്ന വാക്കിന്റെ വ്യാപ്തി അറിയാതെ ജീവിതം നശിപ്പിച്ചു കളഞ്ഞ രണ്ടു വ്യക്തികള്‍ക്ക് ജനിച്ച ഒരു പാപ ജന്മമാണിത്‌. ഓര്‍മ്മവെച്ച നാള്‍ മുതല്‍ എന്റെ അച്ഛനമ്മമാരുടെ ഈഗോ ക്ലാഷുകളും കലഹങ്ങളും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഒരു നുള്ള് വിഷത്തില്‍ എല്ലാമാവസാനിപ്പിച്ചു യാത്രയാവാന്‍ എന്നോടൊപ്പം കൂടിയ കൂടപ്പിറപ്പുകള്‍ എന്നെ മാത്രം ഈ ഭൂമിയില്‍ തനിച്ചാക്കി പോയി....എല്ലാം ഒറ്റക്കനുഭവിക്കാന്‍ വിട്ടിട്ടു..." വിതുമ്പി കരയുന്ന അവളെ  ഒന്ന് സ്വാന്തനിപ്പിക്കാന്‍ ആവാതെ.... നിറകണ്ണുകളോടെ.....അവിശ്വസനീയതയോടെ തരിച്ചിരുന്നു പോയി അവന്‍ . " നരന്‍ ....ഈ സ്നേഹം കണ്ടില്ലെന്നു നടിചില്ലെങ്കില്‍ നിന്നെ എനിക്ക് വേദനിപ്പിക്കണ്ടി വരും.....സ്നേഹം കൊതിച്ച എന്റെ ശൈശവത്തില്‍ , ബാല്യത്തില്‍ , കൗമാരത്തില്‍ എനിക്കത് കിട്ടിയിട്ടില്ല. ഈ ഓട്ടവും, പ്രസരിപ്പും ലാളിത്യവുമൊക്കെ മീരയുടെ ഒരു മുഖംമൂടി മാത്രം...ബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും എന്നന്നേക്കുമായുള്ള  ഒളിച്ചോട്ടം....ഇന്നെനിക്കു വ്യവസ്തകളില്ലാത്ത മാനസികമായ സൗഹൃദങ്ങള്‍ മാത്രം..സ്റ്റീവും മോണിക്കയും ഇപ്പൊ നീയും...എന്റെ ജീവിതത്തിനു പച്ചപ്പേകുന്ന നല്ല ഒരു സുഹൃത്തായി കൂടെ കൂടിക്കോ...പ്രണയം അതെനിക്കൊന്നിനോട് മാത്രം.... സാക്ഷാല്‍  മീരയുടെ കള്ള കണ്ണനോട് മാത്രം....."

" മീരാ...നിന്നോടെനിക്കുള്ള സ്നേഹം, ബഹുമാനം അത് കൂടിയിട്ടെ ഉള്ളൂ....എന്നും ഒരു നല്ല സുഹൃത്തായി എന്നുമുണ്ടാകും.....നീ അറിയാതെ പോയ സ്നേഹം ഒരുപാട് തരുന്നൊരു നല്ല സുഹൃത്തായി......" നിറ കണ്ണുകളോടെ അത് പറയുമ്പോ ഉള്ളിന്റെ ഉള്ളില്‍ അവന്റെ സ്വപ്‌നങ്ങള്‍ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു....

ഓര്‍മ്മകളില്‍ നിന്നും തിരിച്ചിറങ്ങി...നിറകണ്ണുകള്‍ തുടച്ചു....മേശയില്‍ നിന്നും കണ്ണാടി എടുത്തു വെച്ചു വാഷ്‌ റൂമിലേക്ക്‌ നടന്നു. കണ്ണാടിയിലെ രൂപത്തെ അവന്‍ സ്വയം  വിലയിരുത്തി.കാലം അവനില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. തലയിലും താടിയിലുമായി പ്രായം വെള്ളികെട്ടി തുടങ്ങിയിരിക്കുന്നൂ. കുഴിഞ്ഞു തുടങ്ങിയ കണ്ണുകള്‍ക്ക് കണ്ണട ഒരു പരിതിവരെ അനുഗ്രഹമായി.

സീറ്റിലെത്തി മെയില്‍ ചെക്ക്‌ ചെയ്തു. മീരയുടെ മെയിലുണ്ട്. പതിവ് യാത്രകള്‍ ..... ആര്‍ സി സി യിലെ പാവപെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായം...ശരണാലയങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ ...അങ്ങനെ ജീവകാരുണ്യ പ്രവര്‍ത്തികളുമായി അവള്‍ തിരക്കിലാണ്.......സ്വതസിദ്ധമായ ചടുലതയും സ്വന്തം ജീവിതവും സ്നേഹം കിട്ടാതവരെ സ്നേഹിച്ചു തീര്‍ക്കാന്‍ അവള്‍ മാറ്റിവെച്ചിരിക്കുന്നൂ  .. ........അവളുടെ ഓര്‍മ്മകളില്‍ അവളുടെ ജീവിതത്യാഗങ്ങളില്‍ അവന്‍ അവന്റെ നഷ്ടസ്നേഹം തിരയുന്നു....ഈ ജീവിത സായാഹ്നത്തിലും.